Saturday 24 January 2009

മഞ്ഞുപെയ്യുമ്പോൾ...

ചെറിയ ഇടവേളയ്ക്കുശേഷം ഞാൻ വീണ്ടും മടങ്ങിയെത്തിയിരിക്കുന്നു. പ്രശസ്തനല്ലാത്തതിനാൽ ആരും അത്‌ ശ്രദ്ധിച്ചിരിക്കില്ല...

യൂറോപ്പിൽ തണുപ്പ്‌ വീശിതുടങ്ങിയ്പ്പോൾ ഞാൻ അവിടെ നിന്നും വിമാനം കയറി. ആ യാത്രയിൽ ദുബയിലും ഒരാഴ്ച്‌ ചിലവിട്ടു. കുറച്ചു ദിനങ്ങൾ അവിടുത്തെ മാളുകളിലെ തിരക്കിനിടയിൽ ഊളിയിട്ടുനടന്നു. പഴയ സുഹൃത്തുക്കളെ ആരേയും അവിടെ കണ്ടുമുട്ടിയില്ല. സത്യത്തിൽ അതിന്‌ ശ്രമിച്ചതുമില്ല.

ജുമേറിയ ബീച്ചിനു സമീപം, സപ്തനക്ഷത്രഹോട്ടലായ "ബർജ്‌ അൽ അറബിനു" മുന്നിലുള്ള ഒരു റോഡിലൂടെ ദുബയുടെ ഭരണാധികാരിയായ "ഷേയ്ക്ക്‌ മുഹമദ്‌" രജിസ്ട്രേഷൻ "നമ്പർ 1" എന്നു രേഖപ്പെടുത്തിയ ഒരു വെളുത്ത കാർ, ട്രാഫിക്ക്‌ നിയമങ്ങൾ എല്ലാം പാലിച്ച്‌ സ്വയം ഡ്രൈവ്‌ചെയ്ത്‌ പോകുന്നത്‌ കാണുവാൻ ഇടയായി. യാതൊര്‌ അകമ്പടിയുമില്ലാതെയുള്ള ദുബയിരാജാവിന്റെ ആ യാത്ര, ജനാധിപത്യരാജ്യത്തെ നമ്മുടെ മന്ത്രിമാർ അനുകരിച്ചിരുന്നുയെങ്കിൽ എത്രനന്നായേനെ...

ദുബയിൽനിന്നും ശനിയാഴ്ച വൈകിട്ടത്തെ എമിരേറ്റ്‌ ഫ്ലൈറ്റിൽ കേരളത്തിലേയ്ക്ക്‌ യാത്രതിരിച്ചു.അതിരാവിലെ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങി. അപ്പോൾ നേരിയ മഞ്ഞുണ്ടായിരുന്നു. വീട്ടിൽനിന്നും പറഞ്ഞയച്ചിരുന്ന വണ്ടിയിൽ കൊച്ചി ആകെയൊന്നു കറങ്ങി. ഒത്തിരി നാളുകൾക്ക്‌ ശേഷമുള്ള വരവല്ലേ... കണ്ടുമറന്നവ ഒരിക്കൽ കൂടി കാണുവാൻ... വലിയ മാറ്റം ഒന്നും ഉള്ളതായി തോന്നിയില്ല. ഉച്ചവെയിലിൽ വല്ലാതെ വിയർത്തുകുളിച്ചുപോയി. വീടെത്തിയപ്പോൾ സന്ത്യമയങ്ങി തുടങ്ങിയിരുന്നു.

വീടിന്റെ നിറം മങ്ങി തുടങ്ങിയിരിക്കുന്നു...അയൽ വീടുകൾക്കെല്ലാം കണ്ണഞ്ചിപ്പിക്കുന്ന നിറവും.. മുന്നിലുള്ള സപ്പോട്ടമരത്തിൽ നിറയെ കായ്കൾ തിങ്ങി നിൽക്കുന്നു. മുറ്റത്തെ തെങ്ങുകൾക്ക്‌ ഉയരം കൂടിയിരിക്കുന്നു. പിന്നിലെ റബർത്തോട്ടത്തിൽ ഇരുട്ട്‌ പരന്നുകഴിഞ്ഞു.

