Wednesday 24 September 2008

മിഷൻ KK43


മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയൻ ബുദ്ധിമതാൻ വരിഷ്ടൻ
വാതാത്മജൻ വാനരയൂഥ മുഖ്യൻ
ശ്രീരാമദൂതം ശരണം പ്രപദ്യേ....

കാറ്റിലൂടെ വന്നതിനെ നേരിടാൻ, കാറ്റിന്റെ പുത്രൻ മാരുതിയെ തന്നെ കൂട്ടുപിടിച്ചു....

ഈ മന്ത്രം രണ്ടുമാത്ര ദൃഡമായി ഉരുവിട്ടു...
വിറയൽ മാറി ഒരു ചെറിയ ധൈര്യം കയിവന്നപ്പോൾ ഇറുക്കി അടച്ച കണ്ണുകൾ മെല്ലെ തുറന്നു....

നിങ്ങൾക്കൊക്കെ ചിരിക്കാം...ഇണയും തുണയും ഇല്ലാതെ ഒറ്റയ്ക്കു താമസ്സിക്കുന്ന ഒരു ചെറുപ്പക്കാരന്റെ വൈഷമ്യം ആര്‌ മനസ്സില്ലാക്കാൻ , അവന്റെ നെഞ്ചിന്റെ പടപടപ്പ്‌, തൊണ്ടയിലൂടെ പുറത്തേയ്ക്കു വരാതെ കുരുങ്ങി കിടക്കുന്ന നിലവിളി ഇതൊക്കെ ആര്‌ കേൾക്കാൻ....

ശനിയാഴ്ച രാത്രി 9.30ന്‌ റായി ഊനൊയിൽ "ഹം തും" എന്ന ഹിന്ദി സിനിമ മൊഴിമാറ്റി കാണീക്കുന്നുണ്ട്‌.യൂറോപ്പിലെ പലരാജ്യങ്ങളിലും ഹിന്ദി സിനിമ ഇങ്ങനെ ടിവിയിൽ കാണീക്കാറുണ്ട്‌. ഒരാഴ്ചയായി അതിന്റെ പരസ്യം കാണിക്കാൻ തുടങ്ങീട്ട്‌. അപ്പോൾ മുതൽ എന്നിലെ ദേശസ്നേഹം ഉണർന്നുതുടങ്ങിയതാണ്‌.മൊഴിമാറ്റിയാലെന്താ...നമ്മുടെ സ്വന്തം സെയിഫലിഖാനും, റാണി മുഖർജിയുമല്ലേ അതിൽ അഭിനയിക്കുന്നത്‌...എന്തായാലും അത്‌ കാണൂവാൻതന്നെ ഉറച്ചു.സാധാരണ തെരുവിൽ വായി നോക്കിനടക്കുന്ന ഞാൻ, അന്ന്‌ വൈകിട്ടത്തെ സകല സുശീലങ്ങളും മാറ്റിവയ്ക്കുവാൻ തീരുമാനിച്ചു...

ടിവി കാണൂന്നതിനോട്‌ അത്ര വലിയതാത്പര്യം ഇല്ല, തെരുവിൽ ഗവേഷണം നടത്തിയാൽ പലതും പഠിക്കാൻ പറ്റും. സുഹൃത്തുക്കളെ ഫ്രെഞ്ച്ക്വിസ്സ്‌ എന്നൊക്കെ പറഞ്ഞാൽ... ചുമ്മാ വായിച്ചു പഠിച്ചിട്ടുകാര്യമില്ല,ഇവിടെ വന്ന്‌, നേരിട്ടുകണ്ട്‌, അതിന്റെ എരിവും പുളിയും മനസ്സിലാക്കണം.... നാട്ടിൽ ഷക്കീല പടങ്ങൾ കണ്ട്‌ ശക്തമായ ഒരു അടിത്തറ ഉണ്ടെങ്കിൽകൂടി, ഇവിടുത്തെ നിരത്തുകളിൽ അരങ്ങേറുന്ന പല ലയിവ്‌ ഷോകളും കണ്ടാൽ കോരിത്തരിച്ചുപോകും. ഇവിടെ വന്ന ആദ്യ നാളുകളിൽ ഇതൊക്കെ കണ്ട്‌, കുട്ടിക്കാലത്ത്‌ ടച്ച്‌ പറഞ്ഞ്‌ കളിക്കുമ്പോൾ നിൽക്കുന്നമാതിരി സ്തംഭിച്ച്‌ നിന്നിരുന്ന എന്നെ വഴിപോക്കരിൽ പലരും തട്ടിയും തലോടിയും ജീവൻ പകർന്നു തരുമായിരുന്നു...പിന്നീട്‌ ഇതൊക്ക്‌ സ്ഥിരം കാഴ്ചകൾ ആയപ്പോൾ പഴയ ത്രില്ലൊക്കെ അൽപം കുറഞ്ഞു.. എങ്കിലും,ഓരോ സീനിലും നായികാനായകൻമാർ മാറി വരുന്നതിനാൽ അതീവ ജിജ്ഞാസ അനുദിനം വർദ്ധിക്കുന്നതല്ലാതെ ഒട്ടും കുറയുന്നുമില്ല... ഇല്ലാത്ത കോളുകൾ മൊബയിൽ ഫോണിൽ സംസ്സാരിച്ചുകൊണ്ട്‌, അമ്പലത്തിനു വലം വയ്ക്കുന്നമാതിരി ഇമ്മാതിരി സീനുകൾക്ക്‌ ചുറ്റും വലം വെച്ചും, ഷൂവിന്റെ ലെയിസുകൾ പലപ്രാവശ്യം അഴിച്ചു കെട്ടിയും, കുനിഞ്ഞും നിവർന്നും, അവയൊക്കെ പല അങ്കിളുകളിൽ വീക്ഷിച്ചും, ഇന്നും അവയ്ക്കൊക്കെ ചില പുതിയ മാനങ്ങൾ നൽകിപോരുന്നു....ക്യുനിന്ന്‌ ഇടികൊള്ളാതെ,ടിക്കറ്റ്‌ എടുക്കാതെ,മൂട്ടകടികൊള്ളാതെ, പരിചയക്കാരെ കണൂമ്പോൾ പുറം തിരുഞ്ഞുനിൽക്കത്തെ യതൊരു പണച്ചിലവും ഇല്ലാതെ ആവോളം ആസ്വദിക്കാൻ പറ്റുന്ന ഈവക ഷോകൾ പാഴാക്കാൻ ഞാൻ അത്ര അഹങ്കാരീ ഒന്നും അല്ല..

