Thursday 28 August 2008

ബാർബിക്യൂ

കഷ്ടിച്ച്‌ ഒരു മാസം മുമ്പ്‌, ഒരു ഒഴിവു ദിവസം വൈകുന്നേരം ഞാൻ നോളിയിൽ നിന്നും ബെർജേജിയിലേയ്ക്ക്‌ നടന്നു പോവുക ആയിരുന്നു.ഒരു വശത്ത്‌ കടലും മറുവശത്ത്‌ പാറക്കെട്ടുകൾ നിറഞ്ഞ പർവ്വത നിരകളും.ഇവയ്ക്കിടയിലൂടെയാണ്‌ റോഡ്‌. പാറക്കെട്ടുകൾ ഇടിഞ്ഞ്‌ വീണ്‌ തടസ്സപ്പെട്ട ഈ വഴി വീണ്ടും തുറന്നിട്ട്‌ അധികം നാളുകൾ ആയിട്ടില്ല.ഇപ്പോൾ പാറക്കെട്ടുകൾ ആകെ ശക്തി ഏറിയ കമ്പിവലകൾകൊണ്ട്‌ പൊതിഞ്ഞ്‌,അങ്ങിങ്ങായി ലയിറ്റുകളൂം സയറണുകളൂം ഘടിപ്പിച്ചിരിക്കുന്നു. എവിടെ എങ്കിലും ഒരു കല്ല്‌ അടർന്ന്‌ തുടങ്ങിയാൽ ലയിറ്റുകൾ തെളിയുകയും സയറണുകൾ മുഴങ്ങുകയും ചെയ്യും.

റോഡിനരുകിൽ, കടലിനോട്‌ ചേർന്ന്‌ കല്ലുകൾ പാകി തീർത്തിരിക്കുന്ന നടപ്പാതയിലൂടെ,കടൽ കാഴ്ചകളും കണ്ട്‌ കാറ്റും കൊണ്ട്‌ ഞാൻ സാവധാനം നടന്നു. എസ്താത്തയുടെ സമയമായതിനാൽ കടൽ തീരത്ത്‌ നല്ല തിരക്കാണ്‌. ഞാൻ പോകുന്ന ദിശയിൽ നടപ്പാതയോട്‌ ചേർന്ന്‌, ചെറിയചെറിയ പാർക്കുകളും, കുട്ടികൾക്കായുള്ള കളീസ്ഥലങ്ങളും, കൊച്ചുകൊച്ചു കഫേത്തേറിയകളും, ജലാത്തോറിയാകളും ഒക്കെയുണ്ട്‌.രാത്രിയിലും ഇവിടെ നല്ലതിരക്കാണ്‌.തീരത്ത്‌ ആളുകൾ വട്ടം കൂടി മീൻ ചുട്ടെടുക്കുന്നതും ബാർബിക്യൂ ഉണ്ടാക്കുന്നതും കാണാം. ഇരുട്ടിൽ തീക്കനലുകളും, ചുട്ടു പഴുത്ത കമ്പികളും തിളങ്ങികൊണ്ടിരിക്കും. ഉയരുന്ന നേർത്ത പുകയെ കാറ്റ്‌ തട്ടിചിതറിക്കും,വേവുന്ന മാസത്തിന്റെ ഗന്ധം ചുറ്റുപാടും പരക്കും. കുട്ടികൾ അവയ്ക്ക്‌ ചുറ്റും ഒച്ച ഉണ്ടാക്കി ഓടിനടക്കും. ആകെ ഒരു ഉത്സവപ്രതീതി....

ഇവിടെ ചുറ്റിത്തിരിയുന്ന പല സ്ത്രീകളുടേയും വസ്ത്ര ധാരണം എന്നിൽ കൗതുകം ഉണർത്തി. പലരും നേർത്ത കോട്ടൺ തുണികൊണ്ടുള്ള നമ്മുടെ ചുരിദാറിന്റെ ടോപ്പ്‌ മാത്രമേ ഇട്ടിട്ടുള്ളൂ. സുതാര്യമായ അതിലൂടെ അവരുടെ ശരീരഭംഗി മുഴുവൻ കാണാം. ആ വസ്ത്രങ്ങളിൽ ചിലതിലൊക്കെ ഹിന്ദിയിൽ "ഓം ശാന്തി", "തമസോമാം ജോതിർ ഗമയാം " എന്നൊക്കെ എഴുതി പിടിപ്പിച്ചിട്ടുമുണ്ട്‌. ഫിനാലയിലെ ഒരു ബംഗ്ലാദേശിയുടെ കടയിൽ നിന്നാണ്‌ ഈ വസ്ത്രങ്ങളുടെ ഉറവിടം എന്ന്‌ ഞാൻ നേരത്തെ കണ്ടെത്തിയിരുന്നു.സുനാമിയുടെ പേരിൽ ഇവിടെ ചില ബംഗ്ലാദേശികൾ വന്നു പെട്ടിട്ടുണ്ട്‌.അവർ ഇന്ത്യയിൽ നിന്നും കെട്ടുകളായി കൊണ്ടുവരുന്നതാണ്‌ ഈ വസ്ത്രങ്ങൾ.നമ്മുടെ രാജ്യത്തിന്റെ സന്ദേശവും പേറി നടക്കുന്ന ആ സ്ത്രീകളെ കണ്ടപ്പോൾ എനിക്ക്‌ ഒരു ഇന്ത്യക്കാരൻ എന്നതിൽ ഒരു ചെറിയ അഭിമാനം ഒക്കെ തോന്നി.
ട്രാഫിക്ക്‌ നിയമങ്ങൾ ഇവിടെ വളരെ കർശനമായതിനാലും, ആളുകൾ എല്ലാം അത്‌ പാലിക്കുന്നതിൽ ഉത്സുകർ ആയതിനാലും, കൊച്ചുകുട്ടികൾക്ക്‌ പോലും ഇവിടെ നിർഭയം എവിടെ വേണമെങ്കിലും തനിയെ സഞ്ചെരിക്കാം.ഞാൻ കാപ്പോ നോളീ ഹോട്ടലും പിന്നിട്ട്‌ സ്പൊതോർണ്ണോയിൽ എത്തി. അപ്പോൾ, എനിക്ക്‌ ഏകദേശം 30മീറ്റർ മുന്നിലായി ഒരു ആൺകുട്ടി റോഡു ക്രോസ്സ്‌ ചെയ്ത്‌ വരുന്നത്‌ ശ്രദ്ധയിൽപ്പെട്ടു.അഞ്ച്‌ വയസ്സ്‌ പ്രായം തോന്നിക്കും. കയ്യിൽ എന്തോ ഒരു പൊതിയുണ്ട്‌.ചുറ്റിലും വീതിയിൽ അരികുകൾ ഉള്ള, ചുവന്ന ഒരു യൂറോപ്യൻ തൊപ്പി തലയിൽ വെച്ചിട്ടുണ്ട്‌.നിക്കറും ടിഷർട്ടും ആണ്‌ വേഷം. തിടുക്കത്തിലുള്ള ആ നടത്തം കണ്ടാൽ അറീയാം, അടുത്തുള്ള പാർക്കിൽ കാത്തു നിൽക്കുന്ന കൂട്ടുകാരുടെ അടുത്തേയ്ക്‌ കളിക്കാൻ പോവുകയാണെന്ന്.

ഞാൻ ആ കുട്ടിയുടെ അൽപം പിന്നിലായ്‌ നടത്തം തുടർന്നുകൊണ്ടിരുന്നു.ആളുകൾ പലരും ഞങ്ങൾക്ക്‌ എതിർവശം വന്ന്‌ ഞങ്ങളേയും കടന്നു പൊയ്ക്കൊണ്ടിരുന്നു. പെട്ടെന്ന്‌ കുട്ടിയുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു. അവൻ നടപ്പാതയുടെ അരികിനോട്‌ കഴിയുന്നത്ര ചേർന്ന്‌, സാവധാനം പതുങ്ങി പതുങ്ങി നടക്കാൻ തുടങ്ങി.ഞാൻ അതു ശ്രദ്ധിച്ചു. എന്തു പറ്റി എന്ന്‌ ചിന്തിച്ചു. അവൻ ആരെയോ ഭയപ്പെടുന്നതുപോലെ.

അപ്പോഴാണ്‌ ഞാനും അത്‌ ശ്രദ്ധിച്ചത്‌. ഞങ്ങൾക്ക്‌ അഭിമുഖമായി നന്നായി കറുത്ത ഒരു മനുഷ്യൻ നടന്നു വരുന്നുണ്ട്‌. കയ്കളിൽ കുറെ സഞ്ചികളൂം ടവ്വലുകളും ഒക്കെ തൂക്കി പിടിച്ചിട്ടുണ്ട്‌. കടൽ തീരത്തുകൂടെ സാധനങ്ങൾ വിറ്റുനടക്കുന്ന ഒരു സാധാരണ ആഫ്രിക്കക്കാരൻ. കുട്ടി അയാളെ തന്നെ നോക്കി കൊണ്ട്‌ പേടിച്ചരണ്ട്‌ നിൽക്കുകയാണ്‌. അയാൾ ആകട്ടെ, അതൊന്നും അറിയാതെ തന്റെ വിൽപന വസ്തുക്കൾ കുടഞ്ഞും തട്ടിയും ഒക്കെ നടന്നു വരുന്നു.

അയാൾ ആ കുട്ടിയുടെ ഒപ്പം എത്തിയതും,ആ കുട്ടി തന്റെ കയ്യിലുള്ള പൊതി മാറോടുചേർത്ത്‌ പിടിച്ച്‌, ഇരുകയ്കളൂം അതിനുമേൽ പിണച്ചുവെച്ച്‌, അയാളെ തന്നെ നോക്കികൊണ്ട്‌ നിലത്ത്‌ കുത്തിയിരുന്നു. അകാരണമായി അവൻ പേടിച്ച്‌ വിറയ്ക്കുന്നതായി എനിക്കുതോന്നി.ആഫ്രിക്കക്കാരൻ ഇതൊന്നും അറിയുന്നേയില്ല. ഞാൻ അപ്പോഴും അവന്റെ ഒപ്പം എത്തിയിട്ടില്ല അൽപം പിന്നിൽ തന്നെയാണ്‌. ആ കറുത്ത മനുഷ്യൻ അവനെ പിന്നിട്ടതും, അവൻ എഴുന്നേറ്റ്‌ തിരിഞ്ഞു നോക്കാതെ വേഗത്തിൽ ഓടാൻ തുടങ്ങി. ഓടി ഓടി അടുത്തുള്ള പാർക്കിൽ ചെന്നു കയറി, അനേകം കുട്ടികളുടേയും,മുതിർന്നവരുടേയും ഇടയിൽ പോയി മറഞ്ഞു.ഏതൊ അത്യാപത്തിൽ നിന്നും അതിവിദഗ്ദ്ധമായി രക്ഷപ്പെട്ട ഒരുവനെപ്പോലെ...

ഞാൻ ചിന്തിച്ചൂ, എന്തായിരിക്കും ആ കുട്ടിയുടെ ആ മനോഭാവത്തിന്‌ കാരണം.വഴിയിൽ അനേകം അപരിചിതരെ കടന്നുപോയിട്ടും അവൻ മറ്റാരേയും ഭയപ്പെട്ടിരുന്നില്ല. പകൽ സമയം വീടുകളിൽ കഴിയുന്ന കുട്ടികൾക്ക്‌ ടെലിവിഷനാണ്‌ ഏറ്റവും വലിയ സുഹൃത്ത്‌. ഇവിടെ ടെലിവിഷനുകളിൽ ആഫ്രിക്കൻ രാജ്യങ്ങളെ ക്കുറിച്ച്‌ കാണിക്കുന്ന വാർത്തകൾ പലതും നല്ല വശങ്ങൾ ആയിരുന്നില്ല.പട്ടിണിയും,പിടിച്ചുപറിയും,കലാപങ്ങളും ഒക്കെയാണ്‌ പ്രധാനമായും കാണിക്കുക. ഇതൊക്കെ കുട്ടികളെ വല്ലാതെ സ്വാധീനിച്ചിരിക്കണം.അതിൽ നിന്നും ഉടലെടുത്തത്തായിരിക്കണം ആ പേടി..

ഇന്നിപ്പോൾ ഇവിടെ പത്രങ്ങളിലും, ടെലിവിഷനുകളിലും നിറഞ്ഞു നിൽക്കുന്ന വാർത്ത നമ്മുടെ ഒറിസ്സായിലെ മനുഷ്യക്കുരുതിയാണ്‌.ഓരോ മണികൂറിലും അതിന്റെ അപ്റ്റുടേറ്റുകൾ ഉണ്ട്‌.കത്തിക്കരിഞ്ഞും, മുറിവേറ്റും പിടയുന്ന മനുഷ്യ ശരീരങ്ങളും, അങ്ങിങ്ങായി ആളി പടരുന്ന തീയും പുകയും, കത്തിയും കുന്തവുമായി അവയ്ക്ക്‌ ചുറ്റും നൃത്തം വച്ച്‌ വീണ്ടും കൊലവിളി മുഴക്കുന്ന ഭ്രാന്തരേയും തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കുന്നു....