അമ്മയുടെ മുഖത്ത്‌ ചുളിവുകൾ വീണിരിക്കുന്നു.നരച്ച മുടികളുടെ എണ്ണവും കൂടിയിരിക്കുന്നു.എന്നെ കണ്ടതും നനഞ്ഞ മിഴികളിലും പുഞ്ചിരിയുടെ അലകൾ പരന്നു.

കൂട്ടിൽ കിടന്ന തത്ത എന്നെ മറന്നു പോയിരിക്കുന്നു. എന്നെ കണ്ടതും അത്‌ ഉച്ചത്തിൽ എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ചു തുടങ്ങി. മുറ്റത്ത്‌ നായുടെ കൂട്‌‌ ഒഴിഞ്ഞ്‌ കിടക്കുന്നു."ലോദർ" എന്നു വിളിച്ചിരുന്ന എന്റെ കറുത്തനായ്‌, ഒരു വർഷം മുമ്പ്‌ പാമ്പുകടിയേറ്റ്‌ ചത്തുപോയിരുന്നു. തെക്കുവശത്തെ തൊഴുത്തും ഒഴിഞ്ഞുകിടക്കുന്നു. നോക്കാൻ ആൾ ഇല്ലാതായപ്പോൾ ചുമന്ന ജേഷ്സിപശുവിനെ വിറ്റിരുന്നു. അക്വേറിയത്തിൽ, കറുപ്പും വെളുപ്പുമായി നാല്‌ ഷാർക്കുകൾ ഉണ്ടായിരുന്നു. ഇപ്പോൾ മൂന്നെ ഉള്ളൂ. ഒരു വെളുത്ത ഷാർക്കിന്‌ അതിന്റെ ഇണയെ നഷ്ടപ്പെട്ടിരിക്കുന്നു. പിന്നാമ്പുറത്ത്‌ കോഴികളും, ക്വിനികളും, വാത്തകളും, ടർക്കിക്കോഴികളും കൂട്ടിൽ കേറുന്നതിന്‌ തിരക്കുകൂട്ടുന്ന ശബ്ദം. അവയുടെ സുഖവിവരങ്ങൾ നാളെ അന്വേഷിക്കണം.

നന്നേക്ഷീണം ഉണ്ടായിരുന്നതിനാൽ കുളിച്ചിട്ട്‌ നേരത്തെതന്നെ ഉറങ്ങാൻ കിടന്നു. നന്നേ വയികിയെങ്കിലും പിറ്റേന്ന് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ശരീരത്തിന്‌ വല്ലാത്തഭാരം, പൊള്ളുന്ന ചൂട്‌, ശബ്ദം തോണ്ടയിൽ കുരുങ്ങിക്കിടക്കുന്നു. ഒച്ച വെളിയിലേയ്ക്ക്‌ വരുന്നില്ല. ആശുപത്രിയിൽ നിന്നും മൂന്നുനേരം വെച്ച്‌ പതിനഞ്ഞു ദിവസത്തേയ്ക്ക്‌ കഴിക്കാനുള്ള ആന്റിബയോട്ടിക്കുകൾ തന്നു. രണ്ടുനേരം ആവിയും കൊള്ളണം. വെക്കേഷന്റെ പകുതിയും അങ്ങനെ തീർന്നു.

ഇടവകപള്ളിയിൽ പെരുന്നാളിനുള്ള കൊടിയേറ്റിയപ്പോഴേയ്ക്കും എനിക്ക്‌ പോകാനുള്ള ദിവസമായി.അങ്ങനെ പെരുന്നാളുകളും, ആഘോഷങ്ങളും കൂടാതെ വീണ്ടും മടക്കയാത്ര...പലതും കണ്ടും കേട്ടും മതിവരാതെ... തിരിച്ച്‌ ഇനി എന്ന്? എന്നൊരുനിശ്ചയവുമില്ലാതെ...


ഈ പ്രാവശ്യം പോകേണ്ടത്‌ വേറെ ഒരു ലോകത്തേയ്ക്കാണ്‌. ലോകത്തിലെ ഇലക്ട്രോണിക്ക്‌ ഉൽപന്നങ്ങളുടെ തലസ്ഥാനമായ സിയോളിലേയ്ക്ക്‌.സ്വന്തം രാജ്യത്തു കൊള്ളുന്നതിലും അധികം ഉൽപന്നങ്ങൾ ഉണ്ടാക്കി ലോകത്ത്‌ വിറ്റഴിക്കുന്ന കഠിനാദ്ധ്വാനികളുടെ നാട്ടിലേയ്ക്ക്‌...

