Saturday 24 January 2009

മഞ്ഞുപെയ്യുമ്പോൾ...

ചെറിയ ഇടവേളയ്ക്കുശേഷം ഞാൻ വീണ്ടും മടങ്ങിയെത്തിയിരിക്കുന്നു. പ്രശസ്തനല്ലാത്തതിനാൽ ആരും അത്‌ ശ്രദ്ധിച്ചിരിക്കില്ല...

യൂറോപ്പിൽ തണുപ്പ്‌ വീശിതുടങ്ങിയ്പ്പോൾ ഞാൻ അവിടെ നിന്നും വിമാനം കയറി. ആ യാത്രയിൽ ദുബയിലും ഒരാഴ്ച്‌ ചിലവിട്ടു. കുറച്ചു ദിനങ്ങൾ അവിടുത്തെ മാളുകളിലെ തിരക്കിനിടയിൽ ഊളിയിട്ടുനടന്നു. പഴയ സുഹൃത്തുക്കളെ ആരേയും അവിടെ കണ്ടുമുട്ടിയില്ല. സത്യത്തിൽ അതിന്‌ ശ്രമിച്ചതുമില്ല.

ജുമേറിയ ബീച്ചിനു സമീപം, സപ്തനക്ഷത്രഹോട്ടലായ "ബർജ്‌ അൽ അറബിനു" മുന്നിലുള്ള ഒരു റോഡിലൂടെ ദുബയുടെ ഭരണാധികാരിയായ "ഷേയ്ക്ക്‌ മുഹമദ്‌" രജിസ്ട്രേഷൻ "നമ്പർ 1" എന്നു രേഖപ്പെടുത്തിയ ഒരു വെളുത്ത കാർ, ട്രാഫിക്ക്‌ നിയമങ്ങൾ എല്ലാം പാലിച്ച്‌ സ്വയം ഡ്രൈവ്‌ചെയ്ത്‌ പോകുന്നത്‌ കാണുവാൻ ഇടയായി. യാതൊര്‌ അകമ്പടിയുമില്ലാതെയുള്ള ദുബയിരാജാവിന്റെ ആ യാത്ര, ജനാധിപത്യരാജ്യത്തെ നമ്മുടെ മന്ത്രിമാർ അനുകരിച്ചിരുന്നുയെങ്കിൽ എത്രനന്നായേനെ...

ദുബയിൽനിന്നും ശനിയാഴ്ച വൈകിട്ടത്തെ എമിരേറ്റ്‌ ഫ്ലൈറ്റിൽ കേരളത്തിലേയ്ക്ക്‌ യാത്രതിരിച്ചു.അതിരാവിലെ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങി. അപ്പോൾ നേരിയ മഞ്ഞുണ്ടായിരുന്നു. വീട്ടിൽനിന്നും പറഞ്ഞയച്ചിരുന്ന വണ്ടിയിൽ കൊച്ചി ആകെയൊന്നു കറങ്ങി. ഒത്തിരി നാളുകൾക്ക്‌ ശേഷമുള്ള വരവല്ലേ... കണ്ടുമറന്നവ ഒരിക്കൽ കൂടി കാണുവാൻ... വലിയ മാറ്റം ഒന്നും ഉള്ളതായി തോന്നിയില്ല. ഉച്ചവെയിലിൽ വല്ലാതെ വിയർത്തുകുളിച്ചുപോയി. വീടെത്തിയപ്പോൾ സന്ത്യമയങ്ങി തുടങ്ങിയിരുന്നു.

വീടിന്റെ നിറം മങ്ങി തുടങ്ങിയിരിക്കുന്നു...അയൽ വീടുകൾക്കെല്ലാം കണ്ണഞ്ചിപ്പിക്കുന്ന നിറവും.. മുന്നിലുള്ള സപ്പോട്ടമരത്തിൽ നിറയെ കായ്കൾ തിങ്ങി നിൽക്കുന്നു. മുറ്റത്തെ തെങ്ങുകൾക്ക്‌ ഉയരം കൂടിയിരിക്കുന്നു. പിന്നിലെ റബർത്തോട്ടത്തിൽ ഇരുട്ട്‌ പരന്നുകഴിഞ്ഞു.

അമ്മയുടെ മുഖത്ത്‌ ചുളിവുകൾ വീണിരിക്കുന്നു.നരച്ച മുടികളുടെ എണ്ണവും കൂടിയിരിക്കുന്നു.എന്നെ കണ്ടതും നനഞ്ഞ മിഴികളിലും പുഞ്ചിരിയുടെ അലകൾ പരന്നു.