ആ വക സൗഭാഗ്യങ്ങൾ എല്ലാം തൃണവൽക്കരിച്ച്‌, സ്വരാജ്യ സ്നേഹത്തിനായി ഇന്നത്തെ സന്ധ്യ ഞാൻ സമർപ്പിച്ചു....അമ്പിളി കുട്ടിയും താരക പിള്ളേരും, മാനത്തെ മുറ്റത്ത്‌ കണ്ണാരം പൊത്തികളിക്കുമ്പോൾ, ഈ ഞാൻ എന്ന ചെറുപ്പക്കാരൻ, വാതിലുകൾ കൊട്ടിയടച്ച്‌ പിന്നിലെ ജനാല വലിച്ച്‌ തുറന്ന്‌,സോഫയിൽ ചാഞ്ഞ്‌, കാലുകൾ നിലത്തേയ്ക്കു നീട്ടി, ടിവിയിൽ കണ്ണൂം നട്ട്‌ തപസ്സിരുന്നു...
ഒരു തിയേറ്റർ എഫക്ട്‌ കിട്ടുന്നതിനായി റൂമിലെ ലയിറ്റും ഓഫാക്കി....പിന്നിലെ ജനാലയിൽ കൂടി തണുത്ത കാറ്റ്‌ കടന്നുവരുന്നുണ്ട്‌. ആകെ ഒരു എസി തീയേറ്ററിന്റെ അന്തരീക്ഷം...

നാട്ടിലെ മാതിരീ,പരസ്യങ്ങളുടെ മാലപ്പടക്കങ്ങൾക്ക്‌ ശേഷം ടിവീൽ സിനിമാ തെളിഞ്ഞുവന്നു.സാധാരണ ഹിന്ദി പടങ്ങളിലേപ്പോലതന്നെ, നമ്മുടെ റാണിയും സെയിഫും എയിർപ്പോർട്ടിൽ അമേരിക്കയ്ക്ക്‌ പോകാൻ തിടുക്കം കൂട്ടുന്നു.അവർ വിമാനത്തിൽ കയറി തികച്ചും അവിചാരിതമായി അടൂത്തടുത്ത സീറ്റുകളിൽ തന്നെ വന്നിരിക്കുന്നു,ചിരിക്കുന്നു,ഇണങ്ങുന്നു പിണങ്ങുന്നു,ഇടയ്ക്കിടയ്ക്ക്‌ പാട്ടുപാടി ഡാൻസും കളിക്കുന്നു..സിനിമ അങ്ങനെ നടന്നും ഇരുന്നും പോകുന്നു.....

പെട്ടെന്ന്‌, തലയ്ക്കു മീതെക്കൂടി ഒരു വലിയ കറുത്ത കടവാവൽ ചിറകടിച്ചുകൊണ്ട്‌ എന്റെ കാൽക്കൽ വന്നു വീണ്ണു.കാണുന്നത്‌ ഹൊറർ സിനിമ അല്ല എങ്കിൽകൂടി ഞാൻ ഭയന്നു നിലവിളിച്ചുപോയി...

ഇരുന്ന ഇരുപ്പിൽ തന്നെ ഇരുന്ന് താഴോട്ട്‌ നോക്കുവാൻ ധൈര്യം പോരാഞ്ഞ്‌,മുകളിലേയ്ക്ക്‌ കണ്ണുകൾ ഉയർത്തി,ഘടോപനിഷത്തിലെ ചില കഠോര മന്ത്രങ്ങൾക്കായി പരതി,..... മന്ത്ര തന്ത്രങ്ങൾ ഒന്നും മനസ്സിലേയ്ക്ക്‌ വരുന്നില്ല... എന്റെ മനസ്സിനെ ഏതൊ ഉഗ്ര ശക്തി മായയാൽ ബന്ധിച്ചിരിക്കുന്നു.....തപസ്സിനു ഭംഗം വന്നതോ പോകട്ടെ, എന്നെ പേടിപ്പിച്ചു കളഞ്ഞിലേ...ശനിയാഴ്ച ആയതിനാലും, ഈ കലിയുഗം തരണം ചെയ്യാൻ നിത്യ ബ്രഹ്‌മചാരിയും ചിരംജീവിയുമായ ആജ്ഞനേയനെ തന്നെ ശരണം പ്രാപിക്കുന്നതാണ്‌ ഏറ്റവും അനുയോജ്യമെന്ന് മനസ്സിലാക്കിയതിനാലുമാണ്‌ മേൽപറഞ്ഞ മന്ത്രങ്ങൽ ഉരുവിട്ട്‌ തുടങ്ങിയത്‌.. ........

അപ്പോൾ കൈവരിച്ച ആ ശക്തിയാൽ കാറ്റിലൂടെ പറന്നെത്തിയ നികൃഷ്ഠ ജീവിയെ തൊഴിച്ചെറിയാൻ കാലുകൾ ഇളക്കവെ..എന്നിൽ ഓഫായ ബുദ്ധി വീണ്ടും ഓണായി...ആർഷ്ഭാരത സംസ്ക്കാരം എന്നിൽ ജ്വലിച്ചുയർന്നു. ഏതു നികൃഷ്ഠ ജീവിയാണെങ്കിലും, കാല്‌ക്കൽ വന്ന്‌ ശരണം പ്രാപിച്ചവനെ, തൊഴിച്ചെറിയാൻ എന്റെ സംസ്ക്കാരം അനുവദിക്കുന്നില്ല.....ശത്രുക്കൾക്ക്‌ പോലും അഭയം നൽകുകയും,അഭയം നൽകിയവർക്കായ്‌ സ്വജീവൻ പോലും ബലികഴിക്കുകയും ചെയ്തിട്ടുള്ള മഹത്തായ സംസ്ക്കാരം.

ആർഷഭാരത സംസ്ക്കാരത്തിൽ ഊറ്റം കൊണ്ട്‌, ഞാൻ കരങ്ങൾ ഉയർത്തി അഭയാർത്ഥിയെ ആയുഷ്മാൻ ഭവ എന്ന്‌ അനുഗ്രഹിക്കുന്നതിനായി, മുരിനിവർത്തി തലകുനിച്ച്‌ തുറിച്ചു നോക്കി...ദൈവമേ ഇതെന്ത്‌ ?..ഇരുട്ടിലും ഞാനത്‌ വ്യക്തമായി കണ്ടു.. കടവാവൽ ഒന്നുമല്ല ...അത്‌..ഏതൊ സ്ത്രീയുടെ, ഒരു കറുത്ത കൊങ്കാ കവചം.....എന്റെ തലയിൽ അനേകം ട്യൂബ്‌ ലയിറ്റുകൾ ഫ്യൂസാകുന്നതിനു മുമ്പെന്നമാതിരി മിന്നിമിന്നി കത്തി...