ഇതുവരേയും, എന്റെ ചുറ്റു വട്ടത്തുള്ള കൊച്ചു കുട്ടികൾ എല്ലാം എന്റെ സുഹൃത്തുക്കളാണ്‌. എന്നെ കാണുമ്പോഴൊക്കെ അവർ ചിരിക്കുകയും,ടാറ്റ തരികയും ചെയ്യും. ഞാൻ ഒരു ഇന്ത്യാക്കാരനാണെന്ന്‌, ചിലപ്പോൾ അവരുടെ മാതാപിതാക്കൾ അവരോട്‌ പറഞ്ഞും കൊടുത്തിട്ടുണ്ടാവാം.നാളെ ആകുരുന്നുകൾ എന്നെ കാണുമ്പോൾ നിലവിളിച്ചുകൊണ്ട്‌ ഓടിയൊളിക്കുകയാണെങ്കിൽ അവരെ കുറ്റം പറയുവാൻ ആകുമോ???

ബെയിജിഗ്‌ ഒളിമ്പിക്സ്സിനിടയിൽ ടിവിയിൽ കാണിച്ച, ചയിനാക്കാരുടെ ഭക്ഷണ വസ്തുക്കളായ പല്ലിയേയും,പാറ്റായേയും,പുഴുക്കളേയും കണ്ട്‌ ഓക്കാനിച്ച ആ കുരുന്നുകൾ, നമ്മുടെ നാട്ടിലെ സ്ഥിതി വിശേഷങ്ങൾ കണ്ടിട്ട്‌, നമ്മുടെ നാട്ടിൽ മനുഷ്യരെ വെച്ചാണ്‌ ബാർബിക്യൂ പൊരിക്കുന്നത്‌ എന്നാവാം ഒരു പക്ഷേ മനസ്സിലാക്കുക....
ഇതുകൂടി വായിക്കുക...

Monday 25 August 2008

എനിക്കായി ഇതാ ഒരു പിൻവിളി...

ഇന്ന്, ഇപ്പോൾ ഞാൻ വളരെ സന്തുഷ്ടനാണ്‌...
എന്റെ മൻസ്സിൽ ഇപ്പോൾ അലതല്ലുന്ന ആഹ്ലാദം പകർത്തി എഴുതുവാൻ ആകുമെന്ന് തോന്നുന്നില്ല. എന്തേ മനുഷ്യനും അവന്റെ ഭാഷയ്ക്കും ആ കഴിവില്ലാതെ പോയത്‌...

ഇനി ഒരിക്കൽ..ശാസ്ത്രം ഇനിയും വളർന്നുകഴിയുമ്പോൾ...ഹൃദയവികാരങ്ങളും,ചിന്തകളും പരസ്പരം കയ്മാറ്റം ചെയ്യാൻ ഉതകുന്ന എന്തെങ്കിലും സംവിധാനം ഉണ്ടായേക്കാം...ഭാഷയുടെ വൈകല്യങ്ങളെ എല്ലാം, പാടെ ഒഴിവാക്കികൊണ്ട്‌, മൊബയിൽ ഫോണുകളിലൂടെ പരസ്പരം മെസ്സേജ്‌ അയക്കുന്നതുപോലെ,എന്റെ മനസ്സിൽ നിന്നും വികാരങ്ങളും,വിചാരങ്ങളും മറ്റുള്ളവരിലേയ്ക്ക്‌,ഞാൻ അർത്ഥമാക്കുന്ന,അനുഭവിക്കുന്ന അതേ അളവിൽ പകർന്ന് നൽകാൻ ആയേക്കാം....പക്ഷെ, അതുവരേയും കത്തുനിൽക്കാൻ ആവില്ലല്ലോ, അന്നു ഞാൻ ഉണ്ടായികൊള്ളണമെന്നും ഇല്ല...ഇപ്പോൾ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട്‌ ഞാൻ പറയാൻ ശ്രമിക്കാം.....

ഇന്നു വൈകുന്നേരം, കൃത്യമായി പറഞ്ഞാൽ 7.30PMന്‌ എനിക്ക്‌ മൊബയിൽ ഫോണിൽ ഒരു കോൾ വന്നു. മെമ്മറിയിൽ ഇല്ലാത്ത നമ്പർ. അത്‌ ഇന്ത്യയിൽ നിന്നായിരുന്നു...ഹലോ പറഞ്ഞ്‌ ഞാൻ അത്‌ അറ്റെന്റ്‌ ചെയ്തു. ഒരു സ്ത്രീയുടെ മധുര മൊഴി... ചിരപരിചിതനെപ്പോലെ എന്നെ പേർ വിളിച്ചു...ഹിന്ദിയിൽ സംസ്സാരിച്ചു തുടങ്ങി...ഓർമ്മയുണ്ടോ എന്നുതിരക്കി...ഞാൻ ഒന്നു കുഴങ്ങി..ഒരു നിമിഷം ഒന്നും മിണ്ടിയില്ല...പെട്ടെന്നായതിനാൽ ആരേയും ഓർമ്മവന്നില്ല...ഉറപ്പില്ലാതെ ഒരു പേർ പറയുന്നതും ശരിയല്ലല്ലോ...
മെ തെരി കശ്മീർ കി കുങ്കും....പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവൾ പറഞ്ഞു...(മെരി കശ്മീർ കി കുങ്കും എന്ന പോസ്റ്റ്‌ നോക്കുക) കുപ്പിവളകൾ കിലുങ്ങുന്നതുപോലുള്ള അവളുടെ ചിരി എന്റെ മനസ്സിൽ കുളിർമഴ പെയ്യിച്ചു...എനിക്ക്‌ ഒന്നും മിണ്ടാൻ പറ്റുന്നില്ല....ഞാനും ചിരിച്ചു...
പിന്നെ ചിരിയും,അത്ഭുതവും,ആകാംഷയും അടക്കാൻ പാടുപെട്ട്‌, പതുക്ക്‌ പതുക്കെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി...ഒരേ ശ്വാസത്തിൽ, ഒന്നിനു പിറകെ ഒന്നായി അനേകം കാര്യങ്ങൾ അവൾ ചോദിച്ചുകൊണ്ടിരുന്നു...എന്റെ മനസ്സ്‌ തുള്ളിതുള്ളി ചാടുന്നതായി എനിക്കു തോന്നി...വല്ലാത്ത ഒരു ആനന്ദം...ഭാരമില്ലാതെ ഒഴുകുന്ന ഒരു അവസ്ഥ...നഷ്ടമായതെന്തോ തേടി വന്നപോലെ...

ഏകദേശം രണ്ടര വർഷത്തോളമായി ഞങ്ങൾ തമ്മിൽ യാതൊരുവിധ കോൺടാക്ടും ഇല്ലായിരുന്നു...എന്തിനോ വേണ്ടീ ഒരു അകലം പാലിച്ചതുപോലെ...കാരണങ്ങൾ ഒന്നും ഇല്ല....ഇതിനിടെ ഞാൻ പല ദേശങ്ങൾ മാറിമാറി സഞ്ചരിക്കുകയും എന്റെ ഫോൺ നമ്പരുകൾ മാറുകയും ചെയ്തിരുന്നു...അവൾ എങ്ങനെ എന്റെ ഫോൺ നമ്പർ കണ്ടെത്തി എന്ന് ഞാൻ അത്ഭുതപ്പെട്ടു....ഞാൻ അത്‌ അവളോട്‌ ചോദിക്കുകയും ചെയ്തു...കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി അവൾക്ക്‌ എന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നതായി തോന്നിയത്രേ....അതിനാൽ പഴയ ഡയറി തപ്പിയെടുത്ത്‌, അതിൽ നിന്നും എന്റെ വീട്ടിലെ നമ്പർ കണ്ടെത്തി, എന്റെ അമ്മയിൽ നിന്നും എന്റെ ഈ മൊബയിൽ നമ്പർ വാങ്ങിച്ച്‌ വിളിച്ചിരിക്കുകയാണ്‌ പാവം...

ഇപ്പോൾ ഞാനും ഓർക്കുന്നു...എനിക്കും കഴിഞ്ഞ ദിവസ്സങ്ങളിൽ എന്തോ ഒരു അസ്വസ്തത പോലെ തോന്നിയിരുന്നു...ഉറക്കവും അത്ര ശരിയാകുന്നില്ലായിരുന്നു...നമ്മളെ അടുത്തറിയുന്ന ആരെങ്കിലും നമ്മളെക്കുറിച്ച്‌ നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, ഇന്ദ്രിയങ്ങൾക്ക്‌ അതീതമായ എന്തോ ഒന്ന്, നമ്മളെ തോണ്ടി വിളിക്കുന്നതായി തോന്നിയേക്കാം...ബുദ്ധികൊണ്ടും ശാസ്ത്രം കൊണ്ടും അതിനെ നിർവ്വചിക്കാൻ ആകുമെന്നും തോന്നുന്നില്ല...

സമയം നാട്ടിൽ ഇപ്പോൾ പാതിരാത്രിയോടടുത്ത്‌, ഏകദേശം 11.45 PM ആയിട്ടുണ്ട്‌...എന്റെ നമ്പർ കിട്ടിയ സന്തോഷത്തിൽ, സമയവും കാലവും എല്ലാം മറന്ന് വിളിച്ചിരിക്കുകയാണ്‌ അവൾ...
അവൾ ഇപ്പോൾ വിവാഹിതയാണ്‌, ഒന്നരവയസ്സുള്ള ഒരു ആൺകുട്ടിയുമുണ്ട്‌.ഇടയ്ക്ക്‌ കുട്ടിയുടെ കരച്ചിലും ഞാൻ കേട്ടു...ഭർത്താവിനോടൊപ്പമാണ്‌ കുട്ടി, അതിനാൽ സംസ്സാരം തുടർന്നുകൊള്ളാൻ അവൾ പറഞ്ഞു... സമയം രാത്രി ഏറെ വയികിയില്ലേ അതിനാൽ ഫോൺ വെച്ചുകൊള്ളൂ എന്നു ഞാൻ പറഞ്ഞു..... പിന്നിട്‌ ഞാൻ വിളിച്ചുകൊള്ളാം എന്നും, ഇമെയിലിൽ വിശദ വിവരങ്ങളും ഫോട്ടോയും പരസ്പരം കയ്മാറാമെന്നും ഏറ്റു.... മനസ്സില്ലാ മനസ്സോടെ അവസ്സാനം അവൾ ഫോൺ കട്ടുചെയ്തു....
നോക്കു, ആത്മാർത്തമായ സ്നേഹവും, ദൃഡമായ സൗഹൃതവും ആണെങ്കിൽ, കാലത്തിനു പോലും അതിനെ മായിക്കാനാവില്ല....മറവിയെ പോലും അതിജീവിച്ച്‌ അത്‌ ഒരു പിൻ(PIN)വിളി ആയി എത്തും....തീർച്ച.....
ഓർമ്മകൾ വീണ്ടും ഉണരുകയായി...ഇനി അത്‌ യാതാർത്ഥ്യങ്ങളിലേയ്ക്ക്‌ നയിക്കും....
പിന്നിട്ട കാലമേ നിനക്കും നന്ദി....

Wednesday 20 August 2008

പരിവർത്തനം

പാവമായിരുന്നു ഞാൻ പഞ്ചപാവം..
പാവനാങ്കണത്തിൽ പൂത്തോരു കുസുമം
പടിയും കടന്നു ഞാൻ പുറത്തുവന്നു..
പുറത്തുള്ള നിങ്ങളോടൊത്തുചേരാൻ.

എന്നുള്ളം മോഹത്താൽ തുടിച്ചിരുന്നു..
എൻമുഖം മോദത്താൽ തുടുത്തിരുന്നു..

നിങ്ങളെ കാൺകെ ഞാൻ ഒന്നു ചിരിച്ചു..
ഒരു വട്ടം പുണരുവാൻ കരങ്ങൾ വിരിച്ചു..
നിങ്ങളോ നിൻ മുഖം വെട്ടിത്തിരിച്ചു...
നീട്ടിയെൻ കരങ്ങളെ ഞെക്കിത്തിരിച്ചു.

എന്തെന്നറിയാതെ കുഴഞ്ഞുപോയി..
ഞാൻ ഏതേതൊ നോവിനാൽ കരഞ്ഞുപോയി...

താലത്തിൽ ഞാൻ തന്ന താമ്പൂലം തട്ടി-
യെൻ ചെകിട്ടത്തു നിങ്ങളാഞ്ഞടിച്ചു...
കളിവാക്കായി ഞാൻ ചൊന്ന കാര്യങ്ങളെല്ലാമേ,
നെറികേടായി നിങ്ങൾ മെനഞ്ഞെടുത്തു...

എൻ സ്വപ്നത്തിൻ കൂടാരം തകർന്നുവീണു..
എൻ പ്രതീക്ഷതൻ കൂമ്പാരം കൊഴിഞ്ഞുവീണു...
എൻ കണ്ണുന്നീരാകെ വറ്റിപ്പോയി..
എൻ കരളാകെ കടുത്തുപോയി..

മൃദുലത എന്നിലെ ചോർന്നുപോയി..
മൃഗീയമായി എന്നുടെ തൃഷ്ണയിന്ന്..
ലോകമേ,..എന്നെ നീ മാറ്റിമറിച്ചു...
എന്നിലെ എന്നെ നീ ചുട്ടൂകരിച്ചു...