കൂട്ടിൽ കിടന്ന തത്ത എന്നെ മറന്നു പോയിരിക്കുന്നു. എന്നെ കണ്ടതും അത്‌ ഉച്ചത്തിൽ എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ചു തുടങ്ങി. മുറ്റത്ത്‌ നായുടെ കൂട്‌‌ ഒഴിഞ്ഞ്‌ കിടക്കുന്നു."ലോദർ" എന്നു വിളിച്ചിരുന്ന എന്റെ കറുത്തനായ്‌, ഒരു വർഷം മുമ്പ്‌ പാമ്പുകടിയേറ്റ്‌ ചത്തുപോയിരുന്നു. തെക്കുവശത്തെ തൊഴുത്തും ഒഴിഞ്ഞുകിടക്കുന്നു. നോക്കാൻ ആൾ ഇല്ലാതായപ്പോൾ ചുമന്ന ജേഷ്സിപശുവിനെ വിറ്റിരുന്നു. അക്വേറിയത്തിൽ, കറുപ്പും വെളുപ്പുമായി നാല്‌ ഷാർക്കുകൾ ഉണ്ടായിരുന്നു. ഇപ്പോൾ മൂന്നെ ഉള്ളൂ. ഒരു വെളുത്ത ഷാർക്കിന്‌ അതിന്റെ ഇണയെ നഷ്ടപ്പെട്ടിരിക്കുന്നു. പിന്നാമ്പുറത്ത്‌ കോഴികളും, ക്വിനികളും, വാത്തകളും, ടർക്കിക്കോഴികളും കൂട്ടിൽ കേറുന്നതിന്‌ തിരക്കുകൂട്ടുന്ന ശബ്ദം. അവയുടെ സുഖവിവരങ്ങൾ നാളെ അന്വേഷിക്കണം.

നന്നേക്ഷീണം ഉണ്ടായിരുന്നതിനാൽ കുളിച്ചിട്ട്‌ നേരത്തെതന്നെ ഉറങ്ങാൻ കിടന്നു. നന്നേ വയികിയെങ്കിലും പിറ്റേന്ന് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ശരീരത്തിന്‌ വല്ലാത്തഭാരം, പൊള്ളുന്ന ചൂട്‌, ശബ്ദം തോണ്ടയിൽ കുരുങ്ങിക്കിടക്കുന്നു. ഒച്ച വെളിയിലേയ്ക്ക്‌ വരുന്നില്ല. ആശുപത്രിയിൽ നിന്നും മൂന്നുനേരം വെച്ച്‌ പതിനഞ്ഞു ദിവസത്തേയ്ക്ക്‌ കഴിക്കാനുള്ള ആന്റിബയോട്ടിക്കുകൾ തന്നു. രണ്ടുനേരം ആവിയും കൊള്ളണം. വെക്കേഷന്റെ പകുതിയും അങ്ങനെ തീർന്നു.

ഇടവകപള്ളിയിൽ പെരുന്നാളിനുള്ള കൊടിയേറ്റിയപ്പോഴേയ്ക്കും എനിക്ക്‌ പോകാനുള്ള ദിവസമായി.അങ്ങനെ പെരുന്നാളുകളും, ആഘോഷങ്ങളും കൂടാതെ വീണ്ടും മടക്കയാത്ര...പലതും കണ്ടും കേട്ടും മതിവരാതെ... തിരിച്ച്‌ ഇനി എന്ന്? എന്നൊരുനിശ്ചയവുമില്ലാതെ...


ഈ പ്രാവശ്യം പോകേണ്ടത്‌ വേറെ ഒരു ലോകത്തേയ്ക്കാണ്‌. ലോകത്തിലെ ഇലക്ട്രോണിക്ക്‌ ഉൽപന്നങ്ങളുടെ തലസ്ഥാനമായ സിയോളിലേയ്ക്ക്‌.സ്വന്തം രാജ്യത്തു കൊള്ളുന്നതിലും അധികം ഉൽപന്നങ്ങൾ ഉണ്ടാക്കി ലോകത്ത്‌ വിറ്റഴിക്കുന്ന കഠിനാദ്ധ്വാനികളുടെ നാട്ടിലേയ്ക്ക്‌...

രാവിലെ നെടുമ്പാശേരിയിൽ നിന്നും ജറ്റ്‌ എയർവയസിൽ ബോംബെ വഴി ഡെൽഹിക്ക്‌ യാത്രതിരിച്ചു. ഡൽഹിയിലെ പുകമഞ്ഞിൽ വട്ടമിട്ട്‌ വിമാനം നിലത്തിറങ്ങിയപ്പോൾ ഉച്ചയ്ക്ക്‌ രണ്ടു മണി. പിന്നീടുള്ള സമയം എയർപോർട്ടിൽ തന്നെ ചിലവഴിച്ചു. വെളിയിൽ പോയാൽ ഡൽഹിയിലെ ട്രാഫിക്കിൽ കുരുങ്ങി അടുത്ത ഫ്ലയിറ്റിന്റെ സമയത്തിന്‌ ചിലപ്പോൾ എത്തിച്ചേരാൻ ആവില്ല. വൈകുന്നേരം ഏഴുമണിക്ക്‌ ഏഷ്യാന എയർവയസ്സിൽ സീയോളിലേയ്ക്കു പറന്നു. നീണ്ട ഏട്ടുമണിക്കൂറുകൾക്കു ശേഷം ഇന്ത്യൻ സമയം രാവിലെ 4.30ന്‌ സീയോളിൽ വിമാനമിറങ്ങി. അപ്പോൾ അവിടെ രാവിലെ 8 മണി ആയിരുന്നു. ടെമ്പറേച്ചർ മൈനസ്സ്‌ 12 ഡിഗ്രി. എവിടെയും മഞ്ഞു പാറിനടക്കുന്നു. വാരി പൊതിഞ്ഞിരിക്കുന്ന വസ്ത്ര കെട്ടുകൾക്കിടയിൽ കൂടെയും തണുപ്പ്‌ ശരീരത്തെ കുത്തിനോവിക്കുന്നു.


