Sunday 2 November 2008

അവിടെ നിന്നും അകന്ന്...

സുവർണ്ണ നിറമുള്ള പെറോണി ബിയർ, ചിങ്കുതറയിലെ അതിവിശിഷ്ഠമായ ഇളം ചുവന്ന വീഞ്ഞുമായി കുപ്പിഗ്ലാസ്സിൽ ഇണചേരുന്നു. ബിയറിന്റെ ചവർപ്പും വീഞ്ഞിന്റെ പുളിപ്പും ഒന്നുചേർന്ന് പുതിയൊരു സന്തതി ഉടലെടുക്കുന്നു... എനിക്കായി മാത്രം.വെയിൽ നേരിട്ട്‌ പതിക്കാത്ത ചീങ്കുതറയിലെ മലഞ്ചെരുവിലെ മുന്തിരിചെടികളിൽ, കടലിൽ നിന്നും പ്രതിഫലിക്കുന്ന സൂര്യൻ പാകപ്പെടുത്തുന്ന വിശിഷ്ഠമായ ഫലങ്ങൾ വാറ്റിയെടുത്ത വീഞ്ഞിൽ, ആൾക്കഹോളിന്റെ അളവ്‌ പതിനാറ്‌ ശതമാനവും പെറോണി ബിയറിൽ അഞ്ചു ശതമാനവും ഉണ്ട്‌. പക്ഷേ ആ ലഹരിക്കൊന്നും മനസ്സിനെ മയക്കാനും തളർത്താനും ആവുന്നില്ല...മറിച്ച്‌ അതൊക്കെ പലപ്പോഴും മറവിയെകെടുത്തി ബോധത്തെ ഉണർത്തുകയണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു....

മൂന്നാംവർഷ ഡിഗ്രിക്ലാസ്സിൽ ഒന്ന്‌ തല ചുറ്റിവീണപ്പോൾ അത്‌ തന്റെ ജീവിതത്തിന്റെ വഴിത്തിരിവായിരിക്കും എന്ന്‌ ഒരിക്കലും കരുതിയിരുന്നില്ല.നിറ മുള്ള സ്വപനങ്ങൾ പിഴുതെറിഞ്ഞ്‌, വർണ്ണപൂക്കളും ശലഭങ്ങളും ഇല്ലാത്ത, വസന്തം ഇനിയൊരിക്കലും കടന്നുവരാത്ത ഒരു ലോകത്തേയ്ക്ക്‌ അത്‌ വലിച്ചിഴച്ച്‌ കൊണ്ടുപോവുകയായിരുന്നു...

മുഖത്തുപതിച്ച വെള്ളതുള്ളികളുടെ കുളിർമ്മയിൽ കണ്ണു ചിമ്മി തുറന്നപ്പോൾ കൂട്ടുകാർ ആരോ പറഞ്ഞറിഞ്ഞ്‌ അവളും എത്തിയിരുന്നു...അവളുടെ മുഖത്തെ ഉത്കണ്ടയിൽ തനിക്കും അമ്പരപ്പ്തോന്നി...രണ്ടുദിവസമായി കടുത്ത പനിയും തലവെട്ടലും ഉണ്ടായിരുന്നു ഇതും അതിന്റെ തുടർച്ചയാകാം എന്നു പറഞ്ഞെങ്കിലും. അത്ര നിസ്സാരമായി തള്ളിക്കളയരുത്‌ എന്നായി അവൾ.

കോളേജ്‌ ഗേറ്റും കടന്ന്‌, ചാവറയച്ചന്റെ പള്ളിയേയും അതുകഴിഞ്ഞുള്ള പള്ളിക്കൂടവും പിന്നിട്ട്‌, കവലയിൽ എത്തി ബെസ്സുകാത്തുനിൽക്കുന്ന കൂട്ടുകാരോട്‌ സൊറപറഞ്ഞ്‌ അൽപനേരം നിൽക്കുമ്പോൾ, കൂട്ടുകാരികളുടെ അകമ്പടിയോടെ അവളും എത്തിച്ചേരും. ഇവിടെ നിന്നും ഇനി വീടുവരെയുള്ള ഒന്നര കിലോമീറ്റർ ദൂരം ഞങ്ങൾ രണ്ടുപേരുടേത്‌ മാത്രമാണ്‌. സാവധാനമെങ്കിലും, ഉയരമുള്ളതിനാൽ ദീർഘമേറിയ തന്റെ ചുവടുകൾക്ക്‌ ഒപ്പമെത്താൻ, ഫയലുകളും ബുക്കുകളും മറോട്‌ ചേർത്ത്പിടിച്ച്‌ അവൾക്ക്‌ അല്‌പം തിടുക്കത്തിൽ തന്നെ നടക്കേണ്ടിവരും. ടാറിട്ടറോഡിൽനിന്നും ഇറങ്ങി, പച്ചപുതച്ച്‌ കിടക്കുന്ന വയലുകളൂടെ ഇടയിലെ ചെമ്മൺ പാതയിലൂടെ, അസ്തമയസൂര്യന്റെ കിരണങ്ങളും ഇളം ങ്കാറ്റിന്റെ തലോടലും ഏറ്റുവാങ്ങി വീണ്ടും ടാറിട്ടറോഡിൽകയറി വീടെത്താറാകുമ്പോഴേയ്ക്കും വാക്കുകളിലൂടെ കിനാവും പരിഭവങ്ങളും പലവട്ടം പകുത്ത്‌ നൽകിയിരിക്കും. എന്നിട്ടും തീരാതെ അവ വീണ്ടും നാളേയ്ക്കായി ശേഷിച്ചിട്ടുണ്ടാവും...

വീട്ടിലെത്തി അമ്മയെ വിവരം ധരിപ്പിച്ച്‌, ഒരു ചെക്കപ്പ്‌ നടത്തുന്നത്‌ എന്തുകൊണ്ടും നല്ലതാണ്‌ എന്നും പറഞ്ഞിട്ടാണ്‌ അവൾ അന്ന് വീട്ടിലേയ്ക്ക്‌ പോയത്‌.അവൾ എന്നും അങ്ങനെ ആയിരുന്നു...തന്റെ കാര്യങ്ങളിൽ തന്നേക്കാൾ ശ്രദ്ധ കാട്ടിയിരുന്നവൾ...ഓർമ്മവെച്ചനാൾ മുതൽ കളിയിലും ചിരിയിലും അവൾ ഒപ്പം ഉണ്ടായിരുന്നു. ഭാഷകൾ ഇല്ലാതെ മനസ്സുകൾ വായിച്ചെടുക്കാവുന്ന അടുപ്പം. തുണയായി നിഴലായി ഒന്നായി ഒടുക്കം വരേയും ഉണ്ടാകുമെന്ന്, തിരിച്ചറിവുകളാകും മുമ്പേ കരുതിയിരുന്നവർ...അനുപൂരകങ്ങൾ അകേണ്ടിയിരുന്നവർ... വീട്ടുകാരും അങ്ങനെ തീർച്ചപ്പെടുത്തിയിരുന്നവർ...

അമ്മയുടെ മനഃസമാധാനത്തിനായി പിറ്റേന്ന്‌ കാരിത്താസ്‌ ആശുപത്രിയിൽ പോയി.അമ്മയുടെ ബെന്ധുവായിരുന്ന ഡോക്ടർക്ക്‌ തൃപ്തി പോരാഞ്ഞ്‌ ഒന്നിന്‌ പുറകെ ഒന്നായി ഓരോ ടെസ്റ്റുകൾ മാറിമാറി നടത്തി. ഒടുവിൽ തയിറോയിഡ്‌ ഗ്രന്ധിയിൽ ഒരു ഗ്രോത്ത്‌ ഉണ്ട്‌ എന്ന്‌ കണ്ടെത്തി. ഭയപ്പെടാനൊന്നുമില്ല താസിയാതെ ഒരു ഓപ്പറേഷൻ വേണ്ടിവരും എന്നും പറഞ്ഞ്‌ ഒരാഴചത്തേയ്ക്ക്‌ കഴിക്കേണ്ട മരുന്നുകൾ കുറിച്ചു തന്നപ്പോഴേയ്ക്കും അമ്മയുടെ കണ്ണുകൾ ചുവന്നുതുടങ്ങിയിരുന്നു. തനിക്കപ്പോഴും ഒരു നിസ്സംഗതയായിരുന്നു...

ഉപവാസവും പ്രാർത്ഥനയുമായി അമ്മയും, ചാവറയച്ചന്റെ നവനാൾ നൊവേനയുമായി അവളും തന്നിൽ നടത്തേണ്ട ഓപ്പറേഷന്റെ വ്യാകുലതകൾ ഏറ്റെടുത്തു.സ്ട്രച്ചറിൽ കിടത്തിയ തന്നെ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക്‌ കൊണ്ടുപോയി, വാതിലുകൾ അടച്ചപ്പോൾ നൊടി ഇടകൊണ്ട്‌ അതിനിടവഴി അനേകം ഭാവങ്ങൾ കൂടികലർന്ന് തീവ്രമായ ഒരു മിന്നൊളി അവളുടെ കണ്ണുകളിൽ നിന്നും തന്റെ കണ്ണുകളിൽ വന്നു പതിച്ചു.പച്ചവസ്ത്രം ധരിച്ച്‌ മാസ്കും മുഖത്തണിഞ്ഞ്‌, സ്റ്റീൽ കത്തികൾ കൊണ്ട്‌ ഭിക്ഷഗോരന്മാർ തന്റെ തൊണ്ട തുരന്ന് രോഗഗ്രസ്തമായ ഗ്രന്ധി അറുത്ത്മാറ്റുമ്പോഴും, അവളുടെ ആ നോട്ടം തന്റെ ഉള്ളിൽ കിടന്ന് പിടച്ചുകൊണ്ടിരുന്നതിനാൽ മറ്റൊന്നും താൻ അറിഞ്ഞതില്ല...

ഒരു വട്ടം കൂടി ബയോപ്സി എടുത്തു. റിസൾട്ടിൽ "മെറ്റാസ്റ്റാറ്റിക്‌ പപ്പിലറി കാർസിനോമ" എന്ന് എഴുതിയിരുന്നു.സമീപ കോശങ്ങളിലേയ്ക്കും പടർന്നു തുടങ്ങിയിരുക്കുന്നു..രോഗത്തിന്റെ ഗൗരവം മനസ്സിലായെങ്കിലും പ്രത്യേകിച്ചൊന്നും തോന്നിയില്ല.അവൾ ആ റിസൾട്ട്‌ വാങ്ങി പലവട്ടം വായിച്ചു നോക്കുന്നതു കണ്ടൂ.ഇടയ്ക്കിടയ്ക്ക്‌ തന്നെ സൂക്ഷിച്ചു നോക്കുന്നുമുണ്ടായിരുന്നു. അമ്മയെ ആകെ ഒരു മൂകത ബാധിച്ചിരുന്നു. വീണ്ടും അഞ്ചുദിവസം റേഡിയോ അയഡിൻ തെറാപ്പി. ജീവിതത്തിനും മരണത്തിനും ഇടയിൽ പിന്നിട്ട ദിനരാത്രങ്ങൾ. അവസാനം ദുർബല ശരീരം ജീവിത തിരത്ത്‌ വന്നടിഞ്ഞു... അതിനാൽ ഇനിയും ജീവിതം തുടരേണ്ടീയിരിക്കുന്നു...ഒരു ഗ്രന്ധിയുടെ സ്രവത്തിനു പകരമായി അന്നു മുതൽ ഗുളികകളും പതിവാക്കി.

ഗുളികകൾ കഴിക്കണം എന്നതൊഴിച്ചാൽ തീർത്തും പൂർവ്വസ്ഥിതി പ്രാപിച്ചിരുന്നു. എങ്കിലും അവൾ തന്നിൽ നിന്നും സാവധാനം അകന്നു മാറുന്നതായി ഒരു തോന്നൽ...തോന്നലല്ല അത്‌ വാസ്തവമാണെന്ന് പിന്നിട്‌ അമ്മയിൽ നിന്നും അറിഞ്ഞു. അത്‌ രോഗത്തെക്കാൾ തന്നെ തളർത്തിക്കളഞ്ഞു. അത്‌ ഏതൊരു കീറിമുറിക്കലിനേക്കാളും നീറ്റുന്നതായിരുന്നു...

ഒരിക്കൽ തഴച്ചുനിന്ന രോഗം ഇനിയും മുളച്ചുകൂടാ എന്നില്ല, അതിനാൽ അവളുടെ വീട്ടുകാരുടെ ആശങ്ക വളരെ ന്യായവുമാണ്‌. ഏകപുത്രിയുടെ ജീവിതം പാതിവഴിയിൽ കരിഞ്ഞുകൊഴിയാൻ സാധ്യതയുള്ള ഒരുവനായി അറിഞ്ഞുകൊണ്ടെന്തിനു ബലിയാക്കണം?.

പിന്നീട്‌ നിശ്ചിതകാലയളവിലായി നടത്തിയ ടെസ്റ്റുകളിലൊന്നിലും രോഗത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താൻ ആയില്ല. രോഗവും തന്നെ ഉപേക്ഷിച്ചുപോയിരിക്കുന്നു...

നല്ല നിലയിൽ ബിരുദം നേടിയിട്ടും തുടർ പഠനത്തിനായി മറുനാട്‌ തേടിപോയത്‌ അവളിൽനിന്നും ആ ഓർമ്മകളിൽനിന്നും ഒളിച്ചോടാൻ വേണ്ടി മാത്രമായിരുന്നു. പിന്നീട്‌ ഉദ്യോഗവും മറുനാടുകളിൽ തന്നെ ലഭിച്ചപ്പോൾ അതും ഒരു അനുഗ്രഹമായി തോന്നി. അകലങ്ങളിൽ നിന്നും അകലങ്ങളിലേയ്ക്കുള്ള ആ പ്രയാണം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. ദൂരെ ചക്രവാളങ്ങളിൽ എത്തിപ്പിടിക്കാനുള്ള മോഹം കൊണ്ടല്ല. ജന്മനാട്ടിലെ ഒരോ മണൽത്തരിയും ഒരായിരം ഓർമ്മകളെ ഉണർത്തുമെന്നതിനാൽ, ഇന്ദ്രിയങ്ങളിലൂടെ ഉള്ളിൽ കടന്നുകയറി കുത്തിക്കീറുന്ന ആ നോവിനെ ഒഴിവാക്കാനായി ഒരു വിഫലശ്രമം.

അവിടെ പെയ്യും ഓരോ മഴയും
കുളിർപ്പകരും നനവല്ല,
ഇളക്കിമറിക്കും പ്രളയമാകുന്നു...
അവിടെ തെളിയും ഓരോവെയിലും
ഉഷ്മളമായ ചൂടല്ല,
ഊതിയെരിക്കും കനലാകുന്നു....
അവിടെ വീശും ഓരോതെന്നലും,
സുഖംപകരും തഴുകലല്ല,
പിഴുതെറിയും കൊടുംങ്കാറ്റാകുന്നു...

അതിനാൽ അവിടെ നിന്നും അകന്ന് വെറുതെ ഒരാശ്വാസം തേടിയുള്ള പ്രയാണം തുടരുന്നു...

ശേഷിച്ചജീവിതം ജീവിച്ചു തീർക്കുവാൻ ഒരു ലക്ഷ്യം കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു ഭീരുവല്ലാത്തതിനാൽ സ്വയമതൊടുക്കുവാൻ ഒരുക്കമല്ല.മറുപടികൾ മറുചോദ്യങ്ങളിലേയ്ക്ക്‌ നയിക്കുമെന്നതിനാൽ, ചോദ്യങ്ങൾ അരുത്‌ മറുപടിയും ഇല്ല....

Monday 13 October 2008

വാൽ

കുപ്പക്കുണ്ടിലെ ശുനകനെ കല്ലെടുത്തോങ്ങുകിൽ
അതുചൊല്ലി മോങ്ങുവാനാളുണ്ടിവിടെ

സിംഹവാലപരിരക്ഷയ്ക്കായും കൂവും കുമാരികൾ
ഗോവധം നിഷിദമെന്നോതിയും പ്രക്ഷോഭങ്ങൾ

തെരുവിലൊരു മർത്യനെ നിർദ്ദയമെരിക്കുകിൽ
ആരുണ്ടിവിടെ കേഴുവാൻ ?

വാലില്ലാനരനുടെ വേദന
ആരുണ്ടത്‌ കാണുവാൻ ?

Wednesday 24 September 2008

മിഷൻ KK43


മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയൻ ബുദ്ധിമതാൻ വരിഷ്ടൻ
വാതാത്മജൻ വാനരയൂഥ മുഖ്യൻ
ശ്രീരാമദൂതം ശരണം പ്രപദ്യേ....

കാറ്റിലൂടെ വന്നതിനെ നേരിടാൻ, കാറ്റിന്റെ പുത്രൻ മാരുതിയെ തന്നെ കൂട്ടുപിടിച്ചു....

ഈ മന്ത്രം രണ്ടുമാത്ര ദൃഡമായി ഉരുവിട്ടു...
വിറയൽ മാറി ഒരു ചെറിയ ധൈര്യം കയിവന്നപ്പോൾ ഇറുക്കി അടച്ച കണ്ണുകൾ മെല്ലെ തുറന്നു....

നിങ്ങൾക്കൊക്കെ ചിരിക്കാം...ഇണയും തുണയും ഇല്ലാതെ ഒറ്റയ്ക്കു താമസ്സിക്കുന്ന ഒരു ചെറുപ്പക്കാരന്റെ വൈഷമ്യം ആര്‌ മനസ്സില്ലാക്കാൻ , അവന്റെ നെഞ്ചിന്റെ പടപടപ്പ്‌, തൊണ്ടയിലൂടെ പുറത്തേയ്ക്കു വരാതെ കുരുങ്ങി കിടക്കുന്ന നിലവിളി ഇതൊക്കെ ആര്‌ കേൾക്കാൻ....

ശനിയാഴ്ച രാത്രി 9.30ന്‌ റായി ഊനൊയിൽ "ഹം തും" എന്ന ഹിന്ദി സിനിമ മൊഴിമാറ്റി കാണീക്കുന്നുണ്ട്‌.യൂറോപ്പിലെ പലരാജ്യങ്ങളിലും ഹിന്ദി സിനിമ ഇങ്ങനെ ടിവിയിൽ കാണീക്കാറുണ്ട്‌. ഒരാഴ്ചയായി അതിന്റെ പരസ്യം കാണിക്കാൻ തുടങ്ങീട്ട്‌. അപ്പോൾ മുതൽ എന്നിലെ ദേശസ്നേഹം ഉണർന്നുതുടങ്ങിയതാണ്‌.മൊഴിമാറ്റിയാലെന്താ...നമ്മുടെ സ്വന്തം സെയിഫലിഖാനും, റാണി മുഖർജിയുമല്ലേ അതിൽ അഭിനയിക്കുന്നത്‌...എന്തായാലും അത്‌ കാണൂവാൻതന്നെ ഉറച്ചു.സാധാരണ തെരുവിൽ വായി നോക്കിനടക്കുന്ന ഞാൻ, അന്ന്‌ വൈകിട്ടത്തെ സകല സുശീലങ്ങളും മാറ്റിവയ്ക്കുവാൻ തീരുമാനിച്ചു...

ടിവി കാണൂന്നതിനോട്‌ അത്ര വലിയതാത്പര്യം ഇല്ല, തെരുവിൽ ഗവേഷണം നടത്തിയാൽ പലതും പഠിക്കാൻ പറ്റും. സുഹൃത്തുക്കളെ ഫ്രെഞ്ച്ക്വിസ്സ്‌ എന്നൊക്കെ പറഞ്ഞാൽ... ചുമ്മാ വായിച്ചു പഠിച്ചിട്ടുകാര്യമില്ല,ഇവിടെ വന്ന്‌, നേരിട്ടുകണ്ട്‌, അതിന്റെ എരിവും പുളിയും മനസ്സിലാക്കണം.... നാട്ടിൽ ഷക്കീല പടങ്ങൾ കണ്ട്‌ ശക്തമായ ഒരു അടിത്തറ ഉണ്ടെങ്കിൽകൂടി, ഇവിടുത്തെ നിരത്തുകളിൽ അരങ്ങേറുന്ന പല ലയിവ്‌ ഷോകളും കണ്ടാൽ കോരിത്തരിച്ചുപോകും. ഇവിടെ വന്ന ആദ്യ നാളുകളിൽ ഇതൊക്കെ കണ്ട്‌, കുട്ടിക്കാലത്ത്‌ ടച്ച്‌ പറഞ്ഞ്‌ കളിക്കുമ്പോൾ നിൽക്കുന്നമാതിരി സ്തംഭിച്ച്‌ നിന്നിരുന്ന എന്നെ വഴിപോക്കരിൽ പലരും തട്ടിയും തലോടിയും ജീവൻ പകർന്നു തരുമായിരുന്നു...പിന്നീട്‌ ഇതൊക്ക്‌ സ്ഥിരം കാഴ്ചകൾ ആയപ്പോൾ പഴയ ത്രില്ലൊക്കെ അൽപം കുറഞ്ഞു.. എങ്കിലും,ഓരോ സീനിലും നായികാനായകൻമാർ മാറി വരുന്നതിനാൽ അതീവ ജിജ്ഞാസ അനുദിനം വർദ്ധിക്കുന്നതല്ലാതെ ഒട്ടും കുറയുന്നുമില്ല... ഇല്ലാത്ത കോളുകൾ മൊബയിൽ ഫോണിൽ സംസ്സാരിച്ചുകൊണ്ട്‌, അമ്പലത്തിനു വലം വയ്ക്കുന്നമാതിരി ഇമ്മാതിരി സീനുകൾക്ക്‌ ചുറ്റും വലം വെച്ചും, ഷൂവിന്റെ ലെയിസുകൾ പലപ്രാവശ്യം അഴിച്ചു കെട്ടിയും, കുനിഞ്ഞും നിവർന്നും, അവയൊക്കെ പല അങ്കിളുകളിൽ വീക്ഷിച്ചും, ഇന്നും അവയ്ക്കൊക്കെ ചില പുതിയ മാനങ്ങൾ നൽകിപോരുന്നു....ക്യുനിന്ന്‌ ഇടികൊള്ളാതെ,ടിക്കറ്റ്‌ എടുക്കാതെ,മൂട്ടകടികൊള്ളാതെ, പരിചയക്കാരെ കണൂമ്പോൾ പുറം തിരുഞ്ഞുനിൽക്കത്തെ യതൊരു പണച്ചിലവും ഇല്ലാതെ ആവോളം ആസ്വദിക്കാൻ പറ്റുന്ന ഈവക ഷോകൾ പാഴാക്കാൻ ഞാൻ അത്ര അഹങ്കാരീ ഒന്നും അല്ല..

ആ വക സൗഭാഗ്യങ്ങൾ എല്ലാം തൃണവൽക്കരിച്ച്‌, സ്വരാജ്യ സ്നേഹത്തിനായി ഇന്നത്തെ സന്ധ്യ ഞാൻ സമർപ്പിച്ചു....അമ്പിളി കുട്ടിയും താരക പിള്ളേരും, മാനത്തെ മുറ്റത്ത്‌ കണ്ണാരം പൊത്തികളിക്കുമ്പോൾ, ഈ ഞാൻ എന്ന ചെറുപ്പക്കാരൻ, വാതിലുകൾ കൊട്ടിയടച്ച്‌ പിന്നിലെ ജനാല വലിച്ച്‌ തുറന്ന്‌,സോഫയിൽ ചാഞ്ഞ്‌, കാലുകൾ നിലത്തേയ്ക്കു നീട്ടി, ടിവിയിൽ കണ്ണൂം നട്ട്‌ തപസ്സിരുന്നു...
ഒരു തിയേറ്റർ എഫക്ട്‌ കിട്ടുന്നതിനായി റൂമിലെ ലയിറ്റും ഓഫാക്കി....പിന്നിലെ ജനാലയിൽ കൂടി തണുത്ത കാറ്റ്‌ കടന്നുവരുന്നുണ്ട്‌. ആകെ ഒരു എസി തീയേറ്ററിന്റെ അന്തരീക്ഷം...

നാട്ടിലെ മാതിരീ,പരസ്യങ്ങളുടെ മാലപ്പടക്കങ്ങൾക്ക്‌ ശേഷം ടിവീൽ സിനിമാ തെളിഞ്ഞുവന്നു.സാധാരണ ഹിന്ദി പടങ്ങളിലേപ്പോലതന്നെ, നമ്മുടെ റാണിയും സെയിഫും എയിർപ്പോർട്ടിൽ അമേരിക്കയ്ക്ക്‌ പോകാൻ തിടുക്കം കൂട്ടുന്നു.അവർ വിമാനത്തിൽ കയറി തികച്ചും അവിചാരിതമായി അടൂത്തടുത്ത സീറ്റുകളിൽ തന്നെ വന്നിരിക്കുന്നു,ചിരിക്കുന്നു,ഇണങ്ങുന്നു പിണങ്ങുന്നു,ഇടയ്ക്കിടയ്ക്ക്‌ പാട്ടുപാടി ഡാൻസും കളിക്കുന്നു..സിനിമ അങ്ങനെ നടന്നും ഇരുന്നും പോകുന്നു.....

പെട്ടെന്ന്‌, തലയ്ക്കു മീതെക്കൂടി ഒരു വലിയ കറുത്ത കടവാവൽ ചിറകടിച്ചുകൊണ്ട്‌ എന്റെ കാൽക്കൽ വന്നു വീണ്ണു.കാണുന്നത്‌ ഹൊറർ സിനിമ അല്ല എങ്കിൽകൂടി ഞാൻ ഭയന്നു നിലവിളിച്ചുപോയി...

ഇരുന്ന ഇരുപ്പിൽ തന്നെ ഇരുന്ന് താഴോട്ട്‌ നോക്കുവാൻ ധൈര്യം പോരാഞ്ഞ്‌,മുകളിലേയ്ക്ക്‌ കണ്ണുകൾ ഉയർത്തി,ഘടോപനിഷത്തിലെ ചില കഠോര മന്ത്രങ്ങൾക്കായി പരതി,..... മന്ത്ര തന്ത്രങ്ങൾ ഒന്നും മനസ്സിലേയ്ക്ക്‌ വരുന്നില്ല... എന്റെ മനസ്സിനെ ഏതൊ ഉഗ്ര ശക്തി മായയാൽ ബന്ധിച്ചിരിക്കുന്നു.....തപസ്സിനു ഭംഗം വന്നതോ പോകട്ടെ, എന്നെ പേടിപ്പിച്ചു കളഞ്ഞിലേ...ശനിയാഴ്ച ആയതിനാലും, ഈ കലിയുഗം തരണം ചെയ്യാൻ നിത്യ ബ്രഹ്‌മചാരിയും ചിരംജീവിയുമായ ആജ്ഞനേയനെ തന്നെ ശരണം പ്രാപിക്കുന്നതാണ്‌ ഏറ്റവും അനുയോജ്യമെന്ന് മനസ്സിലാക്കിയതിനാലുമാണ്‌ മേൽപറഞ്ഞ മന്ത്രങ്ങൽ ഉരുവിട്ട്‌ തുടങ്ങിയത്‌.. ........

അപ്പോൾ കൈവരിച്ച ആ ശക്തിയാൽ കാറ്റിലൂടെ പറന്നെത്തിയ നികൃഷ്ഠ ജീവിയെ തൊഴിച്ചെറിയാൻ കാലുകൾ ഇളക്കവെ..എന്നിൽ ഓഫായ ബുദ്ധി വീണ്ടും ഓണായി...ആർഷ്ഭാരത സംസ്ക്കാരം എന്നിൽ ജ്വലിച്ചുയർന്നു. ഏതു നികൃഷ്ഠ ജീവിയാണെങ്കിലും, കാല്‌ക്കൽ വന്ന്‌ ശരണം പ്രാപിച്ചവനെ, തൊഴിച്ചെറിയാൻ എന്റെ സംസ്ക്കാരം അനുവദിക്കുന്നില്ല.....ശത്രുക്കൾക്ക്‌ പോലും അഭയം നൽകുകയും,അഭയം നൽകിയവർക്കായ്‌ സ്വജീവൻ പോലും ബലികഴിക്കുകയും ചെയ്തിട്ടുള്ള മഹത്തായ സംസ്ക്കാരം.

ആർഷഭാരത സംസ്ക്കാരത്തിൽ ഊറ്റം കൊണ്ട്‌, ഞാൻ കരങ്ങൾ ഉയർത്തി അഭയാർത്ഥിയെ ആയുഷ്മാൻ ഭവ എന്ന്‌ അനുഗ്രഹിക്കുന്നതിനായി, മുരിനിവർത്തി തലകുനിച്ച്‌ തുറിച്ചു നോക്കി...ദൈവമേ ഇതെന്ത്‌ ?..ഇരുട്ടിലും ഞാനത്‌ വ്യക്തമായി കണ്ടു.. കടവാവൽ ഒന്നുമല്ല ...അത്‌..ഏതൊ സ്ത്രീയുടെ, ഒരു കറുത്ത കൊങ്കാ കവചം.....എന്റെ തലയിൽ അനേകം ട്യൂബ്‌ ലയിറ്റുകൾ ഫ്യൂസാകുന്നതിനു മുമ്പെന്നമാതിരി മിന്നിമിന്നി കത്തി...