രാവിലെ നെടുമ്പാശേരിയിൽ നിന്നും ജറ്റ്‌ എയർവയസിൽ ബോംബെ വഴി ഡെൽഹിക്ക്‌ യാത്രതിരിച്ചു. ഡൽഹിയിലെ പുകമഞ്ഞിൽ വട്ടമിട്ട്‌ വിമാനം നിലത്തിറങ്ങിയപ്പോൾ ഉച്ചയ്ക്ക്‌ രണ്ടു മണി. പിന്നീടുള്ള സമയം എയർപോർട്ടിൽ തന്നെ ചിലവഴിച്ചു. വെളിയിൽ പോയാൽ ഡൽഹിയിലെ ട്രാഫിക്കിൽ കുരുങ്ങി അടുത്ത ഫ്ലയിറ്റിന്റെ സമയത്തിന്‌ ചിലപ്പോൾ എത്തിച്ചേരാൻ ആവില്ല. വൈകുന്നേരം ഏഴുമണിക്ക്‌ ഏഷ്യാന എയർവയസ്സിൽ സീയോളിലേയ്ക്കു പറന്നു. നീണ്ട ഏട്ടുമണിക്കൂറുകൾക്കു ശേഷം ഇന്ത്യൻ സമയം രാവിലെ 4.30ന്‌ സീയോളിൽ വിമാനമിറങ്ങി. അപ്പോൾ അവിടെ രാവിലെ 8 മണി ആയിരുന്നു. ടെമ്പറേച്ചർ മൈനസ്സ്‌ 12 ഡിഗ്രി. എവിടെയും മഞ്ഞു പാറിനടക്കുന്നു. വാരി പൊതിഞ്ഞിരിക്കുന്ന വസ്ത്ര കെട്ടുകൾക്കിടയിൽ കൂടെയും തണുപ്പ്‌ ശരീരത്തെ കുത്തിനോവിക്കുന്നു.


പ്ലേക്കാർഡുകായി "മിസ്റ്റർ ചോ" കവാടത്തിൽ തന്നെ നിൽപ്പുണ്ടായിരുന്നു. അയാളോടൊപ്പം കാറിൽ താമസസ്ഥലത്തേയ്ക്കു പുറപ്പെട്ടു.

മങ്ങിയ വെട്ടമേ ഉള്ളൂ. നേരം വെളുക്കുകയല്ല, ഇരുളുകയാണോ എന്നു തോന്നിപോകും. റോഡു നിറയെ മഞ്ഞലയിറ്റിട്ട വാഹനങ്ങൾ മഞ്ഞിലൂടെ തെന്നി നീങ്ങുന്നു. ദൂരെ മലകൾ മഞ്ഞുമൂടി വെളുത്തിരിക്കുന്നു. ഇല കൊഴിഞ്ഞ മരങ്ങളുടെ ചില്ലകളിലും മഞ്ഞ്‌ തൂങ്ങിനിൽക്കുന്നു. മാനം മുട്ടിനിൽക്കുന്ന കെട്ടിടങ്ങളുടെ മുകളിലെവിടെയോ സൂര്യൻ ഒളിച്ചിരിക്കുന്നു. കറുത്ത ടാറിട്ട റോഡുകൾക്കും വെളുത്ത നിറം. ഉച്ചാസ വായു വെളുത്ത പുകയായി അന്തരീഷത്തിൽ അലിഞ്ഞുചേരുന്നു.

ഏകദേശം അരമണിക്കൂർ സമയത്തെ യാത്രയ്ക്കുശേഷം ഞങ്ങൾ "അക്രോ ടവറിൽ" എത്തിച്ചേർന്നു. അതിന്റെ 24 ആം മത്തെ നിലയിലാണ്‌ എനിക്കായി താമസം ഒരുക്കിയിരിക്കുന്നത്‌. എന്റെ റൂം കാട്ടിത്തന്നിട്ട്‌ അത്‌ തുറക്കുന്നതിനുള്ള പാസ്സ്‌ വേർഡും പറഞ്ഞുതന്നിട്ട്‌ "മിസ്റ്റർ ചോ" യാത്രയായി. ഒരു ദിവസം വിശ്രമിച്ചതിനുശേഷം എനിക്ക്‌ ഓഫീസിൽ പോയാൽ മതി.