പാവമല്ലാ.... ഞാനിന്നു ഭയങ്കരൻ..
പാപികൾ വിറയ്ക്കും പാതാള രാക്ഷസ്സൻ.

Friday 15 August 2008

സ്വതന്ത്ര ചിന്തകൾ

ആഗസ്റ്റ്‌ 15. ഇന്ന് ജിബിന്റെ ജന്മദിനമാണ്‌.സ്കൂളുകൾക്ക്‌ പോലും അവധിയാണ്‌.

അടുത്തുള്ള വായന ശാലയിൽ, കുത്തി നാട്ടിയിരുന്ന കമുകിൻ തൂണിന്റെ തുഞ്ചത്തേയ്ക്ക്‌, ചെറിയ പിണിക്കയറിന്റെ തുമ്പിൽ കെട്ടിയ മൂവർണ്ണ കൊടി, വെളുത്ത വസ്ത്രം ധരിച്ച തടിച്ച മനുഷ്യൻ, വലിച്ചു കയറ്റി. ഉയർന്നു പൊങ്ങിയപോൾ, ചുളിവുകൾ നിവർന്ന് അതിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന പൂവുകൾ താഴോട്ടുപതിച്ചു... ഞങ്ങൾ കുട്ടികൾ ആ പൂക്കൾ ഓടിച്ചെന്നെടുത്തു...
എനിക്കു കിട്ടിയ ഇളം മഞ്ഞ ജെമന്തിപൂവ്‌ ഞാൻ ജിബിനുകൊടുത്തു. അവന്റെയല്ലേ ജന്മദിനം...

ആ മുവർണ്ണ കൊടിയെ കാറ്റ്‌ ഇക്കിളിയിട്ട്‌ തുള്ളിക്കുന്നു. ഞാൻ അതൊക്കെ കണ്ണു ചിമ്മാതെ നോക്കിനിന്നു...അപ്പോൾ ആ വെളുത്ത വസ്ത്രം ധരിച്ച തടിച്ചമനുഷ്യൻ എന്തൊക്കയോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുതുടങ്ങി..ചുറ്റിലും ഉള്ള ആളുകൾ അത്‌ കേട്ട്‌ കൈകൾ കൊട്ടി.. ഞാൻ ചെവിയോർത്തു അയാൾ ഒരു പ്രാവശ്യം പോലും ജിബിന്റെ പേർ പറഞ്ഞില്ലല്ലോ...
അവസാനം അവിടെ കൂടിനിന്ന എല്ലാവർക്കും അയാൾ മിഠായി വിതരണം ചെയ്തു.അയാൾ ജിബിന്റെ പപ്പയുടെ കൂട്ടുകാരനാണ്‌....

ആ മിഠായികൾ വായിലിട്ട്‌ ഞുണഞ്ഞുകൊണ്ട്‌ ഞാനും, അയൽവാസികളായ രണ്ടു ക‍ൂട്ടുകാരും, ജിബിനോടൊപ്പം അവന്റെ വീട്ടിലേയ്ക്കു ചെന്നു. അവിടെ ജിബിന്റെ അമ്മ, മേശമേൽ ഒരു കേക്കും അതിൽ നീലയും മഞ്ഞയും ചുവപ്പും ഓറഞ്ചും നിറത്തിലുള്ള ചെറിയ നാല്‌ മെഴുകുതിരികളും നാട്ടി വച്ച്‌, ഞങ്ങളെയും നോക്കി നിൽപ്പുണ്ടായിരുന്നു.

ജിബിന്റെ അമ്മ തീപ്പെട്ടി ഉരച്ച്‌ മെഴുകുതിരികൾ കത്തിച്ചു. ജിബിൻ അത്‌ ഊതി ഊതി കെടുത്തി.. "ഹാപ്പി ബേർത്തിഡെ ടു യു ജിബിൻ" ജിബിന്റെ അമ്മ പാടിതന്നപോലെ ഞങ്ങൾ ഏറ്റുപാടി...ജിബിനും അമ്മയും ചേർന്ന് കേക്ക്‌ മുറിച്ചു..അതിൽ നിന്നും ഞങ്ങൾക്കെല്ലാവർക്കും തന്നു. സ്പോഞ്ച്പോലെ മയമുള്ള ചൊക്ലെയിറ്റ്കേക്ക്‌... ജിബിന്റെ അമ്മ ഒരു കൂട്‌ പൊട്ടിച്ച്‌, പല നിറത്തിലുള്ള മിഠായികൾ ഞങ്ങളുടെ കൈകളിൽ നിറച്ച്‌ വച്ചുതന്നു...ഞാൻ അതിൽ നിന്നും ചുവന്ന ഒരു മിഠായി എടുത്ത്‌ അതിന്റെ കടലാസഴിച്ച്‌ വായിലിട്ടു. ബാക്കിയുള്ളവ നിക്കറിന്റെ പോക്കറ്റിലിട്ടുകൊണ്ട്‌ വീട്ടിലേയ്ക്ക്‌ ഓടി....
വീട്ടിലെ ടിവിയിൽ അപ്പോൾ സ്കൂൾ അസ്സംമ്പ്ലിക്ക്‌ പാടാറുള്ള ജനഗണമന പാടുന്നുണ്ടായിരുന്നു... മൂവർണ്ണത്തിലുള്ള കൊടികളൂം പല പ്രാവശ്യം കാണിക്കുന്നുമുണ്ട്‌......
ജിബിന്റെ ജന്മദിനം മാത്രമെന്തേ ഇങ്ങനെ ?!!..
അവന്റെ പപ്പയ്ക്ക്‌ വെളിയിൽ എവിടെയോ വലിയ ജോലിയാണ്‌... ഒത്തിരി പണവും കാണും... അതാകും ഇങ്ങനെ ഒക്കെ...

അമ്മ പറഞ്ഞു തന്നിട്ടുണ്ട്‌ ഉണ്ണീശോ തീരെ പാവപ്പെട്ടവനായിരുന്നു എന്നും, പശുക്കളുടെ തൊഴുത്തിലാണ്‌ പിറന്നത്തെന്നും. എന്നിട്ടും ഉണ്ണീശോയുടെ ജന്മദിനത്തിന്‌ എല്ലാവീടുകളിലും നക്ഷത്രങ്ങൾ തൂക്കാറുണ്ടല്ലോ ?..
എന്റെ ജന്മദിനത്തിനാണെങ്കിൽ ഒരു ചെറിയ കേക്കും കുറച്ചു മിഠായും മാത്രം...
ജിബിൻ എത്ര ഭാഗ്യം ഉള്ളവനാ....എല്ലായിടത്തും കൊടികൾ തൂക്കുന്നതു കണ്ടീല്ലേ....
എന്റെ പിതുമ്പുന്ന മനസ്സിൽ നൊമ്പരങ്ങൾ തടവറ തീർത്തുകൊണ്ടിരുന്നു.....
അടുത്ത നിമിക്ഷം അതെല്ലാം അകന്നുമാറി. മനസ്സ്‌ സ്വതന്ത്രമായി......

സാരമില്ല... ജിബിൻ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്‌...

ഞാൻ ആ ടിവിൽ നോക്കി നിന്ന് പുഞ്ചിരിച്ചു...

Wednesday 13 August 2008

മരുവിൽ ഉതിരും സ്വപ്നങ്ങൾ....

ഭൂതലത്തിൽ നിന്നും 818 മീറ്റർ ഉയരത്തിലേയ്ക്ക്‌,ചിലപ്പോൾ അതിലും ഉയരങ്ങളിലേയ്ക്ക്‌, പണിതുയർത്തപ്പെട്ടുകൊണ്ടിരിക്കുന്ന ബർജ്ദുബയ്‌., പണിപൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബിൽഡിഗ്‌ ആയിത്തീരും...

ദുബയുടെ കിരീടത്തിൽ പൊൻതൂവലുകളുടെ എണ്ണം കൂടികൊണ്ടേ ഇരിക്കുന്നു....

ദുബായി...അറേബ്യയുടെ പുളകം...

കടലും കരയും,മലയും പുഴയും,മണ്ണും മരവും, കൃത്രിമമായിപടച്ച്‌,...അഞ്ചുനേരം നിസ്ക്കരിച്ച്‌ പടച്ചവനെ കൂട്ടും പിടിച്ച്‌,... മരുപ്പച്ചകളില്ലത്ത ഈ മരുഭൂവിൽ പറുദീസ്സ പടുക്കുവാൻ പണം വാരിവിതറുന്ന ഷേയ്ക്കു മാരുടെ ദേശം...

ഒരു വട്ടത്തിനുള്ളിൽ ലോകത്തെ മുഴുവൻ തീർത്ത്‌,മദ്യവും,മദിരാക്ഷിയും,ഉത്സവങ്ങളും ഒരുക്കിവച്ച്‌ ലോകരെ പ്രലോഭിപ്പിച്ച്‌ മാടിവിളിക്കുന്ന കച്ചവട തന്ത്രം...

അറബി പൊന്നിനായി അറബിക്കടൽ താണ്ടാൻ ഒരുമ്പെടുന്ന ഏതൊരു മലയാളിയുടെയും ആദ്യ ലക്ഷ്യസ്ഥാനം...

ദുബായി.. സ്വപ്നങ്ങളുടെ നാട്‌........ എനിക്ക്‌ ചില ദുഃസ്വപ്നങ്ങളുടേയും.....

നാട്‌ ഓടുമ്പോഴും, അല്ലാതെയും, നെടുകയും കുറുകയും ഓടിക്കൊണ്ടിരിക്കുന്ന ഈ നാടോടി, കുറെക്കാലം ദുബയിലും ഓടി എത്തിയിരുന്നു....
ദുബയിൽ നിന്നും അബുദാബി റൂട്ടിൽ, അൽക്കൂസ്സിൽ അയിരുന്നു എന്റെ ഓഫീസ്സ്‌. താമസ്സം ബർദുബയിൽ ക്രീക്കിന്‌ അരികിൽ, പഴയ ബാങ്ക്‌ ഓഫ്‌ ബറോഡ ബിൽഡിങ്ങിന്റെ അഞ്ചാം നിലയിൽ.ഒരു സ്വകാര്യം ചൊല്ലാൻ തന്റെ തോളൊപ്പം ഉയരത്തിൽ കൂട്ടുകാരാരും ഇല്ല എന്ന്, ഒരിക്കൽ പരിതപിച്ചിരുന്ന ആ വയസ്സൻ കെട്ടിടം, ഇന്ന് തന്റെ തലയ്ക്കുമീതെ ഉയർന്നു പൊങ്ങുന്ന പുതുമക്കാരെ കണ്ട്‌, മുകളിലേയ്ക്ക്‌ കണ്ണും നട്ട്‌ പകച്ചുനിൽക്കുന്നു...ആ കെട്ടിടത്തിലെ എന്റെ റൂമിൽ നിന്നും നോക്കിയാൽ വളരെ ദൂരത്തോളം ബർദുബയിലെ കഴ്ചകൾ കണാമായിരുന്നു....

കടൽ വെള്ളത്തെ ചാലുകീറി കുറെ ദൂരത്തോളം കരയിലൂടെ ഒഴുക്കി ഉണ്ടാക്കിയിരിക്കുന്നതാണ്‌ ക്രീക്ക്‌.ഉല്ലാസ്സ നൗകകളും, പൊന്തിക്കിടക്കുന്ന റെസ്റ്റോറെന്റുകളും അതിൽ എപ്പോഴും കാണാം. കരയിലൂടെ ബസ്സായും,വെള്ളത്തിലൂടെ ബോട്ടായും വിനോദസഞ്ചാരികളേയും കൊണ്ട്‌ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ റൂട്ടും ഇതിലൂടുണ്ട്‌.

ക്രീക്കിന്റെ ഇരുവശങ്ങളും കല്ലുപാകി നടപാതകൾ തീർത്തും,ഈന്തപനകൾ കൊണ്ട്‌ ഉദ്യാനങ്ങൾ ചമച്ചും മോടി പിടിപ്പിച്ചിരിക്കുന്നു.വെയിലിന്‌ ചൂടുകുറഞ്ഞാൽ ആളുകൾ ഉലാത്താൻ എത്തും.പക്ഷികൾക്കും മീനുകൾക്കും തീറ്റ എറിഞ്ഞു കൊടുക്കുന്നവരേയും,ഉദ്യാനങ്ങളിലെ പച്ചപ്പിൽ യോഗ അഭ്യസ്സിക്കുന്നവരേയും കാണാം. മിക്ക സായാഹ്നങ്ങളിലും അവിടങ്ങൾ എന്റെ വിഹാരകേന്ദ്രങ്ങൾ അയിരുന്നു...

ക്രീക്കിന്റെ മറുകരയിൽ, എന്റെ വസതിക്ക്‌ നേരെ എതിർവശം ഗോൾഡ്‌ സൂക്കാണ്‌.ലോകത്തിലുള്ള സകല സ്വർണ്ണ വ്യാപാരികളും, മൊത്തമായും ചില്ലറയായും സ്വർണ്ണക്കച്ചവടം നടത്തുന്ന ചന്ത. അവിടം നിറയെ പല വലുപ്പത്തിലും തൂക്കത്തിലും സ്വർണ്ണാഭരണങ്ങൾ ഞാത്തി ഇട്ടിരിക്കും.
കുടുകുടെ ശബ്ദം ഉണ്ടാക്കി, ക്രീക്കിനെ അക്കരെയിക്കരെ കീറിമുറിച്ച്‌ പായുന്ന കൊച്ചു ബോട്ടിൽ, ഒരു ദിർഹം കൊടുത്ത്‌, മഞ്ഞലോഹത്തിന്റെ തിളക്കം കണ്ട്‌ അന്തം വിട്ടുനിൽക്കുവാൻ... പലപ്പോഴും ഞാനും പോയിട്ടുണ്ട്‌...