ഞാൻ കണ്ണുകൾ ഇരു കൈകൾ കൊണ്ടും മാറിമാറി തിരുമ്മി വീണ്ടും വീണ്ടും നോക്കി. യാതൊരു മാറ്റവും ഇല്ല.. സാധനം അതുതന്നെ..തിരിഞ്ഞും മറിഞ്ഞും നോക്കി.. അപ്പൊൾ ആ കറുത്ത സാധനത്തിന്റെ ഒരറ്റത്ത്‌ ചെറിയ ഒരു വെളുത്ത ലേബലിൽ 43 എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു.

ഒരു പക്ഷെ അത്‌ ഏതെങ്കിലും രഹസ്യ കോഡാകാം(ജെയിംസ്‌ ബോണ്ട്‌ 007 പോലെയോ,ഡാവിഞ്ചികോഡ്‌ പോലയോ), അതുമല്ലെങ്കിൽ ഉപയോഗിക്കുന്ന വ്യക്തിയുടെ പ്രായമാകാം...ഏയ്‌ പ്രായമാകാതിരിക്കട്ടെ...ഞാൻ എന്റെ യുവ മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. . (ക്ഷമിക്കുക ഈ വക കര്യങ്ങളിൽ എന്റെ പരിജ്ഞാനം വളരെ പരിതാപകരമാണ്‌)...43 എന്നു ചെറുതായി രേഖപ്പെടുത്തിയ, കറുകറുത്ത കടവാവലിനെ അനുസ്മരിപ്പിക്കുന്ന, ആ കൊങ്കാ കവചം... (ഇനി അങ്ങോട്ട്‌ KK 43 )... എന്റെ മസ്തിഷ്കത്തിൽ സംശയത്തിന്റെ അനേകം കടവാവലുകളെ ഒന്നിച്ചു പറത്തിവിട്ടു....


പണ്ട്‌ വിശ്വാമിത്രനെ പരീക്ഷിക്കാൻ മേനക വന്നതുപോലെ, ഈ ചെറുപ്പക്കാരന്റെ മനമിളക്കാൻ ഏതെങ്കിലും അപ്സര കന്യക വന്നതാകുമോ?.. ഇവിടെ അനുദിനം അരങ്ങേറുന്ന പല കാഴ്ചകളൂം കണ്ട്‌ സുദൃഡചിത്തനായ എന്റെ മുന്നിൽ, കേവലം ഒരു കാബറെ ആടി തിമർത്ത്‌ പ്രലോഭിപ്പിക്കാൻ ആവില്ല എന്നുള്ള യാതാർത്ഥ്യം മനസ്സിലാക്കി, കാൽക്കൽ വീണ്‌, എന്നെ അങ്ങ്‌ സ്വീകരിച്ച്‌ പട്ടമഹഷി ആക്കണം എന്ന്‌ അപേക്ഷിക്കൻ എത്തിയതാകുമോ? പക്ഷേ KK 43 അല്ലാതെ മറ്റൊന്നും എന്റെ ദൃഷ്ഠിക്ക്‌ ഗോചരമാകുന്നില്ല..മിസ്റ്റർ ഇന്ത്യ,മൈ ഡിയർ കുട്ടിച്ചാത്തൻ എന്നി സിനിമകളിലെ പോലെ ചെരിപ്പും, കണ്ണടയും മാത്രം ദൃശ്യമാക്കിയിട്ട്‌, ബാക്കി ശരീര ഭാഗം മുഴുവൻ ആ മായാ മോഹിനി, ഇനി അദൃശ്യമാക്കിയത്‌ ആണെങ്കിലോ ?

ഞാൻ എന്റെ കാൽക്കൽ വിലയം പ്രാപിച്ചുകിടക്കുന്ന ഒരു രൂപവതിയെ മൻസ്സിൽ മെനഞ്ഞ്‌, അവളുടെ അഗോപാഗങ്ങളിൽ എന്റെ വിരലുകൾ കൊണ്ട്‌ തപ്പി നോക്കി...ഇല്ല എവിടെയും തടയുന്നില്ല....അപ്പോൾ ഒന്നു തീർച്ച... ശരീരം ഇവിടെ ഇല്ല.....

ഇനി ശിവ പുരാണങ്ങളിലെ പോലെ, പാർവ്വതിയിൽ പരമേശ്വരന്‌ അഭിലാക്ഷം ഉണ്ടാക്കുന്നതിനായി, പാർവ്വതി സാമീപ്യം ഉണ്ടാകുന്ന വേളകളിൽ, കാമദേവൻ തൊടുത്ത അമ്പുകൾ പോലെ ഒന്നാകുമോ ഇതും ?. കാമദേവന്‌ അഞ്ച്‌ ശരങ്ങൾ അല്ലാതെ ആറാമതായി ഒരു KK 43 കൂടി ഉള്ളതായി അറിവില്ല. കൊച്ചുകുട്ടികൾ പോലും AK 47 വച്ച്‌ കളിക്കുന്ന ഈ കാലത്ത്‌, കാമദേവന്‌ എന്താ ആയുധങ്ങൾ പരിഷ്ക്കരിച്ചുകൂടേ?....എങ്കിൽ മുക്കണ്ണൻ അന്നു കാണിച്ചതുപോലെ, ചുട്ട്‌ ഭസ്മം ആക്കീട്ടു തന്നെ കാര്യം...ഇതുവരെ ഉള്ള എന്റെ ഏകാന്ത തപസ്സുകൊണ്ടു സംഭരിച്ച സർവ്വ ഊർജ്ജവും സംവഹിച്ച്‌ ഞാൻ ചാടി എഴുന്നേറ്റ്‌ റൂമിലെ ലയിറ്റിട്ടു...എത്ര മുക്കിയാലും, നമുക്കു തുറക്കാൻ മുക്കണ്ണില്ല എന്ന യാതാർത്ഥ്യം മനസ്സിലാക്കിയപ്പോൾ വീണ്ടും സമചിത്തത കൈവന്നു...

ആ KK 43 അപ്പോഴും, വെളുത്ത ടൈൽസ്‌ തറയിൽ ഉയർന്നുവന്ന കറുത്ത ചെറുമലകൾ പോലെ യാതൊരു സ്ഥാനഭ്രംശവും സംഭവിക്കാതെ അവിടെതന്നെ കിടക്കുന്നു...വിശ്വസ്സിച്ചാലും, അതിൽ കരസ്പർശനം ചെയ്ത്‌ ഞാൻ ഇതുവരെയും പങ്കിലനായിട്ടില്ല...

വെറുതെ ആലോചിച്ചു നിന്നിട്ട്‌ കാര്യമില്ല, ഇതിന്റെ ഉറവിടം കണ്ടെത്തിയിട്ടുതന്നെ ബാക്കികാര്യം...എന്നിലെ ഷെർലോക്‌ ഹോംസ്‌ ഉണരുകയായി...CBIഡയറിക്കുറിപ്പുകൾ റെഫർ ചെയ്തുകൊണ്ട്‌, ഞാൻ റൂമിന്‌ നെടുകയും കുറുകയും രണ്ടുപ്രാവശ്യം നടന്നു .തുറന്നീട്ട ജനാലയിലൂടെ ആയിരിക്കണം ഇത്‌ ഉള്ളിൽ കടന്നുവന്നത്‌. കന്ന്‌ പുൽതൊട്ടിലിലൂടെ തല ഇടുന്നമാതിരി, ജനാലയിലൂടെ തല വെളിയിലേയ്ക്കിട്ട്‌ ഞാൻ തലങ്ങും വിലങ്ങും നോക്കി.വെളിയിൽ അപ്പോഴും ആവശ്യത്തിന്‌ കാഴ്ചയ്ക്കുള്ള വെട്ടം ഉണ്ട്‌.. അങ്ങിങ്ങായി ഇളകുന്ന ചില കുറ്റിചെടികൾ അല്ലാതെ മറ്റൊന്നും കാണുവാനില്ല.ഫലം വളരെ നൈരാശ്യാജനകം..അവിടെ ഒരു സ്ത്രീയും വിവസ്ത്രയായി നിൽക്കുന്നുണ്ടായിരുന്നില്ല...

ഇനി എന്തു ചെയ്യും...പരീക്ഷാ ഹാളിൽ, ചോദ്യക്കടലാസ്സിൽ എത്ര ചൂഴ്‌ന്ന്‌ നോക്കിയിട്ടും ഉത്തരങ്ങൾ ഒന്നും പിടികിട്ടാത്ത വിദ്യാർത്ഥിയെ പോലെ, അവസാനം ഞാനും തല ചൊറിഞ്ഞുകൊണ്ട്‌ മുകളിലേയ്ക്ക്‌ നോക്കി,...

അപ്പോൾ അവിടെ അതാ വീണ്ടും ചില ബിക്കിനികളും പാന്റീസുകളും എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ട്‌, ഞങ്ങളും വരട്ടയോ നിന്റെകൂടെ എന്ന്‌ ചോദിച്ച്‌ ഞാന്നുകിടക്കുന്നു... അതു ശരി, മുകളിൽ അയയിൽ ഉണങ്ങാൻ ഇട്ടിരുന്ന സാധനം കാറ്റിൽ വെറുതെ പറന്നു വന്നതാണ്‌...ഒരു ചെറുപ്പക്കാരന്റെ അമിത പ്രതീക്ഷകൾ ഇവിടെ തകർന്നടിയുകയായിരുന്നു.....മനസ്സ്‌ തേടികൊണ്ടിരുന്ന, പ്രണയത്തിന്റെ ചപലതകൾ എന്ന് സന്ദേഹിച്ച ആ KK സന്ദേശം ഇവിടെ ചീന്തപ്പെടുക ആയിരുന്നു...(മേഘസന്ദേശവും,മയൂഖസന്ദേശവും പോലെ, ഒരു പ്രണയ സന്ദേശം എഴുതി നേരിട്ടുതരാനുള്ള അതീവ ലജ്ജകാരണം, ഉടയാടയിൽ ഒളിപ്പിച്ച ആ സന്ദേശം വലിച്ചെറിഞ്ഞിട്ട്‌, ഒളിഞ്ഞുനിൽക്കുന്ന അർദ്ധനഗ്നയായ ഒരു കാമിനിയെ ആണ്‌ പ്രതീക്ഷിച്ചത്‌)

ഈ KK43യുടെ ഉടമസ്തയെ എനിക്കറിയാം... എന്റെ റൂമിന്റെ നേരെമുകളിൽ താമസ്സിക്കുന്ന 'ഇവ' എന്ന ഇരുപത്തിമൂന്നുകാരി ജെർമ്മൻ സുന്ദരിയാണ്‌ നായിക...നീലക്കണ്ണും സ്വർണ്ണമുടിയുമുള്ള അതിസുന്ദരി.... ഒരു മാസം വെക്കേഷൻ ചിലവഴിക്കാനായി എത്തിയതാണ്‌ ആ സുന്ദരിക്കുട്ടി..ഇതൊക്കെ ഞാൻ എങ്ങനെ അറിഞ്ഞു എന്നല്ലേ ..? അല്ലെങ്കിലും ഒരു യുവതി അയൽപക്കത്ത്‌ താമസ്സിക്കുമ്പോൾ, അവളെ ചുറ്റിപറ്റിയുള്ള എല്ലാ ഡേറ്റാകളും കളക്റ്റ്‌ ചെയ്ത്‌ അപ്റ്റുഡേറ്റ്‌ ചെയ്യേണ്ടത്‌ നമ്മുടെ കർത്തവ്യമല്ലേ...പ്രത്യേകിച്ച്‌ അവൾ ഒരു സുന്ദരി കൂടി ആകുമ്പോൾ...

അവൾ അല്‌പ വസ്ത്ര ധാരിയായി, പതിവായി ബീച്ചിൽ വെയിലുകൊള്ളാൻ പോകുന്നത്‌, എന്റെ ഈ റൂമിന്റെ മുന്നിലൂടെയാണ്‌.കണ്ടു കണ്ടില്ല എന്ന മട്ടിൽ ഞാൻ എന്നും ഇതൊക്കെ കണ്ണെടുക്കാതെ നോക്കിനിൽക്കാറുള്ളതല്ലേ... ഒന്നു ചിരിക്കുക, വിഷ്‌ ചെയ്യുക അതിനപ്പുറം യാതൊന്നും അവളുടെ ഭാഗത്തുനിന്നും ഇല്ലായിരുന്നു.

ഒരിക്കൽ ഞാൻ എന്തെല്ലാമോ പച്ചകറികളും കിഴങ്ങുകളും വെട്ടിയരിഞ്ഞ്‌, നാട്ടിൽ നിന്നും കൊണ്ടുവന്ന ചില മസ്സാലകളും കുടഞ്ഞിട്ട്‌, പാചക പരീക്ഷണം നടത്തുകയായിരുന്നു. അപ്പോൾ വാതിലിൽ മുട്ടികൊണ്ട്‌ അവൾ ചോദിച്ചു... നീ എന്താണ്‌ ഇത്ര സ്വദുള്ള ഭക്ഷണം ഉണ്ടാക്കുന്നത്‌.?..ഹായ്‌..എന്തൊരു നല്ല മണം... എന്നു പറഞ്ഞുകൊണ്ട്‌ അവൾ മൂക്കിലേയ്ക്കു വായൂ ആഞ്ഞു വലിച്ചുകയറ്റി...

എന്തു പറയണം, ഞാൻ ഒന്നാലോചിച്ചു... വാസ്തവത്തിൽ എനിക്കുപോലും അത്‌ എന്താണെന്ന് നിശ്ചയമില്ലായിരുന്നു... രണ്ടും കല്‌പിച്ച്‌ "സാമ്പ്‌ ആർ" എന്നു ഞാൻ പറഞ്ഞു...സത്യത്തിൽ അതിന്‌ .. 'സാമ്പ്‌ അഞ്ച്‌' എന്നോ, 'സാമ്പ്‌ ഏഴെന്നോ' ഉള്ള പേരുകൾ ആയിരുനൂ കൂടുതൽ അനുയോജ്യം...കാരണം അതിൽ എന്തൊക്കയോ ചേരുവകൾ ഒന്നുങ്കിൽ കുറവ്‌ അല്ലെങ്കിൽ കൂടുതലായിരുന്നു...

എന്നെ എന്തായാലും പുകഴ്ത്തി പറഞ്ഞതല്ലേ, ഇനി അവളുടെ കൊതിയും കിട്ടണ്ട എന്നുകരുതി, അതിൽനിന്നും ഒരു പാത്രത്തിൽ അല്‌പം പകർന്ന് ഞാൻ അവൾക്ക്‌ നൽകി.അവൾ അത്‌ എന്തൊ വിശിഷ്ഠ വസ്തുപോലെ എഴുന്നള്ളിച്ച്‌ അവളുടെ റൂമിലേയ്ക്കു കൊണ്ടുപോയി...

പിറ്റേന്ന് പാത്രം മടക്കിതന്നപ്പോൾ, അവളുടെ നാട്ടിലെ വളരെ പ്രത്യേകതയുള്ള സാധനമാണ്‌ എന്നു പറഞ്ഞ്‌ വെളുത്ത്‌ ഫോർമാജിയോ പോലെ ഉള്ള എന്തോ ഒന്ന് അതിൽ വച്ച്‌ തന്നു.അവളു പോയപ്പോൾ ഞാൻ അതു പരിശോധിച്ചു. മുട്ടനാടിന്റെ മുശുക്ക്‌ മണവും, അമേദ്യത്തിന്റെ ദുർഗന്ധവും കലർന്ന ഒരു വസ്തു. ദൈവമെ ഇത്‌ ഞാൻ എങ്ങനെ വിഴുങ്ങും...ഞാൻ അത്‌ നേരെ ക്ലോസെറ്റിൽ നിക്ഷേപിച്ചിട്ട്‌ ഫ്ലെഷ്ചെയ്തു...പിന്നീട്‌ ഞാൻ മസ്സാല ഉപയോഗിച്ചുള്ള പാചകപരീക്ഷണങ്ങൾ തൽക്കാലത്തേയ്ക്ക്‌ നിർത്തി വച്ചു...

എന്റെ അയൽവാസിയും സുന്ദരിയുമായ ആ ജെർമ്മൻകാരിയുടെ നെഞ്ചിനോടു ചേർന്ന് കിടന്ന്,അവളുടെ ഹൃദയ രഹസ്യങ്ങൾ എല്ലാം മനസ്സിലാക്കിയ ആ KK43 ആണ്‌ ഈ രാത്രിയിൽ അവളെയും ഉപേക്ഷിച്ച്‌ ഒരു ചെറുപ്പക്കാരന്റെ മുറിയിലേയ്ക്ക്‌ ഒളിച്ചോടി വന്നിരിക്കുന്നത്‌...അന്യയുടെ വസ്തു ആഗ്രഹിക്കുന്നതും കൈവശം വയ്ക്കുന്നതും തെറ്റാണെന്നും, അത്‌ എത്രയും വേഗം ഉടമസ്ഥയെ തിരികെ ഏല്‌പിക്കണം എന്നും, എന്റെ മനസാക്ഷി മന്ത്രിച്ചുകൊണ്ടേയിരുന്നു....തന്നെയുമല്ല നാളെ ഈ KK43 കാണാത്തതിന്റെ പേരിൽ അവൾ ഉടുതുണിയില്ലാതെ ഇതുവഴി പോയാൽ അതും മോശമല്ലേ....എന്റെ ഉത്തരവാദിത്തങ്ങൾ ഏറുകയാണ്‌..

എങ്ങനെ ഞാൻ അവളെ ഇത്‌ തിരിച്ചേല്‌പിക്കും..??..ഈ KK43 ഉം തൂക്കി പിടിച്ചുകൊണ്ട്‌ അവളുടെ റൂമിലേയ്ക്ക്‌ ഈ പാതിരാത്രിയിൽ മാർച്ചു ചെയ്തുചെന്നാൽ...ഒരു മാന്യനെന്ന് അവൾ തെറ്റിധരിച്ചിരിക്കുന്ന എന്നെ...അവൾ ശരിയായി തന്നെ ധരിച്ചാലോ..?.. മനസ്സാ വാചാ കർമ്മാണാ ഞാൻ നിരപരാധിയാണെങ്കിലും സാഹചര്യവും, തൊണ്ടി വസ്തുവും എന്നെ കുറ്റക്കാരനായി വിധിക്കില്ലേ.?..കുളിക്കടവിൽ ഒളിച്ചിരുന്ന് പണ്ട്‌ കള്ളക്കണ്ണൻ ഗോപസ്ത്രീകളുടെ വേണ്ടാത്തതൊക്കെ അടിച്ചുമാറ്റിയതുപോലെ, ഈ ഞാനും ചെയ്തതാണെന്നല്ലേ അവളും വിചാരിക്കൂ....അപ്പോൾ നേരിട്ട്‌ കൊണ്ടുചെന്ന് കൊടുക്കുന്നത്‌ ബുദ്ധിയല്ല....

ഇനി ഏതെങ്കിലും കമ്പിൽ തൂക്കി ഈ സാധനം പൂർവ്വസ്ഥാനത്ത്‌ മുകളിലുള്ള അയയിൽ എത്തിക്കാം എന്നുവച്ചാൽ, ആരെങ്കിലും കണ്ടാൽ.., മറിച്ചല്ലേ അവര്‌ വിചാരിക്കൂ..അവർ ബഹളം വെച്ച്‌ ആളെ കൂട്ടിയാൽ ഈ KK43യുടെ പേരിൽ ഞാൻ അഴികൾ എണ്ണേണ്ടിയും വന്നേക്കാം....

എന്തായാലും ഈ രാവിൽ KK43 എന്റെ റൂമിൽ അന്തി ഉറങ്ങട്ടെ...പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക്‌ ഞാൻ ഉണർന്നു..(അതിന്‌ ഉറങ്ങിയതെവിടെ?..ഈ ശുഷ്കാന്തി മറ്റൊന്നിലും ഇതിനു മുമ്പ്‌ കാണിച്ചതായി ഓർമ്മയില്ല.) അടുക്കളയിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന റബറിന്റെ കയ്യുറകൾ സിങ്കിന്റെ താഴെയുള്ള കാബിനിൽനിന്നും ഞാൻ എടുത്തു. ഓപ്പറേഷൻ തീയേറ്ററിലേയ്ക്കുപോകുന്ന സർജന്റെ സൂഷ്മതയോടെ അത്‌ കൈകളിൽ എടുത്തണിഞ്ഞു...എന്റെ വിരലടയാളമ്പോലും അതിൽ പതിയരുത്‌... ഞാൻ മൂലം ആ യുവതിയുടെ കന്യകാത്വത്തിന്‌ കളങ്കം വരുവാനും പാടില്ലല്ലോ... തറയിൽ നിന്നും ആ KK43, ഗ്ലൗസ്സ്‌ അണിഞ്ഞ കൈകളിലെടുത്ത്‌, വാതിൽ തുറന്ന് ഞാൻ വെളിയിൽ ഇറങ്ങി...ചുറ്റുപാടുകൾ വീക്ഷിച്ചു. ആരും ഇല്ല എന്നുറപ്പുവരുത്തി....എന്റെ ജനാലയുടെ മുകളിലുള്ള, അവളുടെ റൂമിന്റെ വരാന്തയിൽ നീളത്തിൽ കെട്ടിയിരിക്കുന്ന അയയെ ലക്ഷ്യമാക്കി കയ്യിലുള്ള KK43 വലിച്ചെറിഞ്ഞു...അത്‌ അയയിൽ തങ്ങാതെ അവളുടെ റൂമിന്റെ വരാന്തയിൽ ചെന്നു പതിച്ചു.. സാരമില്ല...അത്‌ അവളുടെ കണ്ണിൽ പെട്ടുകൊള്ളും.യാതൊരു സംശയത്തിനും ഇടയില്ല...അയയിൽ നിന്നും താഴെ വീണതാണ്‌ എന്നു വിചാരിച്ചുകൊള്ളും...ആശ്വാസമായി.. മിഷൻ സക്സസസ്‌.. ഞാൻ തിരികെ റൂമിൽ വന്നുകയറി...കയ്യുറ ഊരിമാറ്റി...ടാപ്പ്‌ തുറന്ന് കൈകൾകഴുകി...ആ കന്യകയുടെ യാതൊന്നിലും എനിക്ക്‌ പങ്കില്ല... എന്റെ കൈകളും പരിശുദ്ധം...

രാവിലെ നന്നായി വെയിൽ തെളിഞ്ഞപ്പോൾ അവൾ ആ കറുത്ത KK43യും അതേ നിറത്തിലുള്ള ഒരു പാന്റീസും ധരിച്ചുകൊണ്ട്‌ എന്റെ റൂമിന്റെ മുന്നിലൂടെ ബീച്ചിലേയ്ക്ക്‌ നടന്നു പോയി...അവൾ എന്നെ നോക്കി ചെറുതായി ഒന്നു പുഞ്ചിരിച്ചു...ആ KK43 ആകട്ടെ എന്തൊക്കയോ ഓർത്ത്‌ കുലുങ്ങികുലുങ്ങി ചിരിച്ചു...

ആവൾക്ക്‌ അറിയില്ലല്ലോ, അവളുടെ വെളുത്ത നെഞ്ചോട്‌ ചേർന്നിരിക്കുന്ന ആ കൊച്ചു കറുമ്പി, കഴിഞ്ഞ രാത്രി എന്റെ മുറിയിലാണ്‌ അന്തി ഉറങ്ങിയിരുന്നത്‌ എന്ന്...
ഒരാഴ്ച കൂടിക്കഴിയുമ്പോൾ അവൾ റൂം ഒഴിഞ്ഞ്‌ അവളുടെ നാട്ടിലേയ്ക്കുപോകും...ആ 43 എന്ന സംഖ്യ ഒരു നിഗൂഡ സമസ്യയായി തന്നെ തുടരും...

Wednesday 10 September 2008

ആത്മവാടിയിലെ പനിനീർപൂവ്‌



നീ എനിക്കാരെന്ന് ഓർമ്മയില്ലേ ?


നിന്നെ ഞാൻ കാമിച്ചതറിവതില്ലേ ?



സ്വപ്നങ്ങളത്രയും വിതറിയിട്ട്‌
ദുഃഖങ്ങളത്രയും ഒഴുക്കിവിട്ട്‌
തീർത്തയെന്നാത്മവാടിയിലെ
മോഹങ്ങളിതളിട്ട പൂവാണു നീ
എൻചോരനിറമുള്ള പനിനീർപൂവ്‌..


എന്നിലെ ശോക ഭാവങ്ങളത്രയും

നിന്നിലോ ശോഭമാം ദളങ്ങളായ്‌
എന്നുള്ളിൽ ഉറയുമീ കണ്ണീർക്കണങ്ങളോ
നിന്നുള്ളിൽ ഊറുന്ന തേൻകണങ്ങൾ
എന്നിലായിയമരുന്ന ക്രോധങ്ങളല്ലയോ
നിൻ തണ്ടിലെ മുൾ കൂർപ്പുകൾ



വെയിലിൽ ഞാൻനിന്ന് തണലേകിടാം
നിനവിൽ നിനക്കൊരു തുണയായിടാം
കാറ്റത്തും മഴയത്തും ചേർന്നുനിന്ന്
അലയാതെ ഉലയാതെ താങ്ങായിടാം
എന്നിലെ ഞാനായി പുനർജനിച്ച-
നിനക്കായ്‌ ഈജന്മം കാഴ്ചവയ്ക്കാം


നിൻമുഖം വാടുകിൽ,
തകരുമീ ഉള്ളവും.....
നിൻമണം തീരുകിൽ,
നിലയ്ക്കുമീ ശ്വാസവും...
നിന്നിതൾ കൊഴിയുകിൽ,
അടരുമീ ജീവനും......

Saturday 6 September 2008

എന്റെ ഓണകായ്ക്കളം

ഓണം വന്ന് മൂക്കത്ത്‌ കയറി ഇനീയെന്ത്‌ ചെയ്യാനാ?

കാണം വിറ്റും ഓണം ഉണ്ണണം എന്നല്ലേ, ആകെ ഇവിടെ ഉള്ളത്‌ ചെറിയ ഒരു ഫ്ലാറ്റ്‌ ആണ്‌ അതുകൂടി പോയാൽ ഈ ഞാൻ പെരുവഴിയിലാകും.വിഭവസമൃത്തമായ സദ്യ ഒന്നും ഒരുക്കാൻ ആവില്ല എങ്കിലും ഒരു പായസം ഉണ്ടാക്കാൻ പറ്റുമോ എന്ന് ഞാനും ഒന്നുനോക്കട്ടെ.
കച്ചവടോദ്ദേശ്യം ഒന്നു ഇല്ലായെങ്കിൽ കൂടിയും, ഈ ഓണത്തിനിടയിലും രാവിലകളിൽ പുട്ടുതന്നെയാണ്‌ പതിവ്‌. അതിനാകുമ്പോൾ അതിസാമർത്ഥ്യത്തിന്റെ ആവശ്യമില്ലല്ലോ. നാട്ടിൽ നിന്നും കൊണ്ടുവന്ന പുട്ടുകുടവും, അല്‌പം അരിപ്പൊടിയും,പത്തുമിനിട്ടും ഉണ്ടെങ്കിൽ സംഗതി കുശാൽ... അതിന്റെ ആവി ഉയർന്നു തുടങ്ങുമ്പോൾ പരക്കുന്ന ആ മണത്തിൽ, ഞൊടി ഇടകൊണ്ട്‌ നാട്ടിൽ ഒന്ന് ഓടിചെല്ലാനും പറ്റും....


കാട്ട്കോഴിക്കുണ്ടോ ഓണവും ശങ്ക്രാന്തിയും ?
ഓണം എന്നൊക്കെ പറഞ്ഞാൽ ഇവിടെ ഒരുത്തനും ഒരുകുന്തവും മനസ്സിലാകില്ല. മഹാബലിയുടെയും,വാമനന്റേയും കഥകളൊക്കെ പറഞ്ഞ്‌ മനസ്സിലാക്കിവരുംമ്പോൾ നമ്മൾ ഒരു പരുവം ആകും. ചിലപ്പോൾ അത്‌ ഒരു ഓണത്തല്ലിൽ തന്നെ കലാശിച്ചെന്നുമിരിക്കും.

മാവേലി നാടുവാണിടും കാലം, മാനുഷ്യരെല്ലാരും ഒന്നുപോലെ, കള്ളവും ഇല്ല ചതിയുമില്ലാ,എള്ളൊളമില്ലാ പൊളിവചനം എന്നൊക്കെ പറഞ്ഞ്‌ ഫലിപ്പിക്കാൻ പറ്റുമോ ?. എള്ള്‌ കാട്ടികൊടുക്കാൻ ആവില്ലെങ്കിലും, വല്ല കടുകും വെച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം എന്നു വച്ചാൽ തന്നെ, നമ്മുടെ നാടിന്റെ ഇന്നത്തെ സ്ഥിതിവിശേഷം എന്നും കണ്ടുകൊണ്ടിരിക്കുന്ന ഏതവനെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ?