റൂം ഹീറ്ററിൽ 23 ഡിഗ്രി സെറ്റ്‌ ചെയ്തിട്ട്‌, ജെന്നൽ കർട്ടനുകൾ നീക്കി ഞാൻ വെളിയിലേയ്ക്കു നോക്കി. വെൺമേഘങ്ങൾ പൊടിഞ്ഞുവീഴുന്നമാതിരി വെളിയിൽ അപ്പോഴും മഞ്ഞ്‌ പെയ്തിറങ്ങുന്നു...നോക്കെത്തും ദൂരത്തെല്ലാം അത്‌ വെൺകൂമ്പാരം തീർക്കുന്നു. ചീട്ടുകൊട്ടാരം പോലെ അനേകം ബിൽഡിങ്ങുകൾ പരന്ന് ഉയർന്നുനിൽക്കുന്നു. മഞ്ഞ്‌ അവയേയും മൂടിനിൽക്കുന്നു...
തണുപ്പിനെ വകവയ്ക്കാതെ നഗരം തിരക്കിൽ മുഴുകുന്നു. നീളൻ കോട്ടുകളും തൊപ്പികളും അണിഞ്ഞ്‌ ആളുകൾ തണുപ്പിനേയും മഞ്ഞിനേയും വെല്ലുവിളിച്ച്‌ ജോലിയിൽ ഏർപ്പെട്ടൂതുടങ്ങി.

ഇവിടെ എനിക്കും വിശ്രമം ഇല്ല... ഉള്ളിലെ ചൂടിൽ ഏതൊരു മഞ്ഞും ഉരുകി ഒലിച്ചുകൊള്ളും...

ഇന്നുമുതൽ ഇവിടുത്തെ രാവുകൾക്കും പകലുകൾക്കും ഞാനും ഒരു സാക്ഷിയായി തീരും... ഇടവേളകളിൽ അതൊക്കെ കുറിക്കാൻ ശ്രമിക്കാം...

15 comments:

ശ്രീ said...

ഒരു കൊച്ചു യാത്രാവിവരണം... അല്ലേ?

കുറേക്കാ‍ലമായി കാണാറില്ലായിരുന്നല്ലോ എന്ന് ഇടയ്ക്ക് ഓര്‍ക്കാറുണ്ട്.
:)

OAB/ഒഎബി said...

വീണ്ടും സ്വാഗതം സുഹൃത്തെ..
ഞാനും ഇടക്ക് തിരയാറുണ്ട്.
ആശംസകളോടെ...
ഒഎബി.

ചാണക്യന്‍ said...

തിരിച്ചു വന്നതില്‍ സന്തോഷം....
സിയോള്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു..

Typist | എഴുത്തുകാരി said...

മറന്നിട്ടൊന്നൂല്യാട്ടോ,അതുകൊണ്ടല്ലേ, കണ്ടപ്പോള്‍ വേഗം ഓടിവന്നതു്. യാത്ര ഭംഗിയായി വിവരിച്ചിരിക്കുന്നു.
വരികള്‍ക്കിടയില്‍ എവിടെയോ ഒരു ചെറിയ വേദന ഒളിച്ചിരിപ്പുള്ളതായി തോന്നി. സാരമില്ലെന്നേ, തിരിച്ചുവരാനൊരു ഇടമുണ്ടല്ലോ ഇവിടെ, കാത്തിരിക്കാന്‍ അമ്മയുണ്ട്‌, പിന്നെ ഞങ്ങളെല്ലാമുണ്ട്‌.

അപരിചിത said...

:)

welcome backkkk !!!


യാത്രയിലായിരുന്നു അതായിരുന്നു അല്ലേ ഒരു ചെറിയ ഇടവേള...

വീടിനേ പറ്റി എഴുതിയിരിക്കുന്നതിനിടയില്‍ എവിടെയൊക്കെയൊ ഒരു നൊമ്പരം ഒളിച്ചുകളിക്കുന്നു...

അതേ മഞ്ഞുപെയ്യുമ്പൊഴും മനസ്സിലെ ഓര്‍മ്മകള്‍ മരവിക്കാതെ ഇരിക്കട്ടെ

ഒരാളെ ഓര്‍ക്കാന്‍ ആള്‍ പ്രശസ്തന്‍ ആകണം എന്നു നിര്‍ബന്ധം ഉണ്ടോ?
;)

ആശിഷ രാജേഷ് said...