ഞാൻ കണ്ണുകൾ ഇരു കൈകൾ കൊണ്ടും മാറിമാറി തിരുമ്മി വീണ്ടും വീണ്ടും നോക്കി. യാതൊരു മാറ്റവും ഇല്ല.. സാധനം അതുതന്നെ..തിരിഞ്ഞും മറിഞ്ഞും നോക്കി.. അപ്പൊൾ ആ കറുത്ത സാധനത്തിന്റെ ഒരറ്റത്ത്‌ ചെറിയ ഒരു വെളുത്ത ലേബലിൽ 43 എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു.

ഒരു പക്ഷെ അത്‌ ഏതെങ്കിലും രഹസ്യ കോഡാകാം(ജെയിംസ്‌ ബോണ്ട്‌ 007 പോലെയോ,ഡാവിഞ്ചികോഡ്‌ പോലയോ), അതുമല്ലെങ്കിൽ ഉപയോഗിക്കുന്ന വ്യക്തിയുടെ പ്രായമാകാം...ഏയ്‌ പ്രായമാകാതിരിക്കട്ടെ...ഞാൻ എന്റെ യുവ മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. . (ക്ഷമിക്കുക ഈ വക കര്യങ്ങളിൽ എന്റെ പരിജ്ഞാനം വളരെ പരിതാപകരമാണ്‌)...43 എന്നു ചെറുതായി രേഖപ്പെടുത്തിയ, കറുകറുത്ത കടവാവലിനെ അനുസ്മരിപ്പിക്കുന്ന, ആ കൊങ്കാ കവചം... (ഇനി അങ്ങോട്ട്‌ KK 43 )... എന്റെ മസ്തിഷ്കത്തിൽ സംശയത്തിന്റെ അനേകം കടവാവലുകളെ ഒന്നിച്ചു പറത്തിവിട്ടു....


പണ്ട്‌ വിശ്വാമിത്രനെ പരീക്ഷിക്കാൻ മേനക വന്നതുപോലെ, ഈ ചെറുപ്പക്കാരന്റെ മനമിളക്കാൻ ഏതെങ്കിലും അപ്സര കന്യക വന്നതാകുമോ?.. ഇവിടെ അനുദിനം അരങ്ങേറുന്ന പല കാഴ്ചകളൂം കണ്ട്‌ സുദൃഡചിത്തനായ എന്റെ മുന്നിൽ, കേവലം ഒരു കാബറെ ആടി തിമർത്ത്‌ പ്രലോഭിപ്പിക്കാൻ ആവില്ല എന്നുള്ള യാതാർത്ഥ്യം മനസ്സിലാക്കി, കാൽക്കൽ വീണ്‌, എന്നെ അങ്ങ്‌ സ്വീകരിച്ച്‌ പട്ടമഹഷി ആക്കണം എന്ന്‌ അപേക്ഷിക്കൻ എത്തിയതാകുമോ? പക്ഷേ KK 43 അല്ലാതെ മറ്റൊന്നും എന്റെ ദൃഷ്ഠിക്ക്‌ ഗോചരമാകുന്നില്ല..മിസ്റ്റർ ഇന്ത്യ,മൈ ഡിയർ കുട്ടിച്ചാത്തൻ എന്നി സിനിമകളിലെ പോലെ ചെരിപ്പും, കണ്ണടയും മാത്രം ദൃശ്യമാക്കിയിട്ട്‌, ബാക്കി ശരീര ഭാഗം മുഴുവൻ ആ മായാ മോഹിനി, ഇനി അദൃശ്യമാക്കിയത്‌ ആണെങ്കിലോ ?

ഞാൻ എന്റെ കാൽക്കൽ വിലയം പ്രാപിച്ചുകിടക്കുന്ന ഒരു രൂപവതിയെ മൻസ്സിൽ മെനഞ്ഞ്‌, അവളുടെ അഗോപാഗങ്ങളിൽ എന്റെ വിരലുകൾ കൊണ്ട്‌ തപ്പി നോക്കി...ഇല്ല എവിടെയും തടയുന്നില്ല....അപ്പോൾ ഒന്നു തീർച്ച... ശരീരം ഇവിടെ ഇല്ല.....

ഇനി ശിവ പുരാണങ്ങളിലെ പോലെ, പാർവ്വതിയിൽ പരമേശ്വരന്‌ അഭിലാക്ഷം ഉണ്ടാക്കുന്നതിനായി, പാർവ്വതി സാമീപ്യം ഉണ്ടാകുന്ന വേളകളിൽ, കാമദേവൻ തൊടുത്ത അമ്പുകൾ പോലെ ഒന്നാകുമോ ഇതും ?. കാമദേവന്‌ അഞ്ച്‌ ശരങ്ങൾ അല്ലാതെ ആറാമതായി ഒരു KK 43 കൂടി ഉള്ളതായി അറിവില്ല. കൊച്ചുകുട്ടികൾ പോലും AK 47 വച്ച്‌ കളിക്കുന്ന ഈ കാലത്ത്‌, കാമദേവന്‌ എന്താ ആയുധങ്ങൾ പരിഷ്ക്കരിച്ചുകൂടേ?....എങ്കിൽ മുക്കണ്ണൻ അന്നു കാണിച്ചതുപോലെ, ചുട്ട്‌ ഭസ്മം ആക്കീട്ടു തന്നെ കാര്യം...ഇതുവരെ ഉള്ള എന്റെ ഏകാന്ത തപസ്സുകൊണ്ടു സംഭരിച്ച സർവ്വ ഊർജ്ജവും സംവഹിച്ച്‌ ഞാൻ ചാടി എഴുന്നേറ്റ്‌ റൂമിലെ ലയിറ്റിട്ടു...എത്ര മുക്കിയാലും, നമുക്കു തുറക്കാൻ മുക്കണ്ണില്ല എന്ന യാതാർത്ഥ്യം മനസ്സിലാക്കിയപ്പോൾ വീണ്ടും സമചിത്തത കൈവന്നു...

ആ KK 43 അപ്പോഴും, വെളുത്ത ടൈൽസ്‌ തറയിൽ ഉയർന്നുവന്ന കറുത്ത ചെറുമലകൾ പോലെ യാതൊരു സ്ഥാനഭ്രംശവും സംഭവിക്കാതെ അവിടെതന്നെ കിടക്കുന്നു...വിശ്വസ്സിച്ചാലും, അതിൽ കരസ്പർശനം ചെയ്ത്‌ ഞാൻ ഇതുവരെയും പങ്കിലനായിട്ടില്ല...