അതിനാൽ ഓണവും ആഘോഷങ്ങളും എന്നിൽ തന്നെ തുടങ്ങി ഒടുങ്ങുന്നു...
എന്റെ ഈ ഓണംകേറാമൂലയിലേയ്ക്ക്‌ മാവേലി കയറിവരത്തില്ലാ എന്ന് അറിയാമെങ്കിലും, പൂക്കളം തീർത്ത്‌ അതിനുചുറ്റും കയ്കൊട്ടിക്കളി നടത്തണം എന്നൊക്കെ എനിക്കും ആഗ്രഹം ഇല്ലാതില്ല... എന്തു ചെയ്യാം, ഇവിടെ ഇപ്പോൾ സീസ്സൺ അല്ലാത്തതിനാൽ പൂക്കൾ ഒക്കെ കായ്കൾ ആയിക്കഴിഞ്ഞു. മനസ്സിൽ കരുതിയിരുന്ന പൂവുകൾ ആണെങ്കിൽ വല്ലാതെ വാടിയും പോയി.... ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്നല്ലേ, അതിനാൽ ഞാനും ഇട്ടു രണ്ട്‌ കായ്ക്കളം. അതിന്റെ ഫോട്ടോ താഴെ ഉണ്ട്‌. (ആരും ദയവായി മാവേലിയെ ഇതൊക്കെ കാണിച്ച്‌ ഞെട്ടിക്കരുത്‌...പാവം ഒരു ദുർബല ഹൃദയനല്ലേ...അല്ലെങ്കിൽ ആ കുരുട്ട്‌ വാമനന്‌ ചവിട്ടാൻ പാകത്തിന്‌ തലവച്ചു കൊടുക്കുമോ? അതോടെ ആകെ നാശകോശമായിതീർന്നില്ലേ കേരളം. ) ഓണം വന്നാൽ എന്താ ഉണ്ണി പിറന്നാൽ എന്താ, ഈ ഉള്ളവന്റെ കാര്യം എന്നും ഇങ്ങനെ ഒക്കെത്തന്നെ....

നാട്ടിൽ ഒരു ഓണം കൂടിയിട്ട്‌ വർഷങ്ങൾ പലതായി...
അടിക്കടി വരുന്ന ഹർത്താൽ മഹോത്സവങ്ങൾ,വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന തിരുവോണത്തിന്റെ പ്രാമുഖ്യം കുറച്ചിട്ടുണ്ടാകുമോ ആവോ?നാക്കിലയിൽ തന്നെ ആണുവോ ഇന്നും നാട്ടിൽ ഓണം ഉണ്ണുന്നത്‌ ?അതോ ആധുനീവൽക്കരണത്തിന്റെ ഭാഗമായി പേപ്പെർപ്ലെയിറ്റുകളിലാക്കിയോ ? മുറ്റത്ത്‌ കുട്ടികൾക്കായി ഇന്നും ഊഞ്ഞാൽ കെട്ടാറുണ്ടോ ? അതൊ അമ്യൂസ്‌മന്റ്‌ പാർക്കിലെ ജയിന്റ്‌ വീലിനോടാണോ കുട്ടികൾക്ക്‌ താൽപര്യം ?.ഓണം ശരിക്കും ഇന്ന് കേരളത്തിൽ ഉണ്ടോ?...അതോ ടിവി ചാനലുകാരും, വമ്പിച്ച ഡിസ്ക്കൗണ്ട്‌ വിളമ്പരം ചെയ്യുന്ന വ്യാപാരികളും മാത്രമേ അത്‌ ആഘോഷിക്കാറുള്ളോ ?...

ആയുസ്സിനിയും നീട്ടികിട്ടിയാൽ ഒരു തിരുവോണമെങ്കിലും നാട്ടിൽ ആക്കണം എന്നുണ്ട്‌...നഷ്ടപ്പെട്ടു എങ്കിലും കുട്ടിക്കാലത്തെ ആ ഓണക്കാലം, അവിടെ പോയി കണ്ടും കേട്ടും മണത്തും രുചിച്ചും, ഒരിക്കൽക്കൂടി അതൊക്കെ അനുഭവിച്ചറിയാൻ ശ്രമിക്കണം.... തൊടിയിൽ നിറഞ്ഞു നിൽക്കുന്ന തുമ്പപൂവും മുക്കൂറ്റിപൂവും, അവയ്ക്കിടയിലൂടെ പാറിനടക്കുന്ന ഓണത്തുമ്പികളും, കൊയ്ത്തുകഴിഞ്ഞ്‌ തറഞ്ഞുകിടക്കുന്ന പാടത്ത്‌ കൂട്ടുകാരോടൊത്ത്‌ കളിച്ചിരുന്ന നാടൻ പന്തുകളിയും, തവണവച്ച്‌ മാറിമാറി ഉള്ള കശുമാംകൊമ്പിലെ ഊഞ്ഞാലാട്ടവും, നിക്കറിന്റെ കീശയിൽ നിന്നും ഇടയ്ക്കിടയ്ക്ക്‌ എടുത്ത്‌ കൊറിക്കുന്ന അമ്മവറുത്ത ഉപ്പേരിയും,ആർത്തും കൂവിയും വേഗത്തിൽ കടന്നു പോകുന്ന പത്തുദിവസത്തെ ആ ഓണാവധിയും, പുത്തൻ മണമുള്ള ഓണക്കോടിയും...എല്ലാം ഇന്നും മനസ്സിൽ തന്നെ ഉണ്ട്‌....

മലയാളികളായ നാം എവിടെ ആയിരുന്നാലും, എന്നും നാലുനേരം മൂക്കറ്റം ഉണ്ട്‌ കഴിയുന്നവരാണെങ്കിലും... സമത്വത്തിന്റേയും,സത്യത്തിന്റേയും, ആ വലിയ ഓണസന്ദേശം ഉള്ളിലേറ്റി, ഐശ്വര്യത്തിന്റെ പൂക്കളം മനസ്സിൽതീർത്ത്‌... ഒരു പിടിയെങ്കിലും തിരുവോണസദ്യയായി ഉണ്ട്‌ സംതൃപ്തരാകാം ....പൊയ്പ്പോയ കാലത്തിന്റെ സുകൃതികൾ അനുസ്മരിക്കാം...ഇനിയും ഒരിക്കൽ അത്‌ മടങ്ങി എത്തുമെന്ന് ആശിക്കാം,... സ്വപ്നങ്ങൾ കാണാം.........നമുക്കും ആ ഉത്സവത്തിൽ പങ്കു ചേരാം.... സന്തുഷ്ടനായി മാവേലി പോയിവരട്ടെ അടുത്ത ഓണത്തിനായി....

എല്ലാവർക്കും പൊന്നോണത്തിന്റെ ആശംസകൾ.....

എന്റെ ഓണക്കായ്ക്കളം

Monday 1 September 2008

രാവണായനം

ഒരു ദേവകനല്ല അവനെന്നത്‌ നേരെങ്കിലും,
ആ രാവണന്‌, എന്താണിത്രമേൽ കുറ്റം...?


ഉടപിറന്നവൾ തൻ ഉടലിലെ മുറിവുകൾ,
ഉള്ളിലൊരു നെടുമുറിവായ്‌ നീറ്റിയ മാത്രയിൽ,
അലമുറവേണ്ടിനി, ജേഷ്ഠനുണ്ടെന്നു ചൊല്ലി
കോപം പൂണ്ടു പോരിനായി പുറപ്പെട്ടുചെന്നതോ?


വന്യമാം വനത്തിൽ വെറുമൊരു പർണ്ണശാലയിൽ
വേവതിപൂണ്ടു മരുവുന്ന ജാനകി,
സ്വപുത്രിയെന്നുള്ളം തിരിച്ചറിഞ്ഞ മാത്രയിൽ,
ഞാൻ നിൻ താതനെന്നോതാതെ,കൂടെ കൂട്ടിയെന്നതോ?


കുറ്റമാണ്‌ അതൊക്കെ എന്നോതി,
അവനുടെ ന്യായങ്ങൾ എല്ലാം തഴഞ്ഞ്‌,
തല പത്തായിട്ട്‌ അറുത്തറുത്ത്‌,
കൊല്ലാക്കൊല ചെയ്തില്ലയോ അന്നവനെ?


ചാരിത്ര്യം വെടിഞ്ഞ്‌ പിഴച്ചൊരു ചരിത്രം
അന്നേ മൂടി, ആ സത്യവും സ്നേഹവും.
രാജസ്തുതിപാടക വൃന്ദവും,കാലവും ചേർന്ന്‌,
പിന്നീടവനെ ഒരു കൊടും നീചനുമാക്കി.


എന്നിട്ടും മാറാത്ത പകയുമായി,
അവനുടെ കോലങ്ങൾ തീർത്തും,
കല്ലെടുത്തെറിഞ്ഞും, അർപ്പുവിളിച്ചും,
എരിക്കുന്നിവിടെ ഇന്നും, ഒരുത്സവമായി.


ലെങ്കയിൽ നിന്നേറ്റി, ഗർഭവും പേറ്റി
ഇനിയുമൊരരണ്യവാസവും,മാനം കെട്ടയാമാനവും-
ഭയന്നൊടുവിൽ, സ്വപക്ത്നിയെ കാട്ടിലേക്കെറിഞ്ഞൊരു-
രാമനോ, പ്രജാപതി അവതാര ദേവനും.


അന്നാ ദേവിതൻ ശോകവും,
ഗർഭസ്ഥ ശിശുക്കൾതൻ രോദവും,
കണ്ടുപിടഞ്ഞാ രാവണ ഹൃദയവും,
മാ നിഷാദാ എന്നുരുവിട്ടുകാണുമോ...?


കരുത്തിലൊരു രാക്ഷസതുല്യനെന്നിരിക്കിലും,
പൊടിയുമൊരുമാനസ്സം ഉള്ളയാരാവണൻ,
തെറ്റുകളില്ലാത്തൊരു ദേവകനല്ലെങ്കിലും,
വെറുമൊരു പാവം അല്ലായിരുന്നുവോ ?


ആ ബ്രഹ്മഹത്യാ പാപം,
പേറുന്നുവോ... ഇവിടെയോരോ മനമിന്നും ?
ആ വിപ്ര ശാപം,
ഉഴറുന്നുവോ... ഇവിടെയീ മണ്ണിലിന്നും ?

മാപ്പാക്കൂ...... രാമാ.....
ഇതെൻ........ രാവണായനം.....

Thursday 28 August 2008

ബാർബിക്യൂ

കഷ്ടിച്ച്‌ ഒരു മാസം മുമ്പ്‌, ഒരു ഒഴിവു ദിവസം വൈകുന്നേരം ഞാൻ നോളിയിൽ നിന്നും ബെർജേജിയിലേയ്ക്ക്‌ നടന്നു പോവുക ആയിരുന്നു.ഒരു വശത്ത്‌ കടലും മറുവശത്ത്‌ പാറക്കെട്ടുകൾ നിറഞ്ഞ പർവ്വത നിരകളും.ഇവയ്ക്കിടയിലൂടെയാണ്‌ റോഡ്‌. പാറക്കെട്ടുകൾ ഇടിഞ്ഞ്‌ വീണ്‌ തടസ്സപ്പെട്ട ഈ വഴി വീണ്ടും തുറന്നിട്ട്‌ അധികം നാളുകൾ ആയിട്ടില്ല.ഇപ്പോൾ പാറക്കെട്ടുകൾ ആകെ ശക്തി ഏറിയ കമ്പിവലകൾകൊണ്ട്‌ പൊതിഞ്ഞ്‌,അങ്ങിങ്ങായി ലയിറ്റുകളൂം സയറണുകളൂം ഘടിപ്പിച്ചിരിക്കുന്നു. എവിടെ എങ്കിലും ഒരു കല്ല്‌ അടർന്ന്‌ തുടങ്ങിയാൽ ലയിറ്റുകൾ തെളിയുകയും സയറണുകൾ മുഴങ്ങുകയും ചെയ്യും.

റോഡിനരുകിൽ, കടലിനോട്‌ ചേർന്ന്‌ കല്ലുകൾ പാകി തീർത്തിരിക്കുന്ന നടപ്പാതയിലൂടെ,കടൽ കാഴ്ചകളും കണ്ട്‌ കാറ്റും കൊണ്ട്‌ ഞാൻ സാവധാനം നടന്നു. എസ്താത്തയുടെ സമയമായതിനാൽ കടൽ തീരത്ത്‌ നല്ല തിരക്കാണ്‌. ഞാൻ പോകുന്ന ദിശയിൽ നടപ്പാതയോട്‌ ചേർന്ന്‌, ചെറിയചെറിയ പാർക്കുകളും, കുട്ടികൾക്കായുള്ള കളീസ്ഥലങ്ങളും, കൊച്ചുകൊച്ചു കഫേത്തേറിയകളും, ജലാത്തോറിയാകളും ഒക്കെയുണ്ട്‌.രാത്രിയിലും ഇവിടെ നല്ലതിരക്കാണ്‌.തീരത്ത്‌ ആളുകൾ വട്ടം കൂടി മീൻ ചുട്ടെടുക്കുന്നതും ബാർബിക്യൂ ഉണ്ടാക്കുന്നതും കാണാം. ഇരുട്ടിൽ തീക്കനലുകളും, ചുട്ടു പഴുത്ത കമ്പികളും തിളങ്ങികൊണ്ടിരിക്കും. ഉയരുന്ന നേർത്ത പുകയെ കാറ്റ്‌ തട്ടിചിതറിക്കും,വേവുന്ന മാസത്തിന്റെ ഗന്ധം ചുറ്റുപാടും പരക്കും. കുട്ടികൾ അവയ്ക്ക്‌ ചുറ്റും ഒച്ച ഉണ്ടാക്കി ഓടിനടക്കും. ആകെ ഒരു ഉത്സവപ്രതീതി....

ഇവിടെ ചുറ്റിത്തിരിയുന്ന പല സ്ത്രീകളുടേയും വസ്ത്ര ധാരണം എന്നിൽ കൗതുകം ഉണർത്തി. പലരും നേർത്ത കോട്ടൺ തുണികൊണ്ടുള്ള നമ്മുടെ ചുരിദാറിന്റെ ടോപ്പ്‌ മാത്രമേ ഇട്ടിട്ടുള്ളൂ. സുതാര്യമായ അതിലൂടെ അവരുടെ ശരീരഭംഗി മുഴുവൻ കാണാം. ആ വസ്ത്രങ്ങളിൽ ചിലതിലൊക്കെ ഹിന്ദിയിൽ "ഓം ശാന്തി", "തമസോമാം ജോതിർ ഗമയാം " എന്നൊക്കെ എഴുതി പിടിപ്പിച്ചിട്ടുമുണ്ട്‌. ഫിനാലയിലെ ഒരു ബംഗ്ലാദേശിയുടെ കടയിൽ നിന്നാണ്‌ ഈ വസ്ത്രങ്ങളുടെ ഉറവിടം എന്ന്‌ ഞാൻ നേരത്തെ കണ്ടെത്തിയിരുന്നു.സുനാമിയുടെ പേരിൽ ഇവിടെ ചില ബംഗ്ലാദേശികൾ വന്നു പെട്ടിട്ടുണ്ട്‌.അവർ ഇന്ത്യയിൽ നിന്നും കെട്ടുകളായി കൊണ്ടുവരുന്നതാണ്‌ ഈ വസ്ത്രങ്ങൾ.നമ്മുടെ രാജ്യത്തിന്റെ സന്ദേശവും പേറി നടക്കുന്ന ആ സ്ത്രീകളെ കണ്ടപ്പോൾ എനിക്ക്‌ ഒരു ഇന്ത്യക്കാരൻ എന്നതിൽ ഒരു ചെറിയ അഭിമാനം ഒക്കെ തോന്നി.
ട്രാഫിക്ക്‌ നിയമങ്ങൾ ഇവിടെ വളരെ കർശനമായതിനാലും, ആളുകൾ എല്ലാം അത്‌ പാലിക്കുന്നതിൽ ഉത്സുകർ ആയതിനാലും, കൊച്ചുകുട്ടികൾക്ക്‌ പോലും ഇവിടെ നിർഭയം എവിടെ വേണമെങ്കിലും തനിയെ സഞ്ചെരിക്കാം.ഞാൻ കാപ്പോ നോളീ ഹോട്ടലും പിന്നിട്ട്‌ സ്പൊതോർണ്ണോയിൽ എത്തി. അപ്പോൾ, എനിക്ക്‌ ഏകദേശം 30മീറ്റർ മുന്നിലായി ഒരു ആൺകുട്ടി റോഡു ക്രോസ്സ്‌ ചെയ്ത്‌ വരുന്നത്‌ ശ്രദ്ധയിൽപ്പെട്ടു.അഞ്ച്‌ വയസ്സ്‌ പ്രായം തോന്നിക്കും. കയ്യിൽ എന്തോ ഒരു പൊതിയുണ്ട്‌.ചുറ്റിലും വീതിയിൽ അരികുകൾ ഉള്ള, ചുവന്ന ഒരു യൂറോപ്യൻ തൊപ്പി തലയിൽ വെച്ചിട്ടുണ്ട്‌.നിക്കറും ടിഷർട്ടും ആണ്‌ വേഷം. തിടുക്കത്തിലുള്ള ആ നടത്തം കണ്ടാൽ അറീയാം, അടുത്തുള്ള പാർക്കിൽ കാത്തു നിൽക്കുന്ന കൂട്ടുകാരുടെ അടുത്തേയ്ക്‌ കളിക്കാൻ പോവുകയാണെന്ന്.

ഞാൻ ആ കുട്ടിയുടെ അൽപം പിന്നിലായ്‌ നടത്തം തുടർന്നുകൊണ്ടിരുന്നു.ആളുകൾ പലരും ഞങ്ങൾക്ക്‌ എതിർവശം വന്ന്‌ ഞങ്ങളേയും കടന്നു പൊയ്ക്കൊണ്ടിരുന്നു. പെട്ടെന്ന്‌ കുട്ടിയുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു. അവൻ നടപ്പാതയുടെ അരികിനോട്‌ കഴിയുന്നത്ര ചേർന്ന്‌, സാവധാനം പതുങ്ങി പതുങ്ങി നടക്കാൻ തുടങ്ങി.ഞാൻ അതു ശ്രദ്ധിച്ചു. എന്തു പറ്റി എന്ന്‌ ചിന്തിച്ചു. അവൻ ആരെയോ ഭയപ്പെടുന്നതുപോലെ.

അപ്പോഴാണ്‌ ഞാനും അത്‌ ശ്രദ്ധിച്ചത്‌. ഞങ്ങൾക്ക്‌ അഭിമുഖമായി നന്നായി കറുത്ത ഒരു മനുഷ്യൻ നടന്നു വരുന്നുണ്ട്‌. കയ്കളിൽ കുറെ സഞ്ചികളൂം ടവ്വലുകളും ഒക്കെ തൂക്കി പിടിച്ചിട്ടുണ്ട്‌. കടൽ തീരത്തുകൂടെ സാധനങ്ങൾ വിറ്റുനടക്കുന്ന ഒരു സാധാരണ ആഫ്രിക്കക്കാരൻ. കുട്ടി അയാളെ തന്നെ നോക്കി കൊണ്ട്‌ പേടിച്ചരണ്ട്‌ നിൽക്കുകയാണ്‌. അയാൾ ആകട്ടെ, അതൊന്നും അറിയാതെ തന്റെ വിൽപന വസ്തുക്കൾ കുടഞ്ഞും തട്ടിയും ഒക്കെ നടന്നു വരുന്നു.

അയാൾ ആ കുട്ടിയുടെ ഒപ്പം എത്തിയതും,ആ കുട്ടി തന്റെ കയ്യിലുള്ള പൊതി മാറോടുചേർത്ത്‌ പിടിച്ച്‌, ഇരുകയ്കളൂം അതിനുമേൽ പിണച്ചുവെച്ച്‌, അയാളെ തന്നെ നോക്കികൊണ്ട്‌ നിലത്ത്‌ കുത്തിയിരുന്നു. അകാരണമായി അവൻ പേടിച്ച്‌ വിറയ്ക്കുന്നതായി എനിക്കുതോന്നി.ആഫ്രിക്കക്കാരൻ ഇതൊന്നും അറിയുന്നേയില്ല. ഞാൻ അപ്പോഴും അവന്റെ ഒപ്പം എത്തിയിട്ടില്ല അൽപം പിന്നിൽ തന്നെയാണ്‌. ആ കറുത്ത മനുഷ്യൻ അവനെ പിന്നിട്ടതും, അവൻ എഴുന്നേറ്റ്‌ തിരിഞ്ഞു നോക്കാതെ വേഗത്തിൽ ഓടാൻ തുടങ്ങി. ഓടി ഓടി അടുത്തുള്ള പാർക്കിൽ ചെന്നു കയറി, അനേകം കുട്ടികളുടേയും,മുതിർന്നവരുടേയും ഇടയിൽ പോയി മറഞ്ഞു.ഏതൊ അത്യാപത്തിൽ നിന്നും അതിവിദഗ്ദ്ധമായി രക്ഷപ്പെട്ട ഒരുവനെപ്പോലെ...

ഞാൻ ചിന്തിച്ചൂ, എന്തായിരിക്കും ആ കുട്ടിയുടെ ആ മനോഭാവത്തിന്‌ കാരണം.വഴിയിൽ അനേകം അപരിചിതരെ കടന്നുപോയിട്ടും അവൻ മറ്റാരേയും ഭയപ്പെട്ടിരുന്നില്ല. പകൽ സമയം വീടുകളിൽ കഴിയുന്ന കുട്ടികൾക്ക്‌ ടെലിവിഷനാണ്‌ ഏറ്റവും വലിയ സുഹൃത്ത്‌. ഇവിടെ ടെലിവിഷനുകളിൽ ആഫ്രിക്കൻ രാജ്യങ്ങളെ ക്കുറിച്ച്‌ കാണിക്കുന്ന വാർത്തകൾ പലതും നല്ല വശങ്ങൾ ആയിരുന്നില്ല.പട്ടിണിയും,പിടിച്ചുപറിയും,കലാപങ്ങളും ഒക്കെയാണ്‌ പ്രധാനമായും കാണിക്കുക. ഇതൊക്കെ കുട്ടികളെ വല്ലാതെ സ്വാധീനിച്ചിരിക്കണം.അതിൽ നിന്നും ഉടലെടുത്തത്തായിരിക്കണം ആ പേടി..

ഇന്നിപ്പോൾ ഇവിടെ പത്രങ്ങളിലും, ടെലിവിഷനുകളിലും നിറഞ്ഞു നിൽക്കുന്ന വാർത്ത നമ്മുടെ ഒറിസ്സായിലെ മനുഷ്യക്കുരുതിയാണ്‌.ഓരോ മണികൂറിലും അതിന്റെ അപ്റ്റുടേറ്റുകൾ ഉണ്ട്‌.കത്തിക്കരിഞ്ഞും, മുറിവേറ്റും പിടയുന്ന മനുഷ്യ ശരീരങ്ങളും, അങ്ങിങ്ങായി ആളി പടരുന്ന തീയും പുകയും, കത്തിയും കുന്തവുമായി അവയ്ക്ക്‌ ചുറ്റും നൃത്തം വച്ച്‌ വീണ്ടും കൊലവിളി മുഴക്കുന്ന ഭ്രാന്തരേയും തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കുന്നു....

ഇതുവരേയും, എന്റെ ചുറ്റു വട്ടത്തുള്ള കൊച്ചു കുട്ടികൾ എല്ലാം എന്റെ സുഹൃത്തുക്കളാണ്‌. എന്നെ കാണുമ്പോഴൊക്കെ അവർ ചിരിക്കുകയും,ടാറ്റ തരികയും ചെയ്യും. ഞാൻ ഒരു ഇന്ത്യാക്കാരനാണെന്ന്‌, ചിലപ്പോൾ അവരുടെ മാതാപിതാക്കൾ അവരോട്‌ പറഞ്ഞും കൊടുത്തിട്ടുണ്ടാവാം.നാളെ ആകുരുന്നുകൾ എന്നെ കാണുമ്പോൾ നിലവിളിച്ചുകൊണ്ട്‌ ഓടിയൊളിക്കുകയാണെങ്കിൽ അവരെ കുറ്റം പറയുവാൻ ആകുമോ???

ബെയിജിഗ്‌ ഒളിമ്പിക്സ്സിനിടയിൽ ടിവിയിൽ കാണിച്ച, ചയിനാക്കാരുടെ ഭക്ഷണ വസ്തുക്കളായ പല്ലിയേയും,പാറ്റായേയും,പുഴുക്കളേയും കണ്ട്‌ ഓക്കാനിച്ച ആ കുരുന്നുകൾ, നമ്മുടെ നാട്ടിലെ സ്ഥിതി വിശേഷങ്ങൾ കണ്ടിട്ട്‌, നമ്മുടെ നാട്ടിൽ മനുഷ്യരെ വെച്ചാണ്‌ ബാർബിക്യൂ പൊരിക്കുന്നത്‌ എന്നാവാം ഒരു പക്ഷേ മനസ്സിലാക്കുക....
ഇതുകൂടി വായിക്കുക...

Monday 25 August 2008

എനിക്കായി ഇതാ ഒരു പിൻവിളി...

ഇന്ന്, ഇപ്പോൾ ഞാൻ വളരെ സന്തുഷ്ടനാണ്‌...
എന്റെ മൻസ്സിൽ ഇപ്പോൾ അലതല്ലുന്ന ആഹ്ലാദം പകർത്തി എഴുതുവാൻ ആകുമെന്ന് തോന്നുന്നില്ല. എന്തേ മനുഷ്യനും അവന്റെ ഭാഷയ്ക്കും ആ കഴിവില്ലാതെ പോയത്‌...

ഇനി ഒരിക്കൽ..ശാസ്ത്രം ഇനിയും വളർന്നുകഴിയുമ്പോൾ...ഹൃദയവികാരങ്ങളും,ചിന്തകളും പരസ്പരം കയ്മാറ്റം ചെയ്യാൻ ഉതകുന്ന എന്തെങ്കിലും സംവിധാനം ഉണ്ടായേക്കാം...ഭാഷയുടെ വൈകല്യങ്ങളെ എല്ലാം, പാടെ ഒഴിവാക്കികൊണ്ട്‌, മൊബയിൽ ഫോണുകളിലൂടെ പരസ്പരം മെസ്സേജ്‌ അയക്കുന്നതുപോലെ,എന്റെ മനസ്സിൽ നിന്നും വികാരങ്ങളും,വിചാരങ്ങളും മറ്റുള്ളവരിലേയ്ക്ക്‌,ഞാൻ അർത്ഥമാക്കുന്ന,അനുഭവിക്കുന്ന അതേ അളവിൽ പകർന്ന് നൽകാൻ ആയേക്കാം....പക്ഷെ, അതുവരേയും കത്തുനിൽക്കാൻ ആവില്ലല്ലോ, അന്നു ഞാൻ ഉണ്ടായികൊള്ളണമെന്നും ഇല്ല...ഇപ്പോൾ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട്‌ ഞാൻ പറയാൻ ശ്രമിക്കാം.....

ഇന്നു വൈകുന്നേരം, കൃത്യമായി പറഞ്ഞാൽ 7.30PMന്‌ എനിക്ക്‌ മൊബയിൽ ഫോണിൽ ഒരു കോൾ വന്നു. മെമ്മറിയിൽ ഇല്ലാത്ത നമ്പർ. അത്‌ ഇന്ത്യയിൽ നിന്നായിരുന്നു...ഹലോ പറഞ്ഞ്‌ ഞാൻ അത്‌ അറ്റെന്റ്‌ ചെയ്തു. ഒരു സ്ത്രീയുടെ മധുര മൊഴി... ചിരപരിചിതനെപ്പോലെ എന്നെ പേർ വിളിച്ചു...ഹിന്ദിയിൽ സംസ്സാരിച്ചു തുടങ്ങി...ഓർമ്മയുണ്ടോ എന്നുതിരക്കി...ഞാൻ ഒന്നു കുഴങ്ങി..ഒരു നിമിഷം ഒന്നും മിണ്ടിയില്ല...പെട്ടെന്നായതിനാൽ ആരേയും ഓർമ്മവന്നില്ല...ഉറപ്പില്ലാതെ ഒരു പേർ പറയുന്നതും ശരിയല്ലല്ലോ...
മെ തെരി കശ്മീർ കി കുങ്കും....പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവൾ പറഞ്ഞു...(മെരി കശ്മീർ കി കുങ്കും എന്ന പോസ്റ്റ്‌ നോക്കുക) കുപ്പിവളകൾ കിലുങ്ങുന്നതുപോലുള്ള അവളുടെ ചിരി എന്റെ മനസ്സിൽ കുളിർമഴ പെയ്യിച്ചു...എനിക്ക്‌ ഒന്നും മിണ്ടാൻ പറ്റുന്നില്ല....ഞാനും ചിരിച്ചു...
പിന്നെ ചിരിയും,അത്ഭുതവും,ആകാംഷയും അടക്കാൻ പാടുപെട്ട്‌, പതുക്ക്‌ പതുക്കെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി...ഒരേ ശ്വാസത്തിൽ, ഒന്നിനു പിറകെ ഒന്നായി അനേകം കാര്യങ്ങൾ അവൾ ചോദിച്ചുകൊണ്ടിരുന്നു...എന്റെ മനസ്സ്‌ തുള്ളിതുള്ളി ചാടുന്നതായി എനിക്കു തോന്നി...വല്ലാത്ത ഒരു ആനന്ദം...ഭാരമില്ലാതെ ഒഴുകുന്ന ഒരു അവസ്ഥ...നഷ്ടമായതെന്തോ തേടി വന്നപോലെ...