പ്ലേക്കാർഡുകായി "മിസ്റ്റർ ചോ" കവാടത്തിൽ തന്നെ നിൽപ്പുണ്ടായിരുന്നു. അയാളോടൊപ്പം കാറിൽ താമസസ്ഥലത്തേയ്ക്കു പുറപ്പെട്ടു.

മങ്ങിയ വെട്ടമേ ഉള്ളൂ. നേരം വെളുക്കുകയല്ല, ഇരുളുകയാണോ എന്നു തോന്നിപോകും. റോഡു നിറയെ മഞ്ഞലയിറ്റിട്ട വാഹനങ്ങൾ മഞ്ഞിലൂടെ തെന്നി നീങ്ങുന്നു. ദൂരെ മലകൾ മഞ്ഞുമൂടി വെളുത്തിരിക്കുന്നു. ഇല കൊഴിഞ്ഞ മരങ്ങളുടെ ചില്ലകളിലും മഞ്ഞ്‌ തൂങ്ങിനിൽക്കുന്നു. മാനം മുട്ടിനിൽക്കുന്ന കെട്ടിടങ്ങളുടെ മുകളിലെവിടെയോ സൂര്യൻ ഒളിച്ചിരിക്കുന്നു. കറുത്ത ടാറിട്ട റോഡുകൾക്കും വെളുത്ത നിറം. ഉച്ചാസ വായു വെളുത്ത പുകയായി അന്തരീഷത്തിൽ അലിഞ്ഞുചേരുന്നു.

ഏകദേശം അരമണിക്കൂർ സമയത്തെ യാത്രയ്ക്കുശേഷം ഞങ്ങൾ "അക്രോ ടവറിൽ" എത്തിച്ചേർന്നു. അതിന്റെ 24 ആം മത്തെ നിലയിലാണ്‌ എനിക്കായി താമസം ഒരുക്കിയിരിക്കുന്നത്‌. എന്റെ റൂം കാട്ടിത്തന്നിട്ട്‌ അത്‌ തുറക്കുന്നതിനുള്ള പാസ്സ്‌ വേർഡും പറഞ്ഞുതന്നിട്ട്‌ "മിസ്റ്റർ ചോ" യാത്രയായി. ഒരു ദിവസം വിശ്രമിച്ചതിനുശേഷം എനിക്ക്‌ ഓഫീസിൽ പോയാൽ മതി.

റൂം ഹീറ്ററിൽ 23 ഡിഗ്രി സെറ്റ്‌ ചെയ്തിട്ട്‌, ജെന്നൽ കർട്ടനുകൾ നീക്കി ഞാൻ വെളിയിലേയ്ക്കു നോക്കി. വെൺമേഘങ്ങൾ പൊടിഞ്ഞുവീഴുന്നമാതിരി വെളിയിൽ അപ്പോഴും മഞ്ഞ്‌ പെയ്തിറങ്ങുന്നു...നോക്കെത്തും ദൂരത്തെല്ലാം അത്‌ വെൺകൂമ്പാരം തീർക്കുന്നു. ചീട്ടുകൊട്ടാരം പോലെ അനേകം ബിൽഡിങ്ങുകൾ പരന്ന് ഉയർന്നുനിൽക്കുന്നു. മഞ്ഞ്‌ അവയേയും മൂടിനിൽക്കുന്നു...
തണുപ്പിനെ വകവയ്ക്കാതെ നഗരം തിരക്കിൽ മുഴുകുന്നു. നീളൻ കോട്ടുകളും തൊപ്പികളും അണിഞ്ഞ്‌ ആളുകൾ തണുപ്പിനേയും മഞ്ഞിനേയും വെല്ലുവിളിച്ച്‌ ജോലിയിൽ ഏർപ്പെട്ടൂതുടങ്ങി.

ഇവിടെ എനിക്കും വിശ്രമം ഇല്ല... ഉള്ളിലെ ചൂടിൽ ഏതൊരു മഞ്ഞും ഉരുകി ഒലിച്ചുകൊള്ളും...

ഇന്നുമുതൽ ഇവിടുത്തെ രാവുകൾക്കും പകലുകൾക്കും ഞാനും ഒരു സാക്ഷിയായി തീരും... ഇടവേളകളിൽ അതൊക്കെ കുറിക്കാൻ ശ്രമിക്കാം...