വെറുതെ ആലോചിച്ചു നിന്നിട്ട്‌ കാര്യമില്ല, ഇതിന്റെ ഉറവിടം കണ്ടെത്തിയിട്ടുതന്നെ ബാക്കികാര്യം...എന്നിലെ ഷെർലോക്‌ ഹോംസ്‌ ഉണരുകയായി...CBIഡയറിക്കുറിപ്പുകൾ റെഫർ ചെയ്തുകൊണ്ട്‌, ഞാൻ റൂമിന്‌ നെടുകയും കുറുകയും രണ്ടുപ്രാവശ്യം നടന്നു .തുറന്നീട്ട ജനാലയിലൂടെ ആയിരിക്കണം ഇത്‌ ഉള്ളിൽ കടന്നുവന്നത്‌. കന്ന്‌ പുൽതൊട്ടിലിലൂടെ തല ഇടുന്നമാതിരി, ജനാലയിലൂടെ തല വെളിയിലേയ്ക്കിട്ട്‌ ഞാൻ തലങ്ങും വിലങ്ങും നോക്കി.വെളിയിൽ അപ്പോഴും ആവശ്യത്തിന്‌ കാഴ്ചയ്ക്കുള്ള വെട്ടം ഉണ്ട്‌.. അങ്ങിങ്ങായി ഇളകുന്ന ചില കുറ്റിചെടികൾ അല്ലാതെ മറ്റൊന്നും കാണുവാനില്ല.ഫലം വളരെ നൈരാശ്യാജനകം..അവിടെ ഒരു സ്ത്രീയും വിവസ്ത്രയായി നിൽക്കുന്നുണ്ടായിരുന്നില്ല...

ഇനി എന്തു ചെയ്യും...പരീക്ഷാ ഹാളിൽ, ചോദ്യക്കടലാസ്സിൽ എത്ര ചൂഴ്‌ന്ന്‌ നോക്കിയിട്ടും ഉത്തരങ്ങൾ ഒന്നും പിടികിട്ടാത്ത വിദ്യാർത്ഥിയെ പോലെ, അവസാനം ഞാനും തല ചൊറിഞ്ഞുകൊണ്ട്‌ മുകളിലേയ്ക്ക്‌ നോക്കി,...

അപ്പോൾ അവിടെ അതാ വീണ്ടും ചില ബിക്കിനികളും പാന്റീസുകളും എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ട്‌, ഞങ്ങളും വരട്ടയോ നിന്റെകൂടെ എന്ന്‌ ചോദിച്ച്‌ ഞാന്നുകിടക്കുന്നു... അതു ശരി, മുകളിൽ അയയിൽ ഉണങ്ങാൻ ഇട്ടിരുന്ന സാധനം കാറ്റിൽ വെറുതെ പറന്നു വന്നതാണ്‌...ഒരു ചെറുപ്പക്കാരന്റെ അമിത പ്രതീക്ഷകൾ ഇവിടെ തകർന്നടിയുകയായിരുന്നു.....മനസ്സ്‌ തേടികൊണ്ടിരുന്ന, പ്രണയത്തിന്റെ ചപലതകൾ എന്ന് സന്ദേഹിച്ച ആ KK സന്ദേശം ഇവിടെ ചീന്തപ്പെടുക ആയിരുന്നു...(മേഘസന്ദേശവും,മയൂഖസന്ദേശവും പോലെ, ഒരു പ്രണയ സന്ദേശം എഴുതി നേരിട്ടുതരാനുള്ള അതീവ ലജ്ജകാരണം, ഉടയാടയിൽ ഒളിപ്പിച്ച ആ സന്ദേശം വലിച്ചെറിഞ്ഞിട്ട്‌, ഒളിഞ്ഞുനിൽക്കുന്ന അർദ്ധനഗ്നയായ ഒരു കാമിനിയെ ആണ്‌ പ്രതീക്ഷിച്ചത്‌)

ഈ KK43യുടെ ഉടമസ്തയെ എനിക്കറിയാം... എന്റെ റൂമിന്റെ നേരെമുകളിൽ താമസ്സിക്കുന്ന 'ഇവ' എന്ന ഇരുപത്തിമൂന്നുകാരി ജെർമ്മൻ സുന്ദരിയാണ്‌ നായിക...നീലക്കണ്ണും സ്വർണ്ണമുടിയുമുള്ള അതിസുന്ദരി.... ഒരു മാസം വെക്കേഷൻ ചിലവഴിക്കാനായി എത്തിയതാണ്‌ ആ സുന്ദരിക്കുട്ടി..ഇതൊക്കെ ഞാൻ എങ്ങനെ അറിഞ്ഞു എന്നല്ലേ ..? അല്ലെങ്കിലും ഒരു യുവതി അയൽപക്കത്ത്‌ താമസ്സിക്കുമ്പോൾ, അവളെ ചുറ്റിപറ്റിയുള്ള എല്ലാ ഡേറ്റാകളും കളക്റ്റ്‌ ചെയ്ത്‌ അപ്റ്റുഡേറ്റ്‌ ചെയ്യേണ്ടത്‌ നമ്മുടെ കർത്തവ്യമല്ലേ...പ്രത്യേകിച്ച്‌ അവൾ ഒരു സുന്ദരി കൂടി ആകുമ്പോൾ...

അവൾ അല്‌പ വസ്ത്ര ധാരിയായി, പതിവായി ബീച്ചിൽ വെയിലുകൊള്ളാൻ പോകുന്നത്‌, എന്റെ ഈ റൂമിന്റെ മുന്നിലൂടെയാണ്‌.കണ്ടു കണ്ടില്ല എന്ന മട്ടിൽ ഞാൻ എന്നും ഇതൊക്കെ കണ്ണെടുക്കാതെ നോക്കിനിൽക്കാറുള്ളതല്ലേ... ഒന്നു ചിരിക്കുക, വിഷ്‌ ചെയ്യുക അതിനപ്പുറം യാതൊന്നും അവളുടെ ഭാഗത്തുനിന്നും ഇല്ലായിരുന്നു.

ഒരിക്കൽ ഞാൻ എന്തെല്ലാമോ പച്ചകറികളും കിഴങ്ങുകളും വെട്ടിയരിഞ്ഞ്‌, നാട്ടിൽ നിന്നും കൊണ്ടുവന്ന ചില മസ്സാലകളും കുടഞ്ഞിട്ട്‌, പാചക പരീക്ഷണം നടത്തുകയായിരുന്നു. അപ്പോൾ വാതിലിൽ മുട്ടികൊണ്ട്‌ അവൾ ചോദിച്ചു... നീ എന്താണ്‌ ഇത്ര സ്വദുള്ള ഭക്ഷണം ഉണ്ടാക്കുന്നത്‌.?..ഹായ്‌..എന്തൊരു നല്ല മണം... എന്നു പറഞ്ഞുകൊണ്ട്‌ അവൾ മൂക്കിലേയ്ക്കു വായൂ ആഞ്ഞു വലിച്ചുകയറ്റി...