ഏകദേശം രണ്ടര വർഷത്തോളമായി ഞങ്ങൾ തമ്മിൽ യാതൊരുവിധ കോൺടാക്ടും ഇല്ലായിരുന്നു...എന്തിനോ വേണ്ടീ ഒരു അകലം പാലിച്ചതുപോലെ...കാരണങ്ങൾ ഒന്നും ഇല്ല....ഇതിനിടെ ഞാൻ പല ദേശങ്ങൾ മാറിമാറി സഞ്ചരിക്കുകയും എന്റെ ഫോൺ നമ്പരുകൾ മാറുകയും ചെയ്തിരുന്നു...അവൾ എങ്ങനെ എന്റെ ഫോൺ നമ്പർ കണ്ടെത്തി എന്ന് ഞാൻ അത്ഭുതപ്പെട്ടു....ഞാൻ അത്‌ അവളോട്‌ ചോദിക്കുകയും ചെയ്തു...കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി അവൾക്ക്‌ എന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നതായി തോന്നിയത്രേ....അതിനാൽ പഴയ ഡയറി തപ്പിയെടുത്ത്‌, അതിൽ നിന്നും എന്റെ വീട്ടിലെ നമ്പർ കണ്ടെത്തി, എന്റെ അമ്മയിൽ നിന്നും എന്റെ ഈ മൊബയിൽ നമ്പർ വാങ്ങിച്ച്‌ വിളിച്ചിരിക്കുകയാണ്‌ പാവം...

ഇപ്പോൾ ഞാനും ഓർക്കുന്നു...എനിക്കും കഴിഞ്ഞ ദിവസ്സങ്ങളിൽ എന്തോ ഒരു അസ്വസ്തത പോലെ തോന്നിയിരുന്നു...ഉറക്കവും അത്ര ശരിയാകുന്നില്ലായിരുന്നു...നമ്മളെ അടുത്തറിയുന്ന ആരെങ്കിലും നമ്മളെക്കുറിച്ച്‌ നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, ഇന്ദ്രിയങ്ങൾക്ക്‌ അതീതമായ എന്തോ ഒന്ന്, നമ്മളെ തോണ്ടി വിളിക്കുന്നതായി തോന്നിയേക്കാം...ബുദ്ധികൊണ്ടും ശാസ്ത്രം കൊണ്ടും അതിനെ നിർവ്വചിക്കാൻ ആകുമെന്നും തോന്നുന്നില്ല...

സമയം നാട്ടിൽ ഇപ്പോൾ പാതിരാത്രിയോടടുത്ത്‌, ഏകദേശം 11.45 PM ആയിട്ടുണ്ട്‌...എന്റെ നമ്പർ കിട്ടിയ സന്തോഷത്തിൽ, സമയവും കാലവും എല്ലാം മറന്ന് വിളിച്ചിരിക്കുകയാണ്‌ അവൾ...
അവൾ ഇപ്പോൾ വിവാഹിതയാണ്‌, ഒന്നരവയസ്സുള്ള ഒരു ആൺകുട്ടിയുമുണ്ട്‌.ഇടയ്ക്ക്‌ കുട്ടിയുടെ കരച്ചിലും ഞാൻ കേട്ടു...ഭർത്താവിനോടൊപ്പമാണ്‌ കുട്ടി, അതിനാൽ സംസ്സാരം തുടർന്നുകൊള്ളാൻ അവൾ പറഞ്ഞു... സമയം രാത്രി ഏറെ വയികിയില്ലേ അതിനാൽ ഫോൺ വെച്ചുകൊള്ളൂ എന്നു ഞാൻ പറഞ്ഞു..... പിന്നിട്‌ ഞാൻ വിളിച്ചുകൊള്ളാം എന്നും, ഇമെയിലിൽ വിശദ വിവരങ്ങളും ഫോട്ടോയും പരസ്പരം കയ്മാറാമെന്നും ഏറ്റു.... മനസ്സില്ലാ മനസ്സോടെ അവസ്സാനം അവൾ ഫോൺ കട്ടുചെയ്തു....
നോക്കു, ആത്മാർത്തമായ സ്നേഹവും, ദൃഡമായ സൗഹൃതവും ആണെങ്കിൽ, കാലത്തിനു പോലും അതിനെ മായിക്കാനാവില്ല....മറവിയെ പോലും അതിജീവിച്ച്‌ അത്‌ ഒരു പിൻ(PIN)വിളി ആയി എത്തും....തീർച്ച.....
ഓർമ്മകൾ വീണ്ടും ഉണരുകയായി...ഇനി അത്‌ യാതാർത്ഥ്യങ്ങളിലേയ്ക്ക്‌ നയിക്കും....
പിന്നിട്ട കാലമേ നിനക്കും നന്ദി....

Wednesday 20 August 2008

പരിവർത്തനം

പാവമായിരുന്നു ഞാൻ പഞ്ചപാവം..
പാവനാങ്കണത്തിൽ പൂത്തോരു കുസുമം
പടിയും കടന്നു ഞാൻ പുറത്തുവന്നു..
പുറത്തുള്ള നിങ്ങളോടൊത്തുചേരാൻ.

എന്നുള്ളം മോഹത്താൽ തുടിച്ചിരുന്നു..
എൻമുഖം മോദത്താൽ തുടുത്തിരുന്നു..

നിങ്ങളെ കാൺകെ ഞാൻ ഒന്നു ചിരിച്ചു..
ഒരു വട്ടം പുണരുവാൻ കരങ്ങൾ വിരിച്ചു..
നിങ്ങളോ നിൻ മുഖം വെട്ടിത്തിരിച്ചു...
നീട്ടിയെൻ കരങ്ങളെ ഞെക്കിത്തിരിച്ചു.

എന്തെന്നറിയാതെ കുഴഞ്ഞുപോയി..
ഞാൻ ഏതേതൊ നോവിനാൽ കരഞ്ഞുപോയി...

താലത്തിൽ ഞാൻ തന്ന താമ്പൂലം തട്ടി-
യെൻ ചെകിട്ടത്തു നിങ്ങളാഞ്ഞടിച്ചു...
കളിവാക്കായി ഞാൻ ചൊന്ന കാര്യങ്ങളെല്ലാമേ,
നെറികേടായി നിങ്ങൾ മെനഞ്ഞെടുത്തു...

എൻ സ്വപ്നത്തിൻ കൂടാരം തകർന്നുവീണു..
എൻ പ്രതീക്ഷതൻ കൂമ്പാരം കൊഴിഞ്ഞുവീണു...
എൻ കണ്ണുന്നീരാകെ വറ്റിപ്പോയി..
എൻ കരളാകെ കടുത്തുപോയി..

മൃദുലത എന്നിലെ ചോർന്നുപോയി..
മൃഗീയമായി എന്നുടെ തൃഷ്ണയിന്ന്..
ലോകമേ,..എന്നെ നീ മാറ്റിമറിച്ചു...
എന്നിലെ എന്നെ നീ ചുട്ടൂകരിച്ചു...

പാവമല്ലാ.... ഞാനിന്നു ഭയങ്കരൻ..
പാപികൾ വിറയ്ക്കും പാതാള രാക്ഷസ്സൻ.

Friday 15 August 2008

സ്വതന്ത്ര ചിന്തകൾ

ആഗസ്റ്റ്‌ 15. ഇന്ന് ജിബിന്റെ ജന്മദിനമാണ്‌.സ്കൂളുകൾക്ക്‌ പോലും അവധിയാണ്‌.

അടുത്തുള്ള വായന ശാലയിൽ, കുത്തി നാട്ടിയിരുന്ന കമുകിൻ തൂണിന്റെ തുഞ്ചത്തേയ്ക്ക്‌, ചെറിയ പിണിക്കയറിന്റെ തുമ്പിൽ കെട്ടിയ മൂവർണ്ണ കൊടി, വെളുത്ത വസ്ത്രം ധരിച്ച തടിച്ച മനുഷ്യൻ, വലിച്ചു കയറ്റി. ഉയർന്നു പൊങ്ങിയപോൾ, ചുളിവുകൾ നിവർന്ന് അതിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന പൂവുകൾ താഴോട്ടുപതിച്ചു... ഞങ്ങൾ കുട്ടികൾ ആ പൂക്കൾ ഓടിച്ചെന്നെടുത്തു...
എനിക്കു കിട്ടിയ ഇളം മഞ്ഞ ജെമന്തിപൂവ്‌ ഞാൻ ജിബിനുകൊടുത്തു. അവന്റെയല്ലേ ജന്മദിനം...

ആ മുവർണ്ണ കൊടിയെ കാറ്റ്‌ ഇക്കിളിയിട്ട്‌ തുള്ളിക്കുന്നു. ഞാൻ അതൊക്കെ കണ്ണു ചിമ്മാതെ നോക്കിനിന്നു...അപ്പോൾ ആ വെളുത്ത വസ്ത്രം ധരിച്ച തടിച്ചമനുഷ്യൻ എന്തൊക്കയോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുതുടങ്ങി..ചുറ്റിലും ഉള്ള ആളുകൾ അത്‌ കേട്ട്‌ കൈകൾ കൊട്ടി.. ഞാൻ ചെവിയോർത്തു അയാൾ ഒരു പ്രാവശ്യം പോലും ജിബിന്റെ പേർ പറഞ്ഞില്ലല്ലോ...
അവസാനം അവിടെ കൂടിനിന്ന എല്ലാവർക്കും അയാൾ മിഠായി വിതരണം ചെയ്തു.അയാൾ ജിബിന്റെ പപ്പയുടെ കൂട്ടുകാരനാണ്‌....

ആ മിഠായികൾ വായിലിട്ട്‌ ഞുണഞ്ഞുകൊണ്ട്‌ ഞാനും, അയൽവാസികളായ രണ്ടു ക‍ൂട്ടുകാരും, ജിബിനോടൊപ്പം അവന്റെ വീട്ടിലേയ്ക്കു ചെന്നു. അവിടെ ജിബിന്റെ അമ്മ, മേശമേൽ ഒരു കേക്കും അതിൽ നീലയും മഞ്ഞയും ചുവപ്പും ഓറഞ്ചും നിറത്തിലുള്ള ചെറിയ നാല്‌ മെഴുകുതിരികളും നാട്ടി വച്ച്‌, ഞങ്ങളെയും നോക്കി നിൽപ്പുണ്ടായിരുന്നു.

ജിബിന്റെ അമ്മ തീപ്പെട്ടി ഉരച്ച്‌ മെഴുകുതിരികൾ കത്തിച്ചു. ജിബിൻ അത്‌ ഊതി ഊതി കെടുത്തി.. "ഹാപ്പി ബേർത്തിഡെ ടു യു ജിബിൻ" ജിബിന്റെ അമ്മ പാടിതന്നപോലെ ഞങ്ങൾ ഏറ്റുപാടി...ജിബിനും അമ്മയും ചേർന്ന് കേക്ക്‌ മുറിച്ചു..അതിൽ നിന്നും ഞങ്ങൾക്കെല്ലാവർക്കും തന്നു. സ്പോഞ്ച്പോലെ മയമുള്ള ചൊക്ലെയിറ്റ്കേക്ക്‌... ജിബിന്റെ അമ്മ ഒരു കൂട്‌ പൊട്ടിച്ച്‌, പല നിറത്തിലുള്ള മിഠായികൾ ഞങ്ങളുടെ കൈകളിൽ നിറച്ച്‌ വച്ചുതന്നു...ഞാൻ അതിൽ നിന്നും ചുവന്ന ഒരു മിഠായി എടുത്ത്‌ അതിന്റെ കടലാസഴിച്ച്‌ വായിലിട്ടു. ബാക്കിയുള്ളവ നിക്കറിന്റെ പോക്കറ്റിലിട്ടുകൊണ്ട്‌ വീട്ടിലേയ്ക്ക്‌ ഓടി....
വീട്ടിലെ ടിവിയിൽ അപ്പോൾ സ്കൂൾ അസ്സംമ്പ്ലിക്ക്‌ പാടാറുള്ള ജനഗണമന പാടുന്നുണ്ടായിരുന്നു... മൂവർണ്ണത്തിലുള്ള കൊടികളൂം പല പ്രാവശ്യം കാണിക്കുന്നുമുണ്ട്‌......
ജിബിന്റെ ജന്മദിനം മാത്രമെന്തേ ഇങ്ങനെ ?!!..
അവന്റെ പപ്പയ്ക്ക്‌ വെളിയിൽ എവിടെയോ വലിയ ജോലിയാണ്‌... ഒത്തിരി പണവും കാണും... അതാകും ഇങ്ങനെ ഒക്കെ...

അമ്മ പറഞ്ഞു തന്നിട്ടുണ്ട്‌ ഉണ്ണീശോ തീരെ പാവപ്പെട്ടവനായിരുന്നു എന്നും, പശുക്കളുടെ തൊഴുത്തിലാണ്‌ പിറന്നത്തെന്നും. എന്നിട്ടും ഉണ്ണീശോയുടെ ജന്മദിനത്തിന്‌ എല്ലാവീടുകളിലും നക്ഷത്രങ്ങൾ തൂക്കാറുണ്ടല്ലോ ?..
എന്റെ ജന്മദിനത്തിനാണെങ്കിൽ ഒരു ചെറിയ കേക്കും കുറച്ചു മിഠായും മാത്രം...
ജിബിൻ എത്ര ഭാഗ്യം ഉള്ളവനാ....എല്ലായിടത്തും കൊടികൾ തൂക്കുന്നതു കണ്ടീല്ലേ....
എന്റെ പിതുമ്പുന്ന മനസ്സിൽ നൊമ്പരങ്ങൾ തടവറ തീർത്തുകൊണ്ടിരുന്നു.....
അടുത്ത നിമിക്ഷം അതെല്ലാം അകന്നുമാറി. മനസ്സ്‌ സ്വതന്ത്രമായി......

സാരമില്ല... ജിബിൻ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്‌...

ഞാൻ ആ ടിവിൽ നോക്കി നിന്ന് പുഞ്ചിരിച്ചു...

Wednesday 13 August 2008

മരുവിൽ ഉതിരും സ്വപ്നങ്ങൾ....

ഭൂതലത്തിൽ നിന്നും 818 മീറ്റർ ഉയരത്തിലേയ്ക്ക്‌,ചിലപ്പോൾ അതിലും ഉയരങ്ങളിലേയ്ക്ക്‌, പണിതുയർത്തപ്പെട്ടുകൊണ്ടിരിക്കുന്ന ബർജ്ദുബയ്‌., പണിപൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബിൽഡിഗ്‌ ആയിത്തീരും...

ദുബയുടെ കിരീടത്തിൽ പൊൻതൂവലുകളുടെ എണ്ണം കൂടികൊണ്ടേ ഇരിക്കുന്നു....

ദുബായി...അറേബ്യയുടെ പുളകം...

കടലും കരയും,മലയും പുഴയും,മണ്ണും മരവും, കൃത്രിമമായിപടച്ച്‌,...അഞ്ചുനേരം നിസ്ക്കരിച്ച്‌ പടച്ചവനെ കൂട്ടും പിടിച്ച്‌,... മരുപ്പച്ചകളില്ലത്ത ഈ മരുഭൂവിൽ പറുദീസ്സ പടുക്കുവാൻ പണം വാരിവിതറുന്ന ഷേയ്ക്കു മാരുടെ ദേശം...

ഒരു വട്ടത്തിനുള്ളിൽ ലോകത്തെ മുഴുവൻ തീർത്ത്‌,മദ്യവും,മദിരാക്ഷിയും,ഉത്സവങ്ങളും ഒരുക്കിവച്ച്‌ ലോകരെ പ്രലോഭിപ്പിച്ച്‌ മാടിവിളിക്കുന്ന കച്ചവട തന്ത്രം...

അറബി പൊന്നിനായി അറബിക്കടൽ താണ്ടാൻ ഒരുമ്പെടുന്ന ഏതൊരു മലയാളിയുടെയും ആദ്യ ലക്ഷ്യസ്ഥാനം...

ദുബായി.. സ്വപ്നങ്ങളുടെ നാട്‌........ എനിക്ക്‌ ചില ദുഃസ്വപ്നങ്ങളുടേയും.....

നാട്‌ ഓടുമ്പോഴും, അല്ലാതെയും, നെടുകയും കുറുകയും ഓടിക്കൊണ്ടിരിക്കുന്ന ഈ നാടോടി, കുറെക്കാലം ദുബയിലും ഓടി എത്തിയിരുന്നു....
ദുബയിൽ നിന്നും അബുദാബി റൂട്ടിൽ, അൽക്കൂസ്സിൽ അയിരുന്നു എന്റെ ഓഫീസ്സ്‌. താമസ്സം ബർദുബയിൽ ക്രീക്കിന്‌ അരികിൽ, പഴയ ബാങ്ക്‌ ഓഫ്‌ ബറോഡ ബിൽഡിങ്ങിന്റെ അഞ്ചാം നിലയിൽ.ഒരു സ്വകാര്യം ചൊല്ലാൻ തന്റെ തോളൊപ്പം ഉയരത്തിൽ കൂട്ടുകാരാരും ഇല്ല എന്ന്, ഒരിക്കൽ പരിതപിച്ചിരുന്ന ആ വയസ്സൻ കെട്ടിടം, ഇന്ന് തന്റെ തലയ്ക്കുമീതെ ഉയർന്നു പൊങ്ങുന്ന പുതുമക്കാരെ കണ്ട്‌, മുകളിലേയ്ക്ക്‌ കണ്ണും നട്ട്‌ പകച്ചുനിൽക്കുന്നു...ആ കെട്ടിടത്തിലെ എന്റെ റൂമിൽ നിന്നും നോക്കിയാൽ വളരെ ദൂരത്തോളം ബർദുബയിലെ കഴ്ചകൾ കണാമായിരുന്നു....

കടൽ വെള്ളത്തെ ചാലുകീറി കുറെ ദൂരത്തോളം കരയിലൂടെ ഒഴുക്കി ഉണ്ടാക്കിയിരിക്കുന്നതാണ്‌ ക്രീക്ക്‌.ഉല്ലാസ്സ നൗകകളും, പൊന്തിക്കിടക്കുന്ന റെസ്റ്റോറെന്റുകളും അതിൽ എപ്പോഴും കാണാം. കരയിലൂടെ ബസ്സായും,വെള്ളത്തിലൂടെ ബോട്ടായും വിനോദസഞ്ചാരികളേയും കൊണ്ട്‌ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ റൂട്ടും ഇതിലൂടുണ്ട്‌.

ക്രീക്കിന്റെ ഇരുവശങ്ങളും കല്ലുപാകി നടപാതകൾ തീർത്തും,ഈന്തപനകൾ കൊണ്ട്‌ ഉദ്യാനങ്ങൾ ചമച്ചും മോടി പിടിപ്പിച്ചിരിക്കുന്നു.വെയിലിന്‌ ചൂടുകുറഞ്ഞാൽ ആളുകൾ ഉലാത്താൻ എത്തും.പക്ഷികൾക്കും മീനുകൾക്കും തീറ്റ എറിഞ്ഞു കൊടുക്കുന്നവരേയും,ഉദ്യാനങ്ങളിലെ പച്ചപ്പിൽ യോഗ അഭ്യസ്സിക്കുന്നവരേയും കാണാം. മിക്ക സായാഹ്നങ്ങളിലും അവിടങ്ങൾ എന്റെ വിഹാരകേന്ദ്രങ്ങൾ അയിരുന്നു...

ക്രീക്കിന്റെ മറുകരയിൽ, എന്റെ വസതിക്ക്‌ നേരെ എതിർവശം ഗോൾഡ്‌ സൂക്കാണ്‌.ലോകത്തിലുള്ള സകല സ്വർണ്ണ വ്യാപാരികളും, മൊത്തമായും ചില്ലറയായും സ്വർണ്ണക്കച്ചവടം നടത്തുന്ന ചന്ത. അവിടം നിറയെ പല വലുപ്പത്തിലും തൂക്കത്തിലും സ്വർണ്ണാഭരണങ്ങൾ ഞാത്തി ഇട്ടിരിക്കും.
കുടുകുടെ ശബ്ദം ഉണ്ടാക്കി, ക്രീക്കിനെ അക്കരെയിക്കരെ കീറിമുറിച്ച്‌ പായുന്ന കൊച്ചു ബോട്ടിൽ, ഒരു ദിർഹം കൊടുത്ത്‌, മഞ്ഞലോഹത്തിന്റെ തിളക്കം കണ്ട്‌ അന്തം വിട്ടുനിൽക്കുവാൻ... പലപ്പോഴും ഞാനും പോയിട്ടുണ്ട്‌...

ഇവിടെ ബോട്ട്‌ ഓടിക്കുന്നവരും,ടാക്സി ഓടിക്കുന്നവരും ഭൂരിഭാഗവും പാകിസ്ഥാനികൾ അണ്‌.അവർക്ക്‌ ഇന്ത്യക്കാരോട്‌ ഒരു പ്രത്യേക അടുപ്പവും ഉണ്ട്‌.വിദ്വേഷവും പിണക്കവും ഒക്കെ നാട്ടിലെ ഉള്ളൂ. നാട്‌ വിട്ട്‌, മറുനാട്ടിലെത്തിയാൽ അയൽവാസ്സികൾ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയാണ്‌... ബോട്ടുകളിലെല്ലാം അതിന്റെ സ്പോൺസർമാരുടെ പേർ എഴുതിവച്ചിട്ടുണ്ട്‌.ദുബയിലെ നിയമം അനുസ്സരിച്ച്‌, വിദേശികൾക്ക്‌ ഏതിലും പണം മുടക്കി തൊഴിൽ ചെയ്യാം എങ്കിലും, പിച്ചക്കാരുടെ പിച്ചച്ചട്ടിയുടെ മുതൽ ലോക വ്യവസ്സായ വമ്പന്മാരുടെ വ്യവസ്സായ ശാലകളുടെ വരെ, സ്പോൺസ്സർഷിപ്പും ലയിസ്സൻസ്സും ഏതെങ്കിലും ലോക്കൽ അറബിയുടെ പേരിലായിരിക്കണം... മെയ്യനങ്ങാതെ അറബികൾക്ക്‌ കിട്ടുന്ന ഒരു വരുമ്മാനമാർഗ്ഗം കൂടിയാണ്‌ ഈ സ്പോൺസ്സർഷിപ്പ്‌ ഫീസ്സ്‌..

ഗോൾഡ്‌ സൂക്കിൽ നിന്നും അല്‌പം അകലെ ടാക്സി സ്റ്റാന്റിനോട്‌ ചേർന്ന് വലിയ ഒരു മീൻ ചന്തയും പച്ചക്കറിച്ചന്തയും ഉണ്ട്‌... ക്രീക്കിലെ വെള്ളത്തിന്‌ അടിയിലൂടെ തീർത്തിരിക്കുന്ന ടണലിലൂടെ പത്തുമിനിറ്റ്‌ നടന്നും അവിടെ എത്തിച്ചേരാവുന്നതാണ്‌.

ഞാൻ താമസ്സിക്കുന്ന കെട്ടിടത്തിന്‌ താഴ്‌വശം നിറയെ മാർവാഡികളുടെ തുണിവ്യാപാരശാലകളാണ്‌.ഗുജറാത്തിലെ ഏതൊ തെരുവിൽ വന്നു പെട്ടോ എന്ന് ചിലപ്പോൾ സംശയിച്ചു പോകും...അതിനോട്‌ ചേർന്ന് ഒരു ചെറിയ അമ്പലവും ഉണ്ട്‌. വർഷങ്ങൾക്ക്‌ മുമ്പ്‌ ഏതോ മാർവാഡി ഷേയ്ക്കുമാരെ സോപ്പിട്ടു തരപ്പെടുത്തിയതാണ്‌.വിസിറ്റിഗ്‌ വിസ്സായിൽ എത്തി, ജോലി തേടി അലയുന്ന പാവപ്പെട്ട ഇന്ത്യക്കാർ, ഒരുനേരത്തെ ഭക്ഷണത്തിനായി പ്രധാനമായും ആശ്രയിച്ചുപോരുന്നത്‌, സായാഹ്നങ്ങളിൽ ഇവിടെ വിതരണം ചെയ്യുന്ന പ്രസാദത്തെയാണ്‌...വിഷുവിനും ദീപാവലിക്കും മറ്റും ഈ അമ്പലത്തിൽ വൻതിരക്കാണ്‌.

എന്റെ ഓഫീസ്‌ സമയം രാവിലെ 7.30 മുതൽ വൈകിട്ട്‌ 3.30 വരെ അയിരുന്നു. ദുബയിലെ നിയന്ത്രാണാധീതമായ ട്രാഫിക്കിൽനിന്നും രക്ഷനേടുന്നതിനായിരുന്നു സമയം ആവിധം ക്രമപ്പെടുത്തിയിരുന്നത്‌...രാവിലെ 6.45 ആകുമ്പോൾ എല്ലാ പരിപാടികളും പൂർത്തിയാക്കി ഞാൻ കെട്ടിടത്തിന്റെ താഴെ എത്തും.അപ്പോൾ എന്നേയും കാത്ത്‌ കമ്പനിയുടെ കാർ അവിടെ ഉണ്ടാകും.

JT എന്ന മലയാളി ഡ്രൈവറാണ്‌ പതിവായി വണ്ടിയും കൊണ്ടുവരിക.ഞാൻ അങ്കിൾ എന്നാണ്‌ അദ്ദേഹത്തെ വിളിച്ചിരുന്നത്‌. മരുഭൂമിയുടെ പ്രതിഛായ എന്നവണ്ണം തലയിൽ അങ്ങിങ്ങായ്‌ അല്‌പം മുടിമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു.ഇരു നിറത്തോടുകൂടി സാമാന്യം വണ്ണവും ഉയരവുമുള്ള ഒരു സാധു മനുഷ്യൻ...
ഞാൻ കാറിൽ കയറിയാൽ ഉടനെ അദ്ദേഹം വാചാലനാകും...നാട്ടു വിശേഷങ്ങളൂം വീട്ടു വിശേഷങ്ങളും വാതോരാതെ വഴിനീളെ പറഞ്ഞുകൊണ്ടിരിക്കും..ദുബയിലെ ട്രാഫിക്കിനെ മറികടക്കാൻ അതിവിദഗ്തൻ ആയിരുന്നു അദ്ദേഹം.

ബർദുബയിൽ നിന്നും എന്നെ പിക്കപ്പ്‌ ചെയ്ത്‌ വണ്ടിനേരെ കരാമയിൽ എത്തും. അവിടെ പിരിമെഡ്‌ ബിൽഡിഗിൽനിന്നും മറ്റൊരു സഹപ്രവർത്തകനേയും പിക്കപ്പ്‌ ചെയ്യേണ്ടതുണ്ട്‌. ബർദുബയിക്കും കരാമയ്ക്കും ഇടയിൽ മെയിൻ റൂട്ടിൽനിന്നും അല്‌പം അകന്ന് മോടികൂടിയ കെട്ടിടങ്ങൾക്ക്‌ പിന്നിലായി, വധശിക്ഷയെ ഭയന്ന് ഒളിവിൽ കഴിയുന്ന ഒരു പഴയ കെട്ടിടത്തിൽ അയിരുന്നു അങ്കിളിന്റെ താമസം...