ഇവിടെ ബോട്ട്‌ ഓടിക്കുന്നവരും,ടാക്സി ഓടിക്കുന്നവരും ഭൂരിഭാഗവും പാകിസ്ഥാനികൾ അണ്‌.അവർക്ക്‌ ഇന്ത്യക്കാരോട്‌ ഒരു പ്രത്യേക അടുപ്പവും ഉണ്ട്‌.വിദ്വേഷവും പിണക്കവും ഒക്കെ നാട്ടിലെ ഉള്ളൂ. നാട്‌ വിട്ട്‌, മറുനാട്ടിലെത്തിയാൽ അയൽവാസ്സികൾ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയാണ്‌... ബോട്ടുകളിലെല്ലാം അതിന്റെ സ്പോൺസർമാരുടെ പേർ എഴുതിവച്ചിട്ടുണ്ട്‌.ദുബയിലെ നിയമം അനുസ്സരിച്ച്‌, വിദേശികൾക്ക്‌ ഏതിലും പണം മുടക്കി തൊഴിൽ ചെയ്യാം എങ്കിലും, പിച്ചക്കാരുടെ പിച്ചച്ചട്ടിയുടെ മുതൽ ലോക വ്യവസ്സായ വമ്പന്മാരുടെ വ്യവസ്സായ ശാലകളുടെ വരെ, സ്പോൺസ്സർഷിപ്പും ലയിസ്സൻസ്സും ഏതെങ്കിലും ലോക്കൽ അറബിയുടെ പേരിലായിരിക്കണം... മെയ്യനങ്ങാതെ അറബികൾക്ക്‌ കിട്ടുന്ന ഒരു വരുമ്മാനമാർഗ്ഗം കൂടിയാണ്‌ ഈ സ്പോൺസ്സർഷിപ്പ്‌ ഫീസ്സ്‌..

ഗോൾഡ്‌ സൂക്കിൽ നിന്നും അല്‌പം അകലെ ടാക്സി സ്റ്റാന്റിനോട്‌ ചേർന്ന് വലിയ ഒരു മീൻ ചന്തയും പച്ചക്കറിച്ചന്തയും ഉണ്ട്‌... ക്രീക്കിലെ വെള്ളത്തിന്‌ അടിയിലൂടെ തീർത്തിരിക്കുന്ന ടണലിലൂടെ പത്തുമിനിറ്റ്‌ നടന്നും അവിടെ എത്തിച്ചേരാവുന്നതാണ്‌.

ഞാൻ താമസ്സിക്കുന്ന കെട്ടിടത്തിന്‌ താഴ്‌വശം നിറയെ മാർവാഡികളുടെ തുണിവ്യാപാരശാലകളാണ്‌.ഗുജറാത്തിലെ ഏതൊ തെരുവിൽ വന്നു പെട്ടോ എന്ന് ചിലപ്പോൾ സംശയിച്ചു പോകും...അതിനോട്‌ ചേർന്ന് ഒരു ചെറിയ അമ്പലവും ഉണ്ട്‌. വർഷങ്ങൾക്ക്‌ മുമ്പ്‌ ഏതോ മാർവാഡി ഷേയ്ക്കുമാരെ സോപ്പിട്ടു തരപ്പെടുത്തിയതാണ്‌.വിസിറ്റിഗ്‌ വിസ്സായിൽ എത്തി, ജോലി തേടി അലയുന്ന പാവപ്പെട്ട ഇന്ത്യക്കാർ, ഒരുനേരത്തെ ഭക്ഷണത്തിനായി പ്രധാനമായും ആശ്രയിച്ചുപോരുന്നത്‌, സായാഹ്നങ്ങളിൽ ഇവിടെ വിതരണം ചെയ്യുന്ന പ്രസാദത്തെയാണ്‌...വിഷുവിനും ദീപാവലിക്കും മറ്റും ഈ അമ്പലത്തിൽ വൻതിരക്കാണ്‌.

എന്റെ ഓഫീസ്‌ സമയം രാവിലെ 7.30 മുതൽ വൈകിട്ട്‌ 3.30 വരെ അയിരുന്നു. ദുബയിലെ നിയന്ത്രാണാധീതമായ ട്രാഫിക്കിൽനിന്നും രക്ഷനേടുന്നതിനായിരുന്നു സമയം ആവിധം ക്രമപ്പെടുത്തിയിരുന്നത്‌...രാവിലെ 6.45 ആകുമ്പോൾ എല്ലാ പരിപാടികളും പൂർത്തിയാക്കി ഞാൻ കെട്ടിടത്തിന്റെ താഴെ എത്തും.അപ്പോൾ എന്നേയും കാത്ത്‌ കമ്പനിയുടെ കാർ അവിടെ ഉണ്ടാകും.

JT എന്ന മലയാളി ഡ്രൈവറാണ്‌ പതിവായി വണ്ടിയും കൊണ്ടുവരിക.ഞാൻ അങ്കിൾ എന്നാണ്‌ അദ്ദേഹത്തെ വിളിച്ചിരുന്നത്‌. മരുഭൂമിയുടെ പ്രതിഛായ എന്നവണ്ണം തലയിൽ അങ്ങിങ്ങായ്‌ അല്‌പം മുടിമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു.ഇരു നിറത്തോടുകൂടി സാമാന്യം വണ്ണവും ഉയരവുമുള്ള ഒരു സാധു മനുഷ്യൻ...
ഞാൻ കാറിൽ കയറിയാൽ ഉടനെ അദ്ദേഹം വാചാലനാകും...നാട്ടു വിശേഷങ്ങളൂം വീട്ടു വിശേഷങ്ങളും വാതോരാതെ വഴിനീളെ പറഞ്ഞുകൊണ്ടിരിക്കും..ദുബയിലെ ട്രാഫിക്കിനെ മറികടക്കാൻ അതിവിദഗ്തൻ ആയിരുന്നു അദ്ദേഹം.

ബർദുബയിൽ നിന്നും എന്നെ പിക്കപ്പ്‌ ചെയ്ത്‌ വണ്ടിനേരെ കരാമയിൽ എത്തും. അവിടെ പിരിമെഡ്‌ ബിൽഡിഗിൽനിന്നും മറ്റൊരു സഹപ്രവർത്തകനേയും പിക്കപ്പ്‌ ചെയ്യേണ്ടതുണ്ട്‌. ബർദുബയിക്കും കരാമയ്ക്കും ഇടയിൽ മെയിൻ റൂട്ടിൽനിന്നും അല്‌പം അകന്ന് മോടികൂടിയ കെട്ടിടങ്ങൾക്ക്‌ പിന്നിലായി, വധശിക്ഷയെ ഭയന്ന് ഒളിവിൽ കഴിയുന്ന ഒരു പഴയ കെട്ടിടത്തിൽ അയിരുന്നു അങ്കിളിന്റെ താമസം...

ഒരിക്കൽ ഓഫീസ്സിൽ നിന്നും റൂമിലേയ്ക്ക്‌ മടങ്ങും വഴി, ഞാൻ അങ്കിളിന്റെ വസതി സന്ദർശിക്കാൻ ഇടയായി. മൂന്നുനിലകളുള്ള ജീർണ്ണിച്ച ആ കെട്ടിടത്തിന്റെ ടെറസ്സിൽ ഒരു കോണിലായി ടിൻഷീറ്റുകൾ മേഞ്ഞ്‌ ഒരു മുറി പോലെ തീർത്തിരിക്കുന്നു...വെളിയിൽ മറപ്പുരപോലെ ഒരു ടോയിലറ്റും ഉണ്ട്‌.
അങ്കിൾ എന്നെ ഉള്ളിലേയ്ക്ക്‌ ക്ഷെണിച്ചു.ജനലുകൾ ഒന്നും ഇല്ലാത്ത ഒരു ചെറിയ ഇരുട്ടു മുറി. സദാ സമയം ശീതീകരണ യന്ത്രം പ്രവർത്തിക്കുന്നതിനാൽ ഒരു വല്ലാത്ത ഗന്ധം കെട്ടിനിൽപ്പുണ്ട്‌...ട്രെയിനിലെ ബർത്തുകൾപോലെ നാലുനിലകളുള്ള രണ്ട്‌ കട്ടിലുകൾ ഇരു ഭിത്തികളോടും ചേർത്തിട്ടിരിക്കുന്നു. അവയുടെ ചില നിലകളിലും, താഴെ നിലത്ത്‌ അവയ്ക്ക്‌ അടിയിലുമായി അപ്പോഴും ചില അളുകൾ കിടന്നുറങ്ങുന്നുണ്ട്‌..രാത്രിയിൽ ജോലിചെയ്യുന്നവരാണ്‌ എന്നു തോന്നുന്നു...ഒരു കോണിൽ മേശമേൽ ഗ്യാസ്‌സ്റ്റവും കുറെ പാത്രങ്ങളും, അതിനു കീഴിലായി സിലണ്ടറും വച്ച്‌ അടുക്കള ക്രമീകരിച്ചിരിക്കുന്നു...

ഭീമമായ വാടക താങ്ങാൻ ആവാത്തതിനാൽ, ആ കൊച്ചുമുറിയുടെ നീളവും,വീതിയും,ഉയരവും, പത്തോളം പേർച്ചേർന്ന് പകുത്തെടുത്തിരിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും,കുളിക്കുന്നതിനും, അലക്കുന്നതിനും, ടോയിലറ്റ്‌ ഉപയോഗിക്കുന്നതിനും, അവർക്കിടയിൽ അതിവിദഗ്തമായി ആസൂത്രണം ചെയ്ത ഒരു സമയക്രമവും ഉണ്ട്‌. ആരെങ്കിലും ഒരാൾ അതിൽ അല്പം വ്യതിയാനം വരുത്തിയാൽ മറ്റെല്ലാവരുടേയും ജോലിയേയും വിശ്രമത്തേയും അത്‌ സാരമായി ബാധിക്കും.

ദുബയുടെ പളപളപ്പും,മിനുമിനുപ്പും പണക്കാർക്ക്‌ വേണ്ടി ഉള്ളതാണ്‌...പാവപ്പെട്ട പ്രവാസ്സികൾക്ക്‌ അതൊക്കെ ദൂരെനിന്നും നോക്കികാണ്ട്‌ കൊതിയൂറാം... തൊട്ടാൽ കൈ പൊള്ളും...
ഇവിടെ ഒരു സാദാരണക്കാരന്റെ ശമ്പളത്തിൽ ജീവിതം തള്ളിനീക്കാൻ ബുദ്ധിമുട്ടാണ്‌.ഉണ്ണാതെയും ഉടുക്കാതെയും ഉറങ്ങാതെയും എന്തെങ്കിലും മിച്ചം വെച്ച്‌, നാട്ടിലെത്തിച്ചാൽ അതിന്‌ അവിടെ അല്‌പം വില കണ്ടേക്കാം. ഓരോ പ്രവാസിയും ഇവിടെ വിയർപ്പൊഴുക്കുന്നത്‌ അതിനുവേണ്ടിയാണ്‌...നാട്ടിൽ നല്ല ഒരു നാളേയ്ക്കുവേണ്ടി....

മുഖത്ത്‌ കറുത്ത കണ്ണടയും, കയ്യ്‌കളിൽ കുത്തിനിറച്ച പെട്ടിയുമായി, നാട്ടിൽ വന്നിറങ്ങുന്ന ഓരോ ഗൾഫ്കാരന്റേയും, ഉൾച്ചിത്രം ഏതാണ്ടിതൊക്കെത്തന്നെയാണ്‌...

കരാമയിൽ നിന്നും ഏകദേശം7 മണിയോടുകൂടി, മറ്റേ സഹപ്രവർത്തകനേയും പിക്കപ്പ്‌ ചെയ്ത്‌ വണ്ടി ഷെയ്ക്‌ സായദ്‌ റോഡിലേയ്ക്കു കടക്കും. ദുബയിൽ നിന്നും അബുദബിക്കുള്ള നേർവഴി പാതയാണ്‌ ഷേയ്ക്ക്‌ സായദ്‌ റോഡ്‌. ദൂരത്തോളം നേർ ദിശയിൽ ഉള്ളതാണെങ്കിലും പൊടിയും പുകയും ചേർന്നുണ്ടാക്കുന്ന മൂടൽ ദൂരക്കാഴ്ച്ചകൾ അവ്യക്തമാക്കുന്നു. എങ്കിലും ഇടതുവശത്തായി പരസ്പരം മുഖം നോക്കിനിൽക്കുന്ന ട്വീൻ ടവറുകളും, വലത്‌ വശത്ത്‌ ക്രൗൺ പ്ലാസയ്ക്കും പിന്നിലായി, അകലെ കടലിനോട്‌ ചേർന്ന് നങ്കൂരമിട്ട്‌ കിടക്കുന്ന പായ്ക്കപ്പൽ പോലെ, സപ്ത നക്ഷത്ര ഹോട്ടലായ ബർജ്‌ അൽ അറബും ദൂരെ നിന്നേ കാണാനാകും.
വാഹനങ്ങളുടെ നീണ്ട നിരയിൽ ഞുഴഞ്ഞ്‌ കയറിയും, വെട്ടിച്ചും, ഓവർ ടേയ്ക്ക്‌ ചെയ്തും, ഫ്ലൈ ഓവറുകൾ താണ്ടിയും അങ്കിൾ ഞങ്ങളെ 7.20 അകുമ്പഴേയ്ക്കും ഓഫീസ്സിൽ എത്തിച്ചിരിക്കും. അതാണ്‌ പതിവ്‌....