എന്തു പറയണം, ഞാൻ ഒന്നാലോചിച്ചു... വാസ്തവത്തിൽ എനിക്കുപോലും അത്‌ എന്താണെന്ന് നിശ്ചയമില്ലായിരുന്നു... രണ്ടും കല്‌പിച്ച്‌ "സാമ്പ്‌ ആർ" എന്നു ഞാൻ പറഞ്ഞു...സത്യത്തിൽ അതിന്‌ .. 'സാമ്പ്‌ അഞ്ച്‌' എന്നോ, 'സാമ്പ്‌ ഏഴെന്നോ' ഉള്ള പേരുകൾ ആയിരുനൂ കൂടുതൽ അനുയോജ്യം...കാരണം അതിൽ എന്തൊക്കയോ ചേരുവകൾ ഒന്നുങ്കിൽ കുറവ്‌ അല്ലെങ്കിൽ കൂടുതലായിരുന്നു...

എന്നെ എന്തായാലും പുകഴ്ത്തി പറഞ്ഞതല്ലേ, ഇനി അവളുടെ കൊതിയും കിട്ടണ്ട എന്നുകരുതി, അതിൽനിന്നും ഒരു പാത്രത്തിൽ അല്‌പം പകർന്ന് ഞാൻ അവൾക്ക്‌ നൽകി.അവൾ അത്‌ എന്തൊ വിശിഷ്ഠ വസ്തുപോലെ എഴുന്നള്ളിച്ച്‌ അവളുടെ റൂമിലേയ്ക്കു കൊണ്ടുപോയി...

പിറ്റേന്ന് പാത്രം മടക്കിതന്നപ്പോൾ, അവളുടെ നാട്ടിലെ വളരെ പ്രത്യേകതയുള്ള സാധനമാണ്‌ എന്നു പറഞ്ഞ്‌ വെളുത്ത്‌ ഫോർമാജിയോ പോലെ ഉള്ള എന്തോ ഒന്ന് അതിൽ വച്ച്‌ തന്നു.അവളു പോയപ്പോൾ ഞാൻ അതു പരിശോധിച്ചു. മുട്ടനാടിന്റെ മുശുക്ക്‌ മണവും, അമേദ്യത്തിന്റെ ദുർഗന്ധവും കലർന്ന ഒരു വസ്തു. ദൈവമെ ഇത്‌ ഞാൻ എങ്ങനെ വിഴുങ്ങും...ഞാൻ അത്‌ നേരെ ക്ലോസെറ്റിൽ നിക്ഷേപിച്ചിട്ട്‌ ഫ്ലെഷ്ചെയ്തു...പിന്നീട്‌ ഞാൻ മസ്സാല ഉപയോഗിച്ചുള്ള പാചകപരീക്ഷണങ്ങൾ തൽക്കാലത്തേയ്ക്ക്‌ നിർത്തി വച്ചു...

എന്റെ അയൽവാസിയും സുന്ദരിയുമായ ആ ജെർമ്മൻകാരിയുടെ നെഞ്ചിനോടു ചേർന്ന് കിടന്ന്,അവളുടെ ഹൃദയ രഹസ്യങ്ങൾ എല്ലാം മനസ്സിലാക്കിയ ആ KK43 ആണ്‌ ഈ രാത്രിയിൽ അവളെയും ഉപേക്ഷിച്ച്‌ ഒരു ചെറുപ്പക്കാരന്റെ മുറിയിലേയ്ക്ക്‌ ഒളിച്ചോടി വന്നിരിക്കുന്നത്‌...അന്യയുടെ വസ്തു ആഗ്രഹിക്കുന്നതും കൈവശം വയ്ക്കുന്നതും തെറ്റാണെന്നും, അത്‌ എത്രയും വേഗം ഉടമസ്ഥയെ തിരികെ ഏല്‌പിക്കണം എന്നും, എന്റെ മനസാക്ഷി മന്ത്രിച്ചുകൊണ്ടേയിരുന്നു....തന്നെയുമല്ല നാളെ ഈ KK43 കാണാത്തതിന്റെ പേരിൽ അവൾ ഉടുതുണിയില്ലാതെ ഇതുവഴി പോയാൽ അതും മോശമല്ലേ....എന്റെ ഉത്തരവാദിത്തങ്ങൾ ഏറുകയാണ്‌..

എങ്ങനെ ഞാൻ അവളെ ഇത്‌ തിരിച്ചേല്‌പിക്കും..??..ഈ KK43 ഉം തൂക്കി പിടിച്ചുകൊണ്ട്‌ അവളുടെ റൂമിലേയ്ക്ക്‌ ഈ പാതിരാത്രിയിൽ മാർച്ചു ചെയ്തുചെന്നാൽ...ഒരു മാന്യനെന്ന് അവൾ തെറ്റിധരിച്ചിരിക്കുന്ന എന്നെ...അവൾ ശരിയായി തന്നെ ധരിച്ചാലോ..?.. മനസ്സാ വാചാ കർമ്മാണാ ഞാൻ നിരപരാധിയാണെങ്കിലും സാഹചര്യവും, തൊണ്ടി വസ്തുവും എന്നെ കുറ്റക്കാരനായി വിധിക്കില്ലേ.?..കുളിക്കടവിൽ ഒളിച്ചിരുന്ന് പണ്ട്‌ കള്ളക്കണ്ണൻ ഗോപസ്ത്രീകളുടെ വേണ്ടാത്തതൊക്കെ അടിച്ചുമാറ്റിയതുപോലെ, ഈ ഞാനും ചെയ്തതാണെന്നല്ലേ അവളും വിചാരിക്കൂ....അപ്പോൾ നേരിട്ട്‌ കൊണ്ടുചെന്ന് കൊടുക്കുന്നത്‌ ബുദ്ധിയല്ല....

ഇനി ഏതെങ്കിലും കമ്പിൽ തൂക്കി ഈ സാധനം പൂർവ്വസ്ഥാനത്ത്‌ മുകളിലുള്ള അയയിൽ എത്തിക്കാം എന്നുവച്ചാൽ, ആരെങ്കിലും കണ്ടാൽ.., മറിച്ചല്ലേ അവര്‌ വിചാരിക്കൂ..അവർ ബഹളം വെച്ച്‌ ആളെ കൂട്ടിയാൽ ഈ KK43യുടെ പേരിൽ ഞാൻ അഴികൾ എണ്ണേണ്ടിയും വന്നേക്കാം....