ഒരിക്കൽ ഓഫീസ്സിൽ നിന്നും റൂമിലേയ്ക്ക്‌ മടങ്ങും വഴി, ഞാൻ അങ്കിളിന്റെ വസതി സന്ദർശിക്കാൻ ഇടയായി. മൂന്നുനിലകളുള്ള ജീർണ്ണിച്ച ആ കെട്ടിടത്തിന്റെ ടെറസ്സിൽ ഒരു കോണിലായി ടിൻഷീറ്റുകൾ മേഞ്ഞ്‌ ഒരു മുറി പോലെ തീർത്തിരിക്കുന്നു...വെളിയിൽ മറപ്പുരപോലെ ഒരു ടോയിലറ്റും ഉണ്ട്‌.
അങ്കിൾ എന്നെ ഉള്ളിലേയ്ക്ക്‌ ക്ഷെണിച്ചു.ജനലുകൾ ഒന്നും ഇല്ലാത്ത ഒരു ചെറിയ ഇരുട്ടു മുറി. സദാ സമയം ശീതീകരണ യന്ത്രം പ്രവർത്തിക്കുന്നതിനാൽ ഒരു വല്ലാത്ത ഗന്ധം കെട്ടിനിൽപ്പുണ്ട്‌...ട്രെയിനിലെ ബർത്തുകൾപോലെ നാലുനിലകളുള്ള രണ്ട്‌ കട്ടിലുകൾ ഇരു ഭിത്തികളോടും ചേർത്തിട്ടിരിക്കുന്നു. അവയുടെ ചില നിലകളിലും, താഴെ നിലത്ത്‌ അവയ്ക്ക്‌ അടിയിലുമായി അപ്പോഴും ചില അളുകൾ കിടന്നുറങ്ങുന്നുണ്ട്‌..രാത്രിയിൽ ജോലിചെയ്യുന്നവരാണ്‌ എന്നു തോന്നുന്നു...ഒരു കോണിൽ മേശമേൽ ഗ്യാസ്‌സ്റ്റവും കുറെ പാത്രങ്ങളും, അതിനു കീഴിലായി സിലണ്ടറും വച്ച്‌ അടുക്കള ക്രമീകരിച്ചിരിക്കുന്നു...

ഭീമമായ വാടക താങ്ങാൻ ആവാത്തതിനാൽ, ആ കൊച്ചുമുറിയുടെ നീളവും,വീതിയും,ഉയരവും, പത്തോളം പേർച്ചേർന്ന് പകുത്തെടുത്തിരിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും,കുളിക്കുന്നതിനും, അലക്കുന്നതിനും, ടോയിലറ്റ്‌ ഉപയോഗിക്കുന്നതിനും, അവർക്കിടയിൽ അതിവിദഗ്തമായി ആസൂത്രണം ചെയ്ത ഒരു സമയക്രമവും ഉണ്ട്‌. ആരെങ്കിലും ഒരാൾ അതിൽ അല്പം വ്യതിയാനം വരുത്തിയാൽ മറ്റെല്ലാവരുടേയും ജോലിയേയും വിശ്രമത്തേയും അത്‌ സാരമായി ബാധിക്കും.

ദുബയുടെ പളപളപ്പും,മിനുമിനുപ്പും പണക്കാർക്ക്‌ വേണ്ടി ഉള്ളതാണ്‌...പാവപ്പെട്ട പ്രവാസ്സികൾക്ക്‌ അതൊക്കെ ദൂരെനിന്നും നോക്കികാണ്ട്‌ കൊതിയൂറാം... തൊട്ടാൽ കൈ പൊള്ളും...
ഇവിടെ ഒരു സാദാരണക്കാരന്റെ ശമ്പളത്തിൽ ജീവിതം തള്ളിനീക്കാൻ ബുദ്ധിമുട്ടാണ്‌.ഉണ്ണാതെയും ഉടുക്കാതെയും ഉറങ്ങാതെയും എന്തെങ്കിലും മിച്ചം വെച്ച്‌, നാട്ടിലെത്തിച്ചാൽ അതിന്‌ അവിടെ അല്‌പം വില കണ്ടേക്കാം. ഓരോ പ്രവാസിയും ഇവിടെ വിയർപ്പൊഴുക്കുന്നത്‌ അതിനുവേണ്ടിയാണ്‌...നാട്ടിൽ നല്ല ഒരു നാളേയ്ക്കുവേണ്ടി....

മുഖത്ത്‌ കറുത്ത കണ്ണടയും, കയ്യ്‌കളിൽ കുത്തിനിറച്ച പെട്ടിയുമായി, നാട്ടിൽ വന്നിറങ്ങുന്ന ഓരോ ഗൾഫ്കാരന്റേയും, ഉൾച്ചിത്രം ഏതാണ്ടിതൊക്കെത്തന്നെയാണ്‌...

കരാമയിൽ നിന്നും ഏകദേശം7 മണിയോടുകൂടി, മറ്റേ സഹപ്രവർത്തകനേയും പിക്കപ്പ്‌ ചെയ്ത്‌ വണ്ടി ഷെയ്ക്‌ സായദ്‌ റോഡിലേയ്ക്കു കടക്കും. ദുബയിൽ നിന്നും അബുദബിക്കുള്ള നേർവഴി പാതയാണ്‌ ഷേയ്ക്ക്‌ സായദ്‌ റോഡ്‌. ദൂരത്തോളം നേർ ദിശയിൽ ഉള്ളതാണെങ്കിലും പൊടിയും പുകയും ചേർന്നുണ്ടാക്കുന്ന മൂടൽ ദൂരക്കാഴ്ച്ചകൾ അവ്യക്തമാക്കുന്നു. എങ്കിലും ഇടതുവശത്തായി പരസ്പരം മുഖം നോക്കിനിൽക്കുന്ന ട്വീൻ ടവറുകളും, വലത്‌ വശത്ത്‌ ക്രൗൺ പ്ലാസയ്ക്കും പിന്നിലായി, അകലെ കടലിനോട്‌ ചേർന്ന് നങ്കൂരമിട്ട്‌ കിടക്കുന്ന പായ്ക്കപ്പൽ പോലെ, സപ്ത നക്ഷത്ര ഹോട്ടലായ ബർജ്‌ അൽ അറബും ദൂരെ നിന്നേ കാണാനാകും.
വാഹനങ്ങളുടെ നീണ്ട നിരയിൽ ഞുഴഞ്ഞ്‌ കയറിയും, വെട്ടിച്ചും, ഓവർ ടേയ്ക്ക്‌ ചെയ്തും, ഫ്ലൈ ഓവറുകൾ താണ്ടിയും അങ്കിൾ ഞങ്ങളെ 7.20 അകുമ്പഴേയ്ക്കും ഓഫീസ്സിൽ എത്തിച്ചിരിക്കും. അതാണ്‌ പതിവ്‌....

അന്നേദിവസം...സമയം രാവിലെ 6.30

ദുബയിൽ ഒട്ടാകെ പൊടുന്നനെ വൈദ്യുതിനിലച്ചു.
ശീതീകരിണികളും ലിഫ്റ്റുകളും പണിമുടക്കി. ടെലിഫോണുകൾ നിശബ്ദമായി.. ട്രാഫിക്ക്‌ സിഗ്നലുകൾ അണഞ്ഞു. നിരത്തിലാകെ വഹനങ്ങളുടെ ബഹളമായി... നാഴികകൾ ഇടവിട്ട്‌ മുഴങ്ങേണ്ടിയിരുന്ന ബാങ്കുവിളികൾ ഉയർന്നുകേട്ടില്ല...ഷോപ്പിഗ്‌ കോപ്ലക്സുകളും,വൻ കെട്ടിടങ്ങളും വേവുപാത്രങ്ങളായി... മണൽക്കാറ്റിൽ നിവസ്സികൾ അകെ ഉരുകി ഒലിച്ചു....പാതിരാത്രിവരേയും വൈദ്യുതി വന്നില്ല.
കൊത്തളങ്ങളിൽ നിന്നും ഷെയ്ക്കുമർ തഴെ മണ്ണിലേയ്ക്ക്‌ ഇറങ്ങിവന്നു....ഒട്ടകങ്ങളെപ്പോലെ അവർ മരുപ്പച്ചകൾ തേടി അലഞ്ഞു....

എന്റെ മുറിയിലാകെ ഇരുട്ടായിരുന്നു. ഒരു മെഴുകുതിരിയുടെ തരി പോലും കയ്യ്‌വശം ഉണ്ടായിരുന്നില്ല.ദുബയിൽ ഇങ്ങനെ വൈദ്യുതി തകരാറിലാകുന്നത്‌ എന്റെ അറിവിൽ അദ്യമായിരുന്നു.
ദിനകൃത്യങ്ങൾ ഒരു വിതം പൂർത്തീകരിച്ച്‌, എണ്ണമറ്റ പടികൾ എല്ലാം തപ്പിയും തടഞ്ഞും ഓടി ഇറങ്ങി,വിയർപ്പിൽ കുതിർന്ന്, കിണച്ച്‌, ഒരു വിതത്തിൽ ഞാൻ എന്റെ വസതിക്ക്‌ താഴെ എത്തിച്ചേർന്നു. അപ്പോഴും അങ്കിൾ വണ്ടിയും ആയി എത്തിയിരുന്നില്ല...

7മണി അയിട്ടും അങ്കിളിനെ കണുന്നില്ല. മൊബയിൽ ഫൊണെടുത്ത്‌ ഒരു വിഫല ശ്രമം നടത്തിനോക്കി. എത്തിസലാത്തിന്റെ ടവറുകളും പ്രവർത്തന രഹിതമായതിനാൽ ആകണം, ഫോണിൽ സിഗ്നൽ ഒന്നും കണ്ടില്ല... ഒരു പക്ഷേ വൈദ്യുതി നിലച്ചതിനാൽ, അങ്കിളും തയ്യാറാകാൻ വൈകിയിരിക്കാം....

ഞാൻ അതുവഴിവന്ന ഒരു ടാക്സിക്ക്‌ കൈയ്‌ കാട്ടി. അതിൽ കയറി അങ്കിളിന്റെ വാസസഥലത്തേയ്ക്കു പുറപ്പെട്ടു. അങ്കിൾ വണ്ടിയുമായി പോകൂന്നുണ്ടോ എന്ന്, വഴിയിൽ ഉടനീളം ടാക്സിയിൽ ഇരുന്നും ഞാൻ വെളിയിലേയ്ക്കു നോക്കികൊണ്ടേയിരുന്നു. ഞങ്ങളുടെ കമ്പനിവണ്ടികളിൽ എല്ലാം കമ്പനിയുടെ എമ്പ്ലം പതിപ്പിച്ചിട്ടുണ്ട്‌, അതിനാൽ വണ്ടികൾ തിരിച്ചറിയാൻ എളുപ്പമാണ്‌...

ടാക്സിയിൽനിന്നും ഇറങ്ങി,അങ്കിൾ താമസ്സിക്കുന്ന ആ പഴകിയ കെട്ടിടത്തിന്റെ പടവുകൾ ഓടിക്കയറി, ഞാൻ അങ്കിളിന്റെ റൂമിന്റെ മുന്നിലെത്തി. അവിടെ അങ്കിളിന്റെ സഹവാസികളിൽ ചിലരും ചില അയൽവാസികളും തിങ്ങി നിൽപ്പുണ്ടായിരുന്നു. അവരുടെ ഇടയിലൂടെ ഞാൻ ഉള്ളിലേയ്ക്കൊന്ന് എത്തിനോക്കി.

അറിയതെ ഒരു വിറയൽ എന്റെ ശരീരത്തെ നടുക്കിക്കളഞ്ഞു... ഞാൻ ഒന്നുകൂടെ കണ്ണുകൾ മിഴിച്ചുനോക്കി.... അതേ അങ്കിളുതന്നെ... മുറിയുടെ ഒത്തനടുവിൽ, മുകളിലെ ഫാനിന്റെ നീണ്ടകാലിൽ, ഉടുതുണികൊണ്ട്‌ കുരുക്കിട്ട്‌ തൂങ്ങിനിൽക്കുന്ന വിറങ്ങലിച്ച ശരീരം... കയ്യിലേയും കാലിലേയും ഞെരമ്പുകൾ വലിഞ്ഞു മുറുകി പിടച്ചു നിൽക്കുന്നു.... ആ മുഖത്തേയ്ക്ക്‌ ഒന്നു നോക്കുവാൻ എനിക്കു ധൈര്യം ഉണ്ടായില്ല....

തൊട്ട്‌ അടുത്തുതന്നെ കസ്സേരയിൽ.., കറുത്ത മക്ഷിയിൽ കുനുകുനാന്ന് എന്തൊക്കെയോ എഴുതിയ ഒരു വെള്ള കടലാസ്സും, ഒരു ഇൻഷുറൻസ്സ്‌ പൊളിസ്സിയും, ABN Ambro ബാങ്കിന്റെ ഒരു ക്രെഡിറ്റ്‌ കാർഡും അതിനെല്ലാം മുകളിലായി സാംസങ്ങിന്റെ ഒരു മൊബയിൽ ഫോണും വച്ചിരുന്നു....

അങ്കിൾ പറഞ്ഞ്‌ പറഞ്ഞ്‌, ഉള്ളിൽ പതിഞ്ഞ ആ മുഖങ്ങൾ എന്റെ മുമ്പിൽ ഓടിയെത്തി...
നേഴ്സ്സിഗിന്‌ രണ്ടാം വർഷം പഠിക്കുന്ന മകൾ, എഞ്ചിനീയറിഗിന്‌ ഒന്നാം വർഷം പഠിക്കുന്ന മകൻ. മക്കളുടെ ഭാവിയെക്കുറിച്ചും പെരുകുന്ന കടക്കെണിയെ ക്കുറിച്ചും ആകുലയായിക്കഴിയുന്ന ഭാര്യ...
എങ്ങനെ എങ്കിലും ദുബയിൽ വന്നുപെട്ടാൽ, പണം വാരികൂട്ടാം എന്ന പ്രതീക്ഷയിൽ വലിയ ഒരു തുക പലരിൽ നിന്നും കടം വാങ്ങിയാണ്‌ അങ്കിൾ ഈ നാട്ടിൽ വന്നെത്തിയത്‌. മക്കളുടെ പഠനത്തിനായി വീണ്ടും കടങ്ങൾ വാങ്ങേണ്ടി വന്നു...പാതി പണി തീർന്ന വീടും ജപ്തിയുടെ ഭീക്ഷണിയിൽ തന്നെ....
ഈ മരുവിലെ തുശ്ചമായ ശമ്പളവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും കൊണ്ട്‌, ഒരു ജന്മം മുഴുവൻ ഇനി പണീ എടുത്താലും കടങ്ങൾ വീട്ടുവാൻ ആവില്ല എന്ന് അദ്ദേഹത്തിന്‌ ബോധ്യമായിക്കഴിഞ്ഞിരുന്നു....

എല്ലാത്തിൽ നിന്നും... എല്ലാവരിൽ നിന്നുമുള്ള... ഒരു ഒളിച്ചോട്ടമായിരുന്നു അത്‌...

ആരോ വിവരം അറിയിച്ചതിനാലാവണം, സൈറൺ മുഴക്കികൊണ്ട്‌ ഒരു ആബുലൻസ്സും ഒരു പൊലീസ്സ്‌ വണ്ടിയും താഴെ വന്നെത്തി... ഒരു സ്‌ട്ക്ച്ചർ കയ്കളിൽ ഏന്തി, ചുവന്ന വസ്ത്രം ധരിച്ച രണ്ട്‌ ആളുകളും, അവരോടൊപ്പം പച്ച വസ്ത്രം ധരിച്ച മൂന്ന് പൊലീസുകരും, പടികൾ കയറിവന്നു.

പോലീസ്സുകാർ അങ്കിളിന്റെ സഹവാസ്സികളിൽ ചിലരോട്‌ എന്തൊക്കയോ ചോദിച്ച്‌ എഴുതിയെടുത്തു.തൂങ്ങി നിൽക്കുന്ന മൃതദ്ദേഹത്തിന്റെ ചുറ്റിലും നിന്ന് ഒന്നുരണ്ട്‌ ഫോട്ടോകൾ എടുത്തു...അടുത്ത്‌ കസ്സേരയിൽ ഉണ്ടായിരുന്ന വസ്തുക്കൾ ഒരു പ്ലാസ്റ്റിക്ക്‌ കവറിനുള്ളിലാക്കി...,ഫാനിൽ നിന്നും കുരുക്കറുത്ത്‌ മൃതദ്ദേഹം സ്ട്രക്ച്ചറിൽ കിടത്തി..., ഒരു വെളുത്ത തുണികൊണ്ട്‌ അതുമൂടി...ചുവന്ന വസ്ത്രധാരികളായ ആ രണ്ടുപേർ ചേർന്ന് അത്‌ കൈകളിൽ ഏന്തി...

അവരെല്ലരും പടികൾ ഇറങ്ങി താഴോട്ടു പോയി...വീണ്ടും സയറൺ മുഴക്കി വാഹനങ്ങൾ അകന്നു പോയി...

അവിടെ കൂടിയിരുന്ന പ്രവാസ്സികളുടെ കണ്ണുകൾ ചുവന്നിരുന്നു...കണ്ഠങ്ങൾ ഇടറിയിരുന്നു... അവർ പരസ്പരം എന്തൊക്കയോ പിറുപിറുത്തുകൊണ്ടേയിരുന്നു...

പ്രവാസ്സികളൂടെ നെടുവീർപ്പുകൾ മുകളിലേയ്ക്കുയർന്നു....

അത്‌ മേഘങ്ങളിൽ തട്ടി ഘനീഭവിച്ച്‌ മഞ്ഞും മഴയും ആയി...

പുകയും പൊടിയുമായി കുഴഞ്ഞ്‌... ചുവന്ന കണ്ണീർത്തുള്ളികളായി താഴോട്ടു പതിച്ചു....

അതിൽ ദുബായി നഗരമാകെ മങ്ങിപ്പോയി...

രണ്ടു ദിവസത്തിനു ശേഷം, അങ്കിളിന്റെ മൃതദ്ദേഹം പോസ്റ്റുമാർട്ടവും, മറ്റു ഫോർമാലിറ്റികളും പൂർത്തിയാക്കി, വളരെ മനോഹരമായി പായ്ക്കു ചെയ്ത്‌, നാട്ടിലെ വിലാസത്തിൽ അയ്ക്കപ്പെട്ടു....

പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉറ്റവർക്കും ഉടയവർക്കുമായി... ഒരു ഗൾഫുകാരന്റെ...സമ്മാനം.....

ഇന്നും ഗൾഫുനാടുകളിൽ, അപ്രതീക്ഷിതമായി മഞ്ഞും മഴയും ഉണ്ടാകാറുണ്ട്‌......

പുകയും പൊടിയും, മാനം മുട്ടിനിൽക്കുന്ന മണിമേടകളെ മറയ്ക്കാറുമുണ്ട്‌......

Tuesday 12 August 2008

പ്രഹസ്സനം

പണ്ടൊരിക്കൽ ഇതു വഴി ഞാൻ വന്നിരുന്നു....
അന്നു ഞാൻ കണ്ടു,
പാടുന്ന കിളികൾ
തണലിൽ കളിക്കുന്ന കുട്ടികൾ
വിയർപ്പൊഴുക്കി വേലചെയ്യുന്ന മനുഷ്യർ.

അന്നു ഞാൻ മടങ്ങി സന്തുഷ്ഠനായി,
വീണ്ടും വരേണമെന്നൊരു മോഹവുമായി....

പിന്നീടൊരിക്കലും ഇതു വഴി ഞാൻ വന്നിരുന്നു...
അന്നു ഞാൻ കണ്ടു,
പറന്നകലുന്ന കിളികൾ
തലതല്ലിക്കരയുന്ന കുട്ടികൾ
വേലികെട്ടി വളപ്പുതിരിക്കുന്ന മനുഷ്യർ.

അന്നു ഞാൻ മടങ്ങി ഖിന്നിതനായി,
മാറുമിതെല്ലാ,മെന്നൊരുത്പ്രതീക്ഷയുമായി...

ഇന്നിതാ, വീണ്ടുമിതു വഴി ഞാൻ വന്നിടുന്നു...
ഇന്നു ഞാൻ കാണുന്നു,
പക്ഷം തകർന്ന കിളികൾ
തറുതല പറയുന്ന കുട്ടികൾ
വേലുയർത്തി വയറ്റിൽ കുത്തുന്ന മനുഷ്യർ.

ഇന്നു ഞാൻ മടങ്ങുന്നു നിറകണ്ണുകളോടെ,
നുറുങ്ങുമെന്നുള്ളിൽ ഒരു നിശ്ചയമേറ്റി...

ഇനി വരില്ലൊരിക്കലും ഇതുവഴി ഞാൻ മത്ജീവിതമുള്ളകാലം....
കാളിയും കൂളിയും കൈകൊട്ടിക്കളിക്കുമീ-
മർത്ത്യനില്ലാ ലോകം കാണുവാൻ...
ഇനി വരില്ലൊരിക്കലും ഇതുവഴി ഞാൻ മത്ജീവിതമുള്ളകാലം....

Sunday 10 August 2008

എന്റെ വല്ല്യം ......

എന്തേ ഇന്ന്, എന്റെ ഈ മുറിയുടെ വാതിൽ ശീലുകൾ വല്ലാതെ ഉലഞ്ഞാടുന്നത്‌?...
ആ വെളുവെളുത്ത ശീലുകൾ എന്നെ എത്തിപ്പിടിക്കാൻ ആയുന്നതു കണ്ടില്ലേ?....
വാത്സല്ല്യം പൂണ്ടു എന്നെ പുണരുവാൻ കരങ്ങൾ നീട്ടുകയാണോ... ആവോ...

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ടീച്ചർ ഞങ്ങൾ കുട്ടികളൊടായി ഒരു ചോദ്യം ഉന്നയിച്ചു.
നിങ്ങളുടെ മനസ്സിനെ എറ്റവും കൂടുതൽ ആകർഷിച്ച വ്യക്തി ആരാണ്‌?.
ഫാന്റം, മാൻഡ്രേയ്ക്ക്‌, കുട്ടികൾ പലപല ഉത്തരങ്ങൾ പറഞ്ഞു തുടങ്ങി. ടീച്ചറുടെ വിരൽ ചൂണ്ടൽ എന്റെ നേരെ ആയപ്പോൾ ഞാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു... എന്റെ വല്ല്യമ്മച്ചി...
ഒരു നിമിക്ഷം എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട്‌ ടീച്ചർ തിരക്കി, ആരാണവർ ?
ഏതൊ പ്രശസ്ത വനിത ആകാം എന്ന് അവരും ഒന്നു ശങ്കിച്ചിരിക്കാം.

എന്റെ മമ്മിയുടെ അമ്മച്ചി... ഞാൻ ഉറച്ചു പറഞ്ഞു.

ഞാൻ വല്ല്യം എന്നു വിളിക്കുന്ന, എന്റെ വല്ല്യമ്മച്ചിയുടെ പേരുപോലും അന്നെനിക്കു ശരിക്കറിയില്ലായിരുന്നു. ചില കുട്ടികൾ അന്നെന്റെ ഉത്തരം കേട്ടുചിരിച്ചു....
മദർ തെരെസാ മുതൽ ഐശ്വര്യാ റായി വരെയുള്ള മഹതികളേയും, മഹാത്മഗാന്ധി മുതൽ അബ്ദുൾ കലാം വരെ യുള്ള മഹാൻ മാരേയും, നെപ്പോളിയൻ, എബ്രഹാം ലിങ്കൻ തുടങ്ങി ഒട്ടനവധി ലോകനേതക്കളേയും ഇന്നെനിക്കറിയാം.....
എങ്കിലും ആരെങ്കിലും ആ പഴയ ചോദ്യം ഇന്നും ആവർത്തിച്ചാൽ,.......
എനിക്കടുത്തറിയാവുന്ന എന്നെ അടുത്തറിയാവുന്ന എന്റെ വല്ല്യംഎന്ന ആ ഉത്തരം മാറ്റിപ്പറയുവാൻ വാൻ എനിക്കാവതില്ല....

വെളുവെളുത്ത മുണ്ട്‌ അടുക്കിട്ടുടുത്ത്‌, വടിവൊത്ത വെൺ ചട്ടയും ഇട്ട്‌,തല നിറയെ ഇടതിങ്ങി നിൽക്കുന്ന വെള്ളി മുടികളുമായി അരുമയോടെ എന്നെ നോക്കി ചിരിക്കുന്ന എന്റെ വല്ല്യം....
ആ ചിരിയിൽ നീണ്ട കാതിലെ സ്വർണ്ണ കുണുക്കുകൾ തുള്ളിച്ചാടും....
പള്ളിപ്പെരുന്നാളിനു വാങ്ങിത്തരുന്ന ഉഴുന്നാടകൾ കാട്ടി ഇതാ വല്ല്യത്തിന്റ്‌ കുണുക്ക്‌ എന്നു പറഞ്ഞു ഞാൻ കളിയാക്കുമായിരുന്നു....

നല്ല പ്രായത്തിൽ വൈധവ്യം ഏറ്റുവാങ്ങേണ്ടി വന്നവളാണ്‌ എന്റെ വല്ല്യം...
ഏഴുവയസ്സിനു തഴെയായി ഓരൊ വയസ്സിനിളപ്പമുള്ള അഞ്ചിളം കുഞ്ഞുങ്ങളെ, അവരുടെ കയികളിൽ വിട്ടിട്ട്‌ വിടചൊല്ലി പോയതാണ്‌ എന്റെ വല്ല്യപ്പച്ചൻ....

ഒന്നോർത്തു നോക്കു........
എഴുപതോളം വർഷങ്ങൾക്ക്‌ മുമ്പ്‌, ആവശ്യത്തിനും അത്യാവശ്യത്തിനും യാതൊന്നും ലഭ്യമല്ലാതിരുന്ന ഒരു കുഗ്രാമത്തിൽ....
വൈദുതിയും വണ്ടിയും എത്തിയിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ.......
ദുഖങ്ങളും മോഹങ്ങളും ഉള്ളിലൊതുക്കി,
ചിരിച്ചും കരഞ്ഞും ചുറ്റിലും ഇഴഞ്ഞും കളിച്ചുരുണ്ടും നടക്കുന്ന പിഞ്ചിളം കുഞ്ഞുങ്ങളുമായി,
ആരോരും തുണയില്ലാതെ, ഒറ്റയ്ക്കൊരു യുവതി....

പിന്നീടുള്ള അവരുടെ ജീവിതം ഒരു പോരാട്ടമായിരുന്നു....
ആറേക്കറോളം വരുന്ന പുരയിടത്തിൽ പലതും നട്ടും, വളം ഇട്ടും വിയർപ്പൊഴിച്ചും അവ വളർത്തിയും, വിളവെടുത്ത്‌ വിറ്റും.... എത്ര മാത്രം ക്ലേശങ്ങൾ അവർ സഹിച്ചിരിക്കണം......

യാതൊന്നും കിട്ടാത്ത വറുതിയിൽ, ഇടനെഞ്ച്‌ കൊക്കിനാൽ കൊത്തിപിളർന്ന്, ആ ചുടു ചോര..., പശിയാൽ വാ പിളർന്നുകരയുന്ന സ്വന്തം കുഞ്ഞുങ്ങളുടെ തൊള്ളയിലേയ്ക്ക്‌ ഇറ്റിറ്റു വീഴ്ത്തുന്ന പെലിക്കൺ പക്ഷിയെപ്പോലെ....
അവരും എന്റെ അമ്മ ഉൾപ്പെടെയുള്ള അവരുടെ കുഞ്ഞുങ്ങളെ പറക്കമുറ്റിക്കാൻ, സ്വന്തം ചൂടും ചോരയും നൽകി പെടാപ്പാട്‌ പ്പെട്ടിരിക്കണം......

സൗകര്യങ്ങൾ ഏറെ വളർന്ന ഈ കാലഘട്ടത്തിലും, അതു പോലൊരു വെല്ലുവിളി, യാതൊരു പരാതിയും പറയാതെ ഏറ്റുവാങ്ങുവാനുള്ള ആ ചങ്കൂറ്റം..... ഇന്ന് ഏതെങ്കിലും യുവതിക്ക്‌ കണുമോ ?!!..

ഇതാ ഒന്നു കണ്ണടച്ചു തുറന്നാൽ എന്റെ വല്ല്യം എന്റെ അടുക്കൽ ഓടി എത്തുകയായി....

വാരാന്ത്യങ്ങളിൽ വാത്സല്ല്യത്തിന്റെ പലഹരപൊതികളുമായി എന്നെ കാണാൻ എത്തുന്ന എന്റെ വല്ല്യം......
അപ്പന്റേയും അമ്മയുടേയും ശാസനകളെ തടുത്ത്‌, വാരി എടുത്തെൻ കവിൾത്തടങ്ങളിൽ തെരുതെരെ ഉമ്മ തരുമായിരുന്ന എന്റെ വല്ല്യം......
സ്കൂളിലേയ്ക്കു പോകുമ്പോൾ ബസ്സിൽ കൂലിയായി കൊടുക്കുവാൻ,സൊരുക്കൂട്ടി വെച്ച നാണയ തുട്ടുകൾ കിഴികളാക്കി എന്റെ കയ്യിൽ വെച്ചുതരുമായിരുന്ന എന്റെ വല്ല്യം....
അതിരാവിലെ ഉണർന്ന്, ഇരുട്ടിനേയും തണുപ്പിനേയും വകഞ്ഞു മാറ്റി, പതിവായി പള്ളിയിൽ പോയി, ക്രൂശിതനായ കർത്താവിന്റെ മുമ്പാകെ മുട്ടിന്മേൽ നിന്ന്,മക്കളുടേയും കൊച്ചുമക്കളുടേയും പുണ്യത്തിനായി കരളുരുക്കി പ്രാർത്തിക്കുന്ന എന്റെ വല്ല്യം.......