അന്നേദിവസം...സമയം രാവിലെ 6.30

ദുബയിൽ ഒട്ടാകെ പൊടുന്നനെ വൈദ്യുതിനിലച്ചു.
ശീതീകരിണികളും ലിഫ്റ്റുകളും പണിമുടക്കി. ടെലിഫോണുകൾ നിശബ്ദമായി.. ട്രാഫിക്ക്‌ സിഗ്നലുകൾ അണഞ്ഞു. നിരത്തിലാകെ വഹനങ്ങളുടെ ബഹളമായി... നാഴികകൾ ഇടവിട്ട്‌ മുഴങ്ങേണ്ടിയിരുന്ന ബാങ്കുവിളികൾ ഉയർന്നുകേട്ടില്ല...ഷോപ്പിഗ്‌ കോപ്ലക്സുകളും,വൻ കെട്ടിടങ്ങളും വേവുപാത്രങ്ങളായി... മണൽക്കാറ്റിൽ നിവസ്സികൾ അകെ ഉരുകി ഒലിച്ചു....പാതിരാത്രിവരേയും വൈദ്യുതി വന്നില്ല.
കൊത്തളങ്ങളിൽ നിന്നും ഷെയ്ക്കുമർ തഴെ മണ്ണിലേയ്ക്ക്‌ ഇറങ്ങിവന്നു....ഒട്ടകങ്ങളെപ്പോലെ അവർ മരുപ്പച്ചകൾ തേടി അലഞ്ഞു....

എന്റെ മുറിയിലാകെ ഇരുട്ടായിരുന്നു. ഒരു മെഴുകുതിരിയുടെ തരി പോലും കയ്യ്‌വശം ഉണ്ടായിരുന്നില്ല.ദുബയിൽ ഇങ്ങനെ വൈദ്യുതി തകരാറിലാകുന്നത്‌ എന്റെ അറിവിൽ അദ്യമായിരുന്നു.
ദിനകൃത്യങ്ങൾ ഒരു വിതം പൂർത്തീകരിച്ച്‌, എണ്ണമറ്റ പടികൾ എല്ലാം തപ്പിയും തടഞ്ഞും ഓടി ഇറങ്ങി,വിയർപ്പിൽ കുതിർന്ന്, കിണച്ച്‌, ഒരു വിതത്തിൽ ഞാൻ എന്റെ വസതിക്ക്‌ താഴെ എത്തിച്ചേർന്നു. അപ്പോഴും അങ്കിൾ വണ്ടിയും ആയി എത്തിയിരുന്നില്ല...

7മണി അയിട്ടും അങ്കിളിനെ കണുന്നില്ല. മൊബയിൽ ഫൊണെടുത്ത്‌ ഒരു വിഫല ശ്രമം നടത്തിനോക്കി. എത്തിസലാത്തിന്റെ ടവറുകളും പ്രവർത്തന രഹിതമായതിനാൽ ആകണം, ഫോണിൽ സിഗ്നൽ ഒന്നും കണ്ടില്ല... ഒരു പക്ഷേ വൈദ്യുതി നിലച്ചതിനാൽ, അങ്കിളും തയ്യാറാകാൻ വൈകിയിരിക്കാം....

ഞാൻ അതുവഴിവന്ന ഒരു ടാക്സിക്ക്‌ കൈയ്‌ കാട്ടി. അതിൽ കയറി അങ്കിളിന്റെ വാസസഥലത്തേയ്ക്കു പുറപ്പെട്ടു. അങ്കിൾ വണ്ടിയുമായി പോകൂന്നുണ്ടോ എന്ന്, വഴിയിൽ ഉടനീളം ടാക്സിയിൽ ഇരുന്നും ഞാൻ വെളിയിലേയ്ക്കു നോക്കികൊണ്ടേയിരുന്നു. ഞങ്ങളുടെ കമ്പനിവണ്ടികളിൽ എല്ലാം കമ്പനിയുടെ എമ്പ്ലം പതിപ്പിച്ചിട്ടുണ്ട്‌, അതിനാൽ വണ്ടികൾ തിരിച്ചറിയാൻ എളുപ്പമാണ്‌...

ടാക്സിയിൽനിന്നും ഇറങ്ങി,അങ്കിൾ താമസ്സിക്കുന്ന ആ പഴകിയ കെട്ടിടത്തിന്റെ പടവുകൾ ഓടിക്കയറി, ഞാൻ അങ്കിളിന്റെ റൂമിന്റെ മുന്നിലെത്തി. അവിടെ അങ്കിളിന്റെ സഹവാസികളിൽ ചിലരും ചില അയൽവാസികളും തിങ്ങി നിൽപ്പുണ്ടായിരുന്നു. അവരുടെ ഇടയിലൂടെ ഞാൻ ഉള്ളിലേയ്ക്കൊന്ന് എത്തിനോക്കി.

അറിയതെ ഒരു വിറയൽ എന്റെ ശരീരത്തെ നടുക്കിക്കളഞ്ഞു... ഞാൻ ഒന്നുകൂടെ കണ്ണുകൾ മിഴിച്ചുനോക്കി.... അതേ അങ്കിളുതന്നെ... മുറിയുടെ ഒത്തനടുവിൽ, മുകളിലെ ഫാനിന്റെ നീണ്ടകാലിൽ, ഉടുതുണികൊണ്ട്‌ കുരുക്കിട്ട്‌ തൂങ്ങിനിൽക്കുന്ന വിറങ്ങലിച്ച ശരീരം... കയ്യിലേയും കാലിലേയും ഞെരമ്പുകൾ വലിഞ്ഞു മുറുകി പിടച്ചു നിൽക്കുന്നു.... ആ മുഖത്തേയ്ക്ക്‌ ഒന്നു നോക്കുവാൻ എനിക്കു ധൈര്യം ഉണ്ടായില്ല....

തൊട്ട്‌ അടുത്തുതന്നെ കസ്സേരയിൽ.., കറുത്ത മക്ഷിയിൽ കുനുകുനാന്ന് എന്തൊക്കെയോ എഴുതിയ ഒരു വെള്ള കടലാസ്സും, ഒരു ഇൻഷുറൻസ്സ്‌ പൊളിസ്സിയും, ABN Ambro ബാങ്കിന്റെ ഒരു ക്രെഡിറ്റ്‌ കാർഡും അതിനെല്ലാം മുകളിലായി സാംസങ്ങിന്റെ ഒരു മൊബയിൽ ഫോണും വച്ചിരുന്നു....

അങ്കിൾ പറഞ്ഞ്‌ പറഞ്ഞ്‌, ഉള്ളിൽ പതിഞ്ഞ ആ മുഖങ്ങൾ എന്റെ മുമ്പിൽ ഓടിയെത്തി...
നേഴ്സ്സിഗിന്‌ രണ്ടാം വർഷം പഠിക്കുന്ന മകൾ, എഞ്ചിനീയറിഗിന്‌ ഒന്നാം വർഷം പഠിക്കുന്ന മകൻ. മക്കളുടെ ഭാവിയെക്കുറിച്ചും പെരുകുന്ന കടക്കെണിയെ ക്കുറിച്ചും ആകുലയായിക്കഴിയുന്ന ഭാര്യ...
എങ്ങനെ എങ്കിലും ദുബയിൽ വന്നുപെട്ടാൽ, പണം വാരികൂട്ടാം എന്ന പ്രതീക്ഷയിൽ വലിയ ഒരു തുക പലരിൽ നിന്നും കടം വാങ്ങിയാണ്‌ അങ്കിൾ ഈ നാട്ടിൽ വന്നെത്തിയത്‌. മക്കളുടെ പഠനത്തിനായി വീണ്ടും കടങ്ങൾ വാങ്ങേണ്ടി വന്നു...പാതി പണി തീർന്ന വീടും ജപ്തിയുടെ ഭീക്ഷണിയിൽ തന്നെ....
ഈ മരുവിലെ തുശ്ചമായ ശമ്പളവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും കൊണ്ട്‌, ഒരു ജന്മം മുഴുവൻ ഇനി പണീ എടുത്താലും കടങ്ങൾ വീട്ടുവാൻ ആവില്ല എന്ന് അദ്ദേഹത്തിന്‌ ബോധ്യമായിക്കഴിഞ്ഞിരുന്നു....

എല്ലാത്തിൽ നിന്നും... എല്ലാവരിൽ നിന്നുമുള്ള... ഒരു ഒളിച്ചോട്ടമായിരുന്നു അത്‌...

ആരോ വിവരം അറിയിച്ചതിനാലാവണം, സൈറൺ മുഴക്കികൊണ്ട്‌ ഒരു ആബുലൻസ്സും ഒരു പൊലീസ്സ്‌ വണ്ടിയും താഴെ വന്നെത്തി... ഒരു സ്‌ട്ക്ച്ചർ കയ്കളിൽ ഏന്തി, ചുവന്ന വസ്ത്രം ധരിച്ച രണ്ട്‌ ആളുകളും, അവരോടൊപ്പം പച്ച വസ്ത്രം ധരിച്ച മൂന്ന് പൊലീസുകരും, പടികൾ കയറിവന്നു.

പോലീസ്സുകാർ അങ്കിളിന്റെ സഹവാസ്സികളിൽ ചിലരോട്‌ എന്തൊക്കയോ ചോദിച്ച്‌ എഴുതിയെടുത്തു.തൂങ്ങി നിൽക്കുന്ന മൃതദ്ദേഹത്തിന്റെ ചുറ്റിലും നിന്ന് ഒന്നുരണ്ട്‌ ഫോട്ടോകൾ എടുത്തു...അടുത്ത്‌ കസ്സേരയിൽ ഉണ്ടായിരുന്ന വസ്തുക്കൾ ഒരു പ്ലാസ്റ്റിക്ക്‌ കവറിനുള്ളിലാക്കി...,ഫാനിൽ നിന്നും കുരുക്കറുത്ത്‌ മൃതദ്ദേഹം സ്ട്രക്ച്ചറിൽ കിടത്തി..., ഒരു വെളുത്ത തുണികൊണ്ട്‌ അതുമൂടി...ചുവന്ന വസ്ത്രധാരികളായ ആ രണ്ടുപേർ ചേർന്ന് അത്‌ കൈകളിൽ ഏന്തി...

അവരെല്ലരും പടികൾ ഇറങ്ങി താഴോട്ടു പോയി...വീണ്ടും സയറൺ മുഴക്കി വാഹനങ്ങൾ അകന്നു പോയി...

അവിടെ കൂടിയിരുന്ന പ്രവാസ്സികളുടെ കണ്ണുകൾ ചുവന്നിരുന്നു...കണ്ഠങ്ങൾ ഇടറിയിരുന്നു... അവർ പരസ്പരം എന്തൊക്കയോ പിറുപിറുത്തുകൊണ്ടേയിരുന്നു...

പ്രവാസ്സികളൂടെ നെടുവീർപ്പുകൾ മുകളിലേയ്ക്കുയർന്നു....

അത്‌ മേഘങ്ങളിൽ തട്ടി ഘനീഭവിച്ച്‌ മഞ്ഞും മഴയും ആയി...

പുകയും പൊടിയുമായി കുഴഞ്ഞ്‌... ചുവന്ന കണ്ണീർത്തുള്ളികളായി താഴോട്ടു പതിച്ചു....

അതിൽ ദുബായി നഗരമാകെ മങ്ങിപ്പോയി...

രണ്ടു ദിവസത്തിനു ശേഷം, അങ്കിളിന്റെ മൃതദ്ദേഹം പോസ്റ്റുമാർട്ടവും, മറ്റു ഫോർമാലിറ്റികളും പൂർത്തിയാക്കി, വളരെ മനോഹരമായി പായ്ക്കു ചെയ്ത്‌, നാട്ടിലെ വിലാസത്തിൽ അയ്ക്കപ്പെട്ടു....

പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉറ്റവർക്കും ഉടയവർക്കുമായി... ഒരു ഗൾഫുകാരന്റെ...സമ്മാനം.....

ഇന്നും ഗൾഫുനാടുകളിൽ, അപ്രതീക്ഷിതമായി മഞ്ഞും മഴയും ഉണ്ടാകാറുണ്ട്‌......

പുകയും പൊടിയും, മാനം മുട്ടിനിൽക്കുന്ന മണിമേടകളെ മറയ്ക്കാറുമുണ്ട്‌......

Tuesday 12 August 2008

പ്രഹസ്സനം

പണ്ടൊരിക്കൽ ഇതു വഴി ഞാൻ വന്നിരുന്നു....
അന്നു ഞാൻ കണ്ടു,
പാടുന്ന കിളികൾ
തണലിൽ കളിക്കുന്ന കുട്ടികൾ
വിയർപ്പൊഴുക്കി വേലചെയ്യുന്ന മനുഷ്യർ.