എന്തായാലും ഈ രാവിൽ KK43 എന്റെ റൂമിൽ അന്തി ഉറങ്ങട്ടെ...പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക്‌ ഞാൻ ഉണർന്നു..(അതിന്‌ ഉറങ്ങിയതെവിടെ?..ഈ ശുഷ്കാന്തി മറ്റൊന്നിലും ഇതിനു മുമ്പ്‌ കാണിച്ചതായി ഓർമ്മയില്ല.) അടുക്കളയിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന റബറിന്റെ കയ്യുറകൾ സിങ്കിന്റെ താഴെയുള്ള കാബിനിൽനിന്നും ഞാൻ എടുത്തു. ഓപ്പറേഷൻ തീയേറ്ററിലേയ്ക്കുപോകുന്ന സർജന്റെ സൂഷ്മതയോടെ അത്‌ കൈകളിൽ എടുത്തണിഞ്ഞു...എന്റെ വിരലടയാളമ്പോലും അതിൽ പതിയരുത്‌... ഞാൻ മൂലം ആ യുവതിയുടെ കന്യകാത്വത്തിന്‌ കളങ്കം വരുവാനും പാടില്ലല്ലോ... തറയിൽ നിന്നും ആ KK43, ഗ്ലൗസ്സ്‌ അണിഞ്ഞ കൈകളിലെടുത്ത്‌, വാതിൽ തുറന്ന് ഞാൻ വെളിയിൽ ഇറങ്ങി...ചുറ്റുപാടുകൾ വീക്ഷിച്ചു. ആരും ഇല്ല എന്നുറപ്പുവരുത്തി....എന്റെ ജനാലയുടെ മുകളിലുള്ള, അവളുടെ റൂമിന്റെ വരാന്തയിൽ നീളത്തിൽ കെട്ടിയിരിക്കുന്ന അയയെ ലക്ഷ്യമാക്കി കയ്യിലുള്ള KK43 വലിച്ചെറിഞ്ഞു...അത്‌ അയയിൽ തങ്ങാതെ അവളുടെ റൂമിന്റെ വരാന്തയിൽ ചെന്നു പതിച്ചു.. സാരമില്ല...അത്‌ അവളുടെ കണ്ണിൽ പെട്ടുകൊള്ളും.യാതൊരു സംശയത്തിനും ഇടയില്ല...അയയിൽ നിന്നും താഴെ വീണതാണ്‌ എന്നു വിചാരിച്ചുകൊള്ളും...ആശ്വാസമായി.. മിഷൻ സക്സസസ്‌.. ഞാൻ തിരികെ റൂമിൽ വന്നുകയറി...കയ്യുറ ഊരിമാറ്റി...ടാപ്പ്‌ തുറന്ന് കൈകൾകഴുകി...ആ കന്യകയുടെ യാതൊന്നിലും എനിക്ക്‌ പങ്കില്ല... എന്റെ കൈകളും പരിശുദ്ധം...

രാവിലെ നന്നായി വെയിൽ തെളിഞ്ഞപ്പോൾ അവൾ ആ കറുത്ത KK43യും അതേ നിറത്തിലുള്ള ഒരു പാന്റീസും ധരിച്ചുകൊണ്ട്‌ എന്റെ റൂമിന്റെ മുന്നിലൂടെ ബീച്ചിലേയ്ക്ക്‌ നടന്നു പോയി...അവൾ എന്നെ നോക്കി ചെറുതായി ഒന്നു പുഞ്ചിരിച്ചു...ആ KK43 ആകട്ടെ എന്തൊക്കയോ ഓർത്ത്‌ കുലുങ്ങികുലുങ്ങി ചിരിച്ചു...

ആവൾക്ക്‌ അറിയില്ലല്ലോ, അവളുടെ വെളുത്ത നെഞ്ചോട്‌ ചേർന്നിരിക്കുന്ന ആ കൊച്ചു കറുമ്പി, കഴിഞ്ഞ രാത്രി എന്റെ മുറിയിലാണ്‌ അന്തി ഉറങ്ങിയിരുന്നത്‌ എന്ന്...
ഒരാഴ്ച കൂടിക്കഴിയുമ്പോൾ അവൾ റൂം ഒഴിഞ്ഞ്‌ അവളുടെ നാട്ടിലേയ്ക്കുപോകും...ആ 43 എന്ന സംഖ്യ ഒരു നിഗൂഡ സമസ്യയായി തന്നെ തുടരും...

Wednesday 10 September 2008

ആത്മവാടിയിലെ പനിനീർപൂവ്‌



നീ എനിക്കാരെന്ന് ഓർമ്മയില്ലേ ?


നിന്നെ ഞാൻ കാമിച്ചതറിവതില്ലേ ?



സ്വപ്നങ്ങളത്രയും വിതറിയിട്ട്‌
ദുഃഖങ്ങളത്രയും ഒഴുക്കിവിട്ട്‌
തീർത്തയെന്നാത്മവാടിയിലെ
മോഹങ്ങളിതളിട്ട പൂവാണു നീ
എൻചോരനിറമുള്ള പനിനീർപൂവ്‌..


എന്നിലെ ശോക ഭാവങ്ങളത്രയും

നിന്നിലോ ശോഭമാം ദളങ്ങളായ്‌
എന്നുള്ളിൽ ഉറയുമീ കണ്ണീർക്കണങ്ങളോ
നിന്നുള്ളിൽ ഊറുന്ന തേൻകണങ്ങൾ
എന്നിലായിയമരുന്ന ക്രോധങ്ങളല്ലയോ
നിൻ തണ്ടിലെ മുൾ കൂർപ്പുകൾ



വെയിലിൽ ഞാൻനിന്ന് തണലേകിടാം
നിനവിൽ നിനക്കൊരു തുണയായിടാം
കാറ്റത്തും മഴയത്തും ചേർന്നുനിന്ന്
അലയാതെ ഉലയാതെ താങ്ങായിടാം
എന്നിലെ ഞാനായി പുനർജനിച്ച-
നിനക്കായ്‌ ഈജന്മം കാഴ്ചവയ്ക്കാം


നിൻമുഖം വാടുകിൽ,
തകരുമീ ഉള്ളവും.....
നിൻമണം തീരുകിൽ,
നിലയ്ക്കുമീ ശ്വാസവും...
നിന്നിതൾ കൊഴിയുകിൽ,
അടരുമീ ജീവനും......

Saturday 6 September 2008

എന്റെ ഓണകായ്ക്കളം

ഓണം വന്ന് മൂക്കത്ത്‌ കയറി ഇനീയെന്ത്‌ ചെയ്യാനാ?