പഠിച്ചുദ്ദ്യോഗംകിട്ടി ഞാൻ ദൂരേയ്ക്കു പോയപ്പോൾ, എന്നേയും കാത്തിരുന്ന് കാത്തിരുന്ന് ക്ഷമകെട്ടപ്പോൾ....
മണ്ണാവേണ്ടത്‌ മണ്ണിൽ തന്നെ വെടിഞ്ഞിട്ട്‌.....
വിണ്ണിന്റെ ഉയരങ്ങളിലൂടെ....
എന്നെയും തേടി....
ഇതാ ഇവിടെ എത്തിയിരിക്കുകയാണ്‌ എന്റെ വല്ല്യം.....

ദിനം തുടങ്ങേണ്ടതും, ഒടുങ്ങേണ്ടതും ഈശ്വരചിന്തയിലാവണം എന്ന് പറഞ്ഞ്‌ നീയല്ലേ എന്നേ പ്രാർത്ഥനകൾ ഉരുവിട്ടു പഠിപ്പിച്ചത്‌....
ഇതാ കണ്ണുകൾ പൂട്ടി ആ പാട്ട്‌ ഞാൻ പാടാൻ പോകുന്നു........

ഞാൻ ഉറങ്ങാൻ പോകും മുമ്പായി-
നാഥാ നിനക്കേകുന്നിതാ നന്ദി നന്നായി-

വല്ല്യം.... ഇനി നീ എന്റെ മൂർദ്ധാവിൽചുമ്പിച്ചെന്നെ ഉറക്കിയാലും.......

Tuesday 5 August 2008

പ്രാർത്ഥന

യുഗങ്ങളുടെ പഴക്കമുള്ള വീട്ടിൽ
വർഷങ്ങളുടെ പ്രായമുള്ള കുട്ടി പ്രാർത്ഥിക്കാനിരുന്നു....
ആത്മാവിലെ വിളക്കിൽ ആഗ്രഹങ്ങളുടെ എണ്ണയൊഴിച്ച്‌,
സ്വപ്നങ്ങൾ കൊളുത്തി,
പ്രതീക്ഷയുടെ കരങ്ങൾ നീട്ടി,
ഉച്ചത്തിൽ പ്രാർത്ഥിച്ചു.....

എല്ലാ വിധ സുഖങ്ങളും സൗകര്യങ്ങളുംഎനിക്കായി തരേണമേ.....

മേഘങ്ങളുടെ ഇടയിൽ നിന്നും ദൈവം പറഞ്ഞു.....
ദുഃഖങ്ങൾ കുടിച്ചാലെ സുഖത്തിന്റെ രുചിയും അറിയാൻ പറ്റൂ.....

എനിക്കു സുഖങ്ങൾ മാത്രം മതി,
ദുഃഖങ്ങൾ മറ്റുള്ളവരുടേത്‌ നോക്കി കണ്ടുകൊള്ളാം...

എങ്കിൽ സുഖവും മറ്റുള്ളവരുടേത്‌ നോക്കി കണ്ടുകൊള്ളൂ.....
ദൈവം മൊഴിഞ്ഞു.

മാലാഖമാർ അത്‌ കേട്ട്‌ പൊട്ടിച്ചിരിച്ചു.
തഴെ തീക്കുണ്ടിൽനിന്നും ചെകുത്താൻ തല ഉയർത്തി നോക്കി.

Monday 4 August 2008

തെറ്റേത്‌..? ശരിയേത്‌..?

ക്ഷമിക്കുക....
വെള്ളിയാഴ്ച രാത്രിയിൽ നിന്റെ അടുക്കൽ എത്തുവാൻ പറ്റിയില്ല....
വൈകിയെങ്കിലും മറ്റെല്ലാരാവുകളിലും നിന്നെത്തേടി ഞാൻ എത്തിയിരുന്നില്ലേ..?
എനിക്കു നിന്നോട്‌ ഒരു ചെറു പ്രണയം നാമ്പിട്ടുതുടങ്ങിയോ എന്നും ഒരു സംശയം....പിരിഞ്ഞു നിന്നപ്പോൾ എന്തോ ഒരു വിഷമം....

ഏയ്‌... ഞാൻ ആയിട്ട്‌ ഒന്നും പറയുന്നില്ല... ഒരു ചെറുപ്പക്കാരന്റെ മനസ്സ്‌ വായിച്ചെടുക്കാനുള്ള സാമാന്യ ലോകപരിചയം ഒക്കെ, നിനക്കും ഉണ്ടെന്നെനിക്കറിയാം...
ഇനി ഞാൻ പറഞ്ഞാൽ.... നീ അതു നിക്ഷേധിച്ചാൽ എല്ലാം തീർന്നീല്ലേ...മൗനമായി പ്രണയിക്കുന്നതിന്‌ ആരുടേയും സമ്മതം വേണ്ടല്ലോ....
കള്ളം പറയുന്നില്ല...കഴിഞ്ഞ രാത്രി വെളുക്കുവോളം, ആടിയും പാടിയും ഞാൻ നിശാശാലയിൽ തന്നെ ആയിരുന്നു...
അടച്ച മുറി വിട്ട്‌, എനിക്കും ഒരു തുറന്ന ലോകം വേണ്ടേ..???അല്‌പം ചാടി തുള്ളിയാൽ മനസ്സിലും ശരീരത്തിലും കഴിഞ്ഞ ഒരാഴ്ചകൊണ്ടു പറ്റിപ്പിടിച്ചതൊക്കെ അടർന്നു പൊയ്ക്കൊള്ളും...

കടൽക്കാറ്റ്‌ ഓരിയിട്ടുതുടങ്ങുമ്പോൾ...കറുത്തുതടിച്ച രാത്രിയെ ഭയന്ന് ആകാശവും കണ്ണുകൾ ഇറുക്കി അടയ്ക്കുമ്പോൾ... വെള്ളിയാഴ്ച രാവുകളിൽ ഞാൻ മാത്രം ഏകനായി റൂമിലിരുന്നാൽ.. ഭൂത,പ്രേത,പിശാചുക്കളും,വടയക്ഷികളും ഒന്നുചേര്ർന്നുവന്ന് ഭയപ്പെടുത്തി ആക്രമിച്ചേക്കാം...കഴിഞ്ഞ ഒരാഴ്ചത്തെ ജോലിഭാരത്താൽ, മനസ്സും ശരീരവും ബലഹീനനായ ഒരുവനെ കീഴ്പ്പെടുത്തുവാൻ അവറ്റയ്ക്ക്‌ യാതൊരു വിഷമവും കാണില്ല...
അവയ്ക്കൊന്നും പിടിക്കാൻ ആവാത്തവിതത്തിൽ, ആൾകൂട്ടത്തിൽ ഓടിക്കയറി,ഉറഞ്ഞുതുള്ളിയാൽ.. ഒരു പക്ഷേ എന്റെ വിശ്വരൂപം കണ്ട്‌ അവറ്റകൾ ഭയന്നകന്നാലോ....അങ്ങനെ എങ്കിൽ അവയ്ക്ക്‌ അത്ര ശക്തി പോരാത്ത മറ്റുള്ള ദിനങ്ങളിൽ, എനിക്കവയുടെ ഉപദ്രവം കൂടാതെ കഴിഞ്ഞ്കൂടാനും ആകും....

വെറുതെ പേടിപ്പിക്കാൻ പറയുന്നതല്ല പെണ്ണെ...ഇതിലൊക്കെ ചില വാസ്തവം ഉണ്ട്‌.... ബ്ലോഗിൽ അനേകം കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുന്ന നിനക്കിതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല...
യുഗങ്ങൾക്ക്‌ മുമ്പ്‌ രാമരാവണ യുദ്ധത്തിലും,മഹാഭാരത യുദ്ധത്തിലും കൊല്ലപ്പെട്ട പഴഞ്ചൻ പ്രേതങ്ങളുടെ നാടല്ല ഇത്‌....കുറച്ചു വർഷങ്ങൾക്കുമുമ്പ്‌ ലോകമഹായുദ്ധങ്ങളിൽ കൊല്ലപ്പെട്ട പുതുപ്രേതങ്ങളുടെ നാടാണ്‌...ശക്തികൂടും....

വെള്ളിയാഴ്ച ഓഫീസ്സിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ നന്നേ വൈകിയിരുന്നു. തിടുക്കത്തിൽ റൂമിൽ ചെന്ന് ഒരു കുളിയും കഴിച്ച്‌, വസ്ത്രങ്ങളും മാറി, തെരുവിലേയ്ക്കുതന്നെ തിരിച്ചെത്തി...
ആദ്യ നാളുകളിൽ ഫ്ലോറെൻസ്‌ നഗരത്തിൽ തന്നെ ഉള്ള ഡിസ്കൊതെക്കകൾ തന്നെയാണ്‌ ഞാനും വീക്കെന്റിനായി തിരഞ്ഞെടുത്തിരുന്നത്‌. അവിടങ്ങളിൽ പലസഹപ്രവർത്തകരേയും കണ്ടുമുട്ടുകയും,സംസ്സാര വിഷയങ്ങൾ പതുക്കെ മറക്കാൻ ശ്രമിക്കുന്ന ഒഫീസ്സിലേയ്ക്കു തന്നെ കൊണ്ടെത്തിക്കുകയും ചെയ്തപ്പോൾ സാവധാനം ഞാൻ മറ്റൊരു ഒളിത്താവളം കണ്ടെത്തി..

ഒരു ടാക്സി വിളിച്ചിട്ട്‌ ബാർബറിനോയിലേയ്ക്കു പോകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. നഗരത്തിൽ നിന്നും ഏകദേശം ഇരുപതു കിലോമീറ്റർ ദൂരയുള്ള ഒരു പിയാസയാണ്‌ സ്ഥലം. ഡ്രൈവർ എന്നെയുമായി വാഹനം നഗരത്തിൽ നിന്നും ഇടത്തേയ്ക്കുതിരിച്ചു.ഇരുവശങ്ങളിലും ഇടതൂർന്നു മരങ്ങൾ തിങ്ങിയ നീണ്ട റോഡി ലൂടെ വാഹനം പാഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക്‌ മലകൾ തുരന്നുള്ള ടണലുകളിൽ കൂടിയും വാഹനം കയറി ഇറങ്ങി പൊയ്ക്കൊണ്ടിരുന്നു.ടണലിലേയ്ക്കു വാഹനം ഓടിക്കയറുമ്പോൾ വെട്ടം മങ്ങുകയും കാതുകളിൽ ഒരു ഇരമ്പൽ അനുഭവപ്പെടുകയും ചെയ്തിരുന്നു.. ഇത്‌ രാവും പകലും പൊടുന്നനെ വന്നുപോകുന്നതുപോലെ തോന്നിച്ചു. ടണലുകൾക്ക്‌ മുകളിൽ മലകളും,മരങ്ങളും യാതൊരു കോട്ടവും പറ്റാതെ അതേ പടി നിലനിർത്തിയിരിക്കുന്നു.

രണ്ടു വരിയായുള്ള പാതയിൽ ഞങ്ങളുടെ ദിശയിൽ വാഹനങ്ങൾ അധികമില്ല. വാഹനങ്ങളുടെ നിര നഗരത്തിലേയ്ക്കുള്ള ദിശയിലാണ്‌.ഡ്രൈവർ MP3 Player ന്റെ ഹെഡ്ഫോണുകൾ ചെവിയിൽ തിരുകി സംഗീതം ആസ്വതിച്ചുകൊണ്ട്‌ വണ്ടി ഓടിക്കുകയാണ്‌.ഒരു വളവ്‌ തിരിഞ്ഞ്‌ ഞങ്ങൾ പിയാസയിലേയ്ക്കു കടന്നു.
ഞാൻ ചൂണ്ടിക്കാണിച്ച റെസ്റ്റോറന്റിന്റെ മുമ്പിൽ ഡ്രൈവർ വണ്ടി നിറുത്തി. മീറ്ററിൽനിന്നും ബില്ല് കീറി എനിക്കുതന്നു. അതിൽ രേഖപ്പെടുത്തിയിരുന്ന തുക ഞാൻ അയാൾക്കുനൽകി. ഗ്രാസിയെ പറഞ്ഞ്‌, വണ്ടി മുന്നോട്ടെടുത്ത്‌ മറ്റൊരു വഴിയിലൂടെ അയാൾ ഓടിച്ചുപോയി...

ഞാൻ നേരെ റെസ്റ്റോറന്റിലേയ്ക്കു കയറി. ഒരു പിസ്സയ്ക്കു ഓടർ കൊടുത്തു.അവിടെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.അതിനാൽ ചൂടുള്ള പിസ്സ ഉടനെ എത്തി.പൊമൊതൊറയും ഫോർമാജിയൊയും ഒലിവിൻ കയ്കളും മേലെ വിതറിയ പിസ്സ കത്തികൊണ്ടുമുറിച്ചു ചെറുകക്ഷണങ്ങളാക്കി സാവധാനം കഴിച്ചു. ഇന്നിനി മറ്റു ഭക്ഷണം ഒന്നുമില്ല. എന്തെങ്കിലും കുടിക്കണം അത്രമാത്രം....

നേരെ എതിർ വശത്തുള്ള വിക്ടോറിയ ഡിസ്കൊതെക്കയെ ലക്ഷ്യമാക്കി, റോടുമുറിച്ചു ഞാൻ നടന്നു ചെന്നു. കൗണ്ടറിൽ യുവതിയുവക്കൾ ക്യൂവിൽ നിന്നുതുടങ്ങിയിരുന്നു. പരിചയം ഉള്ള ഏതെങ്ങിലും യുവതികൾ ഉണ്ടോ എന്നു ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു. സിങ്കിളായി എത്തുന്നവർക്ക്‌ അല്‌പം തുക കൂടുതലാണ്‌. ഡബിൾസിന്‌ ചില കിഴിവുകൾ ഉണ്ട്‌.

ഫ്രെഞ്ചെസ്ക്ക, എവലീന,അന്തൊനെല്ല.....ആരേയും എനിക്കു കണ്ടെത്താനായില്ല. ഒരു പക്ഷേ ഞാൻ അല്‌്പം വൈകീയിരിക്കാം. ഞാനും ക്യൂവിൽ കയറിനിന്നു. ഊഴമെത്തിയപ്പോൾ ഒരു ഫുൾ നൈറ്റിനുള്ള പണം അടച്ച്‌ രസീതു വാങ്ങി.

ഉള്ളിലേയ്ക്കുള്ള പ്രവേശനകവാടത്തിൽ നിൽക്കുന്ന ഉരുക്കുമനുഷ്യന്റെ കയ്യിൽ ഞാൻ ആ രസീത്‌ കൊണ്ടുചെന്നു കൊടുത്തു.ദേഹമാസകലമുള്ള അയാളുടെ ഉരുണ്ടമസ്സിലുകൾ ഇറുകിയ വസ്ത്രത്തിന്മേൽ മുഴച്ചു നിൽക്കുന്നു. മിനുങ്ങുന്ന മുട്ടത്തലയിൽ മുകളിലെ തൂക്കുവിളക്കിന്റെ നാളങ്ങൾ പ്രതിഫലിക്കുന്നു...

"ബോണസ്സേര" എന്നു പറഞ്ഞിട്ട്‌ അയാൾ എന്റെ കയ്യിൽ നിന്നും രസ്സീതുവാങ്ങി നോക്കി.
ഞാൻ ഇടത്തു കരം നീട്ടികൊടുത്തു. ആയാൾ കൈത്തണ്ടയിൽ പ്രവേശന സമയം കുറിക്കുന്ന സ്റ്റാമ്പ്‌ ചുവന്ന മഷിയിൽ പതിപ്പിച്ചു.എന്നിട്ട്‌ കൂറ്റൻ വാതിലുകൾ എനിക്കായി തുറന്നു തന്നു.

ഗിത്താറിന്റെയും, ഡ്രമ്മിന്റെയും ഉയർന്ന സ്തായിലുള്ള ശബ്ദം പൊടുന്നനെ എന്റെ ചെവികളിൽ വന്നുതറച്ചു. അകത്ത്‌ അരണ്ട വെളിച്ചമേ ഉള്ളൂ. ഒന്നും വ്യക്തമായി കാണത്തില്ല. പല വർണ്ണത്തിലുള്ള പ്രകാശസ്തൂപങ്ങൾ ദേഹത്തെ സ്പർശിച്ച്‌ കറങ്ങി പൊയ്ക്കൊണ്ടിരിക്കുന്നു. അവ ചെന്നു പതിക്കുന്നിടങ്ങളിൽ ചില കൈകളും കാലുകളും ഇളകുന്നത്‌ അവ്യക്തമായിക്കാണാം.
ഞാൻ ഇടത്തെ ബാർക്കൗണ്ടറിലേയ്ക്ക്‌ സൂക്ഷിച്ചു നടന്നുചെന്നു.
കൗണ്ടറിലുണ്ടായിരുന്ന ചെമ്പിച്ച മുടിയുള്ള സുന്ദരി എന്നെനോക്കിച്ചിരിച്ചു.

എനിക്ക്‌ നാല്‌് ഡ്രിങ്ക്സ്‌ വരെ വാങ്ങിക്കഴിക്കാം. അതിനുള്ളപണം എൻട്രൻസ്‌ ഫീസിൽ അവർ ഈടാക്കിയിട്ടുണ്ട്‌. അതിൽ കൂടുതൽ വേണമെങ്കിൽ മാത്രം ഇനി പണം കൊടുത്താൽ മതി.

ബാർക്കൗണ്ടറിൽ നിന്ന്, തുടുത്ത കവിളുകൾ ഉള്ള ആ സുന്ദരി എന്റെ കണ്ണുകളിലേയ്ക്കുതന്നെ നോക്കികൊണ്ടു നിന്നു.
എന്റെ കണ്ണുകൾ അവിടെ നിരത്തിവച്ചിരുന്ന കുപ്പികളിലൂടെ ഓടിക്കൊണ്ടിരുന്നു....
ഒരു വെറയിറ്റിക്കായി പൊടൊക്കിയുടെ കുപ്പിചൂണ്ടിക്കാണിച്ചിട്ട്‌ ഞാൻ ഡബിൾ ലാർജ്‌ അവശ്യപ്പെട്ടു. തലയ്ക്കുമീതെ തൂക്കിയിട്ടിരിക്കുന്ന ഗ്ലാസുകളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്ത്‌ അവൾ അതിലേയ്ക്കു ആ വെളുത്തദ്രാവകം അളന്നൊഴിച്ചു.
ഞാൻ അവളെ ശ്രദ്ധിച്ചു, ഇതിനുമുമ്പ്‌ അവളെ അവിടെ കണ്ടതായി ഓർമ്മയില്ല.
കൗണ്ടറിൽ എപ്പോഴും പുതിയ യുവതികളാണ്‌.
ഒരാളെത്തന്നെ സ്ഥിരമായി അവിടെ നിർത്താറില്ല എന്നുതോന്നുന്നു...

ആ യുവതിയോട്‌ ഗ്രാസിയെ പറഞ്ഞ്‌,അവൾ നീട്ടിയ ഗ്ലാസിലെ ദ്രാവകത്തിൽ രണ്ട്‌ ഐസ്ക്യൂബുകൾ പെറുക്കിയിട്ട്‌ ഗ്ലാസ്‌ മെല്ലെ ചുണ്ടുകളോടടുപ്പിച്ചുകൊണ്ട്‌, അവിടെത്തന്നെ ഡാൻസ്ബോർഡിന്‌ അഭിമുഖമായി ഞാൻ തിരിഞ്ഞുനിന്നു.ചെറുതണുപ്പോടുകൂടി ആ ദ്രാവകം ഒരിറുക്ക്‌,....
നാക്കിൽ ചെറിയ തരിപ്പുണ്ടാക്കി എന്റെ തൊണ്ടയിലൂടെ അരിച്ചരിച്ച്‌ അത്‌ മെല്ലെ കീഴ്പ്പോട്ട്‌ ഇറങ്ങിപ്പോയി.

മാറിടം വികസിച്ചും മധ്യഭാഗം മുതൽ കീഴ്പ്പോട്ട്‌ വടിവിൽ നേർത്തുവരുന്നതുമായ ആ മദ്യചഷകം കണ്ണുകൾക്കുനേരെ ഉയർത്തി പിടിച്ച്‌ ഞാൻ സൂക്ഷിച്ചു നോക്കി.നിറമില്ലാത്ത ആ ദ്രാവകവും,സുതാര്യമായ ആ ചഷകവും വർണ്ണ ദീപങ്ങളിൽ നിന്നും അനേകം നിറങ്ങൾ മാറിമാറി സ്വീകരിക്കുന്നതായി എനിക്കുതോന്നി...
കൊള്ളാം.. ഈ പോളിഷ്‌ വോഡ്ക്കയ്ക്ക്‌ ചില മാന്ത്രിക ശക്തി ഉണ്ട്‌.....

വീണ്ടും മദ്യം ഞൊട്ടിഞ്ഞുണഞ്ഞുകൊണ്ട്‌ ഞാൻ പരിസരം വീക്ഷിക്കാൻ തുടങ്ങി.
മദ്യത്തിന്റേയും, നാദത്തിന്റേയും ലഹരിയിൽ യുവതിയുവാക്കൾ സ്വയം മറന്ന് ചുവടുകൾ വയ്ക്കുന്നു. വസ്ത്രം ഇവിടെ നിർബന്ധിതമായതിനാലാണ്‌ പലരും അല്‌പമെങ്കിലും വസ്ത്രം ധരിച്ചിരിക്കുന്നത്‌.കുഴഞ്ഞാടുന്നതിനിടയിൽ പലതും തുള്ളിതുളുമ്പുന്നു.

ലയിറ്റുകളൂടെ ഓട്ടപ്രദക്ഷിണത്തിനിടയിൽ ഒരു വേള അതെന്റെ ദൃഷ്ടിയിൽപ്പെട്ടു.സാധാരണ എന്നോടൊപ്പം ഇവിടെ എത്താറുണ്ടായിരുന്ന EB ആണ്‌ അത്‌. ഒരിക്കൽ അവിചാരിതമായി കൗണ്ടറിൽ വച്ചു പരിചയപ്പെട്ട്‌ ഒന്നിച്ചു പാസ്സെടുത്ത്‌ അകത്തു കയറിയതായിരുന്നു ഞങ്ങൾ. പിന്നീട്‌ പലപ്പോഴും അവൾ എനിക്കായി കാത്തുനിന്നിട്ടൂണ്ട്‌......ഞങ്ങൾ ഒന്നിച്ചു വളരെനേരം നൃത്തം ചെയ്തിട്ടുമുണ്ട്‌.....

തലമുടി റോമൻ പടയാളികളുടെ തൊപ്പിമാതിരി വെട്ടിനിർത്തി, ഒരു കാതിൽ വലിയ എന്തോ കെട്ടിതൂക്കി, വലതുകരമാകെ ചിഹ്നങ്ങളും കുറികളുമായി പച്ചകുത്തി, ചന്തിക്കുതാഴത്തോളം ഊർന്നിറങ്ങിയ ജീൻസും ധരിച്ച്‌, സാമാന്യം ഉയരമുള്ള ഒരു യുവാവാണ്‌ ഇപ്പോൾ അവളോടൊപ്പം ചുവടുകൾ വയ്ക്കുന്നത്‌...
ഒരു പക്ഷെ അവളുടെ ഫിതൻസാത്തോ ആയിരിക്കുമോ ?... അവരെ ആദ്യമായിയാണ്‌് ഒന്നിച്ചുകണുന്നത്‌...

മദ്യം മുഴുവൻ കുടിച്ചുതീർത്ത്‌, ഗ്ലാസ്സ്‌ ഞാൻ കൗണ്ടറിൽ തിരിച്ചു നൽകി ...
തലയിൽ ചെറിയ ഒരു പെരുപ്പായി...,
അത്‌ സാവധാനം ദേഹമാസകലം പടർന്നു കയറി.....
ഡ്രമ്മുകളുടെ ഉച്ചത്തിലുള്ള പ്രഹരം....
എന്റെ ഹൃദയസ്പന്ദനം അത്‌ ഏറ്റുപിടിച്ചു....
വർണ്ണലോകം എനിക്കുചുറ്റും വൃന്ദാവനം തീർത്തു....
ഗോപാങ്കനകളാൽ ചുറ്റപ്പെട്ട്‌ ഈ ഞാനും....ഒരു ഗോപാലനായി മാറുകയാണോ..???
ഞാൻ അറിയാതെ ചുവടുകൾ വച്ചു.....

എപ്പോഴോ EB വന്നെന്റെ കരങ്ങളിൽ പിടിച്ചു.ഞാൻ നിശ്ചലനായി...
ഞങ്ങൾ പരസ്പരം സലൂത്ത ചെയ്തു. ഞാൻ അവളെ ബാർക്കൗണ്ടറിലേയ്ക്കു ക്ഷെണിച്ചു.ബാക്കിയുണ്ടായിരുന്ന എന്റെ കോട്ടായിൽനിന്നും ഞങ്ങൾ രണ്ടാളും ഓരോ ഗ്ലാസ്‌ മദ്യം വാങ്ങികുടിച്ചു.

നിന്റെ ഫിതൻസാത്തോ എവിടെ? നേരത്തെ കണ്ട യുവാവിനെ ഉദ്ദേശിച്ചു ഞാൻ തിരക്കി....
ഏയ്‌, അതെന്റെ ഫിതൻസാത്തോയൊന്നും അല്ല....ആരേയും കാണാതിരുന്നപ്പോൾ വെറുതെ കൂടെ കൂട്ടീ എന്നേയുള്ളൂ... അവൾ പറഞ്ഞു..

ഇവിടുത്തെ ജീവിതം കണ്ടാൽ, ആസ്വദിക്കാനായി മത്രമുള്ളതാണ്‌ ജീവിതം എന്നു തോന്നിപ്പോകും...
ദീർഘകാലം ഫിതൻസാതോ,ഫിതൻസാത്ത ആയിരുന്ന്, ഉള്ളും ഉടലും ഉരച്ചുനോക്കി, പരസ്പരം പൊരുത്തപ്പെട്ടാൽ മത്രമേ ഇവർ വിവാഹ കരാറിൽ ഏർപ്പെടുകയുള്ളു. അതിനു ശേഷവും എന്തെങ്കിലും പൊരുത്തക്കേടുകൾ തോന്നുകയാണെങ്ങിൽ കടങ്ങൾ പരസ്പരം കൊടുത്തുവീട്ടി, കരാർ അസാധുവാക്കി, ഇഷ്ടമുള്ള വഴിയെപോകാം.....
വ്യക്തികളുടെ ജീവിതത്തിൽ പുറം ലോകം ഇടപെടുകയില്ല....
ആരേയും സഹിച്ചും ക്ഷമിച്ചും ആർക്കും ആകെയുള്ള ഈയൊരുജീവിതം പാഴാക്കേണ്ടതുമില്ല....

എങ്കിലും ചില സംശയങ്ങൾ അവശേഷിക്കാം....തെറ്റേത്‌..? ശരിയേത്‌..?

ഒഴിഞ്ഞ ഗ്ലാസ്സുകൾ തിരികെ നൽകി, കൈകൾ കോർത്ത്‌ ഞങ്ങൾ ബഹളങ്ങളുടെ മധ്യത്തിലേയ്ക്കു വീണ്ടും നടന്നുചെന്നു....

ഞാൻ അവൾക്കൊപ്പവും, അവൾ എനിക്കൊപ്പവും ചുവടുകൾ വച്ചുതുടങ്ങി...
ചുറ്റും കൂടി നിന്നവരിലേയ്ക്കും അതിന്റെ അനുരണനങ്ങൾ പതഞ്ഞൊഴുകി....
നാദവും നാളവും ഒന്നായി ലയിക്കുന്നു.....
ഭാവം ചടുലമായി...താളം ദ്രുതമായി...
ശീതീകരിക്കപ്പെട്ട ആ പരിസരവും തപ്തമായിക്കൊണ്ടിരിക്കുന്നു....
അതേ.... ശൈവതാണ്ടവം.....
പിന്നീട്‌ ചുവടുകളുടെ വേഗതകുറഞ്ഞു....
ദേഹാദേഹികൾ ഉറഞ്ഞൊലിച്ച്‌ വിയർപ്പുകണങ്ങളായി ഇറ്റിറ്റു വീണുതുടങ്ങി....
കലുഷമായ മനസ്സ്‌ സാവധാനം ശാന്തമായി...

അപ്പോഴേയ്ക്കും നിശാശാല അടയ്ക്കുന്നതിനുള്ള അറിയിപ്പുവന്നുകഴിഞ്ഞു.....വെളിയിൽ വെട്ടം വീണുതുടങ്ങി....നേരം വെളുക്കുകയാണ്‌....

Thursday 31 July 2008

എന്തിനീ കുത്തിക്കുറിപ്പുകൾ...???