അന്നു ഞാൻ മടങ്ങി സന്തുഷ്ഠനായി,
വീണ്ടും വരേണമെന്നൊരു മോഹവുമായി....

പിന്നീടൊരിക്കലും ഇതു വഴി ഞാൻ വന്നിരുന്നു...
അന്നു ഞാൻ കണ്ടു,
പറന്നകലുന്ന കിളികൾ
തലതല്ലിക്കരയുന്ന കുട്ടികൾ
വേലികെട്ടി വളപ്പുതിരിക്കുന്ന മനുഷ്യർ.

അന്നു ഞാൻ മടങ്ങി ഖിന്നിതനായി,
മാറുമിതെല്ലാ,മെന്നൊരുത്പ്രതീക്ഷയുമായി...

ഇന്നിതാ, വീണ്ടുമിതു വഴി ഞാൻ വന്നിടുന്നു...
ഇന്നു ഞാൻ കാണുന്നു,
പക്ഷം തകർന്ന കിളികൾ
തറുതല പറയുന്ന കുട്ടികൾ
വേലുയർത്തി വയറ്റിൽ കുത്തുന്ന മനുഷ്യർ.

ഇന്നു ഞാൻ മടങ്ങുന്നു നിറകണ്ണുകളോടെ,
നുറുങ്ങുമെന്നുള്ളിൽ ഒരു നിശ്ചയമേറ്റി...

ഇനി വരില്ലൊരിക്കലും ഇതുവഴി ഞാൻ മത്ജീവിതമുള്ളകാലം....
കാളിയും കൂളിയും കൈകൊട്ടിക്കളിക്കുമീ-
മർത്ത്യനില്ലാ ലോകം കാണുവാൻ...
ഇനി വരില്ലൊരിക്കലും ഇതുവഴി ഞാൻ മത്ജീവിതമുള്ളകാലം....

Sunday 10 August 2008

എന്റെ വല്ല്യം ......

എന്തേ ഇന്ന്, എന്റെ ഈ മുറിയുടെ വാതിൽ ശീലുകൾ വല്ലാതെ ഉലഞ്ഞാടുന്നത്‌?...
ആ വെളുവെളുത്ത ശീലുകൾ എന്നെ എത്തിപ്പിടിക്കാൻ ആയുന്നതു കണ്ടില്ലേ?....
വാത്സല്ല്യം പൂണ്ടു എന്നെ പുണരുവാൻ കരങ്ങൾ നീട്ടുകയാണോ... ആവോ...

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ടീച്ചർ ഞങ്ങൾ കുട്ടികളൊടായി ഒരു ചോദ്യം ഉന്നയിച്ചു.
നിങ്ങളുടെ മനസ്സിനെ എറ്റവും കൂടുതൽ ആകർഷിച്ച വ്യക്തി ആരാണ്‌?.
ഫാന്റം, മാൻഡ്രേയ്ക്ക്‌, കുട്ടികൾ പലപല ഉത്തരങ്ങൾ പറഞ്ഞു തുടങ്ങി. ടീച്ചറുടെ വിരൽ ചൂണ്ടൽ എന്റെ നേരെ ആയപ്പോൾ ഞാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു... എന്റെ വല്ല്യമ്മച്ചി...
ഒരു നിമിക്ഷം എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട്‌ ടീച്ചർ തിരക്കി, ആരാണവർ ?
ഏതൊ പ്രശസ്ത വനിത ആകാം എന്ന് അവരും ഒന്നു ശങ്കിച്ചിരിക്കാം.

എന്റെ മമ്മിയുടെ അമ്മച്ചി... ഞാൻ ഉറച്ചു പറഞ്ഞു.

ഞാൻ വല്ല്യം എന്നു വിളിക്കുന്ന, എന്റെ വല്ല്യമ്മച്ചിയുടെ പേരുപോലും അന്നെനിക്കു ശരിക്കറിയില്ലായിരുന്നു. ചില കുട്ടികൾ അന്നെന്റെ ഉത്തരം കേട്ടുചിരിച്ചു....
മദർ തെരെസാ മുതൽ ഐശ്വര്യാ റായി വരെയുള്ള മഹതികളേയും, മഹാത്മഗാന്ധി മുതൽ അബ്ദുൾ കലാം വരെ യുള്ള മഹാൻ മാരേയും, നെപ്പോളിയൻ, എബ്രഹാം ലിങ്കൻ തുടങ്ങി ഒട്ടനവധി ലോകനേതക്കളേയും ഇന്നെനിക്കറിയാം.....
എങ്കിലും ആരെങ്കിലും ആ പഴയ ചോദ്യം ഇന്നും ആവർത്തിച്ചാൽ,.......
എനിക്കടുത്തറിയാവുന്ന എന്നെ അടുത്തറിയാവുന്ന എന്റെ വല്ല്യംഎന്ന ആ ഉത്തരം മാറ്റിപ്പറയുവാൻ വാൻ എനിക്കാവതില്ല....

വെളുവെളുത്ത മുണ്ട്‌ അടുക്കിട്ടുടുത്ത്‌, വടിവൊത്ത വെൺ ചട്ടയും ഇട്ട്‌,തല നിറയെ ഇടതിങ്ങി നിൽക്കുന്ന വെള്ളി മുടികളുമായി അരുമയോടെ എന്നെ നോക്കി ചിരിക്കുന്ന എന്റെ വല്ല്യം....
ആ ചിരിയിൽ നീണ്ട കാതിലെ സ്വർണ്ണ കുണുക്കുകൾ തുള്ളിച്ചാടും....
പള്ളിപ്പെരുന്നാളിനു വാങ്ങിത്തരുന്ന ഉഴുന്നാടകൾ കാട്ടി ഇതാ വല്ല്യത്തിന്റ്‌ കുണുക്ക്‌ എന്നു പറഞ്ഞു ഞാൻ കളിയാക്കുമായിരുന്നു....

നല്ല പ്രായത്തിൽ വൈധവ്യം ഏറ്റുവാങ്ങേണ്ടി വന്നവളാണ്‌ എന്റെ വല്ല്യം...
ഏഴുവയസ്സിനു തഴെയായി ഓരൊ വയസ്സിനിളപ്പമുള്ള അഞ്ചിളം കുഞ്ഞുങ്ങളെ, അവരുടെ കയികളിൽ വിട്ടിട്ട്‌ വിടചൊല്ലി പോയതാണ്‌ എന്റെ വല്ല്യപ്പച്ചൻ....

ഒന്നോർത്തു നോക്കു........
എഴുപതോളം വർഷങ്ങൾക്ക്‌ മുമ്പ്‌, ആവശ്യത്തിനും അത്യാവശ്യത്തിനും യാതൊന്നും ലഭ്യമല്ലാതിരുന്ന ഒരു കുഗ്രാമത്തിൽ....
വൈദുതിയും വണ്ടിയും എത്തിയിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ.......
ദുഖങ്ങളും മോഹങ്ങളും ഉള്ളിലൊതുക്കി,
ചിരിച്ചും കരഞ്ഞും ചുറ്റിലും ഇഴഞ്ഞും കളിച്ചുരുണ്ടും നടക്കുന്ന പിഞ്ചിളം കുഞ്ഞുങ്ങളുമായി,
ആരോരും തുണയില്ലാതെ, ഒറ്റയ്ക്കൊരു യുവതി....

പിന്നീടുള്ള അവരുടെ ജീവിതം ഒരു പോരാട്ടമായിരുന്നു....
ആറേക്കറോളം വരുന്ന പുരയിടത്തിൽ പലതും നട്ടും, വളം ഇട്ടും വിയർപ്പൊഴിച്ചും അവ വളർത്തിയും, വിളവെടുത്ത്‌ വിറ്റും.... എത്ര മാത്രം ക്ലേശങ്ങൾ അവർ സഹിച്ചിരിക്കണം......

യാതൊന്നും കിട്ടാത്ത വറുതിയിൽ, ഇടനെഞ്ച്‌ കൊക്കിനാൽ കൊത്തിപിളർന്ന്, ആ ചുടു ചോര..., പശിയാൽ വാ പിളർന്നുകരയുന്ന സ്വന്തം കുഞ്ഞുങ്ങളുടെ തൊള്ളയിലേയ്ക്ക്‌ ഇറ്റിറ്റു വീഴ്ത്തുന്ന പെലിക്കൺ പക്ഷിയെപ്പോലെ....
അവരും എന്റെ അമ്മ ഉൾപ്പെടെയുള്ള അവരുടെ കുഞ്ഞുങ്ങളെ പറക്കമുറ്റിക്കാൻ, സ്വന്തം ചൂടും ചോരയും നൽകി പെടാപ്പാട്‌ പ്പെട്ടിരിക്കണം......

സൗകര്യങ്ങൾ ഏറെ വളർന്ന ഈ കാലഘട്ടത്തിലും, അതു പോലൊരു വെല്ലുവിളി, യാതൊരു പരാതിയും പറയാതെ ഏറ്റുവാങ്ങുവാനുള്ള ആ ചങ്കൂറ്റം..... ഇന്ന് ഏതെങ്കിലും യുവതിക്ക്‌ കണുമോ ?!!..

ഇതാ ഒന്നു കണ്ണടച്ചു തുറന്നാൽ എന്റെ വല്ല്യം എന്റെ അടുക്കൽ ഓടി എത്തുകയായി....

വാരാന്ത്യങ്ങളിൽ വാത്സല്ല്യത്തിന്റെ പലഹരപൊതികളുമായി എന്നെ കാണാൻ എത്തുന്ന എന്റെ വല്ല്യം......
അപ്പന്റേയും അമ്മയുടേയും ശാസനകളെ തടുത്ത്‌, വാരി എടുത്തെൻ കവിൾത്തടങ്ങളിൽ തെരുതെരെ ഉമ്മ തരുമായിരുന്ന എന്റെ വല്ല്യം......
സ്കൂളിലേയ്ക്കു പോകുമ്പോൾ ബസ്സിൽ കൂലിയായി കൊടുക്കുവാൻ,സൊരുക്കൂട്ടി വെച്ച നാണയ തുട്ടുകൾ കിഴികളാക്കി എന്റെ കയ്യിൽ വെച്ചുതരുമായിരുന്ന എന്റെ വല്ല്യം....
അതിരാവിലെ ഉണർന്ന്, ഇരുട്ടിനേയും തണുപ്പിനേയും വകഞ്ഞു മാറ്റി, പതിവായി പള്ളിയിൽ പോയി, ക്രൂശിതനായ കർത്താവിന്റെ മുമ്പാകെ മുട്ടിന്മേൽ നിന്ന്,മക്കളുടേയും കൊച്ചുമക്കളുടേയും പുണ്യത്തിനായി കരളുരുക്കി പ്രാർത്തിക്കുന്ന എന്റെ വല്ല്യം.......

പഠിച്ചുദ്ദ്യോഗംകിട്ടി ഞാൻ ദൂരേയ്ക്കു പോയപ്പോൾ, എന്നേയും കാത്തിരുന്ന് കാത്തിരുന്ന് ക്ഷമകെട്ടപ്പോൾ....
മണ്ണാവേണ്ടത്‌ മണ്ണിൽ തന്നെ വെടിഞ്ഞിട്ട്‌.....
വിണ്ണിന്റെ ഉയരങ്ങളിലൂടെ....
എന്നെയും തേടി....
ഇതാ ഇവിടെ എത്തിയിരിക്കുകയാണ്‌ എന്റെ വല്ല്യം.....

ദിനം തുടങ്ങേണ്ടതും, ഒടുങ്ങേണ്ടതും ഈശ്വരചിന്തയിലാവണം എന്ന് പറഞ്ഞ്‌ നീയല്ലേ എന്നേ പ്രാർത്ഥനകൾ ഉരുവിട്ടു പഠിപ്പിച്ചത്‌....
ഇതാ കണ്ണുകൾ പൂട്ടി ആ പാട്ട്‌ ഞാൻ പാടാൻ പോകുന്നു........

ഞാൻ ഉറങ്ങാൻ പോകും മുമ്പായി-
നാഥാ നിനക്കേകുന്നിതാ നന്ദി നന്നായി-

വല്ല്യം.... ഇനി നീ എന്റെ മൂർദ്ധാവിൽചുമ്പിച്ചെന്നെ ഉറക്കിയാലും.......

Tuesday 5 August 2008

പ്രാർത്ഥന

യുഗങ്ങളുടെ പഴക്കമുള്ള വീട്ടിൽ
വർഷങ്ങളുടെ പ്രായമുള്ള കുട്ടി പ്രാർത്ഥിക്കാനിരുന്നു....
ആത്മാവിലെ വിളക്കിൽ ആഗ്രഹങ്ങളുടെ എണ്ണയൊഴിച്ച്‌,
സ്വപ്നങ്ങൾ കൊളുത്തി,
പ്രതീക്ഷയുടെ കരങ്ങൾ നീട്ടി,
ഉച്ചത്തിൽ പ്രാർത്ഥിച്ചു.....

എല്ലാ വിധ സുഖങ്ങളും സൗകര്യങ്ങളുംഎനിക്കായി തരേണമേ.....