കാണം വിറ്റും ഓണം ഉണ്ണണം എന്നല്ലേ, ആകെ ഇവിടെ ഉള്ളത്‌ ചെറിയ ഒരു ഫ്ലാറ്റ്‌ ആണ്‌ അതുകൂടി പോയാൽ ഈ ഞാൻ പെരുവഴിയിലാകും.വിഭവസമൃത്തമായ സദ്യ ഒന്നും ഒരുക്കാൻ ആവില്ല എങ്കിലും ഒരു പായസം ഉണ്ടാക്കാൻ പറ്റുമോ എന്ന് ഞാനും ഒന്നുനോക്കട്ടെ.
കച്ചവടോദ്ദേശ്യം ഒന്നു ഇല്ലായെങ്കിൽ കൂടിയും, ഈ ഓണത്തിനിടയിലും രാവിലകളിൽ പുട്ടുതന്നെയാണ്‌ പതിവ്‌. അതിനാകുമ്പോൾ അതിസാമർത്ഥ്യത്തിന്റെ ആവശ്യമില്ലല്ലോ. നാട്ടിൽ നിന്നും കൊണ്ടുവന്ന പുട്ടുകുടവും, അല്‌പം അരിപ്പൊടിയും,പത്തുമിനിട്ടും ഉണ്ടെങ്കിൽ സംഗതി കുശാൽ... അതിന്റെ ആവി ഉയർന്നു തുടങ്ങുമ്പോൾ പരക്കുന്ന ആ മണത്തിൽ, ഞൊടി ഇടകൊണ്ട്‌ നാട്ടിൽ ഒന്ന് ഓടിചെല്ലാനും പറ്റും....


കാട്ട്കോഴിക്കുണ്ടോ ഓണവും ശങ്ക്രാന്തിയും ?
ഓണം എന്നൊക്കെ പറഞ്ഞാൽ ഇവിടെ ഒരുത്തനും ഒരുകുന്തവും മനസ്സിലാകില്ല. മഹാബലിയുടെയും,വാമനന്റേയും കഥകളൊക്കെ പറഞ്ഞ്‌ മനസ്സിലാക്കിവരുംമ്പോൾ നമ്മൾ ഒരു പരുവം ആകും. ചിലപ്പോൾ അത്‌ ഒരു ഓണത്തല്ലിൽ തന്നെ കലാശിച്ചെന്നുമിരിക്കും.

മാവേലി നാടുവാണിടും കാലം, മാനുഷ്യരെല്ലാരും ഒന്നുപോലെ, കള്ളവും ഇല്ല ചതിയുമില്ലാ,എള്ളൊളമില്ലാ പൊളിവചനം എന്നൊക്കെ പറഞ്ഞ്‌ ഫലിപ്പിക്കാൻ പറ്റുമോ ?. എള്ള്‌ കാട്ടികൊടുക്കാൻ ആവില്ലെങ്കിലും, വല്ല കടുകും വെച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം എന്നു വച്ചാൽ തന്നെ, നമ്മുടെ നാടിന്റെ ഇന്നത്തെ സ്ഥിതിവിശേഷം എന്നും കണ്ടുകൊണ്ടിരിക്കുന്ന ഏതവനെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ?

അതിനാൽ ഓണവും ആഘോഷങ്ങളും എന്നിൽ തന്നെ തുടങ്ങി ഒടുങ്ങുന്നു...
എന്റെ ഈ ഓണംകേറാമൂലയിലേയ്ക്ക്‌ മാവേലി കയറിവരത്തില്ലാ എന്ന് അറിയാമെങ്കിലും, പൂക്കളം തീർത്ത്‌ അതിനുചുറ്റും കയ്കൊട്ടിക്കളി നടത്തണം എന്നൊക്കെ എനിക്കും ആഗ്രഹം ഇല്ലാതില്ല... എന്തു ചെയ്യാം, ഇവിടെ ഇപ്പോൾ സീസ്സൺ അല്ലാത്തതിനാൽ പൂക്കൾ ഒക്കെ കായ്കൾ ആയിക്കഴിഞ്ഞു. മനസ്സിൽ കരുതിയിരുന്ന പൂവുകൾ ആണെങ്കിൽ വല്ലാതെ വാടിയും പോയി.... ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്നല്ലേ, അതിനാൽ ഞാനും ഇട്ടു രണ്ട്‌ കായ്ക്കളം. അതിന്റെ ഫോട്ടോ താഴെ ഉണ്ട്‌. (ആരും ദയവായി മാവേലിയെ ഇതൊക്കെ കാണിച്ച്‌ ഞെട്ടിക്കരുത്‌...പാവം ഒരു ദുർബല ഹൃദയനല്ലേ...അല്ലെങ്കിൽ ആ കുരുട്ട്‌ വാമനന്‌ ചവിട്ടാൻ പാകത്തിന്‌ തലവച്ചു കൊടുക്കുമോ? അതോടെ ആകെ നാശകോശമായിതീർന്നില്ലേ കേരളം. ) ഓണം വന്നാൽ എന്താ ഉണ്ണി പിറന്നാൽ എന്താ, ഈ ഉള്ളവന്റെ കാര്യം എന്നും ഇങ്ങനെ ഒക്കെത്തന്നെ....

നാട്ടിൽ ഒരു ഓണം കൂടിയിട്ട്‌ വർഷങ്ങൾ പലതായി...
അടിക്കടി വരുന്ന ഹർത്താൽ മഹോത്സവങ്ങൾ,വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന തിരുവോണത്തിന്റെ പ്രാമുഖ്യം കുറച്ചിട്ടുണ്ടാകുമോ ആവോ?നാക്കിലയിൽ തന്നെ ആണുവോ ഇന്നും നാട്ടിൽ ഓണം ഉണ്ണുന്നത്‌ ?അതോ ആധുനീവൽക്കരണത്തിന്റെ ഭാഗമായി പേപ്പെർപ്ലെയിറ്റുകളിലാക്കിയോ ? മുറ്റത്ത്‌ കുട്ടികൾക്കായി ഇന്നും ഊഞ്ഞാൽ കെട്ടാറുണ്ടോ ? അതൊ അമ്യൂസ്‌മന്റ്‌ പാർക്കിലെ ജയിന്റ്‌ വീലിനോടാണോ കുട്ടികൾക്ക്‌ താൽപര്യം ?.ഓണം ശരിക്കും ഇന്ന് കേരളത്തിൽ ഉണ്ടോ?...അതോ ടിവി ചാനലുകാരും, വമ്പിച്ച ഡിസ്ക്കൗണ്ട്‌ വിളമ്പരം ചെയ്യുന്ന വ്യാപാരികളും മാത്രമേ അത്‌ ആഘോഷിക്കാറുള്ളോ ?...