കളകളം ചൊല്ലിയും,തീരത്തുറങ്ങുന്ന ചില്ലകളെ മെല്ലെ കയ്യൈതൊട്ടുണർത്തിയും,
അകലെ നിന്നോടിയെത്തുന്ന ഇളംങ്കാറ്റിനെ നെഞ്ചോടു ചേർത്തു പുൽകിയും,
അതിൻ കവിളിൽ ഉള്ളിന്റെ ഉള്ളിലെ കുളിർ ചുമ്പനമേകിയും,പിന്നീടതിനെ മനസ്സില്ലാമനസ്സോടെ മറ്റൊരു ദിക്കിലേയ്ക്കുള്ള യാത്രാമൊഴി നേർന്നയക്കുകയും ചെയ്യുന്ന ഒരു കൊച്ചരുവി പോലാകണം എന്നെഴുത്തുകൾ എന്ന് എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.
സമയം ഒരു കടുത്ത പാശമായി എന്റെ അനുദിന ജീവിതത്തെ വരിഞ്ഞു മുറുക്കികൊണ്ടേയിരിക്കുന്നു. തിരക്കേറിയ പകൽ ജോലിക്കും, വൈകിയ രാവിലെ നിദ്രയിക്കും ഇടയിലുള്ള ഒരു ഞാണിന്മേൽ കളിയാണു ശരിക്കും എന്റെ ഈ എഴുത്തുകൾ....
ഞാൻ ഏറെ സ്നേഹിക്കുന്ന ഈ പതിവ്രതയെ മറ്റുള്ള സമ്മർദ്ദത്താൽ കയിവിടേണ്ടി വരുമോ എന്നും ഞാൻ ഭയക്കുന്നു....
എഴുതാൻ വേണ്ടി എഴുതുന്ന ശീലം എനിക്കില്ല. വാക്കുകൾക്ക്‌ തൊങ്ങലുകൾ ചാർത്താൻ ശ്രമിച്ചാൽ ചിലപ്പോൾ ഈ രാവു മുഴുവൻ എനിക്കു നഷ്ടമായേക്കാം.
പിന്തിരിഞ്ഞു നോക്കാതെ ഒറ്റ ശ്വാസത്തിൽ എഴുതി തീർക്കുകയാണ്‌ പലപ്പോഴും എന്റെ പതിവ്‌........
ആ കിതപ്പുമാറുമ്പോൾ മനസ്സ്‌ സ്വസ്തമാകും..........
മനസ്സിൽ എന്തെങ്കിലും കൊണ്ടുകയറുമ്പോൾ, ഓർമ്മയുടെ കയത്തിൽ നിന്നും ഗഥകാലങ്ങൾ ഒരോന്നായി നുരപൊന്തിവരുമ്പോൾ, ഇരുണ്ട രാവുകളിൽ ഉറക്കമൊഴിഞ്ഞ്‌ ഞാൻ എഴുതാൻ ഇരിക്കും.......
ഇടനെഞ്ചിൽ ചിന്തകൾ കയറിക്കൂടി ചിക്കിചികയുമ്പോൾ അനുഭവപ്പെടുന്ന വല്ലാത്ത നീറ്റലിൽ എനിക്കുറങ്ങാൻ ആവില്ല......അവയെ പുറന്തള്ളാൻ ഞാൻ അറിയാതെ എഴുതിപ്പോകും........
ആ ആലസത്തിൽ ഞാൻ അറിയാതെ മയങ്ങി പോകും..........അതിനുവേണ്ടിയാണ്‌ എന്റെ ഈ കുത്തി കുറിപ്പുകൾ......

ആത്മ സംതൃപ്തിക്ക്‌ എന്നതിലുപരിയായി, പ്രക്ഷുപ്തമായ മനസ്സിനെ ശാസിച്ചു ശാന്തമാക്കുന്ന ചില പുലമ്പലുകൾ കൂടി ആകാം ഈ കുറിപ്പുകൾ.......
ഒരു ഏകാകിയുടെ നോവലുകളും തേങ്ങലുകളും ഇവിടെ കേട്ടേക്കാം.......
സ്വദേശത്തേയ്ക്കുള്ള അയനത്തിനായി നാൾനോറ്റുകഴിയുന്ന ഒരു പ്രവാസിയുടെ പരിവേതനങ്ങളും, മതൃഭാക്ഷാസംവേദത്തിന്‌ അവസരങ്ങൾ വിരളമായ ഒരു ദേശസ്നേഹിയുടെ ആത്മനൊമ്പരങ്ങളും ഇവിടെ ദർശിക്കാൻ കഴിഞ്ഞേക്കാം............
ഒരു യുവാവിന്റെ സ്വപ്നങ്ങളും,മോഹഭംഗങ്ങളും ഇവിടെ കുറിക്കപ്പെട്ടേക്കാം..........

എല്ലാം കഴിയുമ്പോൾ, പരിമിതികൾ മൂലം നവോഢയെ വേണ്ടുംവിതം ചമച്ചയക്കാൻ ആവാത്തതിലുള്ള ഒരു പിതാവിന്റ്‌ കുറ്റബോധവും എന്നിൽ ഉണ്ടാകാറുണ്ട്‌...........

ഇത്‌ ലഹരിയുടെ ഉന്മാദത്താൽ ഉത്ഘോഷിക്കുന്ന പൊയ്‌വാക്കുകൾ അല്ല.......
പുളിച്ച വീഞ്ഞിന്റെ തികട്ടലുകളായി ഇവയെ അവഗണിക്കുകയുമരുത്‌..................
എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും കിനിയുന്ന ചുടുനിണം തന്നെയാണിത്‌................

ഹായ്‌.. നിർവൃതിയുടെ ഈ നിമിക്ഷങ്ങളിൽ എന്റെ കണ്ണുകൾ പാതി മയങ്ങിക്കഴിഞ്ഞു......
ഇനി കരങ്ങൾക്ക്‌ എഴുതുവാൻ ശക്തിപോര........
പാതിതുറന്ന ജെനൽ പാളികൾക്കിടയിലൂടെ തീരക്കാറ്റ്‌ എന്നെ പുണരാൻ പതുങ്ങി എത്തിക്കഴിഞ്ഞു........
തിരികൾ അണച്ച്‌ ഇനി ഞങ്ങൾ ഉറങ്ങട്ടെ.....
ശുഭരാത്രി......

Wednesday 30 July 2008

മേരി കശ്മീർ കി കുങ്കും......

ഉച്ച സമയത്തെ വിശ്രമവേളയിൽ വെറുതെ മാഗസിന്റെ താളുകൾ മറിച്ചുകൊണ്ടിരുന്നപ്പൊൾ, SM എന്റെ അരികിലേയ്ക്കു വന്നു. ഞങ്ങളുടെ കമ്പനിയിലെ purchase officer ആണ്‌ അദ്ദേഹം. രണ്ടു മാസത്തെ ഒഴിവുകാലം ചിലവിടുന്നതിനായി ഇന്ത്യയ്ക്കു പോകാൻ തയ്യാറെടുക്കുകയാണ്‌ അദ്ദേഹം.

നൂറ്‌കണക്കിന്‌ ആളുകൾ എന്റെ ശ്രമപരമായി ഇതിനോടകം ഇന്ത്യ സന്ദർശിച്ചുണ്ട്‌. തീർച്ചയായും ഇന്ത്യൻ സർക്കർ എനിക്ക്‌ ഇതിനായി എന്തെങ്കിലും പാരിതോഷികം തരേണ്ടതാണ്‌.മടങ്ങി വരുമ്പോൾ നമ്മുടെ നാടിന്റെ പൊതുസ്ഥലങ്ങളിലെ വൃത്തിയില്ലായിമകളെകുറിച്ചും, യാചകരെകുറിച്ചും ചില പരാതികൾ പറയും എന്നതൊഴിച്ചാൽ മിക്കവർക്കും നമ്മുടെ നാടിനെ ഇഷ്ടമാണ്‌.

ഹരിതാഭമാർന്ന നമ്മുടെ കൊച്ചു കേരളത്തിൽ തുടങ്ങി, പ്രേമപ്രതീകമായ താജ്മഹലിനെകുറിച്ചും,ജയപ്പൂരെ എണ്ണമറ്റ കൊട്ടരങ്ങളെക്കുറിച്ചും,മഞ്ഞുമൂടിയ ഹിമാലയസാനുക്കളെക്കുറിച്ചും,കശ്മീരിലെ കുങ്കുമ പാടങ്ങളെക്കുറിച്ചും എനിക്കറിവുള്ളതൊക്കെ പറഞ്ഞുകൊടുത്തു.കശ്മീരിലെ കുങ്കുമപൂവിന്റെ കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സ്‌ എവിടെയൊ ഒന്നുടക്കി... കുറച്ചു വർഷങ്ങൾ പിന്നിലേയ്ക്ക്‌ അതെന്നെ പിടിച്ചു വലിച്ചു.........

ജോലിസംബന്ധമായി പാനിപ്പറ്റിലെയ്ക്കു സ്ഥലമാറ്റം കിട്ടിയപ്പോൾ, ഒരു പുതിയ്‌ സ്ഥലം കൂടിപരിചയപ്പെടാമല്ലൊ എന്നുമാത്രമെ ഞാൻ കരുതിയിരുന്നുള്ളു. ചെന്ന ഉടനെ ഒരു നല്ല താമസസ്ഥലം കണ്ടെത്താൻ എനിക്കായില്ല. രണഭൂമി ആയിരുന്ന പാനിപ്പറ്റ്‌ ഇന്നു വളരെ തിരക്കേറിയ ഒരു നഗരമാണ്‌. അല്പം തിരക്കൊഴിഞ്ഞ എതെങ്കിലും പ്രദേശത്തു താമസിക്കാൻ ആയിരുന്നു എനിക്കു താല്‌പര്യം.

പാനിപ്പറ്റിൽ നിന്നും ഏകദേശം 25 കിലോമീറ്ററോളം ദൂരെ മാറി,ഘോറൊണ്ടാ എന്നസ്ഥലത്ത്‌ ഹൈവയോടുചേർന്ന്, കത്തൂരിയാ ഹൊട്ടലിൽ ഞാൻ ഒരു മുറി വടകയ്ക്ക്‌ എടുത്തു...മാസവാടക അല്‌പം കൂടുതൽ ആയിരുന്നു എങ്കിലും, ഒരു വീട്‌ തരമാകുന്നതുവരെ അവിടെ താമസ്സിക്കാൻ ഞാൻ തീരുമാനിച്ചു. ദൽഹിയിൽ നിന്നും ഛണ്ടിഗഡിന്‌ പോകുന്ന ലക്ഷ്വറിബസ്സുകളുടെ ഇടത്താവളം കൂടി ആയിരുന്നു ആ ഹോട്ടൽ. ബസ്സുവരുന്ന സമയം ഒഴിച്ചാൽ പൊതുവെ ശാന്തമായിരുന്നു അവിടം.

അന്നും,ഇന്നും,എന്നും അല്‌പം കറങ്ങി നടക്കുന്ന സ്വഭാവം എനിക്കുണ്ട്‌. അങ്ങനെ ഉള്ള അലച്ചിലിനിടയിൽ പതിവായി ഞാൻ ഒരു പെൺകുട്ടിയെ കാണാൻ ഇടയായി.അടുത്തുള്ള കൃഷ്ണഷേത്രത്തിലും, പരിസ്സരങ്ങളിലുള്ള ഷോപ്പിഗ്‌ സെന്ററുകളിലും, കൂട്ടുകാരൊത്ത്‌ ചുറ്റിത്തിരിഞ്ഞതിനുശേഷം, അവൾ ഒറ്റയ്ക്കു വീട്ടിലേയ്ക്ക്‌ മടങ്ങും വഴിയാണ്‌, ഞങ്ങൾ സാധാരണ കാണാറ്‌. ആദ്യം ഒക്കെ വെറും പുഞ്ചിരി മാത്രമെ ഉണ്ടായിരുന്നുള്ളൂ .

പരിസ്സരങ്ങളിലുള്ള വെജിറ്റേറിയൻ ഹോട്ടലുകളേയും,തിയേറ്ററുകളേയും,ചില സാധങ്ങൾ കിട്ടുന്ന കടകളേയും കുറിച്ച്‌ അനാവശ്യമായ പല ചോദ്യങ്ങളും ഉന്നയിച്ച്‌...ഞാൻ അവളുമായി സംസ്സാരിക്കാൻ അവസ്സരങ്ങൾ തരപ്പെടുത്തിപോന്നു...പതുക്കെ പതുക്കെ അത്‌ ഒരു നല്ല സൗഹൃതമായി വളർന്നുകൊണ്ടേയിരുന്നു.

നീണ്ടു സുന്ദരിയയിരുന്ന അവളുടെ കണ്ണുകൾക്ക്‌ ഒരു പ്രത്യേക ആകർഷണീയത ഉണ്ടായിരുന്നു.അവളുടെ കവിളുകൾക്ക്‌ കശ്മീരി കുങ്കുമത്തിന്റെ നിറമായിരുന്നു.

അവൾ കാശ്മീരി ബ്രാഹ്മണ സമുദായത്തിൽ പെട്ടതാണെന്നും, അവളുടെ പിതാവ്‌ അവിടങ്ങളിൽ എല്ലാവർക്കും ആദരണീയനായ ഒരു സംസ്കൃതാദ്ധ്യാപകൻ ആണെന്നും എനിക്ക്‌ താമസ്സിയാതെ മനസ്സിലാക്കാൻ കഴിഞ്ഞു.... .കൂടാതെ അവരുടെ കുടുംബവകയായി പലതരത്തിലുള്ള വ്യാപാരങ്ങളും പരവതാനികൾ ഉണ്ടാക്കുന്ന മില്ലുകളും ഉണ്ടായിരുന്നു. ചുരുക്കത്തിൽ അവൾ (US) സമ്പന്നയും കുലീനയും ആയിരുന്നു.


പരദേശിയായ എനിക്കു ലോക്കൽ അളുകളുമായി വലിയ പരിചയവും ഉണ്ടായിരുന്നില്ല. ആയതിനാൽ താമസ്സിക്കാൻ നല്ല ഒരു വീട്‌ എനിക്ക്‌ കണ്ടെത്താനും ആയില്ല. എന്റെ അവസ്ഥ മനസ്സിലാക്കിയ അവൾ എനിക്കായി അവളുടെ ഒരു അകന്ന ബെന്ധുവിന്റെ വീടു വാടകയ്ക്കു തരപ്പെടുത്തി തന്നു.അവർ വീടു ബ്രാഹ്മണർക്കല്ലാതെ മറ്റുള്ള സമുദയക്കർക്കു നൽകാൻ തയ്യാറല്ലായിരുന്നു.. അവളു ടെ നിർബന്ധത്തിനു വഴങ്ങി അവസാനം എനിക്കുതരുകയാണുണ്ടായത്‌.


കേരളത്തിലെ കത്തോലിക്കരായ ഞങ്ങളും ഒരുകാലത്ത്‌; ബ്രാഹ്മണ്യരായിരുന്ന നമ്പൂതിരികുലത്തിൽ പെട്ടവരായിരുന്നു എന്നും, അതിനാൽ അബ്രാമണനാണ്‌ വസ്സിക്കുന്നതെന്ന വിഷമം വേണ്ട എന്നും, വീട്ടുടമസ്ഥരെ ധരിപ്പിച്ചുകൊള്ളു എന്ന് ഞാൻ അവളോടു പറഞ്ഞു.
എങ്കിൽ പൂണൂൽ എവിടെ എന്നായി അവൾ...
പൂണൂൽ ഞാൻ മാറത്തല്ല, മറിച്ചു മാറിനുള്ളിലാണു ധരിക്കാറ്‌ എന്ന് മറുപടി നൽകി.

തന്നെയുമല്ല അതിഥി ദേവഹഃ ഭവോ എന്നല്ലേ,

അതിനാൽ നിന്റെ ദേശത്ത്‌ അതിഥിയായി എത്തിയിരിക്കുന്ന എന്നെ നീ ദേവനായി കാണണം എന്നുകൂടി ഞാൻ പറഞ്ഞു.
ശരി, അങ്ങനെ തന്നെ ആയിക്കൊള്ളാം... ..ചിരിച്ചുകൊണ്ട്‌ അവൾ തലയാട്ടി...

അംഗരാജാവായിരുന്ന കർണ്ണന്റെ പേരിലുള്ള കർണ്ണാൽ എന്ന ദേശത്തായിരുന്നു എന്റെ വാടക വീട്‌. ധാനശീലനായ കർണ്ണാന്റെ ദേശം.... കർണ്ണൻ ഒരു വൃദ്ധബ്രാമണന്‌ തന്റെ പല്ല് ധാനം കൊടുക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന, ഒരു പ്രതിമയും ഈ നഗരത്തിൽ സ്ഥാപിച്ചിട്ടുണ്ട്‌.

ഞാൻ താമസ്സിച്ചിരുന്ന വീടിനും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. കർണ്ണാലിൽ സെക്ടർ 8 ൽ 108 ആയിരുന്നു എന്റെ വീട്‌. 108 വളരെ പ്രത്യേകത ഉള്ള ഒരു സംഖ്യ അണ്‌.
രുദ്രാക്ഷ മാലകളിലെ കുരുക്കളുടെ എണ്ണവും 108 അണ്‌.
ശ്രീകൃഷ്ണൻ വൃന്ദാവനത്തിൽ 108 ഗോപസ്ത്രീകളോടൊത്താണ്‌ നൃത്തമാടിയിരുന്നത്‌. പിന്നിട്‌ കൃഷ്ണൻ വിവാഹം ചെയ്തത്‌ 16,108 സ്ത്രീകളെ ആണ്‌..നടരാജനായ ശിവൻ 108 പൊസിഷനുകളിലാണ്‌ നൃത്തം ചെയ്തത്‌.

ബുദ്ധവിഹാരങ്ങൾക്ക്‌ 108 പടികളാണുള്ളത്‌.ശരീരത്തിൽ 108 മർമ്മങ്ങളുണ്ട്‌.ഭൂമിയുടെ വലിപ്പത്തിന്റെ 108 മടങ്ങാണ്‌ സൂര്യന്റെ വലിപ്പം. അതുപോലെ തന്നെ സൂര്യന്റെ വലിപ്പതിന്റെ 108 മടങ്ങാണ്‌ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം.ഇന്ത്യയിൽ അത്യാഹിത നമ്പർ 108 ആണ്‌....

അങ്ങനെ പലതരത്തിൽ പ്രത്യേകതകൾ നിറഞ്ഞ ആ 108ആം നമ്പർ വീട്ടിൽ ഒരു അവതാര പുരുഷനായി ഞാൻ വാണുപോന്നു...


ഒഴിവു ദിനങ്ങൾ ഞങ്ങൾ ഒന്നിച്ചു ചിലവഴിക്കുകയും ഞാൻ അവളുടെ വീട്ടിലെ ഒരു സ്ഥിര സന്ദർശകനായി മാറുകയും ചെയ്തിരുന്നു. അവളുടെ പിതാവിൽ നിന്നും എനിക്കു വളരെക്കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. അവളുടെ വീട്ടിലെ അംഗങ്ങളെല്ലാരുമായി നല്ല ഒരു ബന്ധം സ്ഥാപിക്കാൻ എനിക്കായി. അവർ മൂലം എനിക്കു ചുറ്റുവട്ടങ്ങളിൽ നല്ല സുഹൃത്തുബന്ധങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. അങ്ങനെ പരദേശിയായിരുന്ന എന്നെ ദേവതുല്യനായ ഒരു അഥിതിയായി അവർ കരുതിപോന്നു.

US നല്ല ഒരു നർത്തകിയും ചിത്രകാരിയും അയിരുന്നു. അവളുടെ കൊലുന്നനെയുള്ള ശരീര ഘടനയിൽ നിന്നും, നീണ്ടു മെലിഞ്ഞ വിരലുകളിൽ നിന്നും, ഞാൻ അത്‌ നേരത്തെ ഊഹിച്ചിരുന്നു... അവളുടെ വീടിന്റെ ചുവരുകളിൽ അവൾ വരച്ച ചിത്രങ്ങൾ തൂക്കിയിട്ടിരുന്നു. കൂടുതലും പ്രേമാർത്ഥരായ രാധകൃഷ്ണന്മാരുടേതായിരുന്നു.

ഒരിക്കൽ ഞാൻ അവളുടെ വീട്ടിൽ ചെന്നപ്പോൾ,
കേരൾ കാ രാജ ആഹയാ...... സബ്‌ലോക്‌ ഉഡ്‌ കെ സലാം കരോ.... എന്ന് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന അവളുടെ കൂട്ടുകാരോടായി അവൾ വിളിച്ചുകൂവി....

ഹെ, കശ്മീർ കി കുങ്കും.... പ്രണാം ഹം ലേലിയാ...എന്ന് കൈകൾ ഉയർത്തികൊണ്ട്‌ ഞാൻ പറഞ്ഞു.
അതിൽ പിന്നെ ഞാൻ US നെ കശ്മീർ കി കുങ്കും എന്നും അവൾ എന്നെ കേരൾ കാ രാജാ എന്നും വിളിച്ചു പോന്നു.

സമീപ പ്രദേശങ്ങളിലുള്ള പുരാണ പ്രസിദ്ധങ്ങളായ സ്ഥലങ്ങൾ ദർശിക്കുവാൻ ഞാൻ പ്രത്യേക താൽപര്യം കാട്ടിയിരുന്നു. കുരുക്ഷേത്ര,അംബാല,യമുനാനഗർ തുടങ്ങി പലപല സ്ഥലങ്ങളിൽ ഞങ്ങൾ യാത്ര ചെയിതു.US ന്റെ അയൽ വാസിയും അകന്ന ഒരു ബന്‌ധുവും അയിരുന്ന HS എന്ന യുവാവും ഞങ്ങൾക്കു കൂട്ടായി ഉണ്ടായിരുന്നു. സുമുഖനും സുന്ദരനുമായിരുന്ന അയാൾ വളരെ സൗമ്യ പ്രകൃതക്കാരനായിരുന്നു.. അയാളുടെ കാറിലയിരുന്നു ഞങ്ങളുടെ യാത്ര.

എനിക്ക്‌ ഒ‍ാരൊ സ്ഥലങ്ങളുടേയും പ്രാമുഖ്യം വിശദീകരിച്ചു തരുന്നതിൽ US ഉത്സുക ആയിരുന്നു.

അവളുടെ വാക്കുകളിലൂടെ, അവൾ ചൂണ്ടി കാണിച്ചിരുന്ന ഓരോ സ്ഥലങ്ങൾക്കും പിന്നിലുള്ള ചിത്രങ്ങൾ എനിക്ക്‌ കാണാനായി. പതറി നിൽക്കുന്ന പാർത്ഥന്‌ ഗീതമോതുന്ന കൃഷ്ണനനേയും, ചിതറിക്കിടക്കുന്ന ശവക്കൂമ്പാരത്തിൽ സ്വപുത്രൻമാരെ പേർ ചൊല്ലിവിളിച്ച്‌ പരതുന്ന ഗാന്ധാരിയേയും എനിക്ക്‌ വ്യക്തമായി കണാൻ കഴിഞ്ഞു...

അങ്ങനെ പാനിപ്പറ്റിലെ എന്റെ ഉദ്ദ്യോഗം ജോലി എന്നതിലുപരി, ഒരു തീർത്ഥാടനം ആയി മാറിക്കഴിഞ്ഞിരുന്നു....

സ്വപ്നതുല്യമായിരുന്ന ആ ദിനങ്ങൾ, അതിശൈത്യവും കൊടും വേനലുമായി, എന്റെ യുവ മനസ്സിൽ പല വർണ്ണങ്ങളും വാരിവിതറി കടന്നുപോയി. പതുക്കെ ഞാനും ആ നാടിന്റെ ഭാഗമായി മാറി.. അപ്പോഴേയിക്കും കമ്പനി എനിക്കായി വളരെ ദൂരത്തേയ്ക്കു ഒരു സ്ഥലമാറ്റം ഒരുക്കികഴിഞ്ഞിരുന്നു.

തീർത്ഥാടകന്‌ തീർച്ചയായും ഒരുന്നാൾ മടങ്ങി പോയേ മതിയാകു.....സ്ഥിരതയില്ലാത്ത ഒരു സഞ്ചാരം ആണലോ ഈ ജീവിതം തന്നേയും......ഉലകം തോറും പാറി നടക്കേണ്ട ദേശ്ശാടനകിളി.........

എനിക്കു പോകേണ്ട ദിവസം എത്തി.

തലേന്നു വൈകിട്ട്‌ US ന്റെ വീട്ടിൽ എനിക്കായി അത്താഴം ഒരുക്കിയിരുന്നു. കഴിക്കാൻ അവുന്നതിൽ കൂടുതൽ വിഭവങ്ങൾ ഉണ്ടായിരുന്നു.. പലതും US എനിക്കായി പ്രത്യേകം ഉണ്ടാക്കിയവ....അത്‌ അവളുടെ അമ്മ എടുത്തുപറയുകയും ചെയ്തു...രാത്രി വളരെ നേരം ഞങ്ങൾ എല്ലാവരും സംസ്സാരിച്ചിരുന്നു... പിറ്റേന്ന് അതിരാവിലെ HS എന്നെ എന്റെ താമസസ്ഥലത്തുനിന്നും ന്യൂ ദില്ലി എയിർ പോർട്ടു വരെ കൊണ്ടുചെന്നാക്കാം എന്നേറ്റു. ആ സ്നേഹസമ്പന്നരായ വീട്ടുകാർ ഓരോരുത്തരോടും പ്രത്യേകം നന്ദി പറഞ്ഞു, ഞാൻ പടി ഇറങ്ങി.

മനസ്സിൽ എന്തൊക്കയോ തിങ്ങി വിങ്ങി നില്‌പുണ്ടായിരുന്നു.വാക്കിലൂടെ ഒന്നും പുറത്തേയ്ക്കു വരുന്നുമില്ല...ഇരുട്ടിലൂടെ ഒന്നുരണ്ട്‌ ചുവടുകൾ മുന്നിലേയ്ക്ക്‌ നടന്നിട്ട്‌... ഞാൻ ഒന്നു തിരിഞ്ഞു നോക്കി.....US പടിക്കൽതന്നെ നില്‌പുണ്ട്‌.... അവളുടെ മനോഹരമായ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു.... അവളുടെ നോട്ടം വെളിയിലെ ഇരുട്ടിനേയും കടന്ന് എന്റെ കണ്ണിൽ വന്നു തറച്ചു... അത്‌ എന്റെ കണ്ണിനേയും ഈറനാക്കി....

ഉറങ്ങാതെ ഉറങ്ങി ആ രാവ്‌ കടന്നുപോയി.പിറ്റേന്ന് അതിരാവിലെ HS വണ്ടിയുമായി എന്റെ താമസ സ്ഥലത്തെത്തി. ഞാൻ എന്റെ യാത്രാ സാമഗരികളുമായി വണ്ടിയിൽ ചെന്നുകയറി.ചെന്നപാടെ HS എനിക്കൊരു കവർ തന്നു. US എനിക്കു തരുവാൻ ഏല്‌പിച്ചതാണ്‌ എന്നു പറഞ്ഞു.യാത്രയ്ക്കിടെ ഞാൻ ആ കവർ തുറന്നു.
അതിനുള്ളിലെ വെള്ള കടലാസ്സിൽ പെൻസ്സിൽകൊണ്ടു വരച്ച അതിമനോഹരമായ ഒരു മുരളീകൃഷ്ണന്റെ ചിത്രം....

അതിന്റെ തലപ്പത്തായി കേരൾ കാ രജാ കൊ എന്നും,

ചുവടറ്റത്തായി പ്യാർ സെ കശ്മീർ കി കുങ്കും എന്നും എഴുതിയിരുന്നു.


ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി.

ആ കൃഷ്ണന്റെ മുഖത്തിന്‌ എന്നോടു സാദൃശ്യം!!!

ഒന്നെനിക്കുറപ്പായിരുന്നു അവൾ അത്‌ എന്നെ നോക്കി വരച്ചതായിരുന്നില്ല....അവളുടെ ഉള്ളിൽ പതിഞ്ഞ കൃഷ്ണ മുഖമായിരുന്നു അത്‌...

ഇന്നും ഒരു നിധിയായി ഞാൻ ആ ചിത്രം സൂക്ഷിക്കുന്നു.....ഇന്നും അതിൽ നോക്കുമ്പോൾ മനസ്സിന്റെ ഏതോ ചെറു നോവിന്റെ താഴ്വരകളിൽ കുങ്കുമപൂവുകൾ വിടരുന്നു....


നോക്കു... നേരം വല്ലാതെ വൈകിയിരിക്കുന്നു....അരഗ്ലാസ്‌ വയിൻ മാത്രമേ ഞാൻ ഇതുവരേയും കുടിച്ചിട്ടുള്ളു.....മറ്റേതൊ ലഹരിയിൽ ഞാൻ മുഴുകിപോയതിനാൽ ആവാം.....