മേഘങ്ങളുടെ ഇടയിൽ നിന്നും ദൈവം പറഞ്ഞു.....
ദുഃഖങ്ങൾ കുടിച്ചാലെ സുഖത്തിന്റെ രുചിയും അറിയാൻ പറ്റൂ.....

എനിക്കു സുഖങ്ങൾ മാത്രം മതി,
ദുഃഖങ്ങൾ മറ്റുള്ളവരുടേത്‌ നോക്കി കണ്ടുകൊള്ളാം...

എങ്കിൽ സുഖവും മറ്റുള്ളവരുടേത്‌ നോക്കി കണ്ടുകൊള്ളൂ.....
ദൈവം മൊഴിഞ്ഞു.

മാലാഖമാർ അത്‌ കേട്ട്‌ പൊട്ടിച്ചിരിച്ചു.
തഴെ തീക്കുണ്ടിൽനിന്നും ചെകുത്താൻ തല ഉയർത്തി നോക്കി.

Monday 4 August 2008

തെറ്റേത്‌..? ശരിയേത്‌..?

ക്ഷമിക്കുക....
വെള്ളിയാഴ്ച രാത്രിയിൽ നിന്റെ അടുക്കൽ എത്തുവാൻ പറ്റിയില്ല....
വൈകിയെങ്കിലും മറ്റെല്ലാരാവുകളിലും നിന്നെത്തേടി ഞാൻ എത്തിയിരുന്നില്ലേ..?
എനിക്കു നിന്നോട്‌ ഒരു ചെറു പ്രണയം നാമ്പിട്ടുതുടങ്ങിയോ എന്നും ഒരു സംശയം....പിരിഞ്ഞു നിന്നപ്പോൾ എന്തോ ഒരു വിഷമം....

ഏയ്‌... ഞാൻ ആയിട്ട്‌ ഒന്നും പറയുന്നില്ല... ഒരു ചെറുപ്പക്കാരന്റെ മനസ്സ്‌ വായിച്ചെടുക്കാനുള്ള സാമാന്യ ലോകപരിചയം ഒക്കെ, നിനക്കും ഉണ്ടെന്നെനിക്കറിയാം...
ഇനി ഞാൻ പറഞ്ഞാൽ.... നീ അതു നിക്ഷേധിച്ചാൽ എല്ലാം തീർന്നീല്ലേ...മൗനമായി പ്രണയിക്കുന്നതിന്‌ ആരുടേയും സമ്മതം വേണ്ടല്ലോ....
കള്ളം പറയുന്നില്ല...കഴിഞ്ഞ രാത്രി വെളുക്കുവോളം, ആടിയും പാടിയും ഞാൻ നിശാശാലയിൽ തന്നെ ആയിരുന്നു...
അടച്ച മുറി വിട്ട്‌, എനിക്കും ഒരു തുറന്ന ലോകം വേണ്ടേ..???അല്‌പം ചാടി തുള്ളിയാൽ മനസ്സിലും ശരീരത്തിലും കഴിഞ്ഞ ഒരാഴ്ചകൊണ്ടു പറ്റിപ്പിടിച്ചതൊക്കെ അടർന്നു പൊയ്ക്കൊള്ളും...

കടൽക്കാറ്റ്‌ ഓരിയിട്ടുതുടങ്ങുമ്പോൾ...കറുത്തുതടിച്ച രാത്രിയെ ഭയന്ന് ആകാശവും കണ്ണുകൾ ഇറുക്കി അടയ്ക്കുമ്പോൾ... വെള്ളിയാഴ്ച രാവുകളിൽ ഞാൻ മാത്രം ഏകനായി റൂമിലിരുന്നാൽ.. ഭൂത,പ്രേത,പിശാചുക്കളും,വടയക്ഷികളും ഒന്നുചേര്ർന്നുവന്ന് ഭയപ്പെടുത്തി ആക്രമിച്ചേക്കാം...കഴിഞ്ഞ ഒരാഴ്ചത്തെ ജോലിഭാരത്താൽ, മനസ്സും ശരീരവും ബലഹീനനായ ഒരുവനെ കീഴ്പ്പെടുത്തുവാൻ അവറ്റയ്ക്ക്‌ യാതൊരു വിഷമവും കാണില്ല...
അവയ്ക്കൊന്നും പിടിക്കാൻ ആവാത്തവിതത്തിൽ, ആൾകൂട്ടത്തിൽ ഓടിക്കയറി,ഉറഞ്ഞുതുള്ളിയാൽ.. ഒരു പക്ഷേ എന്റെ വിശ്വരൂപം കണ്ട്‌ അവറ്റകൾ ഭയന്നകന്നാലോ....അങ്ങനെ എങ്കിൽ അവയ്ക്ക്‌ അത്ര ശക്തി പോരാത്ത മറ്റുള്ള ദിനങ്ങളിൽ, എനിക്കവയുടെ ഉപദ്രവം കൂടാതെ കഴിഞ്ഞ്കൂടാനും ആകും....

വെറുതെ പേടിപ്പിക്കാൻ പറയുന്നതല്ല പെണ്ണെ...ഇതിലൊക്കെ ചില വാസ്തവം ഉണ്ട്‌.... ബ്ലോഗിൽ അനേകം കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുന്ന നിനക്കിതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല...
യുഗങ്ങൾക്ക്‌ മുമ്പ്‌ രാമരാവണ യുദ്ധത്തിലും,മഹാഭാരത യുദ്ധത്തിലും കൊല്ലപ്പെട്ട പഴഞ്ചൻ പ്രേതങ്ങളുടെ നാടല്ല ഇത്‌....കുറച്ചു വർഷങ്ങൾക്കുമുമ്പ്‌ ലോകമഹായുദ്ധങ്ങളിൽ കൊല്ലപ്പെട്ട പുതുപ്രേതങ്ങളുടെ നാടാണ്‌...ശക്തികൂടും....

വെള്ളിയാഴ്ച ഓഫീസ്സിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ നന്നേ വൈകിയിരുന്നു. തിടുക്കത്തിൽ റൂമിൽ ചെന്ന് ഒരു കുളിയും കഴിച്ച്‌, വസ്ത്രങ്ങളും മാറി, തെരുവിലേയ്ക്കുതന്നെ തിരിച്ചെത്തി...
ആദ്യ നാളുകളിൽ ഫ്ലോറെൻസ്‌ നഗരത്തിൽ തന്നെ ഉള്ള ഡിസ്കൊതെക്കകൾ തന്നെയാണ്‌ ഞാനും വീക്കെന്റിനായി തിരഞ്ഞെടുത്തിരുന്നത്‌. അവിടങ്ങളിൽ പലസഹപ്രവർത്തകരേയും കണ്ടുമുട്ടുകയും,സംസ്സാര വിഷയങ്ങൾ പതുക്കെ മറക്കാൻ ശ്രമിക്കുന്ന ഒഫീസ്സിലേയ്ക്കു തന്നെ കൊണ്ടെത്തിക്കുകയും ചെയ്തപ്പോൾ സാവധാനം ഞാൻ മറ്റൊരു ഒളിത്താവളം കണ്ടെത്തി..

ഒരു ടാക്സി വിളിച്ചിട്ട്‌ ബാർബറിനോയിലേയ്ക്കു പോകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. നഗരത്തിൽ നിന്നും ഏകദേശം ഇരുപതു കിലോമീറ്റർ ദൂരയുള്ള ഒരു പിയാസയാണ്‌ സ്ഥലം. ഡ്രൈവർ എന്നെയുമായി വാഹനം നഗരത്തിൽ നിന്നും ഇടത്തേയ്ക്കുതിരിച്ചു.ഇരുവശങ്ങളിലും ഇടതൂർന്നു മരങ്ങൾ തിങ്ങിയ നീണ്ട റോഡി ലൂടെ വാഹനം പാഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക്‌ മലകൾ തുരന്നുള്ള ടണലുകളിൽ കൂടിയും വാഹനം കയറി ഇറങ്ങി പൊയ്ക്കൊണ്ടിരുന്നു.ടണലിലേയ്ക്കു വാഹനം ഓടിക്കയറുമ്പോൾ വെട്ടം മങ്ങുകയും കാതുകളിൽ ഒരു ഇരമ്പൽ അനുഭവപ്പെടുകയും ചെയ്തിരുന്നു.. ഇത്‌ രാവും പകലും പൊടുന്നനെ വന്നുപോകുന്നതുപോലെ തോന്നിച്ചു. ടണലുകൾക്ക്‌ മുകളിൽ മലകളും,മരങ്ങളും യാതൊരു കോട്ടവും പറ്റാതെ അതേ പടി നിലനിർത്തിയിരിക്കുന്നു.

രണ്ടു വരിയായുള്ള പാതയിൽ ഞങ്ങളുടെ ദിശയിൽ വാഹനങ്ങൾ അധികമില്ല. വാഹനങ്ങളുടെ നിര നഗരത്തിലേയ്ക്കുള്ള ദിശയിലാണ്‌.ഡ്രൈവർ MP3 Player ന്റെ ഹെഡ്ഫോണുകൾ ചെവിയിൽ തിരുകി സംഗീതം ആസ്വതിച്ചുകൊണ്ട്‌ വണ്ടി ഓടിക്കുകയാണ്‌.ഒരു വളവ്‌ തിരിഞ്ഞ്‌ ഞങ്ങൾ പിയാസയിലേയ്ക്കു കടന്നു.
ഞാൻ ചൂണ്ടിക്കാണിച്ച റെസ്റ്റോറന്റിന്റെ മുമ്പിൽ ഡ്രൈവർ വണ്ടി നിറുത്തി. മീറ്ററിൽനിന്നും ബില്ല് കീറി എനിക്കുതന്നു. അതിൽ രേഖപ്പെടുത്തിയിരുന്ന തുക ഞാൻ അയാൾക്കുനൽകി. ഗ്രാസിയെ പറഞ്ഞ്‌, വണ്ടി മുന്നോട്ടെടുത്ത്‌ മറ്റൊരു വഴിയിലൂടെ അയാൾ ഓടിച്ചുപോയി...

ഞാൻ നേരെ റെസ്റ്റോറന്റിലേയ്ക്കു കയറി. ഒരു പിസ്സയ്ക്കു ഓടർ കൊടുത്തു.അവിടെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.അതിനാൽ ചൂടുള്ള പിസ്സ ഉടനെ എത്തി.പൊമൊതൊറയും ഫോർമാജിയൊയും ഒലിവിൻ കയ്കളും മേലെ വിതറിയ പിസ്സ കത്തികൊണ്ടുമുറിച്ചു ചെറുകക്ഷണങ്ങളാക്കി സാവധാനം കഴിച്ചു. ഇന്നിനി മറ്റു ഭക്ഷണം ഒന്നുമില്ല. എന്തെങ്കിലും കുടിക്കണം അത്രമാത്രം....

നേരെ എതിർ വശത്തുള്ള വിക്ടോറിയ ഡിസ്കൊതെക്കയെ ലക്ഷ്യമാക്കി, റോടുമുറിച്ചു ഞാൻ നടന്നു ചെന്നു. കൗണ്ടറിൽ യുവതിയുവക്കൾ ക്യൂവിൽ നിന്നുതുടങ്ങിയിരുന്നു. പരിചയം ഉള്ള ഏതെങ്ങിലും യുവതികൾ ഉണ്ടോ എന്നു ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു. സിങ്കിളായി എത്തുന്നവർക്ക്‌ അല്‌പം തുക കൂടുതലാണ്‌. ഡബിൾസിന്‌ ചില കിഴിവുകൾ ഉണ്ട്‌.

ഫ്രെഞ്ചെസ്ക്ക, എവലീന,അന്തൊനെല്ല.....ആരേയും എനിക്കു കണ്ടെത്താനായില്ല. ഒരു പക്ഷേ ഞാൻ അല്‌്പം വൈകീയിരിക്കാം. ഞാനും ക്യൂവിൽ കയറിനിന്നു. ഊഴമെത്തിയപ്പോൾ ഒരു ഫുൾ നൈറ്റിനുള്ള പണം അടച്ച്‌ രസീതു വാങ്ങി.

ഉള്ളിലേയ്ക്കുള്ള പ്രവേശനകവാടത്തിൽ നിൽക്കുന്ന ഉരുക്കുമനുഷ്യന്റെ കയ്യിൽ ഞാൻ ആ രസീത്‌ കൊണ്ടുചെന്നു കൊടുത്തു.ദേഹമാസകലമുള്ള അയാളുടെ ഉരുണ്ടമസ്സിലുകൾ ഇറുകിയ വസ്ത്രത്തിന്മേൽ മുഴച്ചു നിൽക്കുന്നു. മിനുങ്ങുന്ന മുട്ടത്തലയിൽ മുകളിലെ തൂക്കുവിളക്കിന്റെ നാളങ്ങൾ പ്രതിഫലിക്കുന്നു...

"ബോണസ്സേര" എന്നു പറഞ്ഞിട്ട്‌ അയാൾ എന്റെ കയ്യിൽ നിന്നും രസ്സീതുവാങ്ങി നോക്കി.
ഞാൻ ഇടത്തു കരം നീട്ടികൊടുത്തു. ആയാൾ കൈത്തണ്ടയിൽ പ്രവേശന സമയം കുറിക്കുന്ന സ്റ്റാമ്പ്‌ ചുവന്ന മഷിയിൽ പതിപ്പിച്ചു.എന്നിട്ട്‌ കൂറ്റൻ വാതിലുകൾ എനിക്കായി തുറന്നു തന്നു.