ആയുസ്സിനിയും നീട്ടികിട്ടിയാൽ ഒരു തിരുവോണമെങ്കിലും നാട്ടിൽ ആക്കണം എന്നുണ്ട്‌...നഷ്ടപ്പെട്ടു എങ്കിലും കുട്ടിക്കാലത്തെ ആ ഓണക്കാലം, അവിടെ പോയി കണ്ടും കേട്ടും മണത്തും രുചിച്ചും, ഒരിക്കൽക്കൂടി അതൊക്കെ അനുഭവിച്ചറിയാൻ ശ്രമിക്കണം.... തൊടിയിൽ നിറഞ്ഞു നിൽക്കുന്ന തുമ്പപൂവും മുക്കൂറ്റിപൂവും, അവയ്ക്കിടയിലൂടെ പാറിനടക്കുന്ന ഓണത്തുമ്പികളും, കൊയ്ത്തുകഴിഞ്ഞ്‌ തറഞ്ഞുകിടക്കുന്ന പാടത്ത്‌ കൂട്ടുകാരോടൊത്ത്‌ കളിച്ചിരുന്ന നാടൻ പന്തുകളിയും, തവണവച്ച്‌ മാറിമാറി ഉള്ള കശുമാംകൊമ്പിലെ ഊഞ്ഞാലാട്ടവും, നിക്കറിന്റെ കീശയിൽ നിന്നും ഇടയ്ക്കിടയ്ക്ക്‌ എടുത്ത്‌ കൊറിക്കുന്ന അമ്മവറുത്ത ഉപ്പേരിയും,ആർത്തും കൂവിയും വേഗത്തിൽ കടന്നു പോകുന്ന പത്തുദിവസത്തെ ആ ഓണാവധിയും, പുത്തൻ മണമുള്ള ഓണക്കോടിയും...എല്ലാം ഇന്നും മനസ്സിൽ തന്നെ ഉണ്ട്‌....

മലയാളികളായ നാം എവിടെ ആയിരുന്നാലും, എന്നും നാലുനേരം മൂക്കറ്റം ഉണ്ട്‌ കഴിയുന്നവരാണെങ്കിലും... സമത്വത്തിന്റേയും,സത്യത്തിന്റേയും, ആ വലിയ ഓണസന്ദേശം ഉള്ളിലേറ്റി, ഐശ്വര്യത്തിന്റെ പൂക്കളം മനസ്സിൽതീർത്ത്‌... ഒരു പിടിയെങ്കിലും തിരുവോണസദ്യയായി ഉണ്ട്‌ സംതൃപ്തരാകാം ....പൊയ്പ്പോയ കാലത്തിന്റെ സുകൃതികൾ അനുസ്മരിക്കാം...ഇനിയും ഒരിക്കൽ അത്‌ മടങ്ങി എത്തുമെന്ന് ആശിക്കാം,... സ്വപ്നങ്ങൾ കാണാം.........നമുക്കും ആ ഉത്സവത്തിൽ പങ്കു ചേരാം.... സന്തുഷ്ടനായി മാവേലി പോയിവരട്ടെ അടുത്ത ഓണത്തിനായി....

എല്ലാവർക്കും പൊന്നോണത്തിന്റെ ആശംസകൾ.....

എന്റെ ഓണക്കായ്ക്കളം

Monday 1 September 2008

രാവണായനം

ഒരു ദേവകനല്ല അവനെന്നത്‌ നേരെങ്കിലും,
ആ രാവണന്‌, എന്താണിത്രമേൽ കുറ്റം...?


ഉടപിറന്നവൾ തൻ ഉടലിലെ മുറിവുകൾ,
ഉള്ളിലൊരു നെടുമുറിവായ്‌ നീറ്റിയ മാത്രയിൽ,
അലമുറവേണ്ടിനി, ജേഷ്ഠനുണ്ടെന്നു ചൊല്ലി
കോപം പൂണ്ടു പോരിനായി പുറപ്പെട്ടുചെന്നതോ?


വന്യമാം വനത്തിൽ വെറുമൊരു പർണ്ണശാലയിൽ
വേവതിപൂണ്ടു മരുവുന്ന ജാനകി,
സ്വപുത്രിയെന്നുള്ളം തിരിച്ചറിഞ്ഞ മാത്രയിൽ,
ഞാൻ നിൻ താതനെന്നോതാതെ,കൂടെ കൂട്ടിയെന്നതോ?


കുറ്റമാണ്‌ അതൊക്കെ എന്നോതി,
അവനുടെ ന്യായങ്ങൾ എല്ലാം തഴഞ്ഞ്‌,
തല പത്തായിട്ട്‌ അറുത്തറുത്ത്‌,
കൊല്ലാക്കൊല ചെയ്തില്ലയോ അന്നവനെ?


ചാരിത്ര്യം വെടിഞ്ഞ്‌ പിഴച്ചൊരു ചരിത്രം
അന്നേ മൂടി, ആ സത്യവും സ്നേഹവും.
രാജസ്തുതിപാടക വൃന്ദവും,കാലവും ചേർന്ന്‌,
പിന്നീടവനെ ഒരു കൊടും നീചനുമാക്കി.


എന്നിട്ടും മാറാത്ത പകയുമായി,
അവനുടെ കോലങ്ങൾ തീർത്തും,
കല്ലെടുത്തെറിഞ്ഞും, അർപ്പുവിളിച്ചും,
എരിക്കുന്നിവിടെ ഇന്നും, ഒരുത്സവമായി.


ലെങ്കയിൽ നിന്നേറ്റി, ഗർഭവും പേറ്റി
ഇനിയുമൊരരണ്യവാസവും,മാനം കെട്ടയാമാനവും-
ഭയന്നൊടുവിൽ, സ്വപക്ത്നിയെ കാട്ടിലേക്കെറിഞ്ഞൊരു-
രാമനോ, പ്രജാപതി അവതാര ദേവനും.


അന്നാ ദേവിതൻ ശോകവും,
ഗർഭസ്ഥ ശിശുക്കൾതൻ രോദവും,
കണ്ടുപിടഞ്ഞാ രാവണ ഹൃദയവും,
മാ നിഷാദാ എന്നുരുവിട്ടുകാണുമോ...?


കരുത്തിലൊരു രാക്ഷസതുല്യനെന്നിരിക്കിലും,
പൊടിയുമൊരുമാനസ്സം ഉള്ളയാരാവണൻ,
തെറ്റുകളില്ലാത്തൊരു ദേവകനല്ലെങ്കിലും,
വെറുമൊരു പാവം അല്ലായിരുന്നുവോ ?


ആ ബ്രഹ്മഹത്യാ പാപം,
പേറുന്നുവോ... ഇവിടെയോരോ മനമിന്നും ?
ആ വിപ്ര ശാപം,
ഉഴറുന്നുവോ... ഇവിടെയീ മണ്ണിലിന്നും ?

മാപ്പാക്കൂ...... രാമാ.....
ഇതെൻ........ രാവണായനം.....