Sunday 27 July 2008

ഓടി അകലുന്ന ദിനങ്ങള്‍

ശനിയും ഞായറും ഇതാ വേഗത്തില്‍ ഓടി മറഞ്ഞിരിക്കുന്നു. ഇനി നീണ്ട അഞ്ചു ദിനങ്ങള്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു വീണ്ടും അവധിദിനത്തിനായി. എല്ലാ ടൈം ടേബിളും തെറ്റിച്ചു മനസ്സിന് ഇഷ്ടമുള്ള രീതിയില്‍ അലസമായി ചിലവഴിക്കുന്ന ദിവസമാണ് ശനിയാഴ്ച. തിങ്കളാഴ്ച പ്രവര്‍ത്തി ദിനമായതിനാല്‍ ഞായറാഴ്ച അത്രയും സ്വാതന്ത്ര്യം എടുക്കാന്‍ പറ്റത്തില്ല.

വെള്ളിയാഴ്ച രാത്രിയുടെ ക്ഷീണത്താല്‍ ശനിയാഴ്ച വളരെ വയ്കിയാണ് ഉണര്‍ന്നത്. സലാമയും, ഫോര്മാജിയോയും വച്ച് ഒരു പനീനി ഉണ്ടാക്കി കഴിച്ചു.ബര്മു‍ടയും ടിഷര്‍ട്ടും ഇട്ടു ഒരു ടവ്വലും എടുത്തുകൊണ്ടു ഞാന്‍ വെളിയിലേയ്ക്ക് ഇറങ്ങി. റോഡ് മുറിച്ചു കടന്നാല്‍ ബീച്ചായി. രണ്ടു മാസം കുടിക്കഴിഞ്ഞാല്‍ വീണ്ടും മഞ്ഞും തണുപ്പും വരവാകും. അതിനാല്‍ വെയില്‍ കായാന്‍ കടല്‍ തീരത്ത് സാമാന്യം നല്ല തിരക്കുണ്ട്.തിരതള്ളി കളിക്കുന്ന 'മെടിടരേനിയന്‍' കടല്‍ വെയില്‍ തട്ടി തിളങ്ങുന്നുണ്ട്. തീരത്ത് നഗ്നരും അര്‍ദ്നഗ്നരും ആയി സ്ത്രീ പുരുഷന്മാര്‍ ഇടകലര്‍ന്നു കിടക്കുന്നു.ചില കുട്ടികള്‍ മണല്‍ വാരി കളിക്കുന്നു, ചിലര്‍ തിരകളെ ഓടിച്ചെന്നു പിടിക്കാന്‍ ശ്രെമിക്കുന്നു. ഞാനും ടവ്വല്‍ വിരിച്ച് കടലിലേയ്ക്ക് നോക്കിഇരുന്നു.ദൂരെ സീഗലുകള്‍ആളുകള്‍ എറിഞ്ഞു കൊടുക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്കായി വട്ടമിട്ടു പറന്നടുക്കുന്നു. അവയില്‍ ഒരണ്ണം ചിറകൊടിഞ്ഞു പറക്കാനാവാതെ കുറെ നാളുകളായി അവിടങ്ങളില്‍ നടക്കുന്നുണ്ടായിരുന്നു.ആളുകള് ‍ഉപദ്രവിക്കില്ല എന്ന് മനസ്സിലാക്കിയതിനാല്‍ ആവാം അത് പറക്കല്‍ തന്നെ ഉപേഷിച്ച മട്ടാണ്.

തീരത്തുള്ള ബാഞ്ഞികളില്‍നിന്നും വെയിടര്‍മാര്‍ ഭക്ഷണ പാനിയങ്ങള്‍ക്ക് ഓടര്‍ എടുക്കാന്‍ വരുന്നുണ്ട്. ഞാന്‍ ഒരു ഹെയിന്കെന്‍ ബിയറിനു ഓടര്‍ കൊടുത്തു. ദൂരെ നിന്നും ഒരു കറുത്ത രൂപം നടന്നടുക്കുന്നത് ഞാന്‍ ശ്രദിച്ചു. TM എന്ന ആഫ്രിക്കക്കാരനാണ്. വെള്ളക്കാരുടെ ഇടയില്‍ അവന്റെ ഇരുണ്ട രൂപം പെട്ടെന്ന് ശ്രദ്ദിക്കപ്പെടും.ചുരിങ്ങിയ നാളുകൊണ്ട് അവന്‍ എന്റെ ഒരു പരിചയക്കാരന്‍ ആയി ക്കഴിഞ്ഞു. കല്ലുമാലകളും സണ്‍ ഗ്ലാസുകളും തീരങ്ങളിലൂടെ കൊണ്ടുനടന്നു വില്പനയാണ് ഇപ്പോള്‍ അവന്റെ തൊഴില്‍.കാലാവസ്ഥ മാറുന്നതിനനുസരിച്ച് അവന്റെ തൊഴിലും മാറും.പച്ച കുപ്പിയിലെ ബിയര്‍ എനിക്ക് തന്നിട്ട് എന്നില്‍നിന്നും രണ്ടു യുറോ ഈടാക്കി വെയിറ്റര്‍ നടന്നകന്ന്പ്പഴേയിക്കും TM എന്റെ അടുത്ത് എത്തി ക്കഴിഞ്ഞിരുന്നു.
തലയിലെ തൊപ്പി ഉയര്‍ത്തി അവന്‍ എന്നെ അഭിവാദ്യം ചെയിതു. ബിയര്‍ കുടിക്കാന്‍ ഞാന്‍ അവനെ ക്ഷണിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ ഒരു ഗ്ലാസ് അവന്‍ വാങ്ങി മോന്തി.
വെയില്‍ കൊണ്ടു തളര്‍ന്നോ ? ഞാന്‍ തിരക്കി.
ഇനി എത്ര വെയില്‍ കൊണ്ടാലും ഞാന്‍ കറക്കത്തില്‍, എത്ര മഞ്ഞ് ഏറ്റാലും വെളുക്കത്തുംമില്ല. അവന്‍ പറഞ്ഞു.
ഇവിടുത്തെ കറന്‍സിക്ക് അവന്റെ നാട്ടില്‍ നല്ല വില ഉണ്ടത്രേ. കുറഞ്ഞ കാലത്തേ അവന്റെ ഇവിടുത്തെ തൊഴിലുകൊണ്ട് നാട്ടില്‍ അവന്‍ വലിയ ഒരു പണക്കാരന്‍ ആയിരിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ കു‌ടി ഇവിടെ പണി എടുത്താല്‍ നാട്ടില്‍ പോയി പണി എടുക്കാതെ സുഖമായി കഴിയാം എന്നതാണ് അവന്റെ സ്വപ്നം.
പണം വാരല്‍ നിറുത്തി നീ എന്നെങ്ങിലും തിരിച്ചുപോകുമോ ? നാളത്തെ ജീവിതത്തെ ക്കുറിച്ച് എന്തെങ്ങിലും ഉറപ്പുണ്ടോ ? ഞാന്‍ തിരക്കി.വെറുതെ ഒന്നു ചിരിച്ചിട്ട്, എന്റെ ചുമലില്‍ തട്ടിയിട്ടു അവന്‍ മെല്ലെ ആളുകളുടെ ഇടയിലൂടെ അവന്റെ വില്പന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ നടന്നകന്നു.
ഞാന്‍ എന്തായാലും ഇന്നുകളില്‍ ജീവിക്കുകയാണ്......നാളെയെ ക്കുറിച്ച് എനിക്ക് യാതൊരു ഉറപ്പും ഇല്ല........

Friday 25 July 2008

ചില യാദൃശ്ചികങ്ങള്‍

ഇന്നത്തെ മീടിംഗ് വളരെ ഭംഗിയായി പരിയവസാനിച്ചു.
അക്കങ്ങള്‍ കൊണ്ടു ഞാന്‍ കാട്ടിയ മായാജാലത്തില്‍ എല്ലാവരും മയങ്ങി പോയി. ഇനി അടുത്ത മിടിംഗ് വരെ വലിയ കുഴപ്പം ഇല്ല.
എല്ലാം കഴിഞ്ഞു കോഫി റൂമിലേയ്ക്കു പോകുമ്പൊള്‍ റിസപ്ഷനിസ്റ്റ് MC എന്റെ പിന്നാലെ എത്തി. മിടിങിന്റെ തിരക്കില്‍ രാവിലെ ഞാന്‍ അവളെ സലൂത്ത ചെയ്തിരുന്നില്ല. സൗഹൃദത്തിന്റെ പേരില്‍ സുഹൃത്തുക്കള്‍ പരസ്പരം കവിളുകള്‍ ഉരസ്സി ചെയ്യുന്ന അഭിവാദ്യ രീതിയാണ് അത്. കമിതാക്കള്‍ ആണെങ്കില്‍ അത് ചുണ്ടുകളില്‍ ആകാം.

ഓഫിസിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന രിതിയില്‍ പല പരിഗണനയും അവള്‍ എനിക്ക് തരാറുണ്ട്. ഒരിക്കല്‍ സല‌ുത്ത ചെയ്യുന്നതിനിടയില്‍ അവള്‍ എന്റെ ചുണ്ടുകളിലും ചുമ്പനം തന്നിട്ടുണ്ട്. ഒരു പക്ഷെ അറിയാതെ സംഭവിച്ചതായിരിക്കാം.

എന്റെ അറിവില്‍ അവള്‍ക്ക് ഒരു ഫിതന്സാതോ ഉണ്ടായിരുന്നു. പിന്നിടെപ്പോഴോ പിണങ്ങി മാറിയെന്നും കേട്ടു. അതെ എങ്ങനെ സംഭവിച്ചു എന്നറിയില്ല. ഹൃദയത്തെ മാന്തി പറിക്കുന്ന അവളുടെ ചിരിയും നോട്ടവും ഒരു യുവാവിനും അത്ര എളുപ്പം ഒഴിവാക്കാന്‍ ആവില്ല. റോമന്‍ വെൺശില്‌പങ്ങലെ തോൽപ്പിക്കുന്ന , രൂപവതി ആയ ഒരു റോമാക്കാരി ആണ്‌ അവള്‍. എന്നും ഒരുപിടി ചോക്ലെയിടുകള്‍ അവള്‍ എനിക്ക് തരാറുണ്ട് . ചോക്ലെയിടുകള്‍ ഇഷ്ടമല്ലെങ്കില്‍ കു‌ടി ഞാന്‍ അതൊക്കെ വാങ്ങാറും ഉണ്ട്. ഞാന്‍ ഏതെങ്കിലും തിരക്കിൽപ്പെട്ട്‌, ഉച്ചയ്ക്ക് ഭക്ഷണം ഓടര്‍ ചെയ്യാന്‍ മറന്നാല്‍ തീർച്ചയായും അവള്‍ എനിക്കുള്ളത് കു‌ടി ഓടര്‍ ചെയിതിരിക്കും. ഇതൊക്കെ വളരെ സാദാരണ കാര്യങ്ങള്‍ ആണ്.

മീറ്റിങ്ങ് കലക്കി അല്ലെ ? വന്ന പാടെ അവള്‍ തിരക്കി.
ഒരുതരത്തില്‍ രക്ഷപ്പെട്ടു. എന്ന്‍ ഞാന്‍ പറഞ്ഞു.

കഫെ മെഷിയനില്‍ പൊടി നിറച്ചു അവള്‍ രണ്ടാള്‍ക്കുള്ള കഫെ ഉണ്ടാക്കാന്‍ തുടങ്ങി.ഓഫിസില്‍ എല്ലാവര്‍ക്കും അവരുടെതായ പ്രത്യേകം കപ്പുകള്‍ ഉണ്ട്. എന്റെ കപ്പില്‍ എന്റെ ജന്മ് രാശിയുടെ ചിഹ്നം അയ taurus ന്റെ അടയാളം ഉണ്ട്. ആര്‍ക്കും അത് എളുപ്പത്തില്‍ തിരിച്ചറിയാം. പക്ഷേ അവള്‍ എനിക്കായി കഫെ തയ്യാറാക്കാന്‍ എടുത്തത് മറ്റാരുടെയോ കപ്പാണ്. ഞാന്‍ ഒന്നും പറയാനും പോയില്ല.കടുപ്പത്തില്‍ കുറുക്കി ഉണ്ടാക്കുന്ന കഫെ മു‌ന്നു സ്പൂണില്‍ കു‌ടുതല്‍ വരില്ല എങ്കില്‍ തന്നെയും ആദ്യം ഒക്കെ കുടിച്ചിറക്കാന്‍ എനിക്കും വിഷമം ആയിരുന്നു. പിന്നിട് അതൊരു ശീലമായി.

അപ്പോഴേയ്ക്കും ഫ്രെണ്ട് ഓഫിസില്‍ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. അവള്‍ തിടുക്കത്തില്‍ ചുട്‌ പാറുന്ന കഫെ എന്റെ നേരെ നിക്കി വച്ചിട്ട്‌ ഫോണ്‍ എടുക്കാനായി ഓടി പോയി....
ചുടുള്ള കഫെ ആസ്വതിച്ചു കുടിക്കുന്നതിനിടയില്‍ ആ വെളുത്ത കപ്പില്‍ ചെറുതായി എഴുതിയിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പതിഞ്ഞു. I U എന്നീ ഇന്ഗ്ലിഷ് അക്ഷരങ്ങള്‍ക്ക് ഇടയില്‍ ചുവന്ന ഒരു ഹൃദയ ചിഹ്നം കു‌ടി രേഖ പ്പെടുത്തിയിരിക്കുന്നു.

എനിക്കായി കഫെ ഉണ്ടാക്കാന്‍ അവള്‍ ആ കപ്പുതന്നെ തിരഞ്ഞെടുത്തത് യാദൃശ്ചികം ആയിരിക്കാം.....അല്ലേ...കു‌ടുതല്‍ ചിന്തിച്ചാല്‍ ഇന്നത്തെ ഉറക്കം നഷ്ടമാകും......
ഇനി ഈ ചിന്തകളില്‍ നിന്നും രക്ഷനേടണം എങ്കില്‍ അല്പം കു‌ടി ലഹരി അകത്ത് ആക്കേണ്ടി ഇരിക്കുന്നു......



Thursday 24 July 2008

ഒരു സായാഹ്നം

ഇന്നത്തെ കാലാവസ്ഥ വലിയ കുഴപ്പം ഇല്ലായിരുന്നു. വേനല്‍ക്കാലം ആയിട്ടുകുടി വയ്കുന്നേരം ചെറിയ തണുപ്പുണ്ടായിരുന്നു. പകല്‍ മുഴുവനും ഓഫീസില്‍ അനുഭവിക്കുന്ന പിരിമുറുക്കത്തില്‍ നിന്നും ആശ്വാസം നേടുന്നതിനായി ഞാന്‍ കണ്ടെത്തുന്ന മാര്‍ഗം ആണ് വൈകുന്നേരങ്ങളിൽ തെരുവിലുടെഉള്ള അലച്ചില്‍. ദാവിഞ്ഞിയും, റാഫേലും , മൈക്കലാഞ്ചലോയും കറങ്ങി നടന്നിരുന്ന ഇ ഫ്ലോറെന്‍സ് നഗരത്ത്തിലുടെഉള്ള അലച്ചില്‍ എനിക്കും പ്രിയപ്പെട്ടതുതന്നെ..

സാദാരണ അത്താഴവും വഴി ഓരത്തെ ഏതെങ്കിലും ബാറില്‍ നിന്നാണ് കഴിക്കാറ്. സ്ഥിരം ആയി എങ്ങുനിന്നും കഴിക്കാറില്ല.EB എന്ന ഒരു പോളിഷ് യുവതി അവളോടൊപ്പം അത്താഴം കഴിക്കാന്‍ ഇന്ന് എന്നോട് പറഞ്ഞിരുന്നതാണ്. നാലുമണി ആയപ്പോള്‍ അവൾക്ക്‌ എന്തോ അസൗകര്യം ഉണ്ടെന്നും പിന്നിട് ഒരിക്കല്‍ ആകാം എന്നും അവള്‍ ഫോണ്‍ ചെയിതറിയിച്ചു. മിക്കവാറും ദിനങ്ങളില്‍ ഞാന്‍ തനിച്ചാണ്. അതാണ് സൗകര്യവും.

അല്പം തിരക്കൊഴിഞ്ഞ ബാറില്‍ ഞാന്‍ കയറി . വറുത്ത ഇറച്ചിയും ഇൻസലാത്തയും പാസ്തയും വാങ്ങിക്കഴിച്ചു..കൂടാതെ ഒരു കുപ്പി ചുവന്ന വയിനും, ഒരു പെറോണി ബിയറും ഞാന്‍ വാങ്ങിച്ചു. അത് റൂമില്‍ കൊണ്ടുപോയി കഴിക്കാനാണു. അല്പം വയിനും ബിയറും യോജിപ്പിച്ച് കഴിച്ചാല്‍ വയിനിന്റെ പുളിപ്പും ബീയറിന്റെ ചവര്‍പ്പും കുറഞ്ഞു ഒരു പുതിയ രുചി അനുഭവപ്പെടും. ഉറങ്ങുന്നതിനു മുമ്പെ അത് അല്പം അകത്താക്കുന്നത് എന്റെ പതിവായിരിക്കുന്നു. നാളെ രാവിലെ ഓഫീസില്‍ ഒരു മീറ്റിങ്ങ് ഉണ്ട് അതിനാല്‍ അല്പം നേരത്തെ രാവിലെ എഴുന്നേറ്റു തയ്യാറെടുക്കണം.

ഒരു ഗ്ലാസ് വയിന്‍ തീര്‍ന്നിരിക്കുന്നു..... ഇന്നത്തേയ്ക്ക്‌ ഇതുമതി. ഇനി നാളെ........

Wednesday 23 July 2008

വ്യക്തിപരമായ കാരണം

ഇ ബ്ലോഗില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ശരിക്കും പ്രയാസമാണ്. ഉദ്ദേശിക്കുന്ന പല അക്ഷരവും കിട്ടുന്നില്ല.... ഒരു പക്ഷേ തുടക്കക്കാരന്റെ പരിചയക്കുറവായിരിക്കാം....

എന്‍റെ പഴയ കമ്പനി ഒരു ബ്രിട്ടീഷ് കമ്പനി ആയിരുന്നു. ഞാന്‍ അവിടെ ജോയിന്‍ ചെയ്യുന്നതിന് മുമ്പ്‌ വരെ അവിടെ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെല്ലാം ആരെയോ ഭയന്നാണ് ജോലി ചെയ്തിരുന്നത്. അവര്‍ വളരെനേരത്തെ എത്തുകയും സമയം വളരെ വൈകി ഓഫീസില്‍ ഇരിക്കുകയും ചെയ്തിരുന്നു. പലരുടെയും ആദ്യത്തെ കമ്പനി ആയിരുന്നു അത്. ഞാൻ മുൻപേ പല മൾട്ടിനാഷ്ണൽ കമ്പനികളിലും ജോലിചെയ്തിരുന്നു. അതിനാല്‍ കമ്പനി മാനേജ്മെന്റിന്‌ എന്നോട് ചെറിയ ഒരു മമതയും ഉണ്ടായിരുന്നു. എന്റെ കൃത്യനിഷ്ടയും ജോലിയോടുള്ള ആത്മാർത്ഥതയും കമ്പനിക്ക്‌ പലരീതിയിൽ നേട്ടങ്ങളും ഉണ്ടാക്കികൊടുത്തിട്ടുണ്ട്‌. ഞാൻ ഒരിക്കലും ഓഫീസ്‌ ടൈമിലും കൂടുതൽ ജോലിചെയ്തിരുന്നില്ല. പതുക്കെ ആരെയും ഭയന്ന് ജോലിചെയ്യേണ്ട ആവശ്യമില്ല എന്നുള്ള ചിന്താരീതി പലരിലും പടർന്ന് പിടിച്ച്‌ ഏവർക്കും അത്‌ കരുത്തായി മാറി. നിഷിപതമായിരിക്കുന്ന ജോലി സ്മയപരിതിക്കുള്ളിൽ ചെയ്തുതീർക്കുക. അതാണ്‌ ഒരു തൊഴിലാളിയുടെ കടമ. അതു നിറവേറ്റുന്നു എങ്കിൽ അതിന്‌ ഭയപ്പെടണം?പതുക്കെ എല്ലാ സുഹൃത്തുക്കളും സമയബന്ധിതമായി ജോലിചെയ്യാന്‍ തുടങ്ങി. അങ്ങനെ ജോലി ആർക്കും ഒരു ഭാരം അല്ലാതായി തിര്‍ന്നു.

ഞങള്‍ പലരാജ്യക്കാര്‍ ഉണ്ടായിരുന്നു. ഞാന്‍ എല്ലാവരും ആയി വളരെ സൗഹൃതത്തില്‍ ആയിരുന്നു. പാര്‍ട്ടികളും ആഘോഷങ്ങളുമായി ആയി നാളുകള്‍ കടന്നു പോയി.ഞങ്ങളുടെ കമ്പനിയുടെ ഒരു പാർട്നർ മരിച്ചു പോയിരുന്നു. കേസിലുടെ അവരുടെ ഒരു ബന്ധു പിന്നിട് പാർട്നർ ആയി തിരുകയും ചെയിതു. അവര്‍ മറ്റേ പാർട്നരുടെ അടുത്ത ആളുകളെ നിസാരമായ കാര്യങ്ങള്‍ക്കു പിരിച്ചുവിടാന്‍ തുടങ്ങി. ഇതില്‍ എന്‍റെ പല സുഹൃത്തുക്കളും ഉള്‍പ്പെട്ടിരുന്നു. പക്ഷേ അവർക്ക്‌ എന്നോടുവലിയ കാര്യമായിരുന്നു താനും. കമ്പനിയുടെ അന്തരീക്ഷം പിന്നെയും പഴയ നിലയിലേയ്ക്ക്‌ എത്തി. ഉദ്യോഗസ്തർ പലരെയും ഭയപ്പെട്ടുതുടങ്ങി,ചിലരെ പ്രീതിപ്പെടുത്തുവാൻ ശ്രമിച്ചുതുടങ്ങി...പലരും ഉദ്യോഗഭയത്താൽ ഉറക്കം പോലും ഓഫീസിലാക്കി...

അങ്ങനെ ഒരു ദിവസം RS എന്ന ഇന്ത്യക്കാരനേയും JA എന്ന ബ്രിട്ടീഷ് യുവതിയെയും അവര്‍ പിരിച്ചുവിട്ടു. രണ്ടുപേരും എന്‍റെ സുഹൃത്തുക്കള്‍ ആയിരുന്നു. ഇതു എന്നെ വല്ലാതെ വിഷമിപ്പിച്ചു. കമ്പനിയിലെ അന്തരിഷം ദുസഹം ആയി എനിക്കുതോന്നി. ജോലി ആസ്വദിച്ച്‌ ചെയ്യുക ജീവിതം ആഘോഷിക്കുക എന്നതായിരുന്നു എന്റെ തത്വം. യാതൊന്നും പറയാതെ പിറ്റേന്ന് ഞാന്‍ രാജി എഴുതിക്കൊടുത്തു. ശമ്പള വർധനവുകളുടെ പ്രലോഭനങ്ങൾ മനേജ്‌മന്റ്‌ നിരത്തിയിട്ടും ഞാൻ വഴങ്ങിയില്ല. പലരും പലവട്ടം ചോദിച്ചിട്ടും വ്യക്തിപരമായകാര്യം എന്നുമാത്രമേ ഞാന്‍ പറഞ്ഞിരുന്നുള്ളൂ.

ഇതിനെ തുടര്‍ന്ന് കമ്പനിയില്‍ എന്നെക്കുറിച്ച്‌ പല കിംവധന്തികളും പരന്നു. എന്‍റെ നോടിസ് പിരിടിനുള്ളില്‍ JA പല പ്രാവശ്യം എന്നെ കാണാന്‍ വരുക കുടി ചെയ്തപ്പോള്‍ അത് കുടുതല്‍ ശക്തം ആയി.അതില്‍ വാസ്തവം വല്ലതും ഉണ്ടോ എന്ന് ഞാനും പലപ്പോഴും സംശയിച്ചുപോയി.. ഞാനും JAയും എവിടെയോ ഒന്നിചുപാർക്കുകയാണ്‌ എന്ന് ഇന്നും കരുതുന്നവർ ഉണ്ട്‌.. വാസ്തവം തികച്ചും വ്യത്യസ്തമാണ്. ഞാന്‍ ഇന്നു വേറെ ഒരു രാജ്യത്തും അവള്‍ വേറെ ഏതോ രാജ്യത്തും ആണ്.

പക്ഷെ ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ വല്ലാത്ത ഒരു അടുപ്പം ഉണ്ടായിരുന്നു എന്നത് ശരിയാണ്....
അത് പിന്നിട് പറയാം...ഏതിനും ഒരു സമയവും സാവകാശവും ഉണ്ടല്ലോ...

ചില യാഥാര്‍ത്യങ്ങള്‍

തികച്ചും വ്യത്യസ്ഥമായ ഇന്നത്തെ എന്‍റെജീവിത സാഹചര്യതിലെയ്ക് തികച്ചും യാദൃശികമായി ഞാന്‍ എത്തിപ്പെടുക ആയിരുന്നില്ല . നല്ല ഒരു പൊസിഷനില്‍ ജോലിചെയ്തിരുന്ന ഞാന്‍ പൊടുന്നനെ രാജി വച്ചപ്പോള്‍ കമ്പനി മാനേജ്മെന്റ് അമ്പരന്നു പോയി. ശമ്പളം കൂട്ടി തരാമെന്ന് അവര്‍ പലപ്രാവശ്യം എന്നെ വിളിപ്പിച്ചു പറഞ്ഞു. പക്ഷെ ഞാന്‍ എന്‍റെ തിരുമാനത്തില്‍ ഉറച്ചുനിന്നു. പല കഥകളും ഞാന്‍ രാജിവ്യ്ക്കുന്നതിനെ പറ്റി പരന്നു.

Tuesday 17 June 2008

കൊഴിഞ്ഞ ഇന്നലകളൂം വരാനിരിക്കുന്ന നാളെകളും

കൊഴിഞ്ഞ ഇന്നലെകളും വരാനിരിക്കുന്ന നാളെകളും...
ഇന്നലകളുടെ ചൂടില്‍നിന്നും ചൂരില്‍നിന്നും ആണ് ഇന്നത്തെ ഞാന്‍ ഉടലെടുത്തത്.
പലതും മധുരിക്കുന്നവ ആയിരുന്നില്ല.എങ്കിലും ഞാന്‍ എല്ലാത്തിനോടും കടപെട്ടിരിക്കുന്നു.
ആ അനുഭവങ്ങളാണ്‌, എനിക്ക്‌ ചിന്തിക്കാനും എഴുതാനും പ്രചോദനം നല്കുന്നത്....ജീവിതത്തെ പലരീതിയിൽ നോക്കികാണുവാനും ആസ്വദിക്കാനും പരിശീലിപ്പിച്ചത്‌...
എന്റെ ജിവിതം ഒരു യാത്ര ആയിരുന്നു.നടുക്കടലിൽ കാറ്റിനൊപ്പം പലദിശയിലായി കറങ്ങിത്തിരിയുന്ന ചെറു പായ്ക്കപ്പലിനു സമാനം. ...ഇന്ത്യ മുഴുവനും അറേബ്യയും, യൂറോപ്പിന്റെ ചിലഭാഗങ്ങളും ഈ ചെറിയപ്രായത്തിനോടകം ഞാന്‍ കറങ്ങിനടക്കുകയും ജിവിക്കുകയും ചെയ്തിരിക്കുന്നു......,
പലപല തരത്തിലുള്ള ആളുകളുമായി ഇടകലര്‍നിരിക്കുന്നു.....
നല്ലതു ചീത്തയും ആയ അനേകം കാര്യങ്ങൾ സംഭവിച്ചിരിക്കുന്നു....സംഭവിച്ചുകൊണ്ടിരിക്കുന്നു...
ഇവിടെ ഞാന്‍ ചിലത് കുറിക്കാം.

ഇന്നിപ്പോള്‍ സമയം വല്ലാതെ വൈകിയിരിക്കുന്നു. അല്പം വീഞ്ഞിന്റെ ലെഹരി എന്റെ തലയ്ക് പിടിച്ചിട്ടും ഉണ്ട് അതിനാല്‍ എനിക്ക് കിടന്നെ മതിയാകു. അങ്ങനെ മയങ്ങി കിടക്കുന്നത് ഒരുസുഖമാണ്...അടഞ്ഞ കണ്ണിലേക്ക് പല കാഴ്ചകളും ഓടിയെത്തും...രാവിലെ ഫോണിലെ അലാറം അടിക്കുമ്പോള്‍ ചാടി എഴുന്നേറ്റു എല്ലാ സ്വപ്നങ്ങലോടും വിടപറഞ്ഞ്‌ ഉറങ്ങിത്തീരാതെ ഉണർന്ന് , ഉടുത്തൊരുങ്ങി മുറിയും വിട്ടു പുറത്തു പോകും...അങ്ങനെയാണ് എന്റെ ദിനങ്ങൾ ആരംഭിക്കുന്നത്.

എന്റെ തലയില്‍ വീഞ്ഞിന്റെ ലെഹരി ഓളം വെട്ടുന്നു, കൺപോളകൾക്ക്‌ കനംകൂടി വരുന്നു.....
ഇനി ഞാന്‍ ഉറങ്ങട്ടെ .....