ഗിത്താറിന്റെയും, ഡ്രമ്മിന്റെയും ഉയർന്ന സ്തായിലുള്ള ശബ്ദം പൊടുന്നനെ എന്റെ ചെവികളിൽ വന്നുതറച്ചു. അകത്ത്‌ അരണ്ട വെളിച്ചമേ ഉള്ളൂ. ഒന്നും വ്യക്തമായി കാണത്തില്ല. പല വർണ്ണത്തിലുള്ള പ്രകാശസ്തൂപങ്ങൾ ദേഹത്തെ സ്പർശിച്ച്‌ കറങ്ങി പൊയ്ക്കൊണ്ടിരിക്കുന്നു. അവ ചെന്നു പതിക്കുന്നിടങ്ങളിൽ ചില കൈകളും കാലുകളും ഇളകുന്നത്‌ അവ്യക്തമായിക്കാണാം.
ഞാൻ ഇടത്തെ ബാർക്കൗണ്ടറിലേയ്ക്ക്‌ സൂക്ഷിച്ചു നടന്നുചെന്നു.
കൗണ്ടറിലുണ്ടായിരുന്ന ചെമ്പിച്ച മുടിയുള്ള സുന്ദരി എന്നെനോക്കിച്ചിരിച്ചു.

എനിക്ക്‌ നാല്‌് ഡ്രിങ്ക്സ്‌ വരെ വാങ്ങിക്കഴിക്കാം. അതിനുള്ളപണം എൻട്രൻസ്‌ ഫീസിൽ അവർ ഈടാക്കിയിട്ടുണ്ട്‌. അതിൽ കൂടുതൽ വേണമെങ്കിൽ മാത്രം ഇനി പണം കൊടുത്താൽ മതി.

ബാർക്കൗണ്ടറിൽ നിന്ന്, തുടുത്ത കവിളുകൾ ഉള്ള ആ സുന്ദരി എന്റെ കണ്ണുകളിലേയ്ക്കുതന്നെ നോക്കികൊണ്ടു നിന്നു.
എന്റെ കണ്ണുകൾ അവിടെ നിരത്തിവച്ചിരുന്ന കുപ്പികളിലൂടെ ഓടിക്കൊണ്ടിരുന്നു....
ഒരു വെറയിറ്റിക്കായി പൊടൊക്കിയുടെ കുപ്പിചൂണ്ടിക്കാണിച്ചിട്ട്‌ ഞാൻ ഡബിൾ ലാർജ്‌ അവശ്യപ്പെട്ടു. തലയ്ക്കുമീതെ തൂക്കിയിട്ടിരിക്കുന്ന ഗ്ലാസുകളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്ത്‌ അവൾ അതിലേയ്ക്കു ആ വെളുത്തദ്രാവകം അളന്നൊഴിച്ചു.
ഞാൻ അവളെ ശ്രദ്ധിച്ചു, ഇതിനുമുമ്പ്‌ അവളെ അവിടെ കണ്ടതായി ഓർമ്മയില്ല.
കൗണ്ടറിൽ എപ്പോഴും പുതിയ യുവതികളാണ്‌.
ഒരാളെത്തന്നെ സ്ഥിരമായി അവിടെ നിർത്താറില്ല എന്നുതോന്നുന്നു...

ആ യുവതിയോട്‌ ഗ്രാസിയെ പറഞ്ഞ്‌,അവൾ നീട്ടിയ ഗ്ലാസിലെ ദ്രാവകത്തിൽ രണ്ട്‌ ഐസ്ക്യൂബുകൾ പെറുക്കിയിട്ട്‌ ഗ്ലാസ്‌ മെല്ലെ ചുണ്ടുകളോടടുപ്പിച്ചുകൊണ്ട്‌, അവിടെത്തന്നെ ഡാൻസ്ബോർഡിന്‌ അഭിമുഖമായി ഞാൻ തിരിഞ്ഞുനിന്നു.ചെറുതണുപ്പോടുകൂടി ആ ദ്രാവകം ഒരിറുക്ക്‌,....
നാക്കിൽ ചെറിയ തരിപ്പുണ്ടാക്കി എന്റെ തൊണ്ടയിലൂടെ അരിച്ചരിച്ച്‌ അത്‌ മെല്ലെ കീഴ്പ്പോട്ട്‌ ഇറങ്ങിപ്പോയി.

മാറിടം വികസിച്ചും മധ്യഭാഗം മുതൽ കീഴ്പ്പോട്ട്‌ വടിവിൽ നേർത്തുവരുന്നതുമായ ആ മദ്യചഷകം കണ്ണുകൾക്കുനേരെ ഉയർത്തി പിടിച്ച്‌ ഞാൻ സൂക്ഷിച്ചു നോക്കി.നിറമില്ലാത്ത ആ ദ്രാവകവും,സുതാര്യമായ ആ ചഷകവും വർണ്ണ ദീപങ്ങളിൽ നിന്നും അനേകം നിറങ്ങൾ മാറിമാറി സ്വീകരിക്കുന്നതായി എനിക്കുതോന്നി...
കൊള്ളാം.. ഈ പോളിഷ്‌ വോഡ്ക്കയ്ക്ക്‌ ചില മാന്ത്രിക ശക്തി ഉണ്ട്‌.....

വീണ്ടും മദ്യം ഞൊട്ടിഞ്ഞുണഞ്ഞുകൊണ്ട്‌ ഞാൻ പരിസരം വീക്ഷിക്കാൻ തുടങ്ങി.
മദ്യത്തിന്റേയും, നാദത്തിന്റേയും ലഹരിയിൽ യുവതിയുവാക്കൾ സ്വയം മറന്ന് ചുവടുകൾ വയ്ക്കുന്നു. വസ്ത്രം ഇവിടെ നിർബന്ധിതമായതിനാലാണ്‌ പലരും അല്‌പമെങ്കിലും വസ്ത്രം ധരിച്ചിരിക്കുന്നത്‌.കുഴഞ്ഞാടുന്നതിനിടയിൽ പലതും തുള്ളിതുളുമ്പുന്നു.

ലയിറ്റുകളൂടെ ഓട്ടപ്രദക്ഷിണത്തിനിടയിൽ ഒരു വേള അതെന്റെ ദൃഷ്ടിയിൽപ്പെട്ടു.സാധാരണ എന്നോടൊപ്പം ഇവിടെ എത്താറുണ്ടായിരുന്ന EB ആണ്‌ അത്‌. ഒരിക്കൽ അവിചാരിതമായി കൗണ്ടറിൽ വച്ചു പരിചയപ്പെട്ട്‌ ഒന്നിച്ചു പാസ്സെടുത്ത്‌ അകത്തു കയറിയതായിരുന്നു ഞങ്ങൾ. പിന്നീട്‌ പലപ്പോഴും അവൾ എനിക്കായി കാത്തുനിന്നിട്ടൂണ്ട്‌......ഞങ്ങൾ ഒന്നിച്ചു വളരെനേരം നൃത്തം ചെയ്തിട്ടുമുണ്ട്‌.....

തലമുടി റോമൻ പടയാളികളുടെ തൊപ്പിമാതിരി വെട്ടിനിർത്തി, ഒരു കാതിൽ വലിയ എന്തോ കെട്ടിതൂക്കി, വലതുകരമാകെ ചിഹ്നങ്ങളും കുറികളുമായി പച്ചകുത്തി, ചന്തിക്കുതാഴത്തോളം ഊർന്നിറങ്ങിയ ജീൻസും ധരിച്ച്‌, സാമാന്യം ഉയരമുള്ള ഒരു യുവാവാണ്‌ ഇപ്പോൾ അവളോടൊപ്പം ചുവടുകൾ വയ്ക്കുന്നത്‌...
ഒരു പക്ഷെ അവളുടെ ഫിതൻസാത്തോ ആയിരിക്കുമോ ?... അവരെ ആദ്യമായിയാണ്‌് ഒന്നിച്ചുകണുന്നത്‌...

മദ്യം മുഴുവൻ കുടിച്ചുതീർത്ത്‌, ഗ്ലാസ്സ്‌ ഞാൻ കൗണ്ടറിൽ തിരിച്ചു നൽകി ...
തലയിൽ ചെറിയ ഒരു പെരുപ്പായി...,
അത്‌ സാവധാനം ദേഹമാസകലം പടർന്നു കയറി.....
ഡ്രമ്മുകളുടെ ഉച്ചത്തിലുള്ള പ്രഹരം....
എന്റെ ഹൃദയസ്പന്ദനം അത്‌ ഏറ്റുപിടിച്ചു....
വർണ്ണലോകം എനിക്കുചുറ്റും വൃന്ദാവനം തീർത്തു....
ഗോപാങ്കനകളാൽ ചുറ്റപ്പെട്ട്‌ ഈ ഞാനും....ഒരു ഗോപാലനായി മാറുകയാണോ..???
ഞാൻ അറിയാതെ ചുവടുകൾ വച്ചു.....

എപ്പോഴോ EB വന്നെന്റെ കരങ്ങളിൽ പിടിച്ചു.ഞാൻ നിശ്ചലനായി...
ഞങ്ങൾ പരസ്പരം സലൂത്ത ചെയ്തു. ഞാൻ അവളെ ബാർക്കൗണ്ടറിലേയ്ക്കു ക്ഷെണിച്ചു.ബാക്കിയുണ്ടായിരുന്ന എന്റെ കോട്ടായിൽനിന്നും ഞങ്ങൾ രണ്ടാളും ഓരോ ഗ്ലാസ്‌ മദ്യം വാങ്ങികുടിച്ചു.

നിന്റെ ഫിതൻസാത്തോ എവിടെ? നേരത്തെ കണ്ട യുവാവിനെ ഉദ്ദേശിച്ചു ഞാൻ തിരക്കി....
ഏയ്‌, അതെന്റെ ഫിതൻസാത്തോയൊന്നും അല്ല....ആരേയും കാണാതിരുന്നപ്പോൾ വെറുതെ കൂടെ കൂട്ടീ എന്നേയുള്ളൂ... അവൾ പറഞ്ഞു..

ഇവിടുത്തെ ജീവിതം കണ്ടാൽ, ആസ്വദിക്കാനായി മത്രമുള്ളതാണ്‌ ജീവിതം എന്നു തോന്നിപ്പോകും...
ദീർഘകാലം ഫിതൻസാതോ,ഫിതൻസാത്ത ആയിരുന്ന്, ഉള്ളും ഉടലും ഉരച്ചുനോക്കി, പരസ്പരം പൊരുത്തപ്പെട്ടാൽ മത്രമേ ഇവർ വിവാഹ കരാറിൽ ഏർപ്പെടുകയുള്ളു. അതിനു ശേഷവും എന്തെങ്കിലും പൊരുത്തക്കേടുകൾ തോന്നുകയാണെങ്ങിൽ കടങ്ങൾ പരസ്പരം കൊടുത്തുവീട്ടി, കരാർ അസാധുവാക്കി, ഇഷ്ടമുള്ള വഴിയെപോകാം.....
വ്യക്തികളുടെ ജീവിതത്തിൽ പുറം ലോകം ഇടപെടുകയില്ല....
ആരേയും സഹിച്ചും ക്ഷമിച്ചും ആർക്കും ആകെയുള്ള ഈയൊരുജീവിതം പാഴാക്കേണ്ടതുമില്ല....

എങ്കിലും ചില സംശയങ്ങൾ അവശേഷിക്കാം....തെറ്റേത്‌..? ശരിയേത്‌..?

ഒഴിഞ്ഞ ഗ്ലാസ്സുകൾ തിരികെ നൽകി, കൈകൾ കോർത്ത്‌ ഞങ്ങൾ ബഹളങ്ങളുടെ മധ്യത്തിലേയ്ക്കു വീണ്ടും നടന്നുചെന്നു....

ഞാൻ അവൾക്കൊപ്പവും, അവൾ എനിക്കൊപ്പവും ചുവടുകൾ വച്ചുതുടങ്ങി...
ചുറ്റും കൂടി നിന്നവരിലേയ്ക്കും അതിന്റെ അനുരണനങ്ങൾ പതഞ്ഞൊഴുകി....
നാദവും നാളവും ഒന്നായി ലയിക്കുന്നു.....
ഭാവം ചടുലമായി...താളം ദ്രുതമായി...
ശീതീകരിക്കപ്പെട്ട ആ പരിസരവും തപ്തമായിക്കൊണ്ടിരിക്കുന്നു....
അതേ.... ശൈവതാണ്ടവം.....
പിന്നീട്‌ ചുവടുകളുടെ വേഗതകുറഞ്ഞു....
ദേഹാദേഹികൾ ഉറഞ്ഞൊലിച്ച്‌ വിയർപ്പുകണങ്ങളായി ഇറ്റിറ്റു വീണുതുടങ്ങി....
കലുഷമായ മനസ്സ്‌ സാവധാനം ശാന്തമായി...

അപ്പോഴേയ്ക്കും നിശാശാല അടയ്ക്കുന്നതിനുള്ള അറിയിപ്പുവന്നുകഴിഞ്ഞു.....വെളിയിൽ വെട്ടം വീണുതുടങ്ങി....നേരം വെളുക്കുകയാണ്‌....