അപ്പോള്‍ പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു....

Areekkodan | അരീക്കോടന്‍ said...

സ്വാഗതം സുഹൃത്തെ..

അഭയാര്‍ത്ഥി said...

Dear Prince,
I feel sorry for not finding your lovely posts till today. Your writings are really thought provoking and heart touching. I too had gone thru the feelings you often share.പക്ഷേ, എന്തു ചെയ്യാം ജീവിതം പാഴായി പോയില്ലേ? തുടർന്നും എഴുതുക. ആശംസകൾ.

മേരിക്കുട്ടി(Marykutty) said...

സിയോള്‍ അല്ല പിന്‍, അത് സോള്‍ ആണ്. കൊറിയക്കാര്‍ അങ്ങനെയാണ് പറയുക..

ഒരു കൊറിയന്‍് ജയന്റ് നു വേണ്ടി ഞാന്‍ കുറെ നാള്‍ ജോലി ചെയ്തിട്ടുണ്ട്...അവിടെ താമസിച്ചിട്ടും ഉണ്ട്...

ഞാന്‍ favorites-l ആഡ് ചെയ്തു..ഇനി എന്നും കാണാം...

ജിവി/JiVi said...

പിന്നിനെ കാണുന്നില്ലല്ലോ എന്ന് ഓര്‍ക്കാറുണ്ട് പിന്‍. നല്ല പോസ്റ്റുമായി തിരിച്ചെത്തിയതില്‍ സന്തോഷം. ആശംസകള്‍

PIN said...

ശ്രീ- നന്ദി.

OAB- നന്ദി

ചാണക്യൻ - നന്ദി, വിശേഷങ്ങൾ എ
ഴുതാൻ ശ്രമിക്കാം.

എഴുത്തുകാരി- മറന്നില്ല എന്നർ
രിഞ്ഞതിൽ അതിയായ സന്തോഷം.

അപരിചിത- നന്ദി. ഓർമ്മകൾ മര
വിക്കില്ല എന്നാണ്‌ എന്റെ അനുഭവം.

ആശിഷ- നന്ദി. പുതിയവിശേഷങ്ങ്‌
അൾ പങ്കുവയ്ക്കാൻ ശ്രമിക്കാം.

അരീക്കോടൻ- നന്ദി.

പാഴ്ജന്മം- നന്ദി, എഴുതാൻ ശ്ര
മിക്കാം.

മേരിക്കുട്ടി- നന്ദി. സോൾ എന്നതാണ്‌
ശരി. പക്ഷേ പുറം രാജ്യക്കാർ ഇ
പ്പോഴും സിയോൾ എന്നാണ്‌ പറയുക.

ജീവി- നന്ദി. ഓർമ്മിച്ചതിനും വായിച്ചതിനും

Anonymous said...

പ്രിന്‍സ്‌...
സോളില്‍ ആണു ഇപ്പോള്‍...

അടുത്ത പോസ്റ്റ്‌ ഉടനെ ഉണ്ടാവില്ലേ????

PIN said...

Tintu- Yes, I am now in Seoul.

പിരിക്കുട്ടി said...

ഹല്ലോ പിന്‍
ഞാന്‍ അന്വേഷിച്ചിരുന്നു കേട്ടോ പ്രിയപ്പെട്ട പിന്‍ നെ
പിന്നെ വീട്ടിലെ അവധിക്കാലത്തെ ക്കുറിച്ച് കുറച്ചു കൂടി എഴുതാം
ആയിരുന്നു എന്തൊക്കെയോ പൂരിപ്പിക്കാനുള്ളത് പോലെ
എനിക്ക് ഫീല്‍ ചെയ്തു ഞാനും തിരക്കിലാ പോസ്ടിടാനോന്നും സമയം ഇല്ല
പിന്‍ വേറെ എന്തൊക്കെയാ സിയോള്‍ വിശേഷങ്ങള്‍ എല്ലാം എഴുതുട്ടോ
ഞാന്‍ വന്നു ഇടയ്ക്കു വായിക്കാം ....
പിന്‍ നു വൈകിയ ഈസ്റ്റര്‍ ആശംസകള്‍

Anonymous said...

nalla ezhuthu PIN ethu fieldil aanu